Saturday, February 19, 2011

വചനവും ദൈവവും.

ആദിയിൽ വചനം ഉണ്ടായിരുന്നു;വചനം ദൈവത്തോട് കൂടെ ആയിരുന്നു; വചനം ദൈവമായിരുന്നു. (യോഹന്നാൻ 1:1)
In the beginning was the Word, and the Word was with God, and the Word was God (John 1:1)

ഈ വാക്യത്തിനെ കുറിച്ചാണു നാം ഇന്ന് ചർച്ച ചെയ്യുന്നത്.

(1)ആദിയിൽ വചനം ഉണ്ടായിരുന്നു; അതായത് വചനം ആദി മുതൽക്കേ ഉണ്ടായിരുന്നു.
(2)വചനം ദൈവത്തോട് കൂടെ ആയിരുന്നു; വചനം എന്ന് പറയുന്നത് എന്തോ അത് ദൈവത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.
(3)വചനം ദൈവമായിരുന്നു; വചനം ദൈവമായിരുന്നു എന്ന് വായിക്കുമ്പോൾ ചിലർ മനസ്സിലാക്കുന്നത് വചനവും (2) ൽ പറഞ്ഞ ദൈവവും ഒന്നായിരുന്നു എന്നാണു.

അതായത് വചനം എന്നാൽ ജഡമായി തീർന്ന യേശുക്രിസ്തുവാണു എന്ന് നമ്മുക്കറിയാം (യോഹന്നാൻ 1:14). എന്നാല്‍ യേശുകൃസ്തുവും ദൈവവും ഒരാൾ ആണു എന്നാണു ഈ വചനത്തിലൂടെ പലരും തെറ്റായി ഗ്രഹിക്കുന്നത്.

വചനം ദൈവത്തോട് കൂടെയായിരുന്നു എന്നതിലെ ദൈവം ആരായിരുന്നു എന്ന് മനസിലാക്കിയാല്‍ വചനവും ദൈവവും തമ്മിലുള്ള വ്യത്യാസം പിടികിട്ടും. ഇത് വി.വേദപുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ദൈവം അത്യുന്നതനും സർവ്വശക്തനുമാണു.(സങ്കീർത്തനം 91:1) ഇംഗ്ലീഷിൽ Most High & Almighty എന്നാണു പറഞ്ഞിരിക്കുന്നത്.

ഈ അത്യുന്നതനും സർവ്വശക്തനുമായവനിൽ നിന്നത്രേ യേശുകൃസ്തു ജനിച്ചത്.
അവൻ ഏകജാതനാണു, ആദ്യ ജാതനുമാണു (സങ്കീ 89:27, കൊ.ലോ 1:15, 1 യോഹന്നാൻ 5:1)
മേല്പറഞ്ഞ വചനങ്ങളുടെ വെളിച്ചത്തിൽ സർവ്വശക്തനായ ദൈവത്താൽ ജനിപ്പിച്ചവനത്രെ വചനം എന്ന ജഡമായി തീർന്ന യേശുകൃസ്തു എന്നു മനസ്സിലാക്കാം.

സർവ്വശക്തനായ ദൈവം അനാദിയും ശാശ്വതമായവനുമാകുന്നു.(സങ്കീ 90:2).ദൈവത്തിന്റെ ആരംഭവും അവസാനവും എന്താണു എന്ന് കേവലം കൃമിപ്രായനായ മനുഷ്യൻ അറിയേണ്ട ആവശ്യമില്ല(ആവർത്ത 29:28) എന്ന് വി.വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.

ഇതിൽ നിന്നുമെല്ലാം യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിലെ ഒന്നാം വാക്യത്തിലെ ദൈവം എന്നത് വചനം എന്ന യേശുകൃസ്തുവിനെയല്ല. അത്യുന്നതനും സർവ്വശക്തനുമായ (Almighty) ദൈവത്തെയാണു എന്ന് നമ്മുക്ക് മനസ്സിലാക്കാം.

അങ്ങിനെ വചനവും ദൈവവും രണ്ടാണെങ്കിൽ യോഹന്നാൻ 1:1 ന്റെ അവസാനം എന്ത് കൊണ്ട് വചനം ദൈവമായിരുന്നു എന്ന് പറഞ്ഞിരിക്കുന്നത് എന്ന് സംശയം തോന്നാം. വചനം ദൈവമായിരുന്നെങ്കിൽ ആദ്യം പറഞ്ഞ അത്യുന്നതനും സർവ്വശക്തനുമായ ദൈവം തന്നേയല്ലേ വചനം എന്ന സ്വഭാവികമായ ചോദ്യം ഉയർന്നു വരാം. അതിന്റെ വ്യക്തതയ്ക്ക് വേണ്ടി ഇനി നമുക്ക് നമ്മുടെ രക്ഷിതാവും കർത്താവുമായ യേശു കൃസ്തുവിനെ സംബന്ധിച്ച കാര്യം ചിന്തിക്കാം.

യേശു ഈ ഭൂമിയിലേക്ക് പൂർണ്ണ മനുഷ്യനായി വരുന്നതിനു നൂറ്റാണ്ടുകൾക്ക് മുൻപ് പ്രവാചകനായ യെശയ്യാവ് പറഞ്ഞത് ഇപ്രകാരമായിരുന്നു. "നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവനു അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യ പിതാവ്, സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും. (യെശയ്യാവ് 9:6 )കന്യക ഗർഭിണിയായി പ്രസവിച്ച ഇമ്മാനുവേൽ എന്ന് പേർ വിളിക്കപ്പെട്ട (യെശയ്യാവ് 7:14) യേശുവിനെ കുറിച്ചാണു ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നത്. ഇവിടെ യേശുവിനെ വിശേഷിപ്പിച്ചിരിക്കുന്നത് വീരനാം ദൈവം എന്നാണു. ഇംഗ്ലീഷിൽ അത് Mighty God എന്നാകുന്നു.

ഇപ്പോൾ ദൈവത്തെ പറ്റിയും വചനത്തെ പറ്റിയും പറഞ്ഞിരിക്കുന്നത് എന്താണു എന്ന് മനസ്സിലായി കഴിഞ്ഞു. ഇത് ഇനി യോഹന്നാൻ 1ൽ 1 എങ്ങനെയാണെന്നു നോക്കാം.
"ആദിയിൽ വചനം ഉണ്ടായിരുന്നു.
വചനം അത്യുന്നതനും സർവ്വശക്തനുമായ ദൈവത്തോട് കൂടെയായിരുന്നു.
വചനം വീരനാം ദൈവമായിരുന്നു."

ഇതിന്റെ പരിഭാഷ ഇംഗ്ലീഷിൽ പറയുകയാണെങ്കിൽ

"In the beginning was the Word and the Word was with Almighty and Most high GOD, and the Word was Mighty god"

ഈ സർവ്വശക്തനായ ദൈവം തന്റെ സൃഷ്ടിപ്പിൻ ആരംഭമായി തന്റെ ആദ്യ ജാതനും ഏകജാതനുമായ വചനത്തെ (അതായത് യേശുകൃസ്തുവിനെ) ജനിപ്പിച്ചു. പിന്നീടുള്ള ദൈവസൃഷ്ടിപ്പുകളെല്ലാം തന്നെ തന്റെ ആദ്യ ജാതനും ഏകജാതനുമായ വചനം അഥവ യേശുവും കൂടിയായിരുന്നു. എന്നു പറഞ്ഞാൽ എന്തു സൃഷ്ടിക്കണം എന്ന് ദൈവം വിചാരിക്കുന്നുവോ അതെല്ലാം ദൈവ നിർദ്ദേശമനുസരിച്ച് സൃഷ്ടിച്ചത് യേശുവായിരുന്നു(സദൃശ്യവാക്യം 8:22-31, കൊലോസ്യർ 1:15-20) ആദാമിന്റെ സൃഷ്ടിപ്പിലും യേശു ആയിരുന്നു പ്രധാന ശില്പി. (ഉല്പത്തി 1:26) എന്റെ പിതാവ് എന്നേക്കാൽ വലിയവനാണു എന്നു യേശുകൃസ്തു തന്നെ പറഞ്ഞിട്ടുണ്ട്. (യോഹന്നാൻ 14:28)

ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് എന്താണു.

സർവ്വ ശക്തനും അത്യുന്നതനും ആയ ദൈവത്തോട് കൂടെ ശക്തനായ ദൈവവും ഉണ്ടായിരുന്നു എന്നാണല്ലോ. അപ്പോൾ ഇവിടെ പരാമർശിക്കുന്നത് രണ്ട് വ്യക്തികളെയാണു. ഒരാളെയല്ല. രണ്ടും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. രണ്ടും ഒന്നല്ല രണ്ടും വെവ്വേറെ തന്നെയാണല്ലോ. അത്യുന്നതനായ ദൈവത്തോട് ഉപമിക്കാനോ സാദൃശ്യപ്പെടുത്താനോ ആയ ഒന്നും തന്നെയില്ല എന്നാണു പരിശുദ്ധ വേദപുസ്തകത്തിൽ പ്രസ്ഥാവിച്ചിരിക്കുന്നത്. (സങ്കീ: 86:8, 89:6,95:3, യശയ്യ 40:18,25, 40:5)

ഇനിയും നമുക്ക് ചിന്തിക്കാനുള്ളത് വചനത്തെ എന്തു കൊണ്ട് ദൈവം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു എന്നതാണു. വി. വേദപുസ്തകത്തിൽ ദൈവം എന്നു പല ഭാഗങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം അത്യുന്നതനായ ദൈവത്തെ പറ്റിയല്ല.ഉദാ: പുറപ്പാട് 4 ൽ 16, ഫിലിപ്യർ 3 ൽ 19 സങ്കീർത്തനം 82 ൽ 1, യോഹന്നാൻ 10:34 എന്നീ വാക്യങ്ങൾ വായിച്ചാൽ നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ദൈവം തിരഞ്ഞെടുക്കുന്ന ഓരോ വ്യക്തിയും ആവശ്യമായ സന്ദർഭങ്ങളിൽ ദൈവത്തിന്റെ പ്രതിനിധികളായി ദൈവത്തിന്റെ പരിശുദ്ധാത്മ ശക്തിയാൽ ഉദ്യമിപ്പിക്കപ്പെട്ട് ജനത്തോട് സംസാരിച്ചവരും അവരെ ദേവന്മാർ അഥവ ദൈവങ്ങൾ എന്നു വിളിക്കപ്പെട്ടവരുമാണു. എന്നാൽ അവരൊന്നും ദൈവമല്ല എന്ന് നമുക്ക് അറിയാമല്ലോ.

അതു കൊണ്ട് തന്നെയാണു ദൈവത്തിന്റെ നിശ്ചയപ്രകാരമുണ്ടായ വചനത്തെയും ദൈവം എന്ന് വിളിച്ചത്.

ഉപസംഹാരത്തിൽ മനസ്സിലാക്കേണ്ട കാര്യം.

1) ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നു വരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളു.
2) യേശു കൃസ്തു എന്ന ഏക കർത്താവും നമുക്കുണ്ട്.
(1 കൊരിന്ത്യർ 8:5)

ഇങ്ങനെ പൗലോസ് അപ്പോസ്തോലൻ പ്രസ്താവിച്ചതിന്റെ അടിസ്ഥാന കാരണം അറിയാൻ നമുക്ക് യോഹന്നാൻ 17 ന്റെ 3 വാക്യം ശ്രദ്ധിക്കാം.

1) ഏകസത്യ ദൈവത്തെ അറിയുക.
2) അവൻ അയച്ച യേശുകൃസ്തുവിനെ അറിയുക.

അറിയുക എന്നാൽ അവന്റെ കല്പനകളെ പ്രമാണിക്കുക എന്നാണു അർത്ഥം. (1 യോഹന്നാൻ 2:3)

ഇങ്ങനെ നാം അറിഞ്ഞു കഴിയുമ്പോൾ യേശു നമുക്ക് പരിശുദ്ധാത്മ ശക്തിയെ തന്റെ പിതാവാം ദൈവത്തോട് അഭ്യർത്ഥിച്ച് താൻ വാഗ്ദത്തം ചെയ്തതിനെ നമ്മുടെ മേൽ അയക്കും (ലൂക്കോസ് 24:49

ഈ ശക്തി നമുക്ക് ലഭിക്കുമ്പോൾ നാം യേശുവിന്റെ യഥാർത്ഥ സാക്ഷികൾ ആകും (അപ്പൊ 1:8 )
അതോടൊപ്പം യേശു ഉദ്ദേശിച്ച തരത്തിൽ നമുക്ക് എത്തിപ്പിടിക്കാവുന്ന ദൂരം വരെ അവന്റെ സാക്ഷ്യം മറ്റുള്ളവരോട് അറിയിക്കുകയും ചെയ്ത് നമ്മുടെ ജീവിതയാത്ര അവസാനിപ്പിക്കാൻ ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കാം.

"യേശുവിന്റെ വാഗ്ദത്ത പ്രകാരം നമുക്ക് അയക്കപ്പെടുന്ന പരിശുദ്ധാത്മ ശക്തി" എന്നത് എന്ത് എന്നതിനെ പറ്റിയുള്ള ചിന്ത വരും പോസ്റ്റുകളിൽ നടത്താം.

Wednesday, February 16, 2011

വി.വേദപുസ്തകവും തര്‍ജ്ജമ പിഴവുകളും.

കൃസ്തീയ വിശ്വാസം ആധാരമാക്കി ജീവിച്ചു പോകുന്ന ഏതിന്റെയും അടിസ്ഥാനം വി. വേദപുസ്തകം ആയിരിക്കണം എന്ന് നമ്മുക്ക് അറിയാവുന്നതാണല്ലോ. 66 പുസ്തകങ്ങൾ അടങ്ങിയ ബൈബിളിൽ പഴയ നിയമം പുതിയ നിയമം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. യേശുവിനു മുൻപ് ഉള്ള കാര്യങ്ങളെ പറ്റി എഴുതപ്പെട്ട പഴയ നിയമത്തിൽ 39 പുസ്തകങ്ങളും യേശുവിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് എഴുതിയ പുതിയ നിയമത്തിൽ 27 പുസ്തകങ്ങളുമാണു ഉള്ളത്.

എന്തു കൊണ്ടാണു പഴയ നിയമവും പുതിയ നിയമവും വി.വേദപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ചിന്തിച്ചാൽ യേശുകൃസ്തുവിന്റെ വരവിനു മുൻപേ ദൈവജനം പഴയ നിയമത്തിലെ ന്യായപ്രമാണങ്ങൾക്ക് കീഴിലായിരുന്നു. എന്നാൽ ന്യായപ്രമാണത്തിലെ പ്രവർത്തികളാൽ നമ്മുക്ക് നീതികരണം പ്രാപിപ്പാൻ സാധിക്കുകയില്ല എന്ന് അറിഞ്ഞത് കൊണ്ടാണു പുതിയ നിയമം, യേശു കൃസ്തുവിലുള്ള വിശ്വാസത്തിലൂടെ മാത്രമേ നാം നീതികരിക്കപ്പെടുകയുള്ളു എന്ന് നമ്മുക്ക് മനസ്സിലാക്കി തന്നത്. (റോമർ 3:20, ഗലാത്യർ 2:16, 3:23-29)

ചുരുക്കത്തിൽ ആദ്യ സൃഷ്ടി മുതൽ യേശുകൃസ്തുവിന്റെ ജനനത്തിനു തൊട്ടുമുൻപുള്ളവരുടെ വരെ വിവരങ്ങളും അതിലൂടെ ദൈവം ആർ, ദൈവത്തിനും മനുഷ്യനും തമ്മിലുള്ള ബന്ധം എപ്രകാരമായിരുന്നു, നമ്മുടെ പൂർവ്വ പിതാക്കന്മാരോട് ദൈവത്തിനുണ്ടായിരുന്ന സമീപനം എങ്ങനെ ഉള്ളതായിരുന്നു എന്നിവയുടെ വിശദീകരണങ്ങളും ഒപ്പം പ്രവചനങ്ങളും അടങ്ങിയ പഴയ നിയമവും യേശു കൃസ്തുവിന്റെ ജനനം മുതൽ തന്റെ അപ്പോസ്തോലന്മാരുടെ ദൈവീക ശ്രുശ്രൂഷകളുടെ അവസാനത്തേതു വരെയും ഉൾപ്പെട്ട പുതിയ നിയമവും ചേർന്നതാണു വി. വേദപുസ്തകം.

ഇപ്രകാരം എഴുതപ്പെട്ട വേദപുസ്തകത്തിലെ മൂല എഴുത്തുകൾ തോൽ ചുരുളുകളിലാണു എഴുതി സൂക്ഷിച്ചിരിക്കുന്നത്. പഴയ നിയമം എഴുതിയിരിക്കുന്നത് എബ്രയാ ഭാഷയിലും പുതിയ നിയമം ഗ്രീക്ക ഭാഷയിലുമാണ് എഴുതിയിരിക്കുന്നത്. ഇതിന്റെ ഒരോരോ പകർപ്പുകൾ വത്തിക്കാൻ മ്യൂസിയത്തിലും ബ്രിട്ടീഷ് മ്യൂസിയത്തിലും ലഭ്യമാണു. എബ്രയ ഭാഷയിലും ഗ്രീക്ക് ഭാഷയിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യമുള്ളവരാണു വി. വേദപുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് എഴുതിയത്

King James Version, New International Version, New American Standard Version, New Living Translation, English Standard Version തുടങ്ങി നിരവധി ഇംഗ്ലീഷ് തർജ്ജമകൾ ബൈബിളിനുണ്ടായി. ഗ്രീക്ക് ഭാഷയിൽ നിന്നും എബ്രയാ ഭാഷയിൽ നിന്നും തർജ്ജമ ചെയ്ത ആദ്യം ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിൾ ഉണ്ടായതിനു ശേഷം പിന്നീട് പ്രാദേശിക ഭാഷകളിലേക്ക് വി. വേദപുസ്തകം തർജ്ജമ ചെയ്യപ്പെട്ടു.

എബ്രായ ഭാഷയിലും ഗ്രീക്ക് ഭാഷകളിലും ഉണ്ടായിരുന്ന മൂല കൃതികളില്‍ ഇന്നത്തെ ബൈബിളില്‍ കാണുന്നത് പോലെയുള്ള അധ്യായങ്ങളോ വാക്യങ്ങളുടെ ക്രമനമ്പരുകളോ വിരാമ ചിഹനങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുകൽ ചുരുളുകളിൽ നിന്ന് തർജ്ജമ ചെയ്തെടുക്കുമ്പോൾ പുസ്തക രൂപത്തിലേക്ക് എളുപ്പത്തിൽ ആക്കുന്നതിന്റെ ഭാഗമായാണു വി.വേദപുസ്തകം ഇന്നു കാണുന്ന രീതിയിൽ ആയി തീർന്നത്.

തർജ്ജമ ചെയ്ത് വായിക്കപ്പെടുന്ന ഒന്നായതിനാൽ തന്നെ വി. വേദപുസ്തകത്തിൽ വിരാമ ചിഹനത്തിന്റെ സ്ഥാനം മാറിയതിനെ തുടർന്ന് നമ്മെ ആശയക്കുഴപ്പത്തിലാക്കിയേക്കാവുന്ന ചില സന്ദർഭങ്ങൾ ഉണ്ട്. ഇതിലെ ഒരു രസകരമായ വസ്തുത വി.വേദപുസ്തകം ഒരു കടമ പോലെ വായിച്ചു തീർക്കുന്നവർക്ക് ഇത്തരത്തിലുള്ള യാതൊരു സംശയങ്ങളും ഉണ്ടാവാൻ സാധ്യതയില്ല എന്നതാണു. അതു പോലെ തന്നെ പാരമ്പര്യമായി കേട്ട് പരിചയിച്ചതിൽ , അത് തെറ്റാണോ ശരിയാണോ എന്ന് ചിന്തിക്കാൻ പോലും മിനക്കിടാതെ അതിൽ തന്നെ ഉറച്ച് നിൽക്കുന്നവർക്കും ഇത്തരം വാക്യങ്ങൾ വായിക്കുമ്പോൾ ആശയകുഴപ്പം ഉണ്ടാകാൻ ഇടയില്ല.

അത് പോലെ ബൈബിൾ പൂർണ മനസ്സോട് കൂടി വായിക്കുന്നവര്‍ക്കും ഇത്തരത്തിൽ തർജ്ജമ ചെയ്യപ്പെടുമ്പോൾ ഉണ്ടായ പിഴവുകൾ ബാധിക്കുകയില്ല. കാരണം അവർ മറ്റ് ഭാഗങ്ങൾ കൂടി ശ്രദ്ധാപൂർവ്വം വായിച്ച് ശരിയായത് കണ്ടെത്തുന്നു. വിരാമ ചിഹ്നത്തിന്റെ സ്ഥാനം മാറി പോയത് കൊണ്ട് ചിലർ മറ്റൊരു രീതിയിൽ മനസ്സിലാക്കുന്ന ഒരു വാക്യം നമ്മുക്ക് പരിശോധിക്കാം.

യേശുവിനെ ക്രൂശിക്കുന്ന സമയത്ത് ഇടത് ഭാഗത്തുള്ള കള്ളൻ യേശുവേ, നീ രാജത്വം പ്രാപിച്ചു വരുംമ്പോൾ എന്നെയും കൂടി ഓർക്കേണമേ എന്ന് പറയുമ്പോൾ അതിനു മറുപടിയായി യേശു അവനോട് "ഇന്നു നീ എന്നോട് കൂടെ പറുദീസായിൽ ഇരിക്കും എന്ന് ഞാൻ സത്യമായി നിന്നോട് പറയുന്നു" എന്ന് പറഞ്ഞു. (ലൂക്കേസ് 23:42)

ഇവിടെ കള്ളൻ പറഞ്ഞ രാജത്വം എന്നത് എന്താണു എന്നും രാജത്വം പ്രാപിച്ചു കൊണ്ട് യേശു വരുന്നത് എന്നാണു എന്നറിയാത്തവരും ഈ വചനം അതേ പടി വിഴുങ്ങുന്നു. അതായത് അവരുടെ കാഴ്ച്ചപാടിൽ യേശു മരിച്ച ഉടൻ ഈ ഇടതു ഭാഗത്തുള്ള കള്ളനുമായി പറുദീസയിലേക്ക് പോയി അവിടെ കള്ളന്റെ കൂടെ ഇരുന്നു എന്നാണു. ഇങ്ങനെ വിശ്വസിക്കുന്നവരെ തെറ്റ് പറയാൻ പറ്റില്ല കാരണം അവർ ആദ്യം പറഞ്ഞ ആ രണ്ട് വിഭാഗങ്ങളിൽ പെടുന്നവരാണു. വേദപുസ്തകം കടമയായി വായിച്ചു തീർക്കുന്നവരും, പാരമ്പര്യമായി കേട്ടത് കൈ വിടാത്തവരും.

വി.വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് മുഴുവനും 100% സത്യമാണെന്ന് പറയുന്നുവെങ്കിൽ എന്താണു ഈ വചനത്തിലുള്ള പിഴവ് എന്ന് ഇത് വായിക്കുന്ന പലരും ചിന്തിച്ചേക്കാം. ഈ വാക്യത്തിൽ തെറ്റായിട്ട് ഒന്നുമില്ല. വി.വേദപുസ്തകത്തിൽ തെറ്റായത് ഒരിക്കലും വരികയുമില്ല. ഇവിടെ വിരാമ ചിഹ്നങ്ങളിൽ ഒന്നായ ,(കോമ) സ്ഥാനം മാറി കിടക്കുന്നത് മൂലം ആദ്യ വായനയിൽ ഉണ്ടായേക്കാവുന്ന ഒരു ധാരണ പിശക് മാത്രമേ ഉള്ളു. തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ അത് വ്യക്തമായി വരികയും ചെയ്യും.

ഈ വചനത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പരിശോധിച്ചാൽ ആ വാക്യം എഴുതിയിരിക്കുന്നത് ഇപ്രകാരമാണു Jesus answered him, “Truly I tell you, today you will be with me in paradise.”
ഇവിടെ i tell you എന്നത് കഴിഞ്ഞ് ഒരു ,(കോമ) ആണു. എന്നിട്ടാണു today you will be with me in paradise എന്ന് പറയുന്നത്. യഥാർത്ഥത്തിൽ അവിടെ വരേണ്ടത് ഇങ്ങനെയായിരുന്നു. Jesus answered him, “Truly I tell you today, you will be with me in paradise.” വി. വേദപുസ്തകത്തിന്റെ മൂലകൃതികളിൽ ഇത്തരത്തിലുള്ള വിരാമ ചിഹ്നങ്ങൾ ഒന്നും അടങ്ങിയിരുന്നില്ല എന്ന് നമ്മുക്ക് അറിയാം. തർജ്ജമയ്ക്കിടയിൽ സംഭവിച്ചതാണു ഈ ചെറിയ ഒരു പിഴവ്.

ഇനി എന്ത് കൊണ്ട് അത്തരം ഒരു പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് തോന്നിയത് എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതമാണു. കള്ളൻ പറഞ്ഞ രാജത്വം എന്താണു എന്നും രാജാവായി യേശു വരുന്നത് എങ്ങിനെ എന്നും വ്യക്തമായി വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ക്രൂശിൽ മരിച്ച അന്ന് യേശു പറുദീസയിലേക്ക് പോയിട്ടില്ല എന്ന് തറപ്പിച്ചു പറയാൻ കാരണം യോന പ്രാവാചകൻ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യ പുത്രനും ഭൂമിക്കുള്ളിൽ മൂന്നു രാവും മുന്നു പകലും ഇരിക്കും (മത്തായി 12:40) എന്ന് പറഞ്ഞിട്ടുണ്ടല്ലോ. അത് കൊണ്ട് തന്നെ യേശു മരിച്ച ഉടൻ കള്ളനുമായി പറുദീസയിൽ പോയി എന്നു പറയുന്നതിൽ അർത്ഥമില്ല.

അതു പോലെ കള്ളൻ പറഞ്ഞ രാജത്വം യേശുവിന്റെ വാഗ്ദത്ത പ്രകാരം നാം കാത്തിരിക്കുന്ന നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും സംഭവിക്കുമ്പോഴാണ്. (2 പത്രോസ് 3:13) യേശു കൃസ്തുവിനാൽ എല്ലാവരും ഉയർത്തെഴുന്നെൽക്കപ്പെട്ട് നില നിൽക്കുന്ന സകല അധികാര വാഴ്ച്ചകളെയും ശക്തികളെയും നീക്കി കളഞ്ഞ് രാജ്യം തന്റെ പിതാവിനെ ഏല്പ്പിക്കും.(1 കൊരിന്ത്യർ 15: 22-28) ഇങ്ങനെ രാജത്വം പ്രാപിച്ചു വരുമ്പോൾ തന്നെയും കൂടി ഓർക്കേണമേ എന്നാണു കള്ളൻ ഉദ്ദേശിച്ചിരിക്കുന്നത്.

ഈ വാക്യം ഒരു ഉദാഹരണമായി ഇവിടെ പറയാൻ കാരണം തർജ്ജമയിൽ സംഭവിച്ച ഒരു കോമയുടെ സ്ഥാന മാറ്റം അടിസ്ഥാന ആശയത്തെ തന്നെ മാറ്റി കളഞ്ഞു എന്ന് കാണിക്കാൻ വേണ്ടിയാണു. എന്നാൽ വി.വേദപുസ്തകം ശ്രദ്ധാപൂർവ്വം വായിച്ചവർക്ക് ഇത് കേവലം ഒരു അച്ചടി പിശകാണെന്നും യേശു കള്ളനോട് പറഞ്ഞത് " ഞാൻ സത്യമായിട്ട് നിന്നോട്
ഇന്ന് പറയുന്നു, നീ എന്നോട് കൂടെ പറുദീസായിൽ ഇരിക്കും " എന്നതാണു ശരിയായ വസ്തുത എന്നും ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പക്ഷെ യാതൊരു വിധത്തിലുമുള്ള അച്ചടി പിശകോ വ്യാകരണ പാളിച്ചകളോ ഇല്ലാത്ത ഒരു വാക്യം നോക്കുക "ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോട് കൂടിയായിരുന്നു; വചനം ദൈവമായിരുന്നു." (യോഹന്നാൻ 1:1) വായിക്കുന്നവർക്ക് വളരെ സ്പഷ്ടമായി മനസ്സിലാക്കാൻ പാകത്തിലുള്ള ഈ വാക്യത്തെ പലരും പല വിധത്തിലാണു വ്യാഖ്യാനിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ പറ്റിയുള്ള ചർച്ച നമ്മുക്ക് അടുത്ത പോസ്റ്റിൽ നടത്താം.

Monday, February 14, 2011

എന്തു കൊണ്ട് ഈ ബ്ലോഗ്.

ബ്ലോഗിനെകുറിച്ച് എന്ന ആമുഖത്തിൽ ഇത് തുടങ്ങാൻ ഇടയായ സാഹചര്യത്തെ പറ്റി ചെറുതായി വിവരിച്ചിട്ടുണ്ട്. അവിടെ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽ കൂടി ആവർത്തിക്കുകയാണു ഇവിടെ. വി. വേദപുസ്തകത്തിനെ അടിസ്ഥാനമാക്കിയാണു ലോകമാകമാനമുള്ള കൃസ്തീയ സഭകൾ നിലനില്ക്കേണ്ടത്. വി. വേദപുസ്തകത്തിലെ തിരുവചനങ്ങൾ കത്തി കൊണ്ടിരിക്കുന്ന ഒരു തീപന്തമാണെങ്കിൽ അതിന്റെ വെളിച്ചത്തിൽ പ്രകാശിക്കേണ്ടവയാണു ഈ പറഞ്ഞ സഭകളത്രയും.

എന്നാൽ യഥാർത്ഥത്തിൽ എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത്.? തീപന്തത്തിന്റെ വെളിച്ചത്തിൽ പ്രകാശിക്കേണ്ടതിനു പകരം, അതിൽ നിന്ന് തീ പകർന്നെടുത്ത് മറ്റൊരു തീപന്തം സൃഷ്ടിച്ചു കൊണ്ട് സ്വയം പ്രകാശിക്കാനാണു ഈ സഭകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ഒരു കാര്യം വീണ്ടും ഓർമിപ്പിക്കട്ടെ.


2 പത്രോസ് ഒന്നാം അധ്യായം 20 ലെയും 2 തിമൊഥിയോസ് മുന്നാം അധ്യായം 16ലെയും വാക്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്ന വസ്തുത വി.വേദപുസ്തകത്തിലെ പ്രവചനങ്ങൾ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. ഇത് മനുഷ്യൻ പരിശുദ്ധാത്മ ശക്തിയാൽ എഴുതപ്പെട്ടവയാണു എന്നാണു. ഇത് വിശ്വസിക്കാത്തവർ അതായത് ബൈബിൾ എന്നത് മനുഷ്യൻ സ്വന്തം ഇംഗിതത്തോടെ എഴുതിയുണ്ടാക്കിയതാണു എന്ന് കരുതുന്നവർ ദയവു ചെയ്ത് അവരുടെ വിലപ്പെട്ട സമയം ഇവിടെ കളയേണ്ടതില്ല എന്നാണു ആദ്യമേ സൂചിപ്പിച്ചിരിക്കുന്നത്.


തിരുവെഴുത്തിലെ വചനങ്ങൾ ആരുടെയും വ്യാഖ്യാനത്തിനുള്ളതല്ല എന്ന് പറയുന്നതിനോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ബൈബിളിൽ 4 സ്ഥലങ്ങളിലായി എടുത്ത് പറയുന്നുണ്ട്.


ആവർത്തനം 4: 2

ആവർത്തനം 12:32 / 13: 1
സദൃശ്യവാക്യങ്ങൾ 30:6
വെളിപാട് 22:18

ഈ നാലു ഭാഗങ്ങളിലും പറഞ്ഞിരിക്കുന്നത് ഒരേ കാര്യമാണു.


ഇതിൽ (വി.വേദപുസ്തകത്തിലെ ) എഴുതിയിരിക്കുന്ന വചനങ്ങളോട് ഒന്നും കൂട്ടുകയോ, ഇതിൽ നിന്നും ഒന്നും കുറക്കുകയോ ചെയ്യരുത് എന്നാണു ഇവിടങ്ങളിൽ പറഞ്ഞിരിക്കുന്നത്.


പരിശുദ്ധാത്മ ശക്തിയാൽ എഴുതപ്പെട്ട വ്യാഖ്യാനങ്ങൾക്ക് വിധേയമാക്കാൻ കഴിയാത്ത ദൈവത്തിന്റെ കല്പനകളടങ്ങിയ വി. വേദപുസ്തകത്തിൽ നിന്നും ഒന്നും കൂട്ടരുത് അതിൽ നിന്നും ഒന്നും കുറക്കരുത് എന്ന് വ്യക്തമായി പറഞ്ഞിട്ടു പോലും ഒരോ സഭകളും വി.വേദപുസ്തകത്തിലെ വചനങ്ങളെ സൗകര്യപൂർവ്വം വളച്ചൊടിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളത് ഇതിനോട് കൂട്ടി ചേർക്കുന്നു. തങ്ങളുടെ താല്പര്യങ്ങൾക്ക് എതിരായത് സൗകര്യപൂർവ്വം നീക്കി കളയുന്നു. കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഈ പ്രവൃത്തികളിൽ നിന്ന് മുക്തമല്ല ഒരു കൃസ്തീയ സഭയും എന്നതാണു ഖേദകരമായ ഒരു സത്യം.


എന്തു കൊണ്ട് ബൈബിൾ വ്യാഖ്യാനിച്ചു കൂടാ എന്നു പറയുന്നത് എന്ന് വെച്ചാൽ, ഇതിൽ എഴുതിയിരിക്കുന്ന ഒരോ വചനങ്ങളുടെയും ആന്തരീക അർത്ഥം ഇതിന്റെ തന്നെ മറ്റ് ഭാഗങ്ങളിലായി കൊടുത്തിട്ടുണ്ട്.(യെശയ്യാവ് 34:16) പൂർണ മനസ്സോട് കൂടി വി. വേദപുസ്തകം വായിക്കുന്നവർക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. അതിനു പകരം ഒരോരുത്തരും അവരവരുടെതായ അർത്ഥങ്ങൾ ഒരോന്നിനും കണ്ടെത്തുകയും അത് ശരിയാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നത് എന്ത് മാത്രം ബുദ്ധിശ്യൂനമായ കാര്യമാണു.


ഇത്തരത്തിൽ ബൈബിളിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് അല്ലെങ്കിൽ ബൈബിളിലെ വചനങ്ങളെ വളച്ചൊടിച്ചു കൊണ്ട് സഭകൾ നടത്തുന്ന വ്യാപാര ചിന്താഗതിയോട് കൂടിയ പ്രവർത്തനങ്ങളിൽ അന്തർലീനമായി കുടികൊള്ളുന്ന തെറ്റുകളെ പരിശോധനകൾക്ക് വിധേയമാക്കി കൊണ്ട് പരമമായ സത്യം എന്താണു എന്ന് വെളിപ്പെടുത്തുകയാണു ഇവിടെ ചെയ്യുന്നത്. തുടർന്നുള്ള പോസ്റ്റുകളിൽ ഈ വിധമായ കാര്യങ്ങൾ ഒരോന്നും വിശദമായി നമ്മുക്ക് ചർച്ച ചെയ്യാം.