Monday, June 13, 2011

യേശുവിന്റെ രണ്ടാം വരവ്

യേശുക്രിസ്തു രാജാവായി കിരീടധാരണം ചെയ്യപ്പെടുമെന്നുള്ള അനുയായികളുടെ മധുരപ്രതീക്ഷകൾക്ക് വിപരീതമായി അവൻ ക്രൂശിതനായി. അവർ ഏറെക്കുറെ അശരണരും നിരാശരുമായിത്തീർന്നു. എന്നാൽ അവന്റെ പുനരുത്ഥാനം അവരുടെ ഭയാശങ്കകളെ തെല്ലൊന്നു ദുരീകരിച്ചു. അവരുടെ അണഞ്ഞു പോയ ആശാകിരണം വീണ്ടും തെളിയാൻ തുടങ്ങി. അപ്പോഴിതാ അവരുടെ സർവ്വസ്വവുമായ ഗുരുവിന്റെ ചിരകാല വിയോഗത്തെ കുറിക്കുന്ന സ്വർഗ്ഗാരോഹണം ആസന്നമാകുന്നു. ഈ സംഭവം അവർക്ക് ദുസ്സഹമായിരിക്കുമെന്ന് അവനറിയാം. ആ കൂരിരുളിൽ ശിഷ്യവത്സലനായ ഗുരു കൊളുത്തിയ വെള്ളിനക്ഷത്രമാണു അവന്റെ പുനരാഗമന വാഗ്ദാനം. യേശുക്രിസ്തു ആളത്വേന ഭൂമിയിൽ പ്രത്യാഗതനായി അവൻ എവിടെയോ ആ സ്വർഗ്ഗത്തിൽ അവനൊരുമിച്ച് വസിക്കത്തക്കവിധം ശിഷ്യവൃന്ദത്തെ സ്വസമക്ഷം ചേർത്തു കൊള്ളുമെന്ന് അവർക്കു വാഗ്ദാനം നൽകി(യോഹ 14:3;17:24)

വർത്തമാനയുഗത്തിലെ വേല

പലരും ധരിച്ചിരിക്കുന്നതു പോലെ ക്രിസ്തുവിന്റെ രണ്ടാം വരവിനു മുൻപ് ലോകത്തെ മനം തിരിക്കുക എന്ന ലക്ഷ്യം ദൈവത്തിനില്ല. അങ്ങനെയെങ്കിൽ വർത്തമാനയുഗത്തിൽ ദൈവത്തിന്റെ പ്രവർത്തനമെന്ത് എന്നൊരു ചോദ്യമുണ്ടാകാം. എല്ലാ ജനസമുദായങ്ങളിൽ നിന്നും "തന്റെ നാമത്തിനായി ഒരു ജനത്തെ വേർതിരിക്കുക" എന്നതാണത്. ഇപ്രകാരം ഒരു ന്യൂനപക്ഷത്തെ എന്തിനു തിരഞ്ഞെടുക്കുന്നു?" സഹസ്രാബ്ദ വാഴ്ച്ചയിൽ ക്രിസ്തുവിനോട് കൂടെ ഭൂമിയുടെ ഭരണഭാരം നിർവ്വഹിക്കുന്നതിനു തന്നെ. വെളി 5:9,10; അപ്പൊ പ്ര 15:14; 17:31 ;വെളി 3:21; 20:4,6; മത്താ 19:28; 1 കൊരി 6:2

ക്രിസ്തുവിന്റെ രണ്ടാം വരവിൽ ലോക ജനാവലിയുടെ അവസ്ഥ

ക്രിസ്തു പുനരാഗമനത്തിൽ മഹാശക്തി ധരിച്ച് ഭൂമിയുടെ ഭരണാധികാരം കയ്യേൽക്കുമ്പോൾ എന്തായിരിക്കും അതിന്റെ അവസ്ഥ? അന്നത്തേയ്ക്ക് ലോകജനാവലി ഒന്നാകെ മനസാന്തരപ്പെട്ടു കഴിഞ്ഞിരിക്കുമെന്നും അവർ അവനെ തങ്ങളുടെ രാജാധിരാജനായി സ്വാഗതം ചെയ്യുമെന്നും വിചാരിക്കാൻ ന്യായമുണ്ടോ? ഇല്ല. പ്രത്യുത ലോകരാഷ്ട്രങ്ങൾ അന്നു ഒരു പ്രക്ഷുബ്ധാവസ്ഥയിലായിരിക്കും. തീർച്ചയായും ഇതു മാനസാന്തരലക്ഷണമല്ലല്ലൊ. 'മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം (യഥാർത്ഥ സുവിശേഷം - ഗ്രീക്ക് മൂലത്തിലെ സൂചന) കണ്ടെത്തുമോ' എന്ന ചോദ്യം ഇതാണു തെളിയിക്കുന്നത് (ലൂക്കോ 18:8 ; 1 തിമോ 4:1; 2 തിമോ 3:1-8,13; 2 പത്രോ 3:3,4; സങ്കീ 2, വെളി 2:26 ,27; 11:17-19;11-21)

ഒന്നാം വരവിന്റെ ഉദ്ദേശ്യം

ലോകത്തിന്റെ ഭരണഭാരം ഏറ്റെടുക്കുന്നതിനും ലോകക്ഷേമം സാധിക്കുന്നതിനുമായിട്ടല്ലായിരുന്നെങ്കിൽ ക്രിസ്തു ഒന്നാമത് വന്നത് എന്തിനായിരുന്നു.? ആദാമിനെയും അവന്റെ കടിപ്രദേശത്ത് അന്തർഭവിച്ചിരുന്ന അവന്റെ വർഗ്ഗത്തെയും വീണ്ടെടുക്കുകയായിരുന്നു ഒന്നാമത് വേണ്ടിയിരുന്നത്. ഇതിനു ഒരു പരിപൂർണ്ണ മനുഷ്യജീവന്റെ ബലി ആവശ്യമായിരുന്നു. ക്രിസ്തു തന്റെ ഒന്നാം വരവിൽ ലോകത്തിന്റെ രാജാവായി അഭിഷിക്തനാകയും സിംഹാസനത്തിൽ അവരോധിതനാകുകയും ചെയ്തിരുന്നെങ്കിൽ ഹീനമായ കൊലമരത്തിൽ ലോകത്തിന്റെ വീണ്ടെടുപ്പർത്ഥമായി ജീവാർപ്പണം ചെയ്യുന്ന യാഗപുരുഷനാകാൻ അവനു കഴിയുമായിരുന്നോ? ഇങ്ങനെ ഒന്നാം വരവിൽ ലോകത്തിനു വേണ്ടി സ്വയം യാഗവസ്തുവായി എന്നതിനു പുറമേ തന്റെ ശരീരമായ സഭയ്ക്ക് അമർത്യതയിലേക്കും ദിവ്യപ്രകൃതിയിലേയ്ക്കുമുള്ള ഒരു പുതുവഴി താൻ തുറക്കുകയും ചെയ്തു. (മത്താ 20:28; മക്കൊ 10:45; റോമ 5:12-21; 1 തിമോ 2:5,6; ഹോശ 13:14; യോഹ 14:1-6; 2 തിമോ 1:10; എബ്രാ 3:1;10:19,20; 2 പത്രോ 1:4)

രണ്ടാം വരവിൽ നിർവ്വഹിക്കുന്ന വേലകൾ


ക്രിസ്തുവിന്റെ രണ്ടാംവരവിലെ ആയിരമാണ്ട് കാലഘട്ടത്തിൽ ഒന്നാമതായി അവന്റെ കാന്തയായി വിളിച്ചു വേർതിരിക്കപ്പെട്ട സഭയെ ഉന്നതസ്ഥാനാരൂഢയാക്കുന്നു. (1 കൊരി 15:50-54; 1 തെസ്സ 4:15-17; 2 തിമോ 4:8) പിന്നീട് "അവളുടെ തോഴിമാരായ കന്യകമാർ" എന്ന നിലയിൽ മഹാപുരുഷാരവും (സങ്കീ 45:14,15; വെളി 7:9-17) തുടർന്ന് തിരഞ്ഞെടുപ്പുഗണങ്ങളിൽ അവശേഷിക്കുന്നവരും (സങ്കീ 45:16; യെശ 32:1; ലൂക്കോ 13:28) ഉയർത്തപ്പെടും. ഒടുവിലായി തിരഞ്ഞെടുപ്പിൽ ഉൾപ്പെടാതെ മാനവകുടുമ്പത്തിൽ പെടുന്ന "ശേഷിപ്പി" നെ അനുഗ്രഹിക്കുന്ന വേലയിൽ അവൻ വ്യാപൃതനാകും. മരിച്ചവരുടെ ഉയർത്തെഴുന്നേല്പ്പും ഇതിൽ ഉൾപ്പെടും. (യോഹ 5:28,29; ദാനി 12:2) "ലോകാരംഭം മുതൽ ദൈവം തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അരുളിച്ചെയ്ത എല്ലാറ്റിന്റെയും യഥാസ്ഥാപനത്തിനുള്ള കാലങ്ങൾ എന്നു പറയുന്നത്" ഇതിനെപ്പറ്റിയാണു. (അപ്പോ പ്ര 3:19-24; 15:16,17; യെശ 35)


സഭ നിർവ്വഹിക്കുന്ന വേല


സഭ അബ്രഹാമ്യസന്തതിയുടെ ഒരു ഭാഗമെന്ന നിലയിലും ക്രിസ്തുവിനോട് കൂടെ കൂട്ടവകാശി എന്ന നിലയിലും ആസന്നമായ യഥാസ്ഥാപനകാലങ്ങളിൽ "ഇച്ഛിക്കുന്നവർക്കെല്ലാം ജീവജലം സൗജന്യമായി" പകർന്നു കൊടുത്ത് കൊണ്ട് "ഭൂഗോത്രങ്ങളെയാകെയനുഗ്രഹിക്കുന്നതിൽ ക്രിസ്തുവിന്റെ സഹപ്രവർത്തകയായിരിക്കും. (റോമ 8:17; ഉല്പ 12:3;22:18 അപ്പോ പ്ര 3:25; ഗലാം 3:8,16 29; വെളി 22:17)

ഏവർക്കും ഒരവസരം


നിത്യജീവൻ പ്രാപിക്കുന്നതിനു ആദാമ്യകുടുമ്പത്തിൽപെട്ട എല്ലാവർക്കും ഒരവസരം പരിപൂർണ്ണമായും നൽകപ്പെടുന്നതാണു. പക്ഷെ രണ്ടാമതൊരവസരം പ്രതീക്ഷിച്ചു കൂടാ. ഈ ആയുസ്സിൽ ഈ അവസരം ലഭിക്കാത്തവർക്ക് യഥാസ്ഥാപന കാലങ്ങളിൽ അതു നൽകപ്പെടും. കാരണം ക്രിസ്തു എല്ലാവർക്കും വേണ്ടിയാണു മരണം ആസ്വദിച്ചത്. കൂടാതെ സുവിശേഷം എന്നാൽ "എല്ലാവർക്കും" ഉണ്ടാകുവാനുള്ള സന്തോഷത്തിന്റെ സദ്വർത്തമാനമാണു. (എബ്രാ 2:9; ലൂക്ക്പ്പ് 2:10,32; 3:6; യോഹ 1:9,29;12:32; 1 തിമോ 4:10; 1 യോഹ 2:2)


സഹസ്രാബ്ദവാഴ്ച എന്തിനു?


സകല ശത്രുക്കളെയും കാൽക്കീഴാക്കുക എന്ന ലക്ഷ്യം വരിക്കുന്നതിനാണു സഹസ്രാബ്ദ വാഴ്ച. ഇങ്ങനെ അന്തിമമായി ഉന്മൂലനം ചെയ്യപ്പെടുന്ന മഹാശത്രു ആദാമ്യമരണമായിരിക്കും. (1 കൊരി 15:24,26; വെളി 21:4)

പുനരുത്ഥാനശേഷം ക്രിസ്തു ആത്മജീവി


ലോകത്തിന്റെ ജീവനുവേണ്ടി (യോഹ 6:51) ക്രിസ്തു ജഡത്തിൽ മരണശിക്ഷ അനുഭവിച്ചു. എന്നാൽ അവൻ മരിച്ചവരിൽ നിന്നു പുനരുത്ഥാന പുത്രനായി ഉണർത്തപ്പെട്ടത് മനുഷ്യനായിട്ടല്ല ആത്മജീവിയായിട്ടാണു. (1 കൊരി 15:20; കൊലോ 1:18;1 പത്രഓ 3:18; 1 കൊരി 15:45,50; 2 കൊരി 3:17; 5:16) അപ്പോൾ അവൻ ദൈവദൂതന്മാരിലും ഉന്നതനായിത്തീർന്നു. (എഫെ 1:20-22; ഫിലി 2:8-11) പിതാവിന്റെ സാക്ഷാൽ പ്രതിമയും (എബ്രാ 1:3-5) മനുഷ്യ ചക്ഷുസുകൾക്ക് അദൃശ്യനുമായി. ആ നിലയിൽ അവനെ ആരും കണ്ടിട്ടില്ല, കാണ്മാൻ കഴിയുകയുമില്ല. (1 തിമോ 6:16; 1:17; യോഹ 1:18; 5:37) അദൃശ്യനായിവർത്തിക്കാനും എവിടെയും വരാനും പോകാനുമുള്ള അവന്റെ കഴിവിനെ കാറ്റിനോട് ഉപമിക്കാം. (യോഹ 3:8)


ആത്മജീവികൾ മനുഷ്യവേഷത്തിൽ


ആത്മജീവികൾ സാധാരണഗതിയിൽ മനുഷ്യചക്ഷുസുകൾക്ക് അദൃശ്യരാണെങ്കിലും അവർക്ക് മനുഷ്യ ശരീരം സ്വീകരിച്ച് പ്രത്യക്ഷരാവാനും പിന്നീട് അതുമാറ്റി അപ്രത്യക്ഷരാവാനും സാധിക്കും. അബ്രഹാമിനും ഗിദിയോനും മറ്റും ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ടത് ഇതിനു തെളിവാണു. (ഉല്പ 18:2; ന്യായ 6:12,21)

ക്രിസ്തുവിന്റെ പ്രത്യക്ഷതകൾ


മേല്പറഞ്ഞ പ്രകാരം പുനരുത്ഥാനശേഷം ക്രിസ്തു ഒരു ആത്മജീവി എന്ന നിലയിൽ തന്റെ അനുയായികൾക്ക് വ്യത്യസ്തമായ ജഡശരീരങ്ങൾ ധരിച്ചു പ്രത്യക്ഷനായിട്ടുണ്ട്. (മർക്കോ 16:12) ഈ അവസരങ്ങളിൽ അവൻ ഉപയോഗിച്ച വസ്ത്രങ്ങൾ സന്ദർഭത്തിനു യോജിക്കുന്ന വിധം തൽക്കാലം സൃഷ്ടിച്ചവയായിരുന്നു. കാരണം അവന്റെ യഥാർത്ഥ വസ്ത്രങ്ങൾ പടയാളികൾ പങ്കിട്ടെടുത്തിരുന്നു.(മത്താ 27:35) ഒരിക്കൽ തോട്ടക്കാരനെപ്പോലെയും (യോഹ 20:11-18) പിന്നൊരിക്കൽ പരദേശിയായ ഒരു വഴിപ്പോകനെപോലെയും അവൻ പ്രത്യക്ഷപ്പെട്ടു. എമ്മവുസിലേക്ക് പോയ ശിഷ്യന്മാർക്ക് അവനെ തിരിച്ചറിയാൻ കഴിഞ്ഞത് അവൻ അവരോട് ഒരുമിച്ച് അപ്പം മുറിച്ചപ്പോൾ മാത്രമാണു. (ലൂക്കൊ 24:13-35) പ്രസ്തുത സംഭവത്തിനു ശേഷം അവൻ എടുത്ത ജഡശരീരം മൂലപദാർത്ഥങ്ങളിൽ ലയിപ്പിക്കുകയും തൽഫലമായി അവൻ തിരോഭൂതനാകയും ചെയ്തു. ഇനിയുമൊരിക്കൽ അവൻ കൈകളിൽ ആണിപ്പഴുതുകളോടെയും മറ്റൊരിക്കൽ മീൻ ചോദിച്ചു കൊണ്ടും കാണപ്പെട്ടു. (യോഹ 20:25-29;21:1-14; മത്താ 28:16,17)


ആത്മജീവിയുടെ സിദ്ധികൾ


യഹൂദന്മാരെ ഭയന്ന് വാതിൽ അടച്ച് ശിഷ്യന്മാർ ഇരുന്ന മുറിക്കുള്ളിൽ പ്രവേശിക്കാൻ ക്രിസ്തുവിനു കഴിഞ്ഞു. ആത്മജീവി എന്ന നിലയിലാണു ഇത് സാധിച്ചത്. മുറിക്കുള്ളിൽ പ്രവേശിച്ച ശേഷം തത്ക്കാല സൃഷ്ടമായ ഒരു ജഡശരീരത്തിൽ അവൻ ശിഷ്യന്മാർക്ക് കാണപ്പെട്ടു. അബ്രഹാമിന്റെ നാളുകളിൽ എന്ന പോലെ അവൻ അപ്പോൾ ഭൗതീകാഹാരം കഴിച്ചു. (ഉല്പ 18:8) സ്വശരീരം സ്പർശിച്ചു നോക്കാൻ അവൻ ശിഷ്യന്മാരെ അനുവദിച്ചു. ആത്മാവിനു (ആത്മജീവിക്കു) അവനിൽ കാണുന്നതു പോലെ മാംസവും അസ്ഥിയും ഇല്ലല്ലൊ എന്നു അവരോട് പറഞ്ഞു. പുനരുത്ഥാനവേള മുതൽ അവൻ അപ്രകാരമുള്ള ഒരു ആത്മാവായിരുന്നു. (2 കൊരി 3:17) എന്നാൽ ഈ സന്ദർഭത്തിൽ അവൻ അവർക്ക് പ്രത്യക്ഷനാവാൻ വേണ്ടി മാംസരക്തങ്ങളോട് കൂടിയ ജഡശരീരം താത്കാലികമായി സൃഷ്ടിക്കയായിരുന്നു. കാരണം മാംസരക്തപ്രകൃതിയോട് കൂടിയ ജഡശരീരത്തിനു അടച്ചിരിക്കുന്ന മുറിയിൽ പ്രവേശിക്കാൻ കഴിയുന്നതല്ല. ജഡശരീരാദി പ്രതിബന്ധങ്ങളില്ലാത്ത ആത്മശരീരത്തിനു അതു കഴിയുകയും ചെയ്യും (യോഹ 3:8 ) അങ്ങനെ അവന്റെ സാന്നിദ്ധ്യം തെളിയിക്കാൻ അവനെടുത്ത ആ ജഡശരീരം ഉപയുക്തമായി.

ക്രിസ്തുവിന്റെ ആത്മശരീരം


ക്രിസ്തു പൗലോസിനു പ്രത്യക്ഷനായത് ഇപ്രകാരം ജഡശരീരത്തിലല്ല. അവന്റെ ആത്മശരീരത്തിൽ നിന്നു പുറപ്പെട്ട പ്രഭാപൂരം പൗലോസിനെ അന്ധനാക്കാൻ മതിയാകുന്നതായിരുന്നു. അവന്റെ നഷ്ടപ്പെട്ട കാഴ്ച ഭാഗികമായി വീണ്ടെടുക്കാൻ തന്നെ ഒരു അത്ഭുതവരശക്തി ആവശ്യമായി വന്നു. (ഫിലി 3:21; അപ്പോ പ്ര 9:1-18; 2 കൊരി 12:7; ഗലാ 4:13-15)


രണ്ടാം വരവിന്റെ ആദ്യഘട്ടം - പറൂസിയ


ക്രിസ്തുവിന്റെ രണ്ടാംവരവിന്റെ പ്രഥമഘട്ടം ലോകത്തിനു അജ്ഞാതമായ ഒരു രഹസ്യവസ്തുതയായിരിക്കും. "രാത്രിയിൽ കള്ളൻ എന്നപോലെയായിരിക്കും" ഇത് (വെളി 16:15; ലൂക്കോ 21:34-36; 2 പത്രോ 3:10) ഗ്രീക്ക് മൂലത്തിൽ ഈ ഘട്ടത്തിനു പറൂസിയ എന്നാണു നാമകരണം ചെയ്തിരിക്കുന്നത്. പറൂസിയ എന്ന പദത്തിനു സാന്നിദ്ധ്യം എന്നാണർത്ഥം. ഈ ഘട്ടം ലോകത്തിനു പൊതുവിൽ തന്നെ തിരിച്ചറിയാൻ പ്രയാസമായ ഒന്നാണു. (ലൂക്കോ 17:26-30; മത്താ 24:37-39) സാന്നിദ്ധ്യം എന്നർത്ഥമായ പറൂസിയ എന്ന ഗ്രീക്ക് പദം പ്രകൃത വേദഭാഗങ്ങളിൽ വരവ് എന്നു തെറ്റായി പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷു പരിഷ്കൃത ഭാഷാന്തരത്തിന്റെ മാർജിൻ കുറിപ്പ് നോക്കുക. ദൈവത്തിന്റെ യഥാർത്ഥ ജനം ഇതിനെപറ്റി ഇരുളിലായിരിക്കയില്ല. വേദകാലക്കണക്കുകളും പ്രവചനനിവൃത്തികളും കാലലക്ഷണങ്ങളും വഴി അവരുടെ ബുദ്ധിക്ക് ഈ വസ്തുത തെളിവായി വരും. (1 തെസ്സ 5:1-5)

രണ്ടാം വരവിന്റെ വിധം.


അവൻ സ്വർഗ്ഗാരോഹണവേളയിൽ ശിഷ്യവൃന്ദത്തെ വിട്ടു പിരിഞ്ഞ പ്രകാരം തന്നെ തിരികെ വരുമെന്ന് ബൈബിൾ പറയുന്നു. (അപ്പോ പ്ര 1:11) എങ്ങനെയായിരുന്നു അവന്റെ സ്വർഗ്ഗാരോഹണം ? ശബ്ദകോലാഹലമോ പ്രകടമായി മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നോ? ഇല്ല. നിശ്ശബ്ദവും ലോകത്തിനു അജ്ഞാതവുമായിരുന്നു ആ സംഭവം. അവന്റെ വിശ്വാസ്താനുയായികൾ മാത്രം അതിനു ദൃക്സാക്ഷികളായി. പ്രകൃത വാക്യം ഇതേ പ്രകാരം എന്നല്ലാതെ ഇതേ രൂപത്തിൽ, ഇതേ ശരീരത്തിൽ എന്നൊന്നും പറയുന്നില്ല എന്നതു ശ്രദ്ധിക്കുക.


ക്രിസ്തു എന്നേക്കും അദൃശ്യൻ


"ഇനി അല്പകാലം കഴിഞ്ഞിട്ടു ലോകം എന്നെ കാണുകയില്ല" എന്നു യേശു തന്റെ ക്രൂശീകരണത്തിനു മുൻപ് പറഞ്ഞു. (യോഹ 14:19) അതു കൊണ്ട് ലോകം തങ്ങളുടെ മാംസചക്ഷുസുകൾ കൊണ്ട് അവനെ ഇനി ഒരിക്കലും കാണുകയില്ല. എന്നാൽ അവൻ മഹാശക്തിയോടും തേജസ്സോടും കൂടി മേഘാരൂഢനായി വരുന്നത് അവർ കാണുമെന്ന് ബൈബിൾ പറയുന്നുണ്ടല്ലോ എന്ന് ചിലർ സംശയിച്ചേക്കാം. ഇതു മാംസചക്ഷുസു കൊണ്ടല്ല മാനസികദൃഷ്ടി കൊണ്ടുള്ള കാഴ്ചയാണു. ഇതു നടക്കുന്നത് രണ്ടാം വരവിന്റെ രണ്ടാംഘട്ടത്തിലാണു. ഗ്രീക്കിൽ ഈ രണ്ടാം ഘട്ടത്തിനു എപ്പിപ്പനി അഥവാ അപ്പോകാലുപ്സിസ് എന്നു പറയുന്നു. എപ്പിപ്പനി എന്നതിനു പ്രത്യക്ഷത എന്നും അപ്പോക്കാലുപ്സിസ് എന്നതിനു വെളിപ്പാട് എന്നും അർത്ഥം. അവൻ വെളിപ്പെടുന്ന മേഘവും ലക്ഷ്യാർത്ഥത്തിലുള്ളതാണു. മഹോപദ്രവനാളുകളിലെ തീവ്രയാതനകളെ ഇതു കുറിക്കുന്നു. (ലൂക്കോ 21:27; മത്താ 24:21,30)

ഏതു കണ്ണും അവനെ കാണും


ക്രിസ്തു രണ്ടാം വരവിൽ ലോകത്തിനു വെളിപ്പെടുമ്പോൾ ഏതു കണ്ണും അവനെ കാണുമെന്ന് എഴുതപ്പെട്ടിരിക്കുന്നു. എങ്ങനെയാണു ലോകം അവനെ കാണുന്നത്.? ജ്ഞാനദൃഷ്ടികൊണ്ട് അവന്റെ സാന്നിദ്ധ്യം ഗ്രഹിക്കുന്നതു കൊണ്ട് തന്നെ. സാത്താന്യ സാമ്രാജ്യത്തിന്റെ സ്ഥാനഭ്രംശവും ഭൂമിയിൽ ക്രിസ്തുവിന്റെ രാജ്യത്തിന്റെ സ്ഥാപനവും കൊണ്ട് അവന്റെ ശക്തിയും സാന്നിദ്ധ്യവും അധികാരവും ലോകരുടെ ബുദ്ധിക്ക് തെളിവായി വരും (2 തെസ്സ 1:6,7; വെളി 1:7)


പ്രവചന വെളിച്ചത്തിൽ നമ്മുടെ കാലം


ബൈബിളിലെ പ്രവചനങ്ങൾ, കാലക്കണക്കുകൾ, കാലലക്ഷ്യങ്ങൾ ഇവ നാം "അന്ത്യകാലത്താ"ണെന്നു തെളിയിക്കുന്നു, ജ്ഞാനത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ച, അഭൂതപൂർവ്വമായ സഞ്ചാരവേഗം, മുൻപ് ലോകം ദർശിച്ചിട്ടില്ലാത്തവിധം ഉഗ്രതരമായ ഉപദ്രവകാലം ഇവയെല്ലാം ഈ വസ്തുത വിളിച്ചറിയിക്കുന്നു. (ദാനി 12:1,4,9,10; ലൂക്കോ 21:25-27; യാക്കോ 5:1-8)

ഈ രാജാക്കന്മാരുടെ നാളുകളിൽ


ദാനിയേൽ പ്രവചനത്തിൽ ഈ ലോകരാജ്യങ്ങളുടെ നിദ്രദർശനമായി ഒരു ഭീമാകാരമായ മാനുഷ ബിംബത്തിന്റെ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്; ആ ബിംബത്തിന്റെ പത്തു കാൽ വിരലുകൾ കൊണ്ട് കാണിക്കുന്ന ഏതൽക്കാല ഭരണകൂടങ്ങളാകുന്ന " ഈ രാജാക്കന്മാരുടെ നാളുകളിൽ ദൈവം സാത്താന്യ വാഴ്ചയ്ക്ക് വിരാമമിടും. തത്സ്ഥാനത്ത് അവന്റെ നീതിയുടെ രാജ്യം അധികാരത്തിൽ വരും. (ദാനി 2:35,44; സങ്കീ 46; സെഫ 1:15-18;3:8,9; 2 പത്രൊ 3:7-13)


രാജ്യത്തിന്റെ സുവിശേഷം


രാജ്യത്തിന്റെ സുവിശേഷം ലോകവ്യാപകമായ നിലയിൽ ഘോഷിക്കപ്പെടണമെന്ന പ്രവചനവും നിറവേറിയിരിക്കുന്നു. ഇത് കേവലം സാക്ഷ്യത്തിനായിട്ടാണു. ലോകത്തെയാകമാനം തിരിക്കാൻ വേണ്ടിയല്ല. ഈ പ്രവചനവും നിവൃത്തിയായിരിക്ക കൊണ്ട് നാം യുഗത്തിന്റെ പരിസമാപ്തിയിൽ എത്തിയിരിക്കുന്നുവെന്ന് സംശയാതീതമായി പറയാം. (മത്താ 24:14; 13:39)


യിസ്രായേലിന്റെ തിരിച്ചു വരവ്


യേശുവിന്റെ പുനരാഗമനത്തെയും അവന്റെ സമാധാന ഭരണത്തെയും വിളിച്ചറിയുക്കുന്ന നിരവധി സംഭവവികാസങ്ങളിൽ ഒന്ന് യിസ്രായേലിന്റെ സ്വദേശത്തേക്കുള്ള തിരിച്ചു വരവാണു. ഇത് അവർ മശിഹായെ അംഗീകരിക്കുവാനും തത്ഫലമായി അവരും ലോകജനാവലിയും അനുഗ്രഹിക്കപ്പെടുവാനും പോകുന്നതിന്റെ പ്രാരംഭമായിരിക്കും. (സെഖ 8; 12:9.10' 14:16-21; മത്താ 23:39; യെശ 2:2-4; യിരെ 23:5-8;24:6,7;30:7-11,18-24;31:8-12,27-34;ആമോ 9:11-15; റോമ 11:25-29)

Monday, May 30, 2011

എന്താണു സത്യം ?

"എല്ലാ തിരുവെഴുത്തും ദൈവ ശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിനു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനു നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതാകുന്നു" 2 തിമോ 3:16

ഗ്രന്ഥങ്ങളുടെ ഗ്രന്ഥം

"
നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ തൃപ്തരാകും" എന്നു യേശു വാഗ്ദാനം ചെയ്യുന്നു. ഏതൊന്നാണോ സുബദ്ധവും ഗുണകരവും സത്യവും അതാണു നീതി. നീതിക്കു വിശന്നു ദാഹിക്കുന്നവരൊഴികെ മറ്റാരും തൃപ്തരാകയില്ല. "യാചിപ്പിൻ നിങ്ങൾക്ക് കിട്ടും; അന്വേഷിപ്പിൻ, കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്ക് തുറക്കും";"നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും: എന്നും അവൻ വാഗ്ദാനം ചെയ്യുന്നു. എന്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണു? പാപം, അഞ്ജത, അന്ധവിശ്വാസം,പരസ്പര വിരുദ്ധവും ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതും മനുഷ്യ കല്പിതങ്ങളുമായ വിശ്വാസപ്രമാണങ്ങൾ, മതഭേദങ്ങൾ ഇവയിൽ നിന്നെല്ലാമുള്ള സ്വാതന്ത്ര്യം തന്നെ. [മത്താ 5:6;7:7,8; ലൂക്കോ 11:9,10; യോഹ 8:32]

സത്യം എവിടെ കണ്ടെത്താം?

സത്യത്തിന്റെ വെളിപ്പാടിനെ മനസ്സിലാക്കുവാൻ വേണ്ട വിശേഷജ്ഞാനം മനുഷ്യനു പ്രദാനം ചെയ്ത ബുദ്ധിമാനായ ഒരു സൃഷ്ടാവുണ്ട്. "ഉയരത്തിൽ നിന്നുള്ള നിർമ്മലജ്ഞാന"മാകുന്ന സത്യം കണ്ടെത്തുന്നതിനു "ഭത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി നൽകുന്ന വെളിച്ചങ്ങളുടെ പിതാവായ" ദൈവത്തിങ്കലേക്ക് തിരിയുകയാണു വേണ്ടത്. (യാക്കോ 1:5,17;3:17)പിശാചെന്നും സാത്താനെന്നും അറിയപ്പെടുന്ന പഴയ പാമ്പായ "വ്യാജങ്ങളുടെ പിതാവിനെ" വിശ്വസിക്കയല്ല വേണ്ടത്. "അവൻ മുഴുവൻ ലോകത്തെയും വഞ്ചിക്കുന്നവനാണു". ഒന്നിനൊന്നു മറ കൂടാതെ വ്യാപകമായും അവൻ ഇന്ന് ആരാധിക്കപ്പെടുന്നു. അവൻ "ഗർജ്ജിക്കുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റി നടക്കുന്നു.""വെളിച്ച ദൂതന്റെ വേഷം ധരിച്ച ലോകത്തിന്റെ ദൈവമാണവൻ." ദൈവവചനം വിശ്വസിക്കാത്തവരുടെ മനസ്സ് അന്ധമാക്കുന്നവനും ആദിമുതൽ കൊലപാതകനുമാണവൻ. അവനിൽ സത്യം ഇല്ലായ്കയാൽ അവൻ സത്യത്തിൽ നില നിന്നില്ല; അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു പറയുന്നു. എന്തെന്നാൽ "അവൻ വ്യാജം പറയുന്നവനും അതിന്റെ പിതാവും ആകുന്നു." (വെളി 12:9; 1 പത്രോ 5:8; 2 കൊരി 4:4; 11:14; യോഹ 8:44; 14:30;16:11)

അതു കൊണ്ട് ദിവ്യ സത്യം ആരായുകയിൽ നാം സാത്താനാലുപദിഷ്ടവും മനുഷ്യകല്പിതവുമായ സിദ്ധാന്തങ്ങളിലേക്കും വിശ്വാസപ്രമാണങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കുമല്ല തിരിയേണ്ടത്. അവ സത്യമെന്ന് അവകാശപ്പെടുന്നെങ്കിലും അപ്രകാരമല്ല, അവയുടെ പ്രചാരം ഗണ്യമാക്കേണ്ടതുമില്ല. ഇക്കാര്യത്തിൽ തിരുവെഴുത്തുകളെയാണു നാം ആധാരമാക്കേണ്ടത്. അത് ദൈവത്തിന്റെ വചനം അഥവ സത്യമാണെന്നു ബാഹ്യവും ആഭ്യന്തരവുമായ നിരവധി തെളിവുകൾ കൊണ്ട് സ്ഥാപിക്കാൻ കഴിയും. "നിന്റെ സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യമാകുന്നു" എന്നു യേശു അതിനെ പരാമർശിച്ചു പറഞ്ഞു. (യോഹ 17:17; 6:63)

ക്രിസ്തുവിലുള്ള വിശ്വാസം വഴി നമ്മെ "രക്ഷക്കു ജ്ഞാനികളാക്കുവാൻ" വിശുദ്ധതിരുവെഴുത്തുകൾക്കു കഴിയും. എന്തെന്നാൽ "എല്ലാ തിരുവെഴുത്തും ദൈവ നിശ്വസ്തമാണു. ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനു ഉപയുക്തമാണു; ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവർത്തിക്കും വക പ്രാപിച്ചു തികഞ്ഞവനാകെണ്ടതിനു തന്നെ." (2 തിമോ 3:15-17)

വേദത്തിൽ നിന്നുള്ള സത്യം ഗ്രഹിക്കുന്നതിനു മുൻപേ ഉൾക്കൊണ്ടു പോയ ആശയങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള സന്നദ്ധത ഉൾപ്പെടെ സത്യസന്ധതയും താഴ്മയും സൗമത്യയും ആവശ്യമാണു. "ദൈവം സത്യവാൻ എന്നു വരട്ടെ," അതിന്റെ പേരിൽ സകലരും അസത്യവാദികൾ ആകേണ്ടിവന്നാലും എന്നതായിരിക്കണം വിഷയത്തിൽ നമ്മുടെ മനോഭാവം. "അവർ വചനപ്രകാരം പറയുന്നില്ലെങ്കിൽ അത് അവരിൽ വെളിച്ചമില്ലായ്ക കൊണ്ടത്രെ." ഏവം വിധം ഒരുവന്റെ വിശ്വാസത്തിനു ആധാരമായിരിക്കേണ്ടത് മനുഷ്യന്റെ ജ്ഞാനമല്ല; ദൈവത്തിന്റെ ശക്തിയത്രെ. (റോമ 3:4; യെശ 8:20; 1 കൊരി 2:5)

വെളിച്ചങ്ങളുടെ പിതാവും വ്യാജങ്ങളുടെ പിതാവും വിരുദ്ധ ശക്തികൾ

വെളിച്ചങ്ങളുടെ പിതാവ് ആദാമിനോട് പറഞ്ഞു; അതിൽ നിന്ന് "ഭക്ഷിക്കുന്ന നാളിൽ നീ നിശ്ചയമായും മരിക്കും." (ഉല്പ 2:17) ചാകവേ ചാകും എന്നു മാർജിനിൽ കൊടുത്തിരിക്കുന്നു. കർത്താവിനെ സംബന്ധിച്ച് നാൾ അഥവ ഒരു ദിവസമെന്നത് ആയിരം സംവൽസരം പോലെയത്രെ. (2 പത്രോ 3:8; സങ്കീ 90:4) ആദാം 930-മത്തെ വയസിൽ മരിച്ചു. വ്യാജങ്ങളുടെ പിതാവാകട്ടെ ദൈവവചനത്തിനു നേർവിരുദ്ധമായി "നീ നിശ്ചയമായും മരിക്കയില്ല" എന്നു ഹവ്വയോട് പറഞ്ഞു. അവൻ ഉച്ചരിച്ച ഒന്നാമത്തെ കല്ലുവെച്ച നുണയായിരുന്നു അത് (ഉല്പ 3:4)

വെളിച്ചങ്ങളുടെ പിതാവ് ആദാമിനെ ന്യായം വിധിക്കയിൽ "നിലത്തു നിന്നു നിന്നെ എടുത്തിരിക്കുന്നു. അതിൽ തിരികെ ചേരും." (ഉല്പ 3:19) എന്നു ആദാമിനു നേരിടാനുള്ള മരണശിക്ഷയെപ്പറ്റി പറഞ്ഞു. വ്യാജങ്ങളുടെ പിതാവാകട്ടെ ആദാം മരണത്തിൽ അവന്റെ പൂർവ്വാവസ്ഥയിലേക്കുമടങ്ങുകയായിരുന്നില്ല, മറിച്ചു മരിച്ചിട്ടും സജീവമായിത്തന്നെ തികച്ചും പുതിയൊരവസ്ഥയിൽപ്രവേശിക്കുകയായിരുന്നു എന്ന് അവകാശപ്പെടുന്നു.

വെളിച്ചങ്ങളുടെ പിതാവ് ചരിത്രം തെളിയിക്കുന്ന പ്രകാരം താൻ വിധിച്ച മരണശിക്ഷ സർവ്വത്രമനുഷ്യരാശിയുടെ മേൽ നടപ്പാക്കിയിരിക്കുന്നു. എന്നാൽ വ്യാജങ്ങളുടെ പിതാവാകട്ടെ ആദാമും ഹവ്വായുംഅവരുടെ സന്തതിപരമ്പരകളും അവിരാമം ജീവിക്കുമെന്നും അവർ ദേവതുല്യരായിരിക്കുമെന്നുംവിശ്വസിക്കുമാറു ഹവ്വയെ വഞ്ചിക്കയാണുണ്ടായത്. (ഉല്പ 3:5; 1 തീമൊ 2:14)

വെളിച്ചങ്ങളുടെ പിതാവ് സത്യം വളരെ തെളിവായി പ്രതിപാദിച്ചു. അതിന്റെ വെളിച്ചത്തിൽപ്രേഷിത ശ്രേഷ്ഠ്നായ പൗലോസ് മുഖേന ക്രൈസ്തവ സഭയ്ക്ക് ഇങ്ങനെ മുന്നറിയിപ്പുനൽകി"സർപ്പം ഹവ്വയെ ഉപായത്തിൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു വല്ല വിധത്തിലുംക്രിസ്തുവിലുള്ള ലാളിത്യം വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു." (2 കൊരി 11:3) എന്നാൽ ഒരിക്കലും ഒരാത്മീയോത്പാദനം പ്രാപിക്കാതെ ഒരു മാനുഷ ജീവി മാത്രമായിരുന്ന ആദാംഎങ്ങനെയോ ഒരു ആത്മമരണമടഞ്ഞെന്നും അവനും അവന്റെ വർഗ്ഗവും മരണം വഴി സ്വർഗ്ഗത്തിലോനിത്യദണ്ഡനത്തിലോ മറ്റേതെങ്കിലും മദ്ധ്യബോധാവസ്ഥയിലോ ജീവിച്ചു കൊണ്ടിരിക്കെയാണെന്നുംതന്മൂലം പുനരുത്ഥാന ദിനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും വിശ്വസിക്കുമാറ് വ്യാജങ്ങളുടെപിതാവ് അനേകരെയും വഞ്ചിച്ചു വരുന്നു.

വെളിച്ചങ്ങളുടെ പിതാവ് ഇങ്ങനെ പറയുന്നു. "മനുഷ്യർക്ക് ഭവിക്കുന്നത് മൃഗങ്ങൾക്കും ഭവിക്കുന്നു. രണ്ടിനും ഗതി ഒന്നു തന്നെ. അതു മരിക്കുന്നതു പോലെ അവനും മരിക്കുന്നു. രണ്ടിനും ശ്വാസം ഒന്നത്രേ. മനുഷ്യനു മൃഗത്തേക്കാൾ വിശേഷതയില്ല. എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു. (സ്വർഗ്ഗത്തിലോ നിത്യ യാതനയിലോ അല്ല) എല്ലാം പൊടിയിൽ നിന്നുണ്ടായി; എല്ലാം വീണ്ടുംപൊടിയായിത്തീരുന്നു." (സഭാ 3:19,20 സങ്കീ 49:14-മാർജിൻ) എന്നാൽ വ്യാജങ്ങളുടെ പിതാവ്അവകാശപ്പെടുന്നതാകട്ടെ, ഭൂരിപക്ഷം പേരും മരണശേഷം മൃഗത്തിലും നീചമായ നിലയിലെത്തുന്നുഎന്നാണു. അതായത് മരണത്തോട് കൂടി മൃഗത്തിന്റെ ജീവിതവും അതുവഴി യാതനകളുംഅവസാനിക്കുന്നു. അതേസമയം മനുഷ്യൻ വാസ്തവത്തിൽ മരിക്കുന്നില്ല, തുടർന്ന് ജീവിക്കുകയാണു, അതാകട്ടെ ഒട്ടുമുഴുവൻ പേരും നിത്യദണ്ഡനത്തിലും!

വെളിച്ചങ്ങളുടെ പിതാവ് ഇപ്രകാരം പറയുന്നു; "മനുഷ്യൻ ജീവനുള്ള ആത്മാവായിത്തീർന്നു." (എബ്രയമൂലം: നെഫേഷ് - ബോധവത്തായ ജീവി) " പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും." തന്റെആത്മാവിനെ ജീവനോടെ കാക്കാൻ ഒരുവനും ശക്തനല്ല." (ഉല്പ 2:7; യെസ 18-4,20; സങ്കീ 22:29; 30:3; 78:50) എന്നാൽ വ്യാജങ്ങളുടെ പിതാവ് ഉപദേശിക്കുന്നതാകട്ടെ മനുഷ്യാത്മാവ് പ്രകൃത്യാ തന്നെഅമർത്യമാണു, അതിനു മരിക്കുക സാദ്ധ്യമല്ല, അനന്തവും അവിഭാജ്യവും അദൃശ്യവും അന്തവ്യാപിയുമായഏതോ ഒന്നാണു. തന്മൂലം അതിനു നിത്യാസ്തിക്യം ഉണ്ടായേ മതിയാവു എന്നൊക്കെയാണു.

വെളിച്ചങ്ങളുടെ പിതാവു പറയുന്നു. "പാപത്തിന്റെ ശമ്പളം മരണം, എന്നാൽ ദൈവത്തിന്റെകൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ" (മരണത്തിന്റെവിപരീതാവസ്ഥ)- റോമ 6:23 വ്യാജങ്ങളുടെ പിതാവാകട്ടെ ഇതിനു നേർവിരുദ്ധമായി പാപത്തിന്റെശമ്പളം മരണമല്ല യാതനയിലൂള്ള നിത്യജീവിതമാണു, നിത്യജീവൻ ക്രിസ്തുവഴി പ്രാപിക്കേണ്ടദൈവദാനമല്ല, പ്രത്യുത ദൈവത്തിനു തന്നെയും നശിപ്പിക്കാനാകാത്ത അമർത്യമായൊരാത്മാവ്ഉള്ളിൽ കുടികൊള്ളുന്നതു വഴി ദുഷ്ടന്മാർക്കു പോലും സ്വഭാവസിദ്ധമായിട്ടുള്ളതാണു എന്നെല്ലാംഉപദേശിക്കുന്നു.

"ശരീരത്തെയും ആത്മാവിനെയും നരകത്തിൽ നശിപ്പിക്കാൻ ദൈവത്തിനു കഴിയും." എന്ന ക്രൈസ്തവ സൂക്തത്തിനു എതിരാണു ഈ ഉപദേശം [ഇവിടെ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഗിഹെന്ന എന്ന ഗ്രീക്ക്മൂല പദമാണു. അതു രണ്ടാം മരണത്തെ പരാമർശിക്കുന്നു. രണ്ടാം മരണമെന്നത് സമ്പൂർണ്ണവും നിത്യവുമായ ഉന്മൂലനാശമാണു.] (മത്താ 10:28)

വെളിച്ചങ്ങളുടെ പിതാവ് പറയുന്നു. "മരിച്ചവർ ഒന്നുമറിയുന്നില്ല" അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്കു താഴ്ച്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല;""അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്ക് മടങ്ങുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു." "മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലോ പാതാളത്തിൽ ആർ നിനക്ക് സ്തോത്രം ചെയ്യും?" (സഭാ 9:5,10; ഇയ്യോ 14:21 സങ്കീ 146:4;6:5; 115:17) പാതാളം എന്നതിനു ശവക്കുഴി എന്നർത്ഥം. എന്നാൽ വ്യാജങ്ങളുടെ പിതാവ് ഇതിനു നേർ വിപരീതമായി പഠിപ്പിക്കുന്നു. പരേതരായ പിതാക്കൾ ഒരു ആത്മലോകത്തിൽ ജീവിതം നയിക്കുന്നതായും അവിടെ ഇരുന്നു കൊണ്ട് ഭൂമിയിലുള്ള തങ്ങളുടെ മക്കൾക്ക് മാർഗ്ഗദർശനം നൽകുന്നതായും ചിത്രീകരിക്കുന്നു. മിക്കപ്പോഴും ഈ ഭോഷ്ക്കുകളുടെ പ്രചാരണത്തിനു വിദഗ്ധരായ ഉപദേഷ്ടാക്കളെയും കലാകാരന്മാരെയും അവൻ ഉപകരണമാക്കുന്നു.

വെളിച്ചങ്ങളുടെ പിതാവ് (താൻ കഴിഞ്ഞാൽ) യേശു മാത്രമാണു അമർത്യൻ (1 തിമോ 6:16) എന്നു പറഞ്ഞിരിക്കുന്നു. തേജസും മാനവും അമർത്യതയും അന്വേഷിക്കാൻ അവൻ ഉത്ബോധിപ്പിക്കുന്നു. ഒന്നാം പുനരുത്ഥാനത്തിൽ (അതിനു മുമ്പല്ല) "ദൈവത്തിന്റെ നീതിയുള്ള വിധിവെളിപ്പെടുന്ന ക്രോധ ദിനത്തിൽ" സുവിശേഷയുഗത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഈ മഹോപദ്രവ ദിവസത്തിൽ, ക്രിസ്തുവിന്റെ മണവാട്ടി എന്ന നിലയിൽ അവർ അവനോട് അനുരൂപരാക്കപ്പെടുകയും അമർത്യത ധരിക്കയും ചെയ്യുമ്പോഴായിരിക്കും ഈ വിശിഷ്ട സിദ്ധികൾ അവൻ അവർക്കും കൈവരുത്തുന്നത്.( റോമ 2:5-7; വെളി 20:6;ദാനി 12:1-3;1യോഹ 3:2;1 കൊരി 15:53,54) എന്നാൽ വ്യാജങ്ങളുടെ പിതാവ് അവകാശപ്പെടുന്നതാകട്ടെ മനുഷ്യാത്മാവിനു പ്രകൃത്യാതന്നെ അമർത്യതയുണ്ടെന്നും അങ്ങനെ ജന്മസിദ്ധമായി കൈവശം വെച്ചനുഭവിച്ചു പോരുന്ന ഒന്നിനെ അന്വേഷിക്കുന്നതു വിഡ്ഢിത്തമാണെന്നുമാണു.

വെളിച്ചങ്ങളുടെ പിതാവ് "യേശു മരിച്ചവരിൽ നിന്നു ആദ്യജാതൻ" (കൊലൊ 1:13 വെളി 1:5) ആണെന്നും അവനെപ്പോലെ അവന്റെ വചനം മുഖേന ആത്മാവിൽ നിന്നു ഉല്പാദിതരാകയും (യോഹ 3:5; 1 കൊരി 4:15; യാക്കോ 1:18; 1 പത്രോ 1:3,23,25) പിന്നീട് മരിച്ചവരിൽ നിന്നു ആത്മാവിനാൽ ജനിക്കയും (പുനരുത്ഥാനം മൂലം) ചെയ്യുന്നവർക്കു മാത്രമേ ദൈവരാജ്യത്തിന്റെ അദൃശ്യവും സ്വർഗ്ഗീയവുമായ ആത്മീയാവസ്ഥയിൽ പ്രവേശിക്കാൻ കഴിയു എന്നും തന്മൂലം യേശുവിന്റെ ഒന്നാം വരവിനു മുൻപ് ആർക്കും സ്വർഗ്ഗപ്രാപ്തി ഉണ്ടായിട്ടില്ലെന്നും (യോഹ 3:13) പെന്തക്കോസ്തുവരെ ദാവീദു സ്വർഗ്ഗാരോഹണം ചെയ്തിരുന്നില്ലെന്നും (അപ്പൊ പ്ര 2:29-34) അപ്പോസ്തോലന്മാർക്കു പോലും അവരുടെ സ്വർഗ്ഗീയ പ്രതിഫലമായ അമർത്യജീവന്റെ കിരീടം ചൂടേണ്ടതിനു യേശുവിന്റെ പുനരാഗമനത്തോളം കാത്തിരിക്കേണ്ടിയിരുന്നുവെന്നും പഠിപ്പിക്കുന്നു. (വെളി 2:10; 1 കൊരി 15:48-54; കൊലൊ 3:4; 1 തെസ്സ 4:13-17; 2 തിമോ 4:8; 1 പത്രോ 1:4,5,13; 5:4; യോഹ 14:2,3; 1 യോഹ 3:2) സഹസ്രാബ്ദ ന്യായവിധി ദിവസം (അപ്പോ പ്ര 17:31; 2 പത്രോ 3:7,8) നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ പഴയ നിയമ പ്രവാചകന്മാരുൾപ്പെടെ തന്റെ ജനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനുള്ള അവന്റെ പുനരാഗമനത്തിന്റെ കാലം വരെ സഭ തങ്ങളുടെ സ്വർഗ്ഗീയ കിരീടത്തിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു. (മത്താ 16:27; ലൂക്കോ 14:14; വെളി 11:18; 20:12; 22:12) വ്യാജങ്ങളുടെ പിതാവു പഠിപ്പിക്കുന്നതാകട്ടെ പ്രതിഫലത്തിനു വേണ്ടി ആർക്കും കാത്തിരിക്കേണ്ടതില്ലെന്നാണു. മരണത്തിൽ എല്ലാവരുടെയും വിധി പൂർത്തിയാകയും സ്വർഗ്ഗത്തിലോ നരകത്തിലോ ഉള്ള നിത്യജീവിതം കൈവരികയും ചെയ്യുമത്രേ. സാത്താൻ ഉപദേശിക്കുന്ന നരകം എന്ന അഗ്നികൂപം പാപ്പാമതം ജാതീയമതങ്ങളിൽ നിന്നു രൂപഭേദം ചെയ്ത് സ്വീകരിച്ചതും മിക്ക പ്രൊട്ടസ്റ്റ്ന്റ്റുവിഭാഗങ്ങളും അതിൽ നിന്ന് ദത്തെടുത്തതുമാണു.

പുനരുത്ഥാനം കണക്കിലെടുക്കുക വഴി "ആദാമിൽ മരിക്കുന്നവർ" നശിച്ചു പോകുന്നില്ല എന്നു വെളിച്ചങ്ങളുടെ പിതാവ് പറയുന്നു. കാരണം "കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തു വരുന്ന നാഴിക വരുന്നു." എന്തെന്നാൽ ക്രിസ്തു എല്ലാവർക്കും വേണ്ടി മറുവിലയായിത്തീർന്നു. "തക്ക കാലത്തു അറിയിക്കപ്പെടേണ്ട" വസ്തുതയാണിത്. തന്മൂലം ദൈവം എല്ലാ മനുഷ്യരും (ആദാമ്യന്യായ വിധിയിൽ നിന്നും മരണത്തിൽ നിന്നും) രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. അവന്റെ ദാനമെന്ന നിലയിൽ നിത്യജീവൻ നേടുന്നതിനു പൂർണ്ണമായ ഒരവസരം അവർക്കു അപ്പോൾ കൈവരണമെന്ന് അവൻ ആഗ്രഹിക്കുന്നു. താരതമ്യേനെ ഒരു ന്യൂനപക്ഷത്തിനെ ഇതുവരെയും അങ്ങനെയൊരവസരം കൈവന്നിട്ടുള്ളു. അതു കൊണ്ട് ഭൂമിയിലെ പൊടിയിൽ, മരണത്തിന്റെ അബോധ നിദ്രയിൽ ഉറങ്ങുന്നവരെപ്പറ്റി "പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കരുത്" എന്തെന്നാൽ അവർ "ഉണരും" കാരണം "ആദാമിൽ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും" എന്നു എഴുതപ്പെട്ടിരിക്കുന്നു.(യോഹ 5:28,29; 1 തിമോ 2:4-6; 1 തെസ്സ 4:13-17; ദാനി 12:2; 1 കൊരി 15:22) എന്നാൽ വ്യാജങ്ങളുടെ പിതാവ് പഠിപ്പിക്കുന്നതാകട്ടെ "നിങ്ങൾ നിശ്ചയമായും മരിക്കയില്ല" അതായത് മരിക്കുന്നതായി തോന്നും, മരണത്തിൽ ശരീരം മാത്രമായിരിക്കും നിദ്രാധീനമാകുക. നിങ്ങളുടെ ആത്മാക്കൾ പൂർവ്വാധികം ബോധവത്തായിരിക്കും. പുനരുത്ഥാനമെന്നത് നിങ്ങൾക്ക് വാസ്തവത്തിൽ നിഷ്പ്രയോജനമായ ജഡശരീരത്തിൽ വീണ്ടും നിങ്ങളെ തടവിലാക്കുന്നതാണു എന്നെലാമത്രെ.

വെളിച്ചങ്ങളുടെ പിതാവ് വാഗ്ദാനം ചെയ്യുന്നത് മനുഷ്യരാശി അനുഭവത്തിലൂടെ പാപത്തിന്റെ ദാരുണഫലങ്ങൾ പഠിച്ചു കഴിയുമ്പോൾ അവ തന്റെ ജ്ഞാനത്തിനു നീതിക്കും സ്നേഹത്തിനും ശക്തിക്കും അനുയോജ്യമായവിധം മാനസാന്തര സാധ്യതയില്ലാത്ത മുഴുവൻ ദുഷ്ടന്മാരെയും നശിപ്പിച്ച് ഭൂമിയെ നിർമ്മലീകരിക്കും എന്നത്രെ. "സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും." "അവർ ജനിക്കാത്തവരെപ്പോലെ ആകും" ദുഷ്ടന്മാർ ഇല്ലാതെയാകും" "അവർ ക്ഷയിച്ചു പോകും "(സങ്കീ 145:20;37:10,20; ഓബ 16)അവർ "നിത്യ ശിക്ഷയിലേക്ക്" പോകും. (നിത്യച്ഛേദനമെന്നാണു ഗ്രീക്കുമൂലം നിത്യദണ്ഡനമല്ല, പ്രത്യുത ജീവനിൽ നിന്ന് എന്നേക്കുമുള്ളച്ഛേദനം അതായത് നിത്യമരണം-സമ്പൂർണ്ണവും നിത്യവുമായ ഉന്മൂലനം അഥവ രണ്ടാം മരണം) "പാപത്തിന്റെ ശമ്പളം മരണം" (റോമ 6:23) എന്നാൽ ദുഷ്ടന്മാരുടെ ഈ അനുഭവത്തിനു വിപരീതമായി "നീതിമാന്മാർ നിത്യജീവനിലേക്ക് പോകും." (മത്താ 25:46) എന്നാൽ വ്യാജങ്ങളുടെ പിതാവ് ഈ സത്യം നിഷേധിക്കുകയും ദൈവനാമത്തെ ദുഷിക്കുകയും ചെയ്യുന്നു. തന്റെ സൃഷ്ടികളായ എണ്ണമറ്റ കോടാനുകോടി മനുഷ്യജീവികളെ പൈശാചികമായി അനന്തകാലം ദണ്ഡിപ്പിക്കുന്ന ക്രൂരചിത്തനും പ്രതികാര ബുദ്ധിയുമായി ദൈവത്തെ ചിത്രീകരിക്കുക വഴി അവന്റെ പാവന സ്വഭാവത്തെ വികൃതമാക്കി കാണിക്കുന്നു. ഷിയോൽ എന്ന എബ്രയാപദവും ഹേഡീസ്, ഗിഹെന്ന എന്ന ഗ്രീക്ക് പദങ്ങളും സാത്താൻ തെറ്റായി പരിഭാഷപ്പെടുത്തുകയും ചെയ്തു. അങ്ങനെ മാനവരാശിയിൽ ബഹുഭൂരിപക്ഷവും യാതനയിൽ കഴിയുന്ന സ്ഥലം എന്ന ഒരു ദുരർത്ഥം ഈ പദങ്ങൾക്കു വന്നു കൂടാൻ ഇടവരുത്തി. വെളിച്ചങ്ങളുടെ പിതാവ് അഗ്നിനാശത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നു. "സോദേമും ഗോമോറായും നിത്യാഗ്നിയുടെ (അവയുടെ സമ്പൂർണ്ണ നാശത്തിന്റെ ) പ്രതികാരം സഹിച്ചു കൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു. (യൂദാ 7) അവിടെ തീ കെടാതെ നിത്യം എരിഞ്ഞു കൊണ്ടിരിക്കുന്നു എന്നല്ല, പ്രത്യുത തീ എന്നന്നേക്കുമായി ആ പട്ടണങ്ങളെ ഭസ്മീകരിച്ചു കളഞ്ഞു എന്നത്രെ.പട്ടണങ്ങളാണു ആളുകളല്ല നിത്യനാശത്തിനിരയായത്. ആളുകൾക്ക് ഭാവിയിൽ രക്ഷയ്ക്ക് ഒരു അവസരമുണ്ട്. (ഹെസ 16:46-63; മത്താ 10:15; ലൂക്കോ 10:11,12) അതു കൊണ്ട് തീ നാശത്തെക്കുറിക്കുന്നു. യെശ 66:24ലും മർക്കോ 9:43-48 ലും തീ,നരകം, പുഴു എന്ന പ്രയോഗങ്ങളും ഇതേ ആശയം തന്നെ പ്രതിപാദിക്കുന്നു. ഇവിടെ നരകം എന്നു വിവർത്തനം ചെയ്തിട്ടുള്ളത് ഹേഡീസ് അഥവ പാതാളം എന്ന പദമല്ല, അതു ആ ഭാമ്യമൃതിയുടെ ഫലമായ അബോധനിദ്രാവസ്ഥയാണു. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഗീഹെന്ന എന്ന പദമാണു. വർജ്യപദാർത്ഥങ്ങൾ ദഹിപ്പിച്ചു കളയുന്നതിനു ഉപയോഗിച്ചു വന്ന ഹിന്നോമിന്റെ താഴ്വരയാണത്. വെളി 20:14,15; 21:8 ഇവയിൽപ്പറയുന്ന അഗ്നി ഗന്ധക തടാകം പോലെ തന്നെ. (എന്തെന്നാൽ ഇതു രണ്ടാം മരണം-ജീവനല്ല) എന്നാൽ വ്യാജങ്ങളുടെ പിതാവ് തന്റെ ഒന്നാമത്തെ ഭോഷ്ക്കിനു കോട്ടം തട്ടാതിരിക്കത്തക്കവിധം അഗ്നിനാശത്തിനല്ല നിലനില്പിനാണു പ്രതീകമായിരിക്കുന്നതെന്നും അഗ്നിത്തടാകം രണ്ടാം മരണമല്ല ഒരു ദ്വിതീയജീവിതമാണു, അഗ്നി ബാധയേൽക്കാത്ത പിശാചുക്കളിൽ നിന്നു അവർണ്ണനീയമായ ദണ്ഡനം സഹിച്ചു കൊണ്ടുള്ള അനന്തജീവിതമാണു എന്നെല്ലാം ഉപദേശിക്കുന്നു.

വെളിച്ചങ്ങളുടെ പിതാവ് "നിത്യാഗ്നി (നാശം) പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്നുവെന്നും (മത്തായി 25:41) അവൻ അഗ്നി തടാകത്തിൽ (സമ്പൂർണ്ണ നിത്യനാശമാകുന്ന രണ്ടാം മരണം) എന്നന്നേയ്ക്കും രാപകൽ ദണ്ഡിപ്പിക്കപ്പെടുമെന്നും ഉപദേശിക്കുന്നു, ദണ്ഡിപ്പിക്കപ്പെടുക എന്നതിനു ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം ബസാനിസോ എന്നതാണു. ഇതിന്റെ പ്രാഥമികാർത്ഥം പരിശോധിക്കുക എന്നെത്രെ. യെശ 14:16; 66:24 ഇവ താരതമ്യപ്പെടുത്തുക. ദുഷ്ടന്മാരുടെ ഗതി എക്കാലവും നീതിമാന്മാരുടെ "പരിഗണനയ്ക്ക്" വിധേയമായിരിക്കും. അവർ "പുറപ്പെട്ടു ചെന്നു" "നോക്കിക്കാണും" അതായത് മാനസികമായി വിലയിരുത്തും, പരിശോധിക്കും എന്നു ഈ വേദഭാഗങ്ങൾ വിശദമാക്കുന്നു. ആ പരിശോധനയുടെ ഫലമായി അവർ തിന്മയോട് അഭേദ്യമാംവിധം ബന്ധപ്പെട്ടിരുന്നതിനാൽ ന്യായമായും നിത്യനാശത്തിനർഹരായിരുന്നു എന്ന് നീതിമാന്മാർക്ക് ബോധ്യമാവും. (വെളി 20:10) "മരണത്തിന്റെ അധികാരിയായ പിശാചിനെ" ക്രിസ്തു "നശിപ്പിക്കും" (ഏബ്രാ 2:14) എന്നും ലൂസിഫർ (പ്രകാശവാഹകൻ) എന്ന നിലയിൽ "ദൈവത്തിന്റെ തോട്ടമായ ഏദനിൽ" ആയിരുന്ന സാത്താൻ അവനിൽ നീതികേടു കണ്ടതുവരെ പൂർണ്ണതയുള്ളവനായിരുന്നുവെന്നും അവൻ നിശ്ശേഷമായും നിത്യമായും സംഹരിക്കപ്പെടുമെന്നും സദാകാലത്തേയ്ക്കും ഇല്ലാതെയാകുമെന്നും അവൻ അരുളിച്ചെയ്യുന്നു.(യെശ 14:12-20;യെഹ 28:11-19) എന്നാൽ വ്യാജങ്ങളുടെ പിതാവ് അവന്റെ അന്തിമ സംഹാരം രേഖപ്പെടുത്തുന്ന പ്രവചനങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവൻ താഴെപ്പറയുന്ന മൂന്നുവിധത്തിൽ ആളുകളെ വഞ്ചിക്കുന്നു. (1) ചിലരെ അവന്റെ ആളത്വം നിഷേധിക്കാൻ അവൻ പ്രേരിപ്പിക്കുന്നു. അവൻ തിന്മയുടെ തത്ത്വം മാത്രമെന്ന് അവർ വിശ്വസിക്കുന്നു. ക്രിസ്ത്യൻ സയന്റിസ്റ്റുകളും മറ്റും ഈ വിഭാഗത്തിൽപ്പെടുന്നു.(2) രണ്ടാമതൊരു വിഭാഗം അഗ്നിത്തടാകം ശുദ്ധീകരണ സ്ഥലമാണു, അവിടെ മനുഷ്യനു ജീവഹാനി ഭവിക്കുന്നില്ല, അതിൽ നിന്നു അന്തിമമായി മനുഷ്യനു ജീവരക്ഷ കൈവരും എന്നു പഠിപ്പിക്കുന്നു. സർവ്വാത്മ രക്ഷാവാദികളും മറ്റും ഈ മതക്കാരാണു. (3) ഇനിയും ചിലർ ഈശ്വരാസ്തിക്യം തന്നെ നിഷേധിക്കുന്നു. വേദപുസ്തകത്തിന്റെ ദൈവനിശ്വസ്തതയേയും അപ്രമാദിത്വത്തേയും അവിശ്വസിക്കത്തക്കവിധം അവർ വഞ്ചിക്കപ്പെടുന്നു.

ഏവംവിധം സ്നേഹമായിരിക്കുന്ന (1യോഹ 4:8) വെളിച്ചങ്ങളുടെ പിതാവ് അന്തിമമായി ഈ പ്രപഞ്ചത്തെ നിർമ്മലീകരിക്കും. സകലദുഷ്ടന്മാരും സംഹരിക്കപ്പെടുന്നതോടെ തിന്മ നിഷ്ക്രിയമായിത്തീരും. "സകല അധർമ്മവും വായ്പൊത്തും" (സങ്കീ 109:42) അപ്പോൾ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടിയും ദൈവത്തിന്റെയും ക്രിസ്തുവിന്റെയും അപദാനങ്ങൾ കീർത്തിക്കുന്ന അത്യുല്യനിത്യസങ്കീർത്തനത്തിൽ ഭാഗഭാക്കുകളാകും. "സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും എന്നന്നേക്കും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്ന ഗാനതല്ലജം അവർ ആലപിക്കും." (വെളി 5:13,14)

Wednesday, May 18, 2011

നരകം എന്നാൽ എന്ത്? അവസാന ഭാഗം

നരകം നിത്യമോ?

നരകം എന്നു വിവർത്തനം ചെയ്തിരിക്കുന്ന വസ്തു ഷിയോൽ അഥവാ ശവക്കുഴി എന്നതാണല്ലോ. ഒടുവിലായി ശവകുടീരഗ്രസ്തരായ ജനകോടികളാകെ യേശുവിന്റെ ശബ്ദം കേട്ട് പുറത്ത് വരും. (യോഹ 5:28)അങ്ങനെ ആദ്യ മരണത്തിൽ നിദ്രചെയ്യുന്ന മുഴുവൻ പേരും മോചനം പ്രാപിക്കുന്നതോടെ ഷിയോൽ(ശവക്കുഴി-ഹേഡീസ്) നിത്യമായി ഇല്ലാതാകും. മരണവും പാതാളവും(ഷിയോൽ) തീപ്പൊയ്കയിൽ തള്ളപ്പെട്ടു എന്ന വാക്യം നോക്കുക. എന്താണു തീപ്പൊയ്ക? നരകമാണെന്ന് പൊതുവെ ധരിച്ചു വെച്ചിട്ടുണ്ട്. അപ്പോൾ പാതാളമോ? അതും നരകമാണെന്നാണു നിത്യദണ്ഡനോപദേഷ്ടാക്കൾ വാദിക്കുന്നത്. അപ്പോൾ ഒരു നരകം മറ്റൊരു നരകത്തെ വിഴുങ്ങുന്നു എന്നു വരും. തീപ്പൊയ്ക എന്നത് ഒരു ലക്ഷ്യാർത്ഥപ്രയോഗമാണു. എന്താണു ഇതു കൊണ്ട് വിവക്ഷിക്കുന്നത്? അഗ്നി വസ്തുക്കളെ ഭസ്തീകരിക്കുന്നു, അതു കൊണ്ട് അതു നാശത്തിന്റെ പ്രതിരൂപമായി തിരുവെഴുത്തിൽ ഉപയോഗിക്കുന്നു. തന്മൂലം പാതാളം തീപ്പൊയ്കയിൽ തള്ളപ്പെട്ടു എന്നു പറയുമ്പോൾ പാതാളം നിർമ്മൂലമാകുമെന്നാണു ആശയം. പാതാളം മാത്രമല്ല പിശാചും മൃഗവും കള്ളപ്രവാചകനും നിത്യജീവനു അയോഗ്യരായ മുഴുവൻ പേരും തീപ്പൊയ്കയിൽ തള്ളപ്പെടും. " തീപ്പൊയ്ക രണ്ടാം മരണ"മെന്ന് ബൈബിൾ തന്നെ നൽകുന്ന ഭാഷ്യവും അതു നാശത്തെ കുറിക്കുന്നു എന്ന നമ്മുടെ ധാരണയ്ക്ക് അനുസരണമാണു. രണ്ടാം മരണം നിത്യവും നിശ്ശേഷവുമായ ഉന്മൂലനാശമാണു. കാരണം രണ്ടാം മരണത്തിൽ നിന്നു ഒരിക്കലും മോചനം ഉണ്ടാകുന്നില്ല. അങ്ങനെയുള്ള രണ്ടാം മരണത്തെ തീപ്പൊയ്കയായി ചിത്രീകരിക്കുന്നത് എത്ര ഔചിത്യപൂർവ്വം! (ഹോശെ 13:14; വെളി 19:20; 20:14-15;21:8; ഗലാ 6:8 ; എബ്ര 6:4-8; 10:26-31;12:29;1 യോഹ 5:16;യൂദാ 12,13)

നിത്യാഗ്നി

സോദോമും ഗോമോറായും നിത്യാഗ്നിയുടെ ശിക്ഷാവിധി ചുമന്നുകൊണ്ട് ദുഷ്ടാന്തമായി കിടക്കുന്നു(യൂദ 7) എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിത്യാഗ്നി എന്ന പ്രയോഗം കണ്ട് നിത്യദണ്ഡനമുണ്ടെന്നു ചിലർ ഭ്രമിക്കുന്നു. എന്നാൽ എന്താണു വാസ്തവം? നിത്യാഗ്നി എന്നു പറഞ്ഞതു കൊണ്ട് സോദോമിൽ വീണ അഗ്നി അണയാതെ ഇന്നു എരിഞ്ഞു കൊണ്ടിരിക്കുന്നു എന്നു വരുമോ? നഗരങ്ങൾ ഇനിയും നിശ്ശേഷം ഭസ്മീഭവിച്ചിട്ടില്ല എന്നർത്ഥമുണ്ടോ? നഗരങ്ങൾ കെടാത്ത തീയിൽ വെന്തു തീരാതെ കിടക്കുന്നതു കൊണ്ടല്ല മറിച്ച് അവ എന്നേയ്ക്കുമായി വെണ്ണീറായിക്കഴിഞ്ഞതു കൊണ്ടാണു തീ നിത്യാഗ്നിയായത്. "പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയുടെ സ്വഭാവം ഇതു തന്നെ. അത് നിത്യനാശത്തിന്റെ അഗ്നിയാണു. പിശാചും ദൂതന്മാരും എന്നേയ്ക്കുമായ് നശിപ്പിക്കപ്പെടും." [എബ്ര 2:14; ഹെസ 28:19; സങ്കീ 145:20]

രാപകൽ ദണ്ഡനം

നിത്യദണ്ഡനോപദേശം വേദവിരുദ്ധമെങ്കിൽ "രാപകൽ ദണ്ഡനം അനുഭവിക്കേണ്ടി വരും" (വെളി.20:10;14:10,11) എന്നു പറഞ്ഞിരിക്കുന്നതെന്ത്കൊണ്ട് എന്നൊരു ചോദ്യമുണ്ടാകാം. ഇവിടെ ഒരു ഭാഷാന്തരപ്പിശകാണു സംഭവിച്ചിരിക്കുന്നത്. ദണ്ഡനം എന്നു വിവർത്തനം ചെയ്തിരിക്കുന്ന ശബ്ദം ശോധന ചെയ്യുക എന്നു വേണ്ടതാണു. പിശാച്,മൃഗം,കള്ളപ്രവാചകൻ എന്നിവരുടെ ദുർവൃത്തികളും ദുരുപദേശങ്ങളും നീതിമാന്മാർക്ക് എക്കാലവും പരിശോധനാവിഷയമായിരിക്കുകയും അവ നിത്യശിക്ഷയ്ക്ക് വിധിക്കപ്പെട്ടതിന്റെ നീതിയുക്തത അവർ അംഗീകരിക്കുകയും ചെയ്യുമെന്ന് സാരം. (യെശ 14:15-17)

ജീവന്റെ വിപരീതാനുഭവം മരണം

"
ജീവങ്കലേയ്ക്കുള്ള വഴി ഇടുങ്ങിയത്, എന്നാൽ നാശത്തിലേയ്ക്കുള്ള വഴിയോ വിശാലം" (മത്താ 7:13) ഇവിടെ ജീവന്റെ എതിരവസ്ഥയായി പറയുന്നത് നാശത്തെയാണു; നരകത്തിൽ നാശാതീതമായ ഒരു നിത്യജീവനല്ല.

ദുഷ്ടന്മാരുടെ ശിക്ഷ -അതിന്റെ സ്വഭാവം

"
ദുഷ്ടന്മാർ നിത്യനാശം എന്ന ശിക്ഷാവിധി പ്രാപിക്കും." (2 തെസ്സ് 1:9) "അവർ തങ്ങൾക്കു തന്നെ ശീഘ്രനാശം വരുത്തും." (2 പത്രോ 2:1,12) "അവരുടെ അവസാനം നാശം" (ഫിലി 3:19) "ഇവർ നിത്യശിക്ഷയ്ക്ക് പാത്രമാകും, എന്നാൽ നീതിമാന്മാർ നിത്യജീവൻ പ്രാപിക്കും." (മത്താ 25:46) ഇവിടെ പറയുന്ന നിത്യശിക്ഷ എന്ത്? അവസാനിക്കാത്ത യാതനയാണോ? അല്ല മരണം തന്നെ. കാരണം "പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു" എന്നു തിരുവെഴുത്തു പറയുന്നു. (യാക്കോ 1:15;4:12) നിലയ്ക്ക് നിത്യശിക്ഷയുടെ സ്വഭാവം എന്തായിരിക്കും? എന്നേയ്ക്കുമുള്ള മരണം നിത്യശിക്ഷയായിരിക്കും, എന്നാൽ മത്തായി 25:46 നെപ്പറ്റി ഒരു സംശയത്തിനു സ്ഥാനമുണ്ട്. ഇവർ നിത്യദണ്ഡനത്തിലേയ്ക്കും നീതിമാന്മാർ നിത്യജീവനിലേയ്ക്കും പോകും എന്നാണു മലയാള വിവർത്തനം. വാസ്തവത്തിൽ ഇവിടെ കാണുന്ന നിത്യദണ്ഡനം എന്ന പദം, നിത്യനാശം എന്നു പരിഭാഷപ്പെടുത്തെണ്ടതാണു. നിത്യശിക്ഷ എന്നാണു ഇംഗ്ലീഷ് ബൈബിളിലെ പ്രയോഗം. മൂലത്തിലാകട്ടെ എന്നേയ്ക്കുമുള്ള ഛേദനം എന്നാണു. നിത്യഛേദനം നിത്യമരണം തന്നെ. കാരണം വിവാദവാക്യത്തിൽ നീതിമാന്മാരുടെ അവകാശമായി പറഞ്ഞിരിക്കുന്നത് നിത്യജീവനായിരിക്കെ ദുഷ്ടന്മാർക്ക് വരേണ്ടത് തദ്വിപരീതമായി മരണം തന്നെ. നീതിമാന്മാരല്ലാതെ ദുഷ്ടന്മാർ നിത്യജീവനു യോഗ്യരാകുമോ? (യോഹ 3:36; 1 യോഹ 5:12)

ഗിഹെന്ന

ഹേഡീസ് എന്നവണ്ണം പുതിയനിയമത്തിൽ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഗ്രീക് മൂലപദമുണ്ട്. അതാണു ഗിഹെന്ന.

ഇതിനു തുല്യമായ പഴയനിയമ എബ്രയാ മൂലപദം ഗി-ഹെന്നോം എന്നാണു. ഇത് എന്തിനെ കുറിക്കുന്നു? പദത്തിനു ഹിന്നോമിന്റെ താഴ്വര എന്നർത്ഥം. ഇതു യെരുശലേമിനു വെളിയിലുള്ള ഒരു സ്ഥാനമാണു. നഗരത്തിലെ മലിനപദാർത്ഥങ്ങളും ജീർണ്ണശിഷ്ടങ്ങളും താഴ്വരയിലേയ്ക്കാണു നീക്കം ചെയ്തിരുന്നത്. അവിടെ അവ കൃമിച്ചോ ഗന്ധകം കലർന്ന തീയിൽ ഭസ്മീഭവിച്ചോ നശിച്ചിരുന്നു. അതു കൊണ്ടാണു അവിടെ അവരുടെ പുഴു ചാകുന്നില്ല, തീ കെടുന്നതുമില്ല എന്നു ഗീഹെന്നയെപ്പറ്റി (മർക്കോ 9:43-48) പറയുന്നത്. ഗീഹെന്നാ രണ്ടാം മരണത്തിന്റെ പ്രതീകമാണു. എന്ത് കൊണ്ട്? ഹിന്നോമിന്റെ താഴ്വരയിൽ തള്ളപ്പെടുന്ന വസ്തുക്കൾ കൃമിക്കിരയായോ വെന്തു വെണ്ണീറായോ നിശ്ശേഷം നശിച്ചു നാമാവശേഷമാകുന്നു. രണ്ടാം മരണത്തിന്റെ സർവ്വസംഹാരകമായ സ്വഭാവം ഇതിലേറെ ഭംഗിയായി ചിത്രീകരിക്കുന്നതെങ്ങനെ? മറിച്ച് അക്ഷരാർത്ഥത്തിൽ ഹിന്നോമിന്റെ താഴ്വരയിൽ ചിരഞ്ജീവികളായ പുഴുക്കളും അക്ഷയമായ ചിതാഗ്നിയുമുണ്ടെന്നല്ല, തീയും പുഴുക്കളും അവയ്ക്കിരയാകുന്ന വസ്തുക്കളുടെ സമ്പൂർണ്ണ നാശം സുനിശ്ചിതമാക്കുന്നപ്രകാരം രണ്ടാം മരണം വഴി ദുഷ്ടന്മാർ എന്നേയ്ക്കുമായി നിഗ്രഹിക്കപ്പെടുമെന്ന വേദോപദേശം ചിത്രത്തിലൂടെ ദുഢീഭവിക്കുന്നു.

പാപികൾ നശിച്ചു പോകും

ജീവൻ ദൈവദാനമായ ഒരു അസുലഭാനുഗ്രഹമാണു, പാപികൾ അതിനു അർഹരാകുന്നതെങ്ങനെ? 'ദേഹിയേയും ദേഹത്തെയും നരകത്തിൽ(ഗിഹെന്ന) നശിപ്പിക്കാൻ ദൈവത്തിനു കഴിയും'(മത്താ
10:28) " പ്രവാചകനെ (ക്രിസ്തു) കേൾക്കാത്ത ഏതു ദേഹിയും നശിപ്പിക്കപ്പെടും" (അപ്പോ പ്ര3:23) "ദൈവം തന്നെ സ്നേഹിക്കുന്നവരെ (മാത്രം) കാത്തു പരിപാലിക്കുന്നു. എന്നാൽ ദുഷ്ടന്മാരെ അവൻ നശിപ്പിക്കും" (സങ്കീ 145:20) "അവർ ഇല്ലാതിരുന്നവരെന്നപോലെയാകും" (ഓബ 16) "അവർഇല്ലാതിരിക്കുന്നു" (യെശ 43:17)

നീതി ആവശ്യപ്പെടുന്ന ശിക്ഷ

ദൈവം നീതിമാനാകുന്നു(ആവ 32:4) അവൻ പാപിയെ കുറ്റത്തിനു തക്കവിധം ശിക്ഷിക്കും (മത്താ 12:36; ലൂക്കോ 12:47,48) എന്നാൽ പ്രഖ്യാപിച്ചതിലുപരിയായ ശിക്ഷ ചുമത്തുവാൻ നീതി അവനെ അനുവദിക്കയില്ല. അവൻ പ്രഖ്യാപിച്ചിരിക്കുന്ന ശിക്ഷ മരണമാണു. മനുഷ്യൻ സ്രഷ്ടാവിലും നീതിമാനാകുമോ? (യോബു 4:17) നീതിബോധത്തിലും ഭൂതദയയിലും സൃഷ്ടാവിലും വളരെ താണപടിയിൽ വർത്തിക്കുന്ന മനുഷ്യൻ പോലും തീർത്തും അധമനല്ലെങ്കിൽ ഒരു ക്ഷുദ്രജീവിയെയെങ്കിലും അനന്തകാലം എന്നതു പോകട്ടെ അല്പസമയത്തേയ്ക്ക് പോലും എരിതീയിലിട്ട് അതിന്റെ പ്രാണവേദന കണ്ടാനന്ദിക്കത്തക്കവിധം നിഷ്ക്കരുണനാകുമോ? പിന്നെ സ്വഭാവത്തിൽ ദുഷ്ടത പ്രവർത്തിക്കാൻ കഴിയാത്ത ദൈവം (യോബു 34:10) സ്വസൃഷ്ടങ്ങളായ ജനകോടികളെ നരകച്ചുടലാഗ്നിയിൽ ചിരകാലം പീഡിപ്പിക്കുമെന്ന ചിന്തതന്നേ വിചിത്രമെന്നേ പറയേണ്ടു.

ശിശുക്കളുടെ അഗ്നിപ്രവേശം

മോളോക്ക് എന്ന ദേവന്റെ പ്രീതിക്കായി തദാരാധകന്മാർ ശിശുക്കളെ അഗ്നിപ്രവേശം ചെയ്ത് ദണ്ഡിപ്പിക്കുന്നതിനെ ദൈവം യിസ്രയേലിൽ നിരോധിച്ചിരുന്നു. അകം പൊള്ളയായി ലോഹനിർമ്മിതമായ ഒന്നായിരുന്നു മോളോക്കിന്റെ വിഗ്രഹം. ഉള്ളിൽ അഗ്നി ജ്വലിക്കുമ്പോൾ ആ ലോഹവിഗ്രഹം ചുട്ടുപഴുത്തിരിക്കും. നീട്ടിപ്പിടിച്ചിരിക്കുന്ന ആ ചുട്ടുപഴുത്ത കൈകളിൽ ശിശുക്കളെ അർപ്പിക്കയായിരുന്നു അഗ്നിപ്രവേശത്തിന്റെ സമ്പ്രദായം. ദൈവം ഈ നിഷ്ഠൂരാചാരത്തെ നിഷിദ്ധമെന്നു വിധിക്കയും ഒരിക്കലും തന്റെ മനസ്സിൽ ഉദിക്കപോലും ചെയ്തിട്ടില്ലാത്ത മ്ലേച്ഛചിന്തയെന്നു നാമകരണം ചെയ്കയും ചെയ്തു.(ലേവ്യ 18:21;20;2-5;യിരെ 19:5;32:34,35) ഈ സ്ഥിതിക്ക് ഈ അഗ്നിപ്രവേശത്തിന്റെ പരിഷ്കരിച്ച അതിവിപുലമായ ആധുനിക പതിപ്പായ നരകം ദൈവകല്പിതമാകുന്നതെങ്ങനെ?

ആരാധന ഭയത്തിൽ നിന്നല്ല, സ്നേഹത്തിൽ നിന്ന്

"ദൈവം സ്നേഹം ആകുന്നു" (1 യോഹ 4:8-12,16-21) നാം അവനെ ആരാധിക്കുന്നത് "ആത്മാവിലും സത്യത്തിലും" ആയിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. (യോഹ 4:24) അതാകട്ടെ സ്നേഹത്താൽ പ്രേരിതരായിട്ടായിരിക്കയും വേണം. അല്ലാതെ ആരാധന ഉടനേയോ പിന്നീടോ വരാവുന്ന ശിക്ഷയെപ്പറ്റിയുള്ള ഭയത്തിൽ നിന്നാകുന്നതു ഉത്തമമല്ല.

സമ്പൂർണ്ണ സ്നേഹം ഭയത്തെ നിഷ്ക്കാസനം ചെയ്യുന്നു

വിഭാഗീയ ചിന്തകൾക്കതീതമായ വേദാദ്ധ്യയനത്തിന്റെ പ്രോത്സാഹനത്തിനായി ജീവിതത്തിന്റെ എല്ലാ തുറകളിലും പ്രവർത്തിക്കുന്നവരുടെ സഹകരണത്തോടെ അഭിവിദ്ധിപ്പെട്ടുവരുന്ന ഒരു പ്രസ്ഥാനമാണു ഞങ്ങളുടേത്. ഇതിൽ ഉൾക്കൊള്ളുന്ന ദൗത്യത്തിന്റെ ദീപശിഖയുമേന്തി എങ്ങും സത്യത്തിന്റെ വെളിച്ചം പകരുവാൻ ഞങ്ങൾ നിങ്ങളെ സസന്തോഷം ആഹ്വാനം ചെയ്യുന്നു.