Thursday, March 31, 2011

മരിച്ചവർ എവിടെ? അഞ്ചാം ഭാഗം

ദണ്ഡനമല്ല മരണമാണു ശിക്ഷ

പാപത്തിന്റെ കൂലി നിത്യദണ്ഡനമല്ല മരണമാണെന്നു (റോമ 6:23) തിരുവെഴുത്തുകൾ തെളിവായി പ്രസ്താവിക്കുമ്പോൾ ആദാമ്യപാപത്തിന്റെ ശമ്പളം നിത്യദണ്ഡനമാണെന്ന് അംഗീകരിക്കുന്നതിന്റെ ആബദ്ധ്യം നന്നായി മനസ്സിലാക്കുക. മനുഷ്യന്റെ വീഴ്ചയേയും അവന്റെ മേൽ ചുമത്തപ്പെട്ട ന്യായത്തീർപ്പിനെയും സംബന്ധിച്ച് ഉല്പത്തി പുസ്തകത്തിൽ കൊടുത്തിരിക്കുന്ന വിവരണം നാം പരിശോധിക്കുമ്പോൾ കേവലം മരണശിക്ഷയെക്കുറിച്ചല്ലാതെ ഒരു നിത്യഭാവിദണ്ഡനത്തെ പരാമർശിച്ചു യാതൊരു സൂചനയും നാം കാണുന്നില്ല. രണ്ടാമതൊരിക്കൽ കൂടെ ഇതു ആവർത്തിച്ചു കൊണ്ട് യഹോവ പറയുന്നു "നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും" (ഉല്പ 3:19) പിശാചുക്കളെയോ,അഗ്നി, ദണ്ഡനം ഇവയെ സംബന്ധിച്ചോ ഒറ്റവാക്കും അവൻ ഉരുയാടിയില്ല.

ഈ നിലയ്ക്ക് "ഭൂതങ്ങളുടെ ഉപദേശങ്ങൾ" എന്നു അപ്പോസ്തോലൻ പേർ വിളിക്കുന്ന അബദ്ധ സിദ്ധാന്തങ്ങൾ കൊണ്ട് ശത്രു നമ്മുടെ പിതാക്കന്മാരെ അന്ധകാരയുഗത്തിൽ വഞ്ചിച്ചതെങ്ങനെ? പാപത്തിനു മരണശിക്ഷയൊഴികെ മറ്റൊന്നും പ്രവചനങ്ങളിൽ പരാമർശിച്ചിട്ടില്ലെന്ന വസ്തുത കണക്കിലെടുക്കുക. പുതിയ നിയമവും അതിനനുസരിച്ച് തന്നെ ഇരിക്കുന്നു എന്നു കാണുക. പുതിയ നിയമത്തിൽ പകുതിയിലധികം ഭാഗത്തിന്റെ ലേഖകനായ വി. പൗലോസ് "ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാൻ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലൊ" (അപ്പൊ പ്ര 20:27) എന്നു നമുക്ക് ഉറപ്പു തരുന്നു. എന്നിട്ടും നിത്യദണ്ഡനത്തെ സംബന്ധിച്ച് അവൻ ഒരു വാക്ക് ഉച്ചരിക്കുന്നില്ല. മറിച്ച് പാപത്തെയും അതിന്റെ ശിക്ഷയെയും സംബന്ധിച്ച് ഈ സംഗതി തന്നെ ചർച്ച ചെയ്ത്കൊണ്ട് "അതു കൊണ്ട് ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു" (റോമ 5:12) എന്നു പറയുന്നു. ഏകനിലോ എല്ലാവരിലുമോ കടന്നു കൂടിയത് നിത്യദണ്ഡനമല്ല മരണമാണു എന്ന് മനസ്സിലാക്കുക

മരണം മതിയായ ശിക്ഷയോ?

മരണം പാപത്തിനു മതിയായ ശിക്ഷയാകയില്ലെന്നു ആരെങ്കിലും അഭിപ്രായപ്പെടുന്ന പക്ഷം നമുക്ക് ചെയ്യാനുള്ളത് വസ്തുതകൾ ചൂണ്ടിക്കാണിച്ച് ആ വാദഗതി ന്യായവിരുദ്ധമെന്നു തെളിയിക്കുക മാത്രമണു. അനുസരണക്കേടെന്ന പാപം നിമിത്തം ആദാമിനു അവന്റെ സൗഭാഗ്യ ഭവനമായിരുന്ന പറുദീസ നഷ്ടപ്പെട്ടു. പൂർണ്ണ ജീവനും ദൈവസംസർഗ്ഗവും അവനു നഷ്ടമാകയും പകരം രോഗവും വേദനയും ദുഃഖവും മരണവും വന്നു കൂടുകയും ചെയ്തു. ഇതിനും പുറമേ 3000 കോടിയോളം വരുന്ന അവന്റെ വംശ പരമ്പരയാകെ, പിതാവിൽ നിന്നു മാനസികവും സാന്മാർഗ്ഗികവും ശാരീരികവുമായ ബലഹീനതകൾ ജന്മസ്വഭാവമായി പ്രാപിക്കയും അപ്പോസ്തോലൻ പ്രസ്താവിക്കും പ്രകാരം "ഞരങ്ങുന്ന സൃഷ്ടി"യായിരിക്കയും ചെയ്യുന്നു (റോമ 8:22) എന്നാൽ അനുഗ്രഹങ്ങൾ ഇങ്ങനെ പിതൃപരമ്പരയാ ലഭിച്ചിട്ടില്ല.

3000 കോടിവരുന്ന ജനാവലി പാപത്തിൽ ജനിക്കയും ആകൃത്യത്തിൽ ആകൃതിപ്പെടുകയും (സങ്കീ 51:5) ചെയ്തിരിക്കുന്ന സ്ഥിതിവിശേഷം നോക്കുക. വ്യസനത്തിലും അനുസരണക്കേടിലും കഴിഞ്ഞു പോയ ഹ്രസ്വങ്ങളായ ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ ആണ്ടുകളോ അവരെ അവരുടെ മരണശയ്യയിലേക്ക് കൊണ്ട് വന്നു. അശ്രുധാര വാർത്തുകൊണ്ട് ആർത്തഹൃദയരായ സുഹൃത്തുക്കൾ ആ മരണശയ്യക്ക് ചുറ്റും നിന്നു. "വെണ്ണീറോട് വെണ്ണീറായി" "പൊടിയോട് പൊടിയായി" അവർ ശവകുടീരത്തിലേയ്ക്ക് ആനയിക്കപ്പെട്ടു. സാഹചര്യമാകെ കണക്കിലെടുക്കയും രോഗം, ദുഃഖം,വേദന, മരണം, മാനസികവും സാന്മാർഗ്ഗികവുമായ അധഃപതനം ഇവ പൂർണ്ണമായും പിതാവായ ആദാമിന്റെ ലംഘനത്തിന്റെ ഫലമാണെന്ന് ഓർമ്മിക്കയും ചെയ്യുമ്പോൾ വിധിക്കപ്പെട്ട ശിക്ഷ മതിയാകുന്നില്ലെന്നും അതില്പരമായി ഈ അനേകലക്ഷങ്ങൾ മരണമാത്രയിൽ അനന്തയാതനയുടെയും ഭീകരതകളുടെയും നരക ഗർത്തത്തിലേക്ക് ആനയിക്കപ്പെട്ട് നിത്യതയാകെ പിശാചിനാൽ പീഡിതരായിക്കഴിഞ്ഞു കൊള്ളണമെന്നു നീതി ആവശ്യപ്പെടുമെന്നോ ആവശ്യപ്പെടാൻ കഴിയുമെന്നോ സുബുദ്ധിയുള്ളവരാരെങ്കിലും പറയുമോ? പ്രിയ സുഹൃത്തുക്കളെ, ഒരാൾ ഈ നിലയിൽ അനുമാനങ്ങളിലെത്തുന്നത് അയാൾക്ക് ഒരിക്കലും യുക്തിവിചാരഭിജ്ഞത ഉണ്ടായിരുന്നില്ലെന്നോ അത് നഷ്ടപ്പെട്ടു പോയെന്നോ കാണിക്കും

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Wednesday, March 30, 2011

മരിച്ചവർ എവിടെ? നാലാം ഭാഗം

സത്യം കല്പിത കഥകളേക്കാൾ അവിശ്വസനീയം !

നമ്മുടെ സ്വർഗ്ഗീയ പിതാവിന്റെ വ്യക്തവും വിശദവും യുക്തിയുക്തവും നീതിപൂർവ്വവും വാൽസല്യ നിഷ്ഠവും ജ്ഞാനയുക്തവുമായ പരിപാടി നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ട് വരുമ്പോൾ അതു നിങ്ങളെ അത്ഭുതപരതന്ത്രരാക്കുമെന്ന് ഞങ്ങൾക്ക് നിശ്ചയമുണ്ട്. അതു ഇത്രകാലത്തോളം അവഗണിക്കപ്പെടുകയും അന്ധകാരയുഗങ്ങളിലെ മാനുഷിക പാരമ്പര്യങ്ങളുടെ ചവറ്റു കൂമ്പാരത്തിൽ കുഴിച്ച് മൂടപ്പെടുകയും ചെയ്തിരുന്നു. തന്മൂലം ഇന്നു സത്യം കല്പിതകഥയിലും പുത്തരിയായി തോന്നത്തക്കവണ്ണം ആയിരിക്കുന്നു. "ആകാശം ഭൂമിക്കു മീതേ ഉയർന്നിരിക്കുന്നതു പോലെ എന്റെവഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു" (യെശ 55:9) എന്നു കർത്താവ് പ്രവാചകൻ മുഖേന പ്രഖ്യാപിച്ചത് യുക്തമായിരിക്കുന്നു.

ദൈവം നമ്മേക്കാൾ ശ്രേഷ്ഠ്ൻ എന്നല്ലാതെ മറ്റെന്താണ് നമുക്ക് പ്രതീക്ഷിക്കാനുള്ളത്? "നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിപ്പിൻ " (മത്താ 5:44) എന്നും "നിന്റെ ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്കുക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക" (റോമ 12:20) എന്നും കർത്താവ് പറയുന്നു. ദൈവം തന്റെ ശത്രുക്കളെ ദണ്ഡിപ്പിക്കും; അതും നിത്യമായി എന്നു വിശ്വസിക്കുന്നത് ഇതിന്റെ വെളിച്ചത്തിൽ എത്ര വിചിത്രമായിരിക്കുന്നു. അതുമാത്രമല്ല, വിശേഷാൽ അവന്റെ ശത്രുക്കളല്ലാത്ത, ഇപ്പോഴത്തെ പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസികളായിത്തീരാൻ കഴിയാതെ അറിയായ്മയില്പെട്ടവരും ജാതികളുമായ ഏവരെയും അവൻ ദണ്ഡിപ്പിക്കുമത്രെ!

ചിന്താക്കുഴപ്പത്തിൽ നിന്നു അടുക്കും ക്രമവും കണ്ടെത്താനും സ്രഷ്ടാവിനോടും നമ്മുടെ വർഗ്ഗത്തോടുള്ള അവന്റെ പെരുമാറ്റങ്ങളോടും യഥാർഹമായ ബഹുമാനം വീണ്ടെടുക്കാനും ഒരേ ഒരു വീക്ഷണകോണത്തിൽ നിന്നു മാത്രമേ കഴിയു. അതാണു നമുക്ക് വേദപുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള സത്യത്തിന്റേതായ വീക്ഷണകോണം.

തിരുവെഴുത്തുകൾ എന്തു പറയുന്നു.

മരണമെന്നാൽ അർത്ഥം മരണമെന്നല്ല, മരിക്കുക എന്നാൽ മരിക്കും മുൻപുള്ളതിലും കൂടുതൽ ജീവചൈതന്യം പ്രാപിക്കുകയാണു എന്ന സങ്കല്പത്തിൽ അടിസ്ഥാനപ്പെട്ടതാണു മേൽ പ്രസ്താവിച്ച എല്ലാ സിദ്ധാന്തങ്ങളും എന്നത് കുറിക്കൊള്ളുക. "നീ നിശ്ചയമായും മരിക്കും" എന്നു ഏദനിൽ വെച്ച് ആദിമ മാതാപിതാക്കന്മാരോട് പ്രസ്താവിച്ചത് ദൈവമായിരുന്നു. "നിങ്ങൾ നിശ്ചയമായും മരിക്കയില്ല എന്നു പ്രസ്താവിച്ചതാകട്ടെ സാത്താനായിരുന്നു. ക്രിസ്ത്യാനികളെന്നവണ്ണം ജാതികളും സാത്താന്യ വ്യാജപ്രസ്താവന വിശ്വസിക്കുകയും ദൈവം അരുളിച്ചെയ്ത സത്യം പരിത്യജിക്കയും ചെയ്തിരിക്കുന്നു എന്നു കാണുക. "നിങ്ങൾ നിശ്ചയമായും മരിക്കയില്ല" എന്ന സർപ്പത്തിന്റെ പ്രസ്താവനയോടല്ലേ അവരെല്ലാം യോജിക്കുന്നത്? മരിച്ചവർ ജീവിച്ചിരിക്കുകയാണു- മരണത്തിനു മുമ്പിരുന്നതിലും അത്യധികം സജീവരായിരിക്കുന്നു- എന്നു അവരെല്ലാം അവകാശപ്പെടുകയല്ലേ? സുഹൃത്തുക്കളേ ഇവിടെയാണു നാമെല്ലാം ഒരു പോലെ തെറ്റുന്നത്. " അവൻ സത്യത്തിൽ വസിച്ചില്ല" എന്നും ഭോഷ്ക്കുകളുടെ പിതാവാണു എന്നും (യോഹ 8:44) കർത്താവ് ആരെ സംബന്ധിച്ച് പറഞ്ഞുവോ ആ അബദ്ധോപദേഷ്ടാവിനെ നാം അനുഗമിച്ചിരിക്കുന്നു.

നൂറ്റാണ്ടുകളായി ജാതികളുടെ ഇടയിൽ പ്രാബല്യം നേടിയിരുന്നെങ്കിലും അന്ധകാരയുഗത്തിലാണു ഈ മിഥ്യാസിദ്ധാന്തങ്ങൾക്ക് ക്രിസ്തു സഭയിൽ പ്രാമാണ്യം സിദ്ധിച്ചത്. ആ ഇരുൾ വരുത്തിക്കൂട്ടുന്നതിൽ ഈ ഉപദേശത്തിനു ഗണ്യമായ പങ്കുണ്ടായിരുന്നു. നമ്മുടെ പൂർവ്വികന്മാർ "നീ നിശ്ചയമായും മരിക്കും" എന്ന ദിവ്യസൂക്തം വിശ്വസിച്ചിരുന്നെങ്കിൽ മരിച്ചവർക്കായുള്ള പ്രാർത്ഥന, അവരുടെ പാപശാന്തിക്കായുള്ള ദിവ്യബലികൾ അവരുടെ ദണ്ഡനത്തെ സംബന്ധിച്ച ഭയാനക ചിന്തകൾ ഇവയ്ക്കൊന്നും അവസരമുണ്ടാകുമായിരുന്നില്ല. "മരിച്ചവർ ഒന്നും അറിയുന്നില്ല" (സഭാ 9:5) "തന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്ക് താഴ്ച്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല" (യോബ് 14:21) എന്നതിനോടും വേദം ആദ്യവസാനം യോജിക്കുന്നു.

മരിച്ചവരുടെ സ്ഥിതി

മരിച്ചവർ എവിടെ എന്നും അവരുടെ അവസ്ഥ എന്തെന്നും തിരുവെഴുത്തുകളാണു നമ്മോട് പറയുന്നത്. അതനുസരിച്ച് അവർ സുഖദുഖഃങ്ങളോ ഭാഗ്യനിർഭാഗ്യങ്ങളോ അനുഭവിക്കയോ പുനരുത്ഥാനത്തിൽ ഉണർത്തപ്പെടും വരെ സൂര്യനു കീഴിൽ നടക്കുന്ന യാതൊന്നും അറികയോ ചെയ്യുന്നില്ല. "ചെയ്യുവാൻ നിനക്ക് സംഗതി വരുന്നതൊക്കെയും ശക്തിയോടെ ചെയ്ക എന്തെന്നാൽ നീ ചെല്ലുന്ന പാതാളത്തിൽ (ശവക്കുഴിയിൽ - ഷിയോലിൽ) പ്രവൃത്തിയോ സൂത്രമോ അറിവോ ജ്ഞാനമോ ഒന്നുമില്ല" (സഭാ 9:10) എന്ന ജ്ഞാനിയുടെ വചനങ്ങൾ ഞങ്ങൾ നിങ്ങളെ ഓർമ്മിപ്പിക്കുന്നു.

പഴയനിയമത്തിലും പുതിയനിയമത്തിലും ദുഷ്ടന്മാരെയും ശിഷ്ടന്മാരെയും പറ്റി അവർ മരണത്തിൽ നിദ്രകൊണ്ട് എന്ന് തുല്യനിലയിലാണു എഴുതിയിരിക്കുന്നത് എന്നതിലേയ്ക്ക് നിങ്ങളുടെ ശ്രദ്ധ ഞങ്ങൾ ക്ഷണിക്കുന്നു. "യേശുവിൽ നിദ്ര ചെയ്യുന്നവരെയും " "ക്രിസ്തുവിൽ നിദ്ര കൊണ്ടവരെയും" സംബന്ധിച്ച് അപ്പോസ്തോലനായ പൗലോസ് പറയുന്നത് നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. മരിച്ചവരുടെ പുനരുത്ഥാനമില്ലെങ്കിൽ അവർ നശിച്ചു പോയതായി അവൻ പ്രസ്താവിക്കുന്നു (1.കൊരി.15:18) സ്വർഗ്ഗത്തിലോ ശുദ്ധീകരണ സ്ഥലത്തോ നരകയാതനയിലോ അവർക്ക് നശിച്ചു പോകാൻ കഴിയുമോ? നിശ്ചയമായും അങ്ങനെ ആരും ഉപദേശിക്കുന്നില്ല. അവർ ഇപ്പോൾ തന്നെ ശവക്കുഴിയിൽ നാശാവസ്ഥയിലായിരിക്കുന്നു. മരണത്തിന്റെ ശക്തിയിൽ നിന്നുള്ള മോചനത്തിനായി ഒരു പുനരുത്ഥാനം വ്യവസ്ഥ ചെയ്യാതിരുന്നെങ്കിൽ ആ നാശം പൂർണ്ണമായിരിക്കുമായിരുന്നു. അതുകൊണ്ട് "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. "(യോഹ 3:16)

ചുരുക്കിപ്പറഞ്ഞാൽ ദൈവം മനുഷ്യനെ ഭൗമീക സൃഷ്ടി പരമ്പരയുടെ ഉയർന്ന പടിയിൽ തന്റെ ഛായയിലും സാദൃശ്യത്തിലും നിർമ്മിച്ചു എന്നും ഏദനിൽ അവനു ജീവൻ അതിന്റെ പരിപൂർണ്ണ അളവിൽ ഉണ്ടായിരുന്നുവെന്നും തികഞ്ഞ അനുസരണം കൊണ്ട് അത് നിലനിറുത്താമായിരുന്നു എന്നുമാണു വേദപുസ്തകസിദ്ധാന്തം. എന്നാൽ പരീക്ഷയിൽ അഥവ പരിശോധനയിൽ അവൻ പരാജിതനാകയും മരണശിക്ഷാവിധിക്ക് പാത്രമാകയും ചെയ്തു. "അതിൽ നിന്നു ഭഷിക്കുന്ന നാളിൽ നീ ചാകവേ ചാകും" (ഉല്പ 2:17) മരണം അവിടെ ആരംഭിക്കുകയും 930 സംവൽസരങ്ങൾക്ക് ശേഷം ആദ്യപിതാവായ ആദാമിനെ ശവകുടീരത്തിലെത്തിക്കുകയും അവന്റെ സന്തതി പരമ്പരകളെയാകെ അവന്റെ ബലഹീനതയിലും മരണന്യായവിധിയിലും ഉൾപ്പെടുത്തുകയും ചെയ്തു. അവൻ ആ ദിവസം തന്നെ മരിച്ചു. അതു ഇരുപത്തിനാലു മണിക്കൂറുള്ള ഒരു ദിവസമല്ല. പ്രത്യുത ഒരു ആയിരമാണ്ടു ദിനമാണു എന്നു പത്രോസ് അപ്പോസ്തോലൻ വിശദീകരിക്കുന്നു. "കർത്താവിനു ഒരു ദിവസം ആയിരം സംവൽസരം പോലെയത്രെ" (2 പത്രോ 3:8)

ദൈവസ്നേഹം പ്രത്യക്ഷമായി

ഈ മഹാദിവസങ്ങളിൽ ആറെണ്ണത്തിന്റെ കാലത്ത് മരണന്യായവിധി മനുഷ്യനെ ചില വിഷയങ്ങളിൽ മൃഗത്തിന്റെ പടിയിലേക്ക് അധഃപതിപ്പിക്കയും ദൈവം ദയതോന്നി ഉദ്ധാരണം കൈവരുത്താത്ത പക്ഷം ഭാവി ജീവിതത്തിന്റെ പ്രത്യാശയിലാത്ത അവസ്ഥയിൽ ആക്കുകയും ചെയ്തു. സ്ത്രീയുടെ സന്തതി സർപ്പത്തിന്റെ തല ചതയ്ക്കുമെന്ന പ്രസ്താവനയിൽ ഇതു സൂചിപ്പിച്ചിരിക്കുന്നു. "നീ മുഖാന്തിരവും നിന്റെ സന്തതി മുഖാന്തിരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും" (ഉല്പ 12:3;28:14) എന്നു ഇക്കാര്യം ദൈവം അബ്രഹാമിനു ഒന്നു കൂടെ വിശദീകരിച്ചു കൊടുത്തു. "നമ്മെ ദൈവത്തോട് അടുപ്പിക്കുന്നതിനു നീതിമാനായവൻ നീതികെട്ടവെർക്കായി" മരിക്കയാൽ (1 പത്രോ 3:18) പിതാവായ ആദാമിന്റെ ശിക്ഷ സ്വയം വഹിച്ച് വർഗ്ഗത്തെ ഉദ്ധരിക്കുന്നതിനായി ദൈവം തന്റെ പുത്രനെ അയച്ചത് ആയിരമാണ്ട് മഹാദിനങ്ങളിൽ നാലെണ്ണം കഴിഞ്ഞപ്പോഴാണു. കാൽവറിയിൽ നിവർത്തിച്ച ആ വീണ്ടെടുപ്പ് വേലയുടെ ഫലമായി (നടപ്പു 28:15) "നീതിമാന്മാരുടേയും നീതികെട്ടവരുടെയും പുനരുത്ഥാനം" (അപ്പോ പ്ര 24:15) മരണശിക്ഷാവിധിയിൽ നിന്നും ശവകുടീരമാകുന്ന കാരാഗൃഹത്തിൽ നിന്നു മോചനം സംഭവിക്കേണ്ടിയിരിക്കുന്നു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Tuesday, March 29, 2011

മരിച്ചവർ എവിടെ? മൂന്നാം ഭാഗം.

പ്രോട്ടസ്റ്റന്റുകാരുടെ മറുപടി

കഴിഞ്ഞ കാലങ്ങളിൽ പലരും പ്രോട്ടസ്റ്റ്ന്റുകാരുടെ ഹൃദയവിശാലതയിലും വിജ്ഞാനശേഷിയിലും വിദ്യാസമ്പത്തിലും തെല്ലൊന്നഭിമാനം കൊണ്ടിരുന്നു. നിലയ്ക്ക് പ്രോട്ടസ്റ്റ്ന്റുകാരിൽ നിന്നു നമ്മുടെ ചോദ്യത്തിനു വ്യക്തവും യുക്തിയുക്തവും തൃപ്തികരവുമായ ഒരുത്തരം ന്യായമായി പ്രതീക്ഷിക്കരുതോ? മറ്റെല്ലാ മറുപടികളും അതൃപ്തികരമെന്നു കണ്ട് കൊണ്ട് സർവ്വപ്രകാരേണയും ഉയർന്ന തോതിലുള്ള സമുന്നതാനുകൂല്യങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വർഗ്ഗത്തിന്റെ പന്ത്രണ്ടിൽ ഒരു ഭാഗം വരുന്ന ജനതയെ നാം സമീപിച്ചിരിക്കെ അവരുടെ ഉത്തരത്തിൽ എല്ലാ മാർഗ്ഗത്തൂടെയും എല്ലാകാലഘട്ടങ്ങളിൽ നിന്നുമുള്ള ജ്ഞാനത്തിന്റെയും തെളിവുകളുടെയും സത്തായ സാരാംശം നമുക്ക്പ്രതീക്ഷിക്കാവുന്നതാണു. എന്നാൽ പ്രിയ സുഹൃത്തുക്കളെ നാമെന്താണു കാണുന്നത്? ലജ്ജാപൂർവ്വം ഞങ്ങൾ പറയുകയാണു, അതിനു നേർ വിപരീതമാണു നാം കാണുന്നത്.

അംഗസംഖ്യയിൽ അഗണ്യമായ വകുപ്പുകളെ ഒഴിച്ചാൽ പൊതുവിൽ പ്രോട്ടസ്റ്റന്റുകാരുടെ സ്വരത്തിൽ നാം കേൾക്കുന്നത് സങ്കല്പിക്കാവുന്നതിൽ വച്ച് പരമാബ്ദ്ധമായ ഉത്തരമാണു. കത്തോലിക്കർക്കും ജാതികൾക്കും അനീശ്വരവാദികൾക്കും ഒരുപോലെ അവഹേളനാർഹമായ ഒന്നാണു ഉത്തരം. ഇതുവിസ്മയാവഹമായിരിക്കുന്നില്ലേ? അങ്ങനെ സംഭവിക്കാവുന്നതാണോ? സുഹൃത്തിന്റെ ശാസനകൾ ഗുണകാംക്ഷയിൽ നിന്നാണു. പ്രോട്ടസ്റ്റ്ന്റുകാർ എന്ന അവസ്ഥയിലുള്ള നിലപാടിന്റെ ബലഹീനത ഞങ്ങൾ വെളിപ്പെടുത്തുമ്പോൾ അതിങ്കൽ അക്ഷമരാകരുത്. ആർക്കും അവജ്ഞയോ അസ്വാസ്ഥ്യമോ ജനിപ്പിക്കുന്നതിനല്ല ഇതു ഞങ്ങൾ പറയുന്നത്. പ്രത്യുത വിഷയം സംബന്ധിച്ച് നമ്മുടെ അഭിജ്ഞമായ പരിശോധന നമ്മുടെ നന്മയ്ക്കുതകുകയും യാഥാർത്ഥ്യം ഗ്രഹിച്ച് ജനങ്ങളുടെ മുമ്പാകെ സത്യത്തിന്റെ ദിവ്യപതാക ഉയർത്തുന്നതിനു പ്രാപ്തരാക്കുകയും ചെയ്യുമെന്ന ചിന്തയോടെയാണു. അതിന്റെ ഫലമോ നാമും മറ്റെല്ലാവരും നമ്മുടെ സൃഷ്ടാവിന്റെ സ്വഭാവം, നിർണ്ണയങ്ങൾ, ഭാവിയിൽ വർഗ്ഗത്തോടുള്ള അവന്റെ പ്രവർത്തനം ഇവ സംബന്ധിച്ച് കൂടുതൽ തെളിവായ കാഴ്ചപ്പാടുള്ളവരാകുക എന്നതുമാണു.

വേദനിക്കുന്ന ഭാഗം ആവതും മൃദുവായി സ്പർശിക്കട്ടെ. കെട്ടഴിക്കയും വ്രണം ശുചിയാക്കുകയും ചെയ്യുന്നത് വേദനാജനകമാണു. എങ്കിലും സഹായകമത്രെ. ബുദ്ധിയും ഉദ്ദേശശുദ്ധിയുമുണ്ടായിരുന്ന കത്തോലിക്കരായിരുന്നു നമ്മുടെ പൂർവ്വികന്മാർ. അവർ പരിചയിച്ചു വന്ന കത്തോലിക്കാമതസിദ്ധാന്തങ്ങളിൽ വൈരുദ്ധ്യങ്ങളും വേദവൈപരീത്യങ്ങളും കണ്ടുപിടിച്ചതിൽ നിന്നാണു പ്രോട്ടസ്റ്റ്ന്റുകാർ (പ്രതിഷേധിക്കുന്നവർ) എന്ന പേരുണ്ടായത്. അവർ ഇവയെ പ്രതിഷേധിച്ചു. തന്മൂലം പ്രതിഷേധിക്കുന്നവർ എന്നർത്ഥമായ പ്രോട്ടസ്റ്റന്റുകാർ എന്ന പേർ ലഭിച്ചു. അവർ അവരുടെ എതിരാളികളോട് ചെയ്തതോ എതിരാളികൾ അവരോട് പ്രവർത്തിച്ചതോ മുഴുവനായി ന്യായീകരിക്കാൻ നമുക്ക് സാദ്ധ്യമല്ല.

പ്രോട്ടസ്റ്റന്റുകാർ ശുദ്ധീകരണസ്ഥലത്തെ നിഷേധിക്കുന്നു.

പ്രോട്ടസ്റ്റന്റുകാരുടെ പൂർവ്വികന്മാരുടെ പ്രതിഷേധ വിഷയങ്ങളിൽ ഒന്ന് ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് തിരുവെഴുത്തിൽ ഒരിടത്തും ഏതെങ്കിലും സൂചനയോ പ്രസ്താവനയോ കാണാൻ കഴിയുന്നില്ലെന്നുള്ളതായിരുന്നു. നമുക്ക് നിശ്ചയമായും വിസ്മയാവഹമായി തോന്നുന്ന വിധം ലാഘവത്തോടെ ശുദ്ധീകരണസ്ഥലം സംബന്ധിച്ച തങ്ങളുടെ വിശ്വാസ സംഹിതകൾ ഒന്നാകെ സമാഹരിച്ചു ദൂരത്തെറിയണമെന്ന് അവർ തിരുമാനിച്ചു. ഇങ്ങനെ സ്വർഗ്ഗ നരകങ്ങൾ മാത്രം ബാക്കിയായി. വർഗ്ഗത്തിലെ ഒരോ വ്യക്തിയും മരണവേളയിൽ അവയിൽ ഒന്നിൽ പ്രവേശിക്കുകയും നിത്യത അവിടെ ചെലവഴിക്കയും ചെയ്യുമെന്ന് അവർ സിദ്ധാന്തിച്ചു. തങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന വൈഷ്യമങ്ങളെ ധരിക്കാതിരുന്ന ആ പൂർവ്വികന്മാർ ഉദ്ദേശശുദ്ധിയുള്ളവരെങ്കിലും വ്യക്തമായും നമ്മുടെ പ്രതീക്ഷയോളം നിപുണബുദ്ധികളും ദീർഘദൃഷ്ടിയോ യുക്തി ബോധമോ ഉള്ളവരും ആയിരുന്നില്ല. ഒരുവേള തങ്ങളുടെ നിലപാടിന്റെ വിഷമസ്ഥിതി കുറെയെല്ലാം അവർ കണ്ടിരുന്നതായി കരുതുന്നതാകം കൂടുതൽ ശരി. എന്നാൽ നമ്മുടെതിൽ നിന്നും ഭിന്നമായ ഒരു വീക്ഷണഗതിയിലൂടെയാണു അവർ വസ്തുതകൾ നിരീക്ഷിച്ചത്. കാൽവിന്റെയും, നോക്സിന്റെയും സിദ്ധാന്തങ്ങൾക്കായിരുന്നു അന്നു പ്രോട്ടസ്റ്റ്ന്റുകാരുടെ ഇടയിൽ പ്രാബല്യം. ഈ സിദ്ധാന്തം തങ്ങളാണു ദൈവത്തിന്റെ തിരഞ്ഞെടുപ്പുഗണമെന്നും സ്വർഗ്ഗാവകാശികളാകുന്ന ചെറിയ ആട്ടിൻ കൂട്ടമെന്നും മനുഷ്യരാശിയിൽ ശേഷിക്കുന്നവരാകെ നരകയാതനയ്ക്ക് വിധേയരാകുമെന്നും ഉള്ള വിശ്വാസത്തിലേക്ക് ഒരോ വിഭാഗത്തെയും നയിച്ചു.

ഇപ്പോൾ കൂടുതൽ വെളിച്ചം.

"ദൈവമേ, എന്നെയും എന്റെ ഭാര്യയേയും എന്റെ മകൻ ജോണിനെയും അവന്റെ ഭാര്യയേയും, മറ്റാരെയും വേണ്ട ഞങ്ങളെ നാൽവരെ മാത്രം അനുഗ്രഹിക്കേണമേ " എന്ന മട്ടിൽ കത്തോലിക്കരോ പ്രോട്ടസ്റ്റ്ന്റുകാരോ ഇനിമേൽ പ്രാർത്ഥിക്കയില്ല. കത്തോലിക്കരാകട്ടെ പ്രോട്ടസ്റ്റ്ന്റുകാരാകട്ടെ ഇരുകൂട്ടർക്കും അന്ധകാരയുഗമെന്നു നാം സാധാരണ വ്യവഹരിക്കുന്ന കാലഘട്ടത്തിലേയ്ക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ പൂർവ്വികരെ അപേക്ഷിച്ചു യുക്തിയുക്തമായി ചിന്തിക്കാൻ പ്രാപ്തരാകത്തക്കവണ്ണം നമ്മുടെ ജ്ഞാനദൃഷ്ടികളെ അഭിഷേകം ചെയ്തതിനാൽ ദൈവത്തോട് കൃതജ്ഞരായിരിക്കാൻ വകയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മുൻ നിർണ്ണയോപദേശത്തിൻ കീഴ് അഭ്യസിപ്പിക്കപ്പെട്ടവരായ നാം, ജാതികൾ തിരസ്ക്കരിക്കപ്പെട്ടത്, അവരുടെ നാശത്തിനായാണെന്ന ആശയം അംഗീകരിക്കുന്നില്ല. വെസ്റ്റ്മിനിസ്റ്റിരിൽ വെച്ചുണ്ടായ വിശ്വാസസ്വീകരണം അംഗീകരിക്കുന്നവർ മിഷ്യനറി പ്രയത്നങ്ങൾ വഴി ജാതികളുടെ ഇടയിൽ സുവിശേഷം ഘോഷിക്കുന്നതിൽ ഇന്നു വളരെ തീഷ്ണത കാണിക്കുന്നു. ഇതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നമ്മുടെ ബുദ്ധി ഹൃദയവുമായി ഇനിയും വേണ്ടത്ര പൊരുത്തപ്പെട്ടിട്ടില്ലെങ്കിലും നമ്മുടെ ഹൃദയം കൂടുതൽ സത്യതല്പ്പരവും ശ്രേഷ്ഠവുമായിട്ടുണ്ടെന്നുള്ളതിനു ഇത് ഒരടയാളമാണു. ഇപ്പോഴും നാം വക്രസ്വഭാവമുള്ള ഉപദേശങ്ങളിൽ തല്പരരായിരിക്കയും അവ ചൊവ്വുള്ളവയെന്ന് സങ്കല്പ്പിക്കുവാൻ യത്നിക്കയും ചെയ്യുന്നു.

സിദ്ധാന്തപരമായ പ്രോട്ടസ്റ്റ്ന്റുപദേശം വേദപുസ്തകത്തിനും കത്തോലിക്കാ വിശ്വാസത്തിനും ചേർച്ചയായിരിക്കയും സ്വർഗ്ഗം പരിപൂർണ്ണതയുടെ സ്ഥാനമാണു, അവിടെ പ്രവേശിക്കുന്നവർക്ക് യതൊരു അവസ്ഥാന്തരവും സംഭവിച്ചു കൂടാ, തന്മൂലം സ്വർഗ്ഗീയ ഭവനത്തിലേയ്ക്കുള്ള പ്രവേശനത്തിനു മുൻപായി എല്ലാ പരിശോധനകളും നിർമ്മലീകരണവും ചെത്തി രൂപപ്പെടുത്തലും മിനുക്കുവേലകളും പൂർത്തീകരിച്ചിരിക്കണം എന്നെല്ലാം പ്രഖ്യാപിക്കയും ചെയ്യുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ ഇപ്പോൾ യേശുവിന്റെ കാൽചുവടുകളിൽ നടക്കുന്നഹൃദയ ശുദ്ധിയുള്ളവരും ജേതാക്കളുമായ തിരഞ്ഞെടുപ്പുഗണം മാത്രമേ അവിടെ പ്രവേശിക്കു എന്നതിനോട് ഞങ്ങൾ യോജിക്കുന്നു, എന്നാല്‍ മനുഷ്യ വർഗ്ഗത്തിൽ ശേഷിക്കുന്നവരുടെ സ്ഥിതി എന്ത്? അതെ, അവിടെയാണു ബുദ്ധിമുട്ട്. തിരഞ്ഞെടുപ്പുഗണമൊഴികെയുള്ള എല്ലാവരെയും നിത്യദണ്ഡനത്തിനു വിട്ടുകൊടുക്കുവാൻ, നമ്മുടെ വിശ്വാസപ്രമാണങ്ങൾ അംഗീകരിക്കുന്ന വാദഗതി അതാണെങ്കിലും നമ്മുടെ ഹൃദയവിശാലത സന്നദ്ധമല്ല. ഇന്നത്തെ മാനവരാശിയിൽ മുക്കാൽ ഭാഗവും ദൈവത്തേയും രക്ഷാവ്യവസ്ഥകളെയും കുറിച്ച് ഒരിക്കലും കേട്ടിട്ടില്ലാത്ത ജാതികളാണെന്നു പ്രസ്താവിച്ചു കൊണ്ട് നമ്മുടെ ഹൃദയം അതിനെ പ്രതിഷേധിക്കുന്നു.

സജ്ജനങ്ങൾ പരിഭ്രാന്തരാകുന്നു.

നമ്മുടെ വിശ്വാസപ്രമാണങ്ങൾ നമ്മെ പരിഭ്രാന്തരാക്കുന്നു. എന്തെന്നാൽ ഈ നിർഭാഗ്യസൃഷ്ടികൾ നിത്യനരകത്തിലേയ്ക്ക് പോകുന്നു എന്നു വിശ്വസിക്കാൻ നമുക്ക് മനസ്സു വരുന്നില്ല. എന്നാൽ അവർ സ്വർഗ്ഗത്തിനു യോഗ്യരാണെന്ന് പറയാൻ നമ്മുടെ ന്യായബോധം അനുവദിക്കുന്നില്ല. സ്വർഗ്ഗത്തിലെ നിവാസികളിൽ മുക്കാൽ പങ്കാളുകളും യാതൊരർത്ഥത്തിലും വീണ്ടും ജനനമുണ്ടാകാത്തവരാണെന്നു വിശ്വസിയ്ക്കുന്നത് തീർച്ചയായും തിരുവെഴുത്തുകൾക്ക് മാത്രമല്ല യുക്തിക്കും എതിരാണു. ശുദ്ധീകരണ സ്ഥലത്തെ സംബന്ധിച്ച ഉപദേശം ഉപേക്ഷിക്കയും ആ വിശ്വാസ സംവിധാനത്തിന്റെ പരിശിഷ്ടം വച്ചുപുലർത്തുകയും ചെയ്തതിൽ നമ്മുടെ പൂർവ്വന്മാർ നമ്മെ സംബന്ധിച്ചിടത്തോളം വസ്തുതകൾ വഷളാക്കുകയാണു ചെയ്തത്. ശുദ്ധീകരണസ്ഥലത്തെ തിരുവചന വിരുദ്ധമെന്ന് നാം നിഷേധിക്കുന്ന പക്ഷം ഭൂഗോത്രങ്ങളുടെയാകെ നിത്യദണ്ഡനത്തെ വേദവിപരീതമെന്ന നിലയിൽ നാം പ്രതിഷേധിക്കേണ്ടതല്ലെ ? പ്രത്യേകിച്ചും ക്രിസ്തു മുഖാന്തിരം "ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും" സത്യം സംബന്ധിച്ച പരിജ്ഞാനത്താലും ദൈവവുമായി ഹൃദയപൂർവ്വമായ നിരപ്പും ക്രിസ്തു മുഖാന്തിരം നിത്യജീവനും പ്രാപിക്കാനുള്ള അവസരം കൊണ്ടും അനുഗ്രഹീതരാകും - എന്ന് വേദപുസ്തകം പ്രസ്താവിക്കുന്ന സ്ഥിതിയ്ക്ക് അത്യാവശ്യമാണു. നിത്യദണ്ഡനോപദേശത്തിന്റെ യുക്തിശൂന്യത ഊന്നിപ്പറയേണ്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എങ്ങനെയായാലും ഈ വിഷയം സംബന്ധിച്ചു പ്രധാന പ്രോട്ടസ്റ്റന്റു സിദ്ധാന്തങ്ങൾ ഞങ്ങൾ ഇവിടെ വ്യക്തമാക്കാം.

1. ദൈവത്തിന്റെ ജ്ഞാനശക്തികൾ മനുഷ്യന്റെ വീഴ്ച്ചയെ മുന്നറികയും വർഗ്ഗത്തിന്റെ ദണ്ഡനത്തിനായി നരകമെന്നൊരു മഹാതാവളം തീർത്ത് അഗ്നിപീഡയ്ക്കതീതരായ ദുരാത്മാക്കളെ പാളയമിടുകയും ചെയ്ത് കൊണ്ട് തിരഞ്ഞെടുപ്പു ഗണമൊഴികെയുള്ള മനുഷ്യരാശിക്കായി ഒരു പദ്ധതി മുന്നൊരുക്കി എന്നാണു കാൽവിൻ ചിന്താഗതി. ഈ പരിഗണനയിൽ സ്നേഹവും നീതിയും പുറംതള്ളപ്പെട്ടിരിക്കുന്നു.

2. ഒരുവേള ഭൂരിപക്ഷം പേരും ഇന്നു അംഗീകരിച്ചിരിക്കുന്നതും അർമ്മീനിയൻ തത്വമനുസരിച്ചുള്ളതുമായ മറ്റേ മുഖ്യ പ്രോട്ടസ്റ്റന്റ് സിദ്ധാന്തമനുസരിച്ച് ജ്ഞാനശക്തികളെ ഒഴിച്ച് നിർത്തിക്കൊണ്ട് ദൈവത്തിന്റെ സ്നേഹം, നീതി ഇവ ലോക സൃഷ്ടി നടത്തുകയും ദണ്ഡന വ്യവസ്ഥ ഏർപ്പെടുത്തുകയും ചെയ്തു. തന്മൂലം തന്റെ സൃഷ്ടികളോടു നീതിപൂർവ്വവും സ്നേഹപൂർവ്വവും പെരുമാറാനുള്ള ശ്രമത്തിൽ ആവശ്യമായ സഹായം നൽകാനുള്ള ശക്തിയുടെ അഭാവം മൂലം ദൈവം ബുദ്ധിമുട്ടിലായി.

സുഹൃത്തുക്കളേ, ഈ വിഷയം സംബന്ധിച്ച പരിശോധനയിൽ നേരിട്ട വിഷമത മുഴുവനും ദൈവവചനം ആരായാതെ മനുഷ്യാഭിപ്രായങ്ങൾ മാത്രം അന്വേഷിച്ചതിന്റെ ഫലമാണു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

Monday, March 28, 2011

മരിച്ചവര്‍ എവിടെ? രണ്ടാം ഭാഗം.

കത്തോലിക്കാമതത്തിന്റെ മറുപടി

ജാതികളെ വിട്ടിട്ടു ജ്ഞാനികളും , ലോകജനാവലിയുടെ കാൽഭാഗം വരുന്നവരുമായ ക്രൈസ്തവ മണ്ഡലത്തോട് ഞങ്ങൾ ചോദ്യം ചോദിക്കുന്നു. ക്രൈസ്തവ മണ്ഡലമേ, നിങ്ങളുടെ ഉത്തരം എന്ത് ?
മറുപടി ഇപ്രകാരമാണു. ഞങ്ങൾക്ക് ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഞങ്ങളിൽ മൂന്നിൽ രണ്ടിലധികം വരുന്നവർ കത്തോലിക്കാ വിശ്വാസവും മൂന്നിലൊരു ഭാഗത്തോളം പേർ പ്രോട്ടസ്റ്റ്ന്റു പൊതുവീക്ഷണഗതിയുമാണംഗീകരിക്കുന്നത്. പൗരാണികത്വവും ജനസംഖ്യാബലവും കൊണ്ട് മുൻഗണന അർഹിക്കുന്നതിനാൽ യവനസഭയും റോമാസഭയുമുൾപ്പെട്ട കത്തോലിക്കാ വിഭാഗത്തിന്റെ വീക്ഷണഗതി ഒന്നാമതായി നമുക്ക് പര്യാലോചിക്കാം. മരിച്ചവർ എവിടെ എന്ന വിഷയത്തെപ്പറ്റി ദൈവദത്തമെന്ന് നിങ്ങളവകാശപ്പെടുന്ന ദിവ്യവെളിപാട് സംബന്ധിച്ച് നിങ്ങൾ നടത്തിയിട്ടുള്ള കഠിനാദ്ധ്വാനങ്ങളുടേയും അദ്ധ്യായനങ്ങളുടെയും ഫലങ്ങളും നിങ്ങളുടെ വിദഗ്ധചിന്തകരുടെയും വേദശാസ്ത്രജ്ഞന്മാരുടേയും നിഗമനങ്ങളും, അല്ലയോ കത്തോലിക്കാ സുഹൃത്തുക്കളെ നിങ്ങൾ ഞങ്ങൾക്ക് സദയം നൽകുക. നിങ്ങൾ പറയുന്നത് ഞങ്ങൾ ക്ഷമാപൂർവ്വം,മുൻവിധി കൂടാതെ സശ്രദ്ധം കേൾക്കാം.

നമ്മുടെ കത്തോലിക്കാ സഹോദരന്മാർ ഇപ്രകാരമാണു മറുപടി പറയുന്നത്. "നിങ്ങളുടെ ചോദ്യവിഷയം സംബന്ധിച്ച് ഞങ്ങളുടെ ഉത്തരം വളരെ വ്യക്തമാണു. ദിവ്യവെളിപാടിന്റെ എല്ലാ വീക്ഷണകോണങ്ങളിൽ കൂടെയും ഞങ്ങൾ വിഷയം പരിശോധിച്ചിട്ടുണ്ട്. ആരെങ്കിലും മരിക്കുമ്പോൾ മൂന്നു സ്ഥലങ്ങളിൽ ഒന്നിലേയ്ക്ക് പോകുന്നു എന്നാണു ഞങ്ങളുടെ നിഗമനവും ഉപദേശവും. ഒന്നാമത് വിശുദ്ധന്മാർ- അവരുടെ എണ്ണം വളരെ പരിമിതമാണു.- അവർ ഉടൻ തന്നെ ദൈവസന്നിധിയിലേയ്ക്ക് സ്വർഗ്ഗത്തിലേയ്ക്ക് പോകുന്നു" തന്റെ ക്രൂശെടുത്ത് എന്നെ അനുഗമിക്കാത്ത ആർക്കും എന്റെ ശിഷ്യനായിരിപ്പാൻ കഴിയില്ല (ലൂക്കോ 14:27) എന്നു കർത്താവ്പറഞ്ഞിരിക്കുന്നത് ഇവരെ സംബന്ധിച്ചാണു. വിശ്വസ്തതയോട് കൂടി ക്രൂശു വഹിക്കുന്നവരത്രേ ചെറിയ ആട്ടിൻ കൂട്ടം അഥവ തിരഞ്ഞെടുപ്പുഗണം. ഇവരെ സംബന്ധിച്ച് "ജീവങ്കലേയ്ക്ക് പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളത് ; അത് കണ്ടെത്തുന്നവർ ചുരുക്കമത്രേ" (മത്താ 7:14) എന്ന് യേശു പറഞ്ഞിരിക്കുന്നു.

വിശുദ്ധന്മാരുടെ ഗണത്തിൽ ഞങ്ങളുടെ പട്ടക്കാരോ, ബിഷപ്പന്മാർ, കർദിനാളന്മാർ, മാർപ്പാപ്പാമാർ എന്നിവർ പോലുമോ ഉൾപ്പെടുന്നില്ല. കാരണം ഇവരിൽ ആരെങ്കിലും നിര്യാതരാകുമ്പോള്‍ അവരുടെ ആത്മാക്കളുടെ ശാന്തിക്കായി ദിവ്യബലികൾ അർപ്പിക്കുന്നു. അത് സഭയുടെ ചട്ടമാണെന്ന്നിങ്ങൾക്കറിയാം. സ്വർഗ്ഗത്തിലാണെന്ന് വിശ്വസിക്കുന്ന ആർക്കു വേണ്ടിയും നാം ദിവ്യപൂജകൾ അർപ്പിക്കുന്നില്ല. എന്തെന്നാൽ അവിടെ എല്ലാ ആത്മാവിനും വിശ്രാന്തി ഉണ്ട്. നിത്യനരകത്തിൽ നിപതിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവർക്കു വേണ്ടിയും നാം ദിവ്യബലികൾ അർപ്പിക്കുന്നില്ല. എന്തെന്നാൽ അവ അവർക്ക് പ്രയോജനപ്പെടാൻ കഴിയുകയില്ല. എങ്ങിനെ ആയാലും വളരെ പേർ നിത്യനരകത്തിനിരയാകുന്നില്ല എന്നു ഞങ്ങൾ എടുത്ത് പറഞ്ഞു കൊള്ളുന്നു. മാനസാന്തരസാധ്യതയില്ലാത്ത മതവിരോധികൾ - കത്തോലിക്കാ സിദ്ധാന്തങ്ങളെ സംബന്ധിച്ച പൂർണ്ണജ്ഞാനമുണ്ടായിരുന്നിട്ടും അവയെ കരുതി കൂട്ടി മന:പൂർവ്വം എതിർത്തവർ - മാത്രമേ ഭയാനകവും നിരാശാവഹവുമായ അവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരൂ എന്നാണു ഞങ്ങൾ പഠിപ്പിക്കുന്നത്.

അനേക ലക്ഷങ്ങൾ ശുദ്ധീകരണ സ്ഥലത്തേക്ക്

ഞങ്ങളുടെ സിദ്ധാന്തമനുസരിച്ച് മരിച്ചവർ പൊതുവിൽ ക്ഷണത്തിൽ ശുദ്ധീകരണ സ്ഥലത്തേക്ക്പോകുന്നു. ഇതു പേരിൽ നിന്നു വിശദമാകുന്നത് പോലെ വ്രതാനുഷ്ഠാനങ്ങളുടെയും പശ്ചാത്താപത്തിന്റെയും കഷ്ടതകളുടെയും സ്ഥലം തന്നെ എങ്കിലും ആശക്കും വകയില്ലാത്തതല്ല. ശിക്ഷയ്ക്ക് വ്യക്തിക്കുള്ള അർഹതകളും ലഘൂകരണങ്ങളും അനുസരിച്ച് ഇവിടെയുള്ള തടവുകാലം നൂറ്റാണ്ടുകളോ അനേകായിരം ആണ്ടുകളോ ആകാം. വിഷയം സംബന്ധിച്ച കത്തോലിക്കാസിദ്ധാന്തം കൂടുതൽ നിഷ്കൃഷ്ടമായി അറിയണമെങ്കിൽ ഒരു പ്രശസ്തകത്തോലിക്കനും കവിശ്രേഷ്ഠനുമായ ഡാന്റെയുടെ എഴുത്തുകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ഞങ്ങൾ ക്ഷണിക്കുന്നു. അദ്ദേഹം ഒരു വിശ്വസ്ത കത്തോലിക്കൻ ആയിരുന്നു. സഭയുടെ മുഴുവൻ പദവികളോടുംകൂടെ അദ്ദേഹം ഒരു സന്യാസാശ്രമത്തിൽ വെച്ച് നിര്യാതനായി. വസ്തുതയെ സംബന്ധിച്ച്ഞങ്ങൾക്കുള്ള ധാരണയ്ക്കനുസരണമായി ഡാന്റെ തന്റെ ഇൻഫേർണോ (നരകം) തുടങ്ങിയകവിതകളിൽ ശുദ്ധീകരണ സ്ഥലത്തെ ദണ്ഡനങ്ങളുടെ സജീവ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഉൽകൃഷ്ടകത്തോലിക്ക് കാവ്യകൃതിയുടെ ഒരു സചിത്രപ്രതി മിക്കവാറും ഏതു ഗ്രന്ഥശാലയിൽ നിന്നും നിങ്ങൾക്ക്കിട്ടുവാൻ കഴിയും.

ഡോരെ എന്ന കലാകാരനും ഒരു പ്രമുഖ കത്തോലിക്കനായിരുന്നു. അദ്ദേഹം ഡന്റെയുടെ കവിത തെളിവായും യഥാർത്ഥമായും ചിത്രമാക്കിയിട്ടുണ്ട്. ഇൻഫോർണ തുടങ്ങിയ കൃതികളിൽ വർണ്ണിക്കുന്നപ്രകാരമുള്ള നരകയാതനകൾ ചിത്രവിവരണങ്ങൾ വിശദമാക്കുന്നു. അതനുസരിച്ച് തൂക്കായ ഗിരിശിഖിരങ്ങളിൽ നിന്ന് വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിലേക്ക് എടുത്ത് ചാടും വരെ ചിലരെ പിശാചുക്കൾ പിന്തുടരുന്നു. മറ്റുള്ളവരെ അവർ അഗ്നിശൂലങ്ങൾ കൊണ്ട് പ്രഹരിക്കുന്നു. വേറെ ചിലരെ തലകുത്തി നിറുത്തിയും ഇനിയും ചിലരെ പാദങ്ങൾ കുഴിയിലേക്കു നീട്ടിയും ചുടുന്നു. ചിലർക്ക്സർപ്പദംശനം ഏൽക്കുന്നു. വേറേ കുറെപ്പേർ തണുത്തുറയുന്നു. അങ്ങനെ പോകുന്നു ചിത്രം. ഡാന്റെയുടെ ഇൻഫോർണോ മുതലായ കൃതികൾ വായിക്കാൻ ഞങ്ങൾ ഉപദേശിക്കുന്നത് മരിച്ചവർ എവിടെ എന്ന നിങ്ങളുടെ ചോദ്യത്തിനുള്ള തക്ക മറുപടിയെ സംബന്ധിച്ച കത്തോലിക്ക വീക്ഷണഗതി അതിൽ വ്യക്തമാകുന്നതു കൊണ്ടാണു.

ബഹുഭൂരിപക്ഷവും ശുദ്ധീകരണസ്ഥലത്താണു. ജാതികളുടെ മഹാസമൂഹങ്ങൾ അവിടെയത്രെ. എന്തെന്നാൽ അജ്ഞാനം രക്ഷയ്ക്ക് കാരണമാകയോ സ്വർഗ്ഗീയപദവിക്ക് യോഗ്യത നൽകുകയോ ചെയ്യുന്നില്ല. സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനു മുൻപ് അതിനു അർഹരാകുന്ന ആരും ജാതികൾക്ക് അസാദ്ധ്യമായൊരു സമ്പ്രദായത്തിൽ അനുയോജ്യരും ഒരുക്കപ്പെട്ടവരുമാക്കപ്പെടണം. പ്രോട്ടസ്റ്റന്റുകാരിൽപ്പെട്ട ലക്ഷങ്ങൾ അവിടെയാണു. കത്തോലിക്കാസഭവഴിയല്ലാതെ അവർക്കു സ്വർഗ്ഗപ്രവേശനം സാദ്ധ്യമല്ല. അവർ കത്തോലിക്കാമതം തള്ളിക്കളഞ്ഞത് ഞങ്ങൾ ജനിക്കയും പരിചയിക്കുകയും ചെയ്ത വിശ്വാസത്തിന്റെ സ്വീകാര്യംമൂലമാകയാൽ അവരെ നിത്യനരകത്തിനു യോഗ്യരായി എണ്ണാൻ ദൈവത്തിനു കഴിയുകയില്ല.

കത്തോലിക്കരും മിക്കവാറും എല്ലാവരും തന്നെ ശുദ്ധീകരണസ്ഥലത്തേക്കു പോകുന്നു. സഭയുടെ സഹായഹസ്തം. പരിശുദ്ധജലം, പാപങ്ങളുടെ ഏറ്റുപറച്ചിൽ, ദിവ്യപൂജകൾ, പുണ്യജലം വിശുദ്ധീകരിച്ച ശ്മശാനഭൂമികൾ ഇവയെല്ലാം ഇരുന്നിട്ടും അവയെല്ലാം വിഫലീഭവിക്കുമാറു സ്വഭാവശുദ്ധിപ്രാപിക്കാത്ത ഇവർ ശുദ്ധീകരണസ്ഥലത്തെ ശോകാനുഭവങ്ങൾ വഴി ഹൃദയം സ്വർഗ്ഗാനുഗുണമായി ഒരുക്കപ്പെടും വരെ അവിടെ നിന്നും പുറം തള്ളപ്പെട്ടിരിക്കും. എന്നാലും അകത്തോലിക്കരുടെ അത്രദീർഘകാലം കത്തോലിക്കാർക്ക് ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടി വരികയില്ലെന്ന് ഞങ്ങൾ സിദ്ധാന്തിക്കുന്നു.

ദുഃഖകരമായ ഒരു പ്രതീക്ഷ

തങ്ങളുടെ നിലപാടിനെ സംബന്ധിച്ച ഹാർദ്ദവമായ പ്രസ്താവനക്ക് നമ്മുടെ കത്തോലിക്കസ്നേഹിതരെ നമുക്ക് അഭിനന്ദിക്കാം. അവർ പറയുന്ന ശുദ്ധീകരണസ്ഥലമെവിടെ എന്നോ തൽസംബന്ധമായ വിശദവിവരങ്ങൾ അവർക്ക് എങ്ങനെ ലഭിക്കുന്നുവെന്നോ ഞങ്ങൾ ചോദിക്കുന്നില്ല. കാരണം വിധം ചോദ്യങ്ങൾ അവർക്ക് ഇടർച്ച വരുത്തിയേക്കാം. ആർക്കും ഇടർച്ചവരുത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിഷയം സംബന്ധിച്ചു അവരുടെ പരമാവധിപരിപക്വവും വ്യക്തവും സുചിന്തിതവുമായ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നതേയുള്ളു. ഉത്തരം നാം പ്രതീക്ഷിച്ചവിധം വിശദവും യുക്തിയുക്തവും വേദാനുസരണവുമല്ലെന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. അപ്പോസ്തോലൻ പറയും പ്രകാരം ആദ്യലംഘനം നിമിത്തം നമ്മുടെ വർഗ്ഗം ഇപ്പോൾതന്നെ ഞെരുങ്ങിക്കൊണ്ടിരിക്കുന്നെന്നും അല്പ്പകാലത്തെ ആയുസ്സ് ദുഃഖപൂർണ്ണമാണെന്നുമുള്ളവിചാരം തന്നെ നമ്മെ അലട്ടുകയും അസ്വസ്ഥചിത്തരാക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ പരീക്ഷകളും പ്രയാസങ്ങളും തീരുമ്പോൾ നിത്യത പോകട്ടെ ഏതാനും നൂറ്റാണ്ടുകളിലേയ്ക്കെങ്കിലും ഡാന്റെ ചിത്രീകരിക്കുന്ന പ്രകാരമുള്ള ഭയാനകാനുഭവങ്ങൾക്ക് പാത്രമാകാൻ കടപ്പെട്ടിരിക്കുന്നുവെന്നതു, ശോകഭൂയിഷ്ഠമായ ശതാബ്ദങ്ങൾ അവരെ ശുദ്ധീകരിക്കുകയും ദൈവസന്നിധിക്കും സ്വർഗ്ഗീയമഹിമയ്ക്കും യോഗ്യരാക്കുകയും ചെയ്യുമെങ്കിലും നമുക്കേവർക്കും ദുഃഖകരവും നിരുൽസാഹജനകവുമാണു.

ഞങ്ങളുടെ ചോദ്യത്തിനു കത്തോലിക്കർ നൽകുന്ന ഉത്തരം ജാതികളുടെ മറുപടിയിലും വളരെയൊന്നും മെച്ചമല്ല എന്നു പറയുമ്പോൾ ചില വേദശാസ്ത്രജ്ഞന്മാർക്ക് പുതുമയായി തോന്നുമെങ്കിലും അതാണു വാസ്തവം. നമ്മുടെ ഹൃദയമോ മനസ്സോ ഇനിയും സംതൃപ്തമാകുന്നില്ല. കുറെക്കൂടെ തൃപ്തികരമായ ഒരുത്തരം നാമാരായുന്നത് അസ്ഥാനത്താകയില്ല.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

Sunday, March 27, 2011

മരിച്ചവർ എവിടെ? ഒന്നാം ഭാഗം

വിശുദ്ധരും അശുദ്ധരും പരിഷ്കൃതരും അപരിഷ്കൃതരും ഉൾപ്പെടെ നമ്മുടെ സ്നേഹഭാജനങ്ങളും അയൽ വാസികളുമായ മരിച്ചവർ
എവിടെ
?

"സഹോദരന്മാരായ പുരുഷന്മാരെ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോട് ധൈര്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ." "ദാവീദ് സ്വർഗ്ഗാരോഹണം ചെയ്തില്ലല്ലോ." (അപ്പോ പ്രവൃ 2:29,34)

"സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല"(യോഹ
3:13)

വിശുദ്ധനോ, അശുദ്ധനോ, പരിഷ്കൃതനോ, അപരിഷ്കൃതനോ ആകട്ടെ നമ്മുടെ സ്നേഹഭാജനങ്ങളും അയൽക്കാരുമെവിടെ? ചോദ്യത്തിന്റെ ഉത്തരത്തിനു നമ്മുടെ ജീവിതത്തോട് വിധിനിർണ്ണായകമായ ബന്ധമുണ്ട്. അതു നമ്മുടെ വേദശാസ്ത്രത്തേയും ജീവിതഗതിയാകത്തന്നേയും ബാധിക്കുകയും സ്വാധീനപ്പെടുത്തുകയും ചെയ്യുന്നു. ശരിയായ ഉത്തരം ഉറപ്പും ഉത്തമബോധ്യവും ശക്തിയും പ്രദാനം ചെയ്യുകയും സുബോധത്തിന്റെ ആത്മാവ് നമ്മിൽ ഉളവാകാൻ സഹായകമായിരിക്കുകയും ചെയ്യും. വിഷയത്തിൽ താൻ തല്പരനല്ലെന്ന് ആരെങ്കിലും പറയുന്നെങ്കിൽ അയാൾ മന്ദബുദ്ധിയാണെന്നും വിചാരശീലനല്ലെന്നും സ്വയം പ്രഖ്യാപിക്കുകയായിരിക്കും. ചുരുങ്ങിയ വർഷങ്ങളിലേയ്ക്കു മാത്രം നമ്മെ ബാധിക്കുന്ന ആഹാരം, വസ്ത്രം,ധനാർജ്ജനം, രാഷ്ട്രീയകാര്യങ്ങൾ തുടങ്ങിയ ആയുസ്സിലെ സാധാരണ വിഷയങ്ങൾ തന്നെ പരിഗണനീയവും പഠനാർഹവുമാണെങ്കിൽ നമ്മുടെയും നമ്മുടെ അയൽ വാസികളുടെയും പൊതുവിൽ മനുഷ്യവർഗ്ഗത്തിന്റെയും നിത്യഭാവി എത്രമേൽ ശ്രദ്ധേയമാകേണ്ടതാണു.

നിരീശ്വരവാദികളുടെ മറുപടി

സ്വന്തം ചിന്താസ്വാതന്ത്ര്യത്തിൽ അഭിമാനം കൊള്ളുന്ന നിരീശ്വരവാദികളായ ഞങ്ങളുടെ സുഹൃത്തുക്കളോടുള്ള ഒരു ചോദ്യത്തോട് കൂടി വിഷയത്തിന്റെ പരിശോധനയിലേയ്ക്ക് ഞങ്ങൾ പ്രവേശിക്കുന്നു. മരിച്ചവർ എവിടെ എന്ന ഞങ്ങളുടെ അന്വേഷണത്തിനു അല്ലയോ സ്വതന്ത്രചിന്തകരെ, നിങ്ങൾ എന്തു മറുപടി പറയുന്നു? അവരുടെ ഉത്തരം ഇപ്രകാരം ആണു. "ഞങ്ങൾക്കറിഞ്ഞു കൂടാ. ഭാവി ജീവിതത്തിൽ വിശ്വസിക്കുന്നതിനു ഞങ്ങൾ ഇഷ്ടപ്പെടുന്നു. എന്നാൽ ഞങ്ങൾ അതിനു തെളിവൊന്നും കാണുന്നില്ല. തെളിവുകളുടെ അഭാവത്തിൽ ഞങ്ങൾ തിരുമാനിക്കുന്നത് മൃഗത്തെപ്പോലെ മനുഷ്യരും മരിക്കുന്നു എന്നാണു. വിശുദ്ധന്മാരുടെ സൗഭാഗ്യത്തെപ്പറ്റിയുള്ള നിങ്ങളുടെ പ്രതീക്ഷയെ നിരാശപ്പെടുത്തിയാലും ഞങ്ങളുടെ അനുമാനം നമ്മുടെ വർഗ്ഗത്തിലെ ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം എല്ലാവർക്കും ആശ്വാസകരമായിരിക്കും. കാരണം ഭൂരിപക്ഷം പേരും വിശ്വസിക്കുന്ന പ്രകാരം യാതനയിൽ നിത്യകാലം ജീവിച്ചിരിക്കുന്നതിനേക്കാൾ മൃഗത്തെപ്പോലെ പട്ടുപോകുന്നതായിരിക്കും നിശ്ചയമായും അവർക്കും വളരെയേറെ
നല്ലത്
"

സവിനയമായ മറുപടിക്കു നിരീശ്വരവാദികളായ ഞങ്ങളുടെ സുഹൃത്തുക്കളോട് ഞങ്ങൾ കൃതാജ്ഞരാണു. എന്നാൽ ഒരു ഭാവി ജീവിതം ഉണ്ടെന്നോ ഉണ്ടായിരിക്കണമെന്നോ അഭിവാഞ്ജകൊള്ളുന്ന നമ്മുടെ ഹൃദയത്തിനാകട്ടെ ബുദ്ധിക്കാകട്ടെ ഉത്തരം തൃപ്തികരമായി തോന്നുന്നില്ല. ദിവ്യനിർണ്ണയത്തിൽ മനുഷ്യൻ പരമോൽകൃഷ്ടനെന്നു പ്രതീക്ഷിക്കത്തക്കവണ്ണം സൃഷ്ടാവ് അവനെ മാനസികവും, ഹൃദയപരവുമായ കഴിവുകളിൽ മൃഗത്തെ അപേക്ഷിച്ചു വളരെ ഉയർന്ന പടിയിൽ നിർമ്മിച്ചിരിക്കുന്നു എന്ന് ഉച്ചൈസ്തരം ഘോഷിക്കുന്ന നമ്മുടെ അന്തകരണത്തേയോ, മനസ്സിനെയോ മറുപടി ത്രിപ്തിപെടുത്തുന്നില്ല. കൂടാതെ ആയുസ്സിന്റെ ക്ഷണികതയും, അതിന്റെ വേദനകളും യാതനകളും ,അനുഭവങ്ങളും പാഠങ്ങളും ഒരു ഭാവി ജീവിതം - പാഠങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു അവസരം- ഇല്ലാതെ പോകുന്ന പക്ഷം മിക്കവാറും മുഴുവൻ തന്നെ വ്യർത്ഥവും നിഷ്ഫലവുമായിരിക്കും. നമ്മുടെ ചോദ്യത്തിനു തൃപ്തികരമായ ഒരുത്തരം കണ്ടെത്തുന്നതിനായി നാം ഇനിയും കൂടുതൽ ആരായേണ്ടിയിരിക്കുന്നു.

ജാതികളുടെ മറുപടി

ലോകത്തിൽ മുക്കാൽ ഭാഗം ജനങ്ങളും ജാതികളാകയാൽ സംഖ്യയുടെ പ്രാമാണ്യം പരിഗണിക്കുമ്പോൾ മരിച്ചവർ എവിടെ എന്ന ചോദ്യത്തിനു അവർ കൊടുക്കുന്ന മറുപടി ആണു അടുത്തതായി നാം ആരായേണ്ടത്. രണ്ട് സാമാന്യമറുപടികളാണു അവർ നൽകുന്നത്.

1. പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നവരാണു അവരിൽ പ്രാമാണികന്മാർ. അവർ ഇങ്ങനെ മറുപടി പറയുന്നു. "ഒരാൾ മരിക്കുമ്പോൾ അയാൾ മരിക്കുന്നില്ല. കേവലം രൂപാന്തരം പ്രാപിക്കുകയാണു എന്നത്രേ ഞങ്ങളുടെ വീക്ഷണഗതി. ആയുസ്സിലെ ജീവിതത്തിനനുസരിച്ചിരിക്കും അയാളുടെ ഭാവിയിലെ അവസ്ഥ. അതിനൊത്തവണ്ണം അയാൾക്ക് ഉയർന്നതോ താണതോ ആയ സ്ഥിതി കൈവരും. ഒരുവേള പൂച്ചയോ, നായോ, എലിയോ, ആനയോ മറ്റേതെങ്കിലുമോ ആയി മുൻപ് തന്നെ ഞങ്ങൾ ലോകത്തിൽ ജീവിച്ചിരുന്നെന്നും ഇപ്പോഴത്തെ ആയുസ്സ് ബുദ്ധിപൂർവ്വം വിനിയോഗിക്കുന്നപക്ഷം തത്വജ്ഞാനികൾ മുതലായവരെപ്പോലെ ശ്രേഷ്ഠസിദ്ധികളോട് കൂടിയ മനുഷ്യരായി വീണ്ടും പ്രത്യക്ഷരാകുമെന്നും എന്നാൽ സാധാരണ മട്ടിൽ ജീവിതം ദുരുപയോഗം ചെയ്യുന്നെങ്കിൽ പിന്നെയും താണ പടിയിലുള്ള ഒരു ജീവിയായി തീരുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അപ്പോൾ വീണ്ടും ആനയോ ക്ഷുദ്രകീടമോ മറ്റെന്തു തന്നെയോ ആയെന്നു വരാം. വിശ്വാസം മൂലമാണു താണപടിയിലുള്ള ജന്തുക്കളോടുള്ള പെരുമാറ്റത്തിൽ ഞങ്ങൾ വളരെ ശ്രദ്ധാലുക്കളായിരിക്കുന്നതും
എല്ലാവിധമാംസാഹാരങ്ങളും വർജ്ജിക്കുന്നതും. നാം ഒരു കീടത്തെ നിഷ്കരുണം ചവുട്ടിയരക്കുന്ന പക്ഷം മരണമെന്ന് നാം പേർ പറയുന്ന അവസ്ഥാന്തരത്തിനു ശേഷം നാം തന്നെ നിർദ്ദയമായ വർത്തനങ്ങൾക്ക് വിധേയരാകത്തക്ക വടിവിൽ പിറക്കുക എന്നതായിരിക്കും കൈവരുന്ന ശിക്ഷ"

2. ജാതികളിൽ ശേഷിക്കുന്ന മഹാവിഭാഗം ശ്രേഷ്ടന്മാർക്ക് ഉല്ലാസപ്രദമായ വിഹാരരംഗങ്ങളും ദുഷ്ടന്മാർക്ക് പലവിധത്തിലുള്ള ദണ്ഡനം നടക്കുന്ന നരകവുമടങ്ങിയ ഒരു ആത്മലോകത്തിൽ വിശ്വസിക്കുന്നു. മനുഷ്യർ മരിക്കുന്നതായി തോന്നുമ്പോൾ വാസ്തവത്തിൽ അവർ അതിനു മുൻപുള്ള അവസ്ഥയെക്കാളും കൂടുതലായി സജീവരായി തീരുകയാണെന്നും "വൈതരണി" എന്ന പരലോക നദിതരണം ചെയ്യുന്ന മാത്രയിൽ അനുഗ്രഹീതരുടേയോ നിത്യനിർഭാഗ്യവാന്മാരുടെയോ ജീവിതമണ്ഡലത്തിലേയ്ക്കു അവർ പ്രവേശിക്കുമെന്നും ശിക്ഷയ്ക്കും പ്രതിഫലത്തിനും വ്യത്യസ്തപടികൾ ഉണ്ടെന്നും കൂടെ ഉപദേശിക്കപ്പെടുന്നു. വീക്ഷണഗതികൾ നിങ്ങൾക്കെവിടെ നിന്ന് ലഭിച്ചു എന്നു ഞങ്ങൾ ചോദിക്കുന്നു. മറുപടി ഇങ്ങനെ ആണു. നൂറ്റാണ്ടുകളായി വിശ്വാസം ഞങ്ങൾ പുലർത്തിവരുന്നു. അവയുടെ ഉല്പത്തിയെപ്പറ്റി ഞങ്ങൾ അജ്ഞാതരാണു. സത്യങ്ങളെന്ന നിലയിൽ ഞങ്ങളുടെ പണ്ഡിതന്മാർ അവ ഞങ്ങൾക്ക് പരമ്പരയാ ഉപദേശിക്കയും നിലയിൽ അവയെ ഞങ്ങൾ അംഗീകരിക്കുകയും ചെയ്തു.

എന്നാൽ ഉത്തരം നമ്മുടെ ബുദ്ധിയ്ക്കോ, മനസ്സിനോ തൃപ്തികരമാകുന്നില്ല. നാം വേറെ വഴിയ്ക്കാരായേണ്ടിയിരിക്കുന്നു. മിഥ്യാസങ്കല്പങ്ങൾ നമ്മുടെ വിശ്വാസത്തിനു മതിയായ ഉറപ്പല്ല. ആരുമായിട്ടാണോ നമുക്ക് കാര്യമുള്ളത് സ്രഷ്ടാവിങ്കൽ നിന്നുള്ള ദൂതായ ദിവ്യവെളിപാടിനെത്തന്നെ നാം അന്വേഷിക്കണം.

(
തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

Monday, March 21, 2011

ദൈവം ഏകനോ ത്രിയേകനോ? അവസാന ഭാഗം

പിതൃപുത്രപരിശുദ്ധാത്മാക്കൾ മൂവരും ചേർന്ന് ഒരു ദൈവമെന്ന വാദത്തിനു അവലംബമാക്കാവുന്ന വാക്യമോ ത്രിത്വം എന്ന പദമോ ബൈബിളിലില്ല. പിതാവിന്റെ സർവ്വാധിപത്യത്തെ നിഷേധിക്കയോ പുത്രൻ തന്നെ പിതാവെന്ന് പ്രഖ്യാപിക്കയോ ചെയ്യുന്ന ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും വേദത്തിൽ കണ്ടെത്തുക സാധ്യമല്ല.

കണക്കുശാസ്ത്രമനുസരിച്ച് ത്രൈകത്വമെന്നാൽ 3*1=
3, 1=3,3=1 എന്നു വരുന്നു: ത്രൈകത്വസിദ്ധാന്തത്തിൽ നിന്നു ജന്മമെടുക്കുന്ന നിഗമനങ്ങൾ: പിതാവിനോളം തന്നെ പ്രായമുള്ള പുത്രൻ. ദൈവത്തിന്റെ ഒരംശം മരിച്ചു. ദൈവത്തിന്റെ ഒരംശം ദൈവത്തോട് പ്രാർത്ഥിച്ചു. പരീക്ഷിക്കപ്പെട്ടു, കഷ്ടമനുഭവിച്ചു. ഏതാനും ദിവസം മൃതാവസ്ഥയിൽ കഴിഞ്ഞു. ഒരു പുത്രൻ സ്വപിതാവിനു ജന്മം നൽകി, മറിച്ചും. ദൈവമനുഷ്യൻ എന്നൊരു വിചിത്രസത്വമുണ്ട്. ആത്മജീവിയായിരിക്കുന്ന ദൈവത്തിൽ (യോഹ 4:24) പരിശുദ്ധാത്മാവെന്ന രണ്ടാമതൊരു ആത്മജീവിയുണ്ട്. പിതാവുപുത്രപരിശുദ്ധാത്മാക്കൾ ഒരു ദൈവമാണു, എങ്കിലും മൂന്നു ദൈവമാണു.

നിരർത്ഥകവും ദുർഗ്രാഹ്യവും വിഡ്ഢിത്തവുമായ ത്രൈകത്വസിദ്ധാന്തം വാക്കുകൾക്കും മനസ്സിനും അവിഷയമാകുന്നത് അതു മർമ്മമായത് കൊണ്ടാണെന്നും തന്മൂലം ചോദ്യം ചെയ്യാതെ അന്ധമായി വിശ്വസിക്കണമെന്നും തത്പക്ഷപാതികൾ ആവശ്യപ്പെടുന്നു. എന്നാൽ ബൈബിൾ മർമ്മം എന്നു പറയുന്നത് തത്സമയം മറഞ്ഞിരിക്കുന്നതും യഥാസമയം ഉദിഷ്ട വ്യക്തികൾക്ക് തെളിവായിത്തീരുന്നതുമായ ദൈവീകരഹസ്യങ്ങളെപ്പറ്റിയാണു.

ത്രിത്വോപദേശം ക്രിസ്തുമതത്തിലേക്ക് ഇറക്കുമതി ചെയ്യാൻ സാത്താൻ പ്രതിജ്ഞാബദ്ധനായത് എന്തു കൊണ്ട് ?

തന്റെ ഏഴുവിധമായ ദുഷ്ടലക്ഷ്യങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗം എന്ന നിലയിലാണു സാത്താൻ ഇതിനു പ്രേരിതനായത്.

അവ 1) യഹോവയുടെ ഔന്നത്യം കുറച്ചുകാണിക്കുക. അവനു ലഭിക്കേണ്ട പരമമായ സ്നേഹാദരങ്ങളിൽ വെള്ളം ചേർക്കുക.
2) യേശുവിനു പിതാവിനോട് സമത്വം ആരോപിക്കുക വഴി പിതൃഭക്തനും വിനയശീലനുമായ ആ പുത്രനു ഖേദവും അപമാനവും ജനിപ്പിക്കുക
3) യുക്തിരഹിതവും വൈരുദ്ധ്യാത്മകവുമെന്നു വരുത്തിക്കൂട്ടി ദൈവനിർണ്ണയത്തെപ്പറ്റി നമ്മെ ഇരുട്ടിലാക്കുക
4) ബൈബിൾ വൈരുദ്ധ്യങ്ങളും വിഡ്ഢിത്തങ്ങളും നിറഞ്ഞ ഒരു ക്ഷുദ്രകൃതി എന്നു വരുത്തുക.
5) വിവേചനാശേഷിയോടും ഹൃദയപൂർവ്വമായും ദൈവത്തെ ആരാധിക്കുകയും സ്മരിക്കുകയും ചെയ്യാൻ കഴിയാത്തവിധം ദൈവജനങ്ങൾക്ക് ചിന്താക്കുഴപ്പം സൃഷ്ടിക്കയും അവരുടെ മനസ്സിനെ വികലമാക്കുകയും ചെയ്യുക
6) ഈ വിശ്വാസത്തിൻ അടിമകളാകുന്നവരെ വൈദികമേധാവിത്വത്തിനു എളുപ്പം വഴങ്ങുന്ന പാകത്തിലാക്കുക.
7) ബൈബിൾ ഇപ്രകാരമൊരു ഭീമാബദ്ധം ഉപദേശിക്കുന്നു എന്ന് തെറ്റായി ധരിക്കുക്ക വഴി ചിന്താശീലമുള്ളവരിൽ നിന്ന് അവിശ്വാസികൾ പിറന്ന് വീഴാൻ വഴിയൊരുക്കുക.

ഉപസംഹാരം
പ്രപഞ്ചത്തിന്റെ ആദികാരണം അദ്വയവും സ്വയംഭൂവുമായിരിക്കണമെന്ന് യുക്തിബോധം നമ്മെ പഠിപ്പിക്കുന്നു. "ഏകമേവാദൈത്വം ബ്രഹ്മ:" എന്ന ഉപനിഷദ്വാക്യവും ഇതു തന്നെ സിദ്ധാന്തിക്കുന്നു. ജഗത്പിതാവായ ആ പരാശക്തിയാണു ദൈവം. മനുഷ്യനു ശാപമോക്ഷമെന്ന മഹാദൗത്യവുമായി അവൻ സ്വപുത്രനെ ലോകത്തിലേക്ക് അയച്ചു, പിതാവിനെയും പുത്രനെയും സംബന്ധിച്ച ഈ പരമാർത്ഥജ്ഞാനമാണു നിത്യജീവനു ആധാരമായ അടിസ്ഥാനസത്യം."ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവൻ" (യോഹ 17:3) എന്ന കർത്തൃവചനം ഈ വസ്തുതയുടെ ആധികാരികമായ പ്രഖ്യാപനമാണു. ഗുരുമുഖത്തു നിന്ന് നേരിട്ട് പുറപ്പെട്ട ഈ വാക്കുകളെ വളച്ചൊടിക്കയോ കാറ്റിൽ പറത്തുകയോ ചെയ്യുന്ന അവിവേകമാണു ത്രിത്വവാദം.

ഇതരമതഗ്രന്ഥങ്ങളെ അപേക്ഷിച്ച് ബൈബിളിനുള്ള മഹത്വം സമർത്ഥിക്കുന്ന ഈ ഏകദൈവസിദ്ധാന്തത്തെ കരിതേച്ചു കാണിക്കാൻ സാത്താൻ തന്ത്രപൂർവ്വം അവതരിപ്പിച്ചതാണു സാമാന്യബുദ്ധിക്കു പോലും നിരക്കാത്ത ത്രിയേകദൈവസങ്കല്പം. വിദ്യാസമ്പന്നരും ഭക്തശിരോമണികളുമായിരുന്ന പല സഭാപിതാക്കന്മാരും ഈ വിഷയത്തിൽ അറിയാതെ പിശാചിന്റെ ആയുധങ്ങളായിത്തീരുകയായിരുന്നു. ലളിതമായ വേദസത്യങ്ങളിൽ വിരസതപൂണ്ട് യവനദാർശനികന്മാരുടെ ചുവടുപിടിച്ച് തത്ത്വജ്ഞാനമെന്ന വ്യാജേന കെട്ടിച്ചമച്ചതാണു ത്രിയേകസിദ്ധാന്തം. മനുഷ്യന്റെ സങ്കല്പവും ശില്പവിദ്യയും കൊണ്ട് പൊന്നിലും വെള്ളിയിലും കല്ലിലും കൊത്തിത്തീർത്ത വിജാതീയ ദേവതാ കോലങ്ങളെപ്പോലും നാണിപ്പിക്കുന്നതാണു വേദശാസ്ത്രപണ്ഡിതന്മാരുടെ വിരൂപസൃഷ്ടിയായ ത്രിയേകമൂർത്തി. സുന്നഹദോസുകളുടെ മൂശയിൽ കരുപ്പിടിപ്പിച്ച ത്രിയേകദൈവമെന്ന കാളക്കുട്ടിയുടെ മുമ്പിൽ ക്രൈസ്തവലോകം ഇന്നു സാഷ്ടാംഗപ്രണാമം നടത്തുന്നു. മൂന്നാളുകളായിരിക്കെത്തന്നെ ഒരാളായിരിക്കുന്ന പിതൃപുത്രപരിശുദ്ധാത്മക്കരം എന്ന ത്രിയേകമൂർത്തിയോളം ബീഭത്സവും ഏതോ വിഡ്ഢി പറഞ്ഞ കഥ പോലെ അർത്ഥശൂന്യവും ശബൈദകവിദവുമായ വേറൊരു വിചിത്രസത്വം കിരാത ദേവതാസങ്കല്പങ്ങളിൽ പോലും കാണുകയില്ല.

വിശുദ്ധത്രിത്വം എന്ന മുദ്രകുത്തിയും ഭക്തിയുടെ പരിവേഷം ചാർത്തിയും പാരമ്പര്യത്തിന്റെ അകമ്പടിയോടെ ഈ അന്ധബോധം പരമാർത്ഥികളെ വഴി തെറ്റിക്കുമ്പോൾ ദൈവവചനത്തെ സ്നേഹിക്കയും മാനിക്കയും ചെയ്യുന്നവർക്ക് മൗനം ഒരു ഭൂഷണമാകയില്ലെന്ന വിശ്വാസമാണു ഈ പോസ്റ്റുകൾക്ക് പ്രേരകമായത്. ഇത് ഇരുളിൽ വഴിതെറ്റിയലയുന്ന ഒരാൾക്കെങ്കിലും വെളിച്ചത്തിന്റെ രാജപാതയിലേക്കുള്ള ചൂണ്ടുപലകയാകുമെങ്കിൽ ഞങ്ങൾ ചാരിതാർത്ഥരായി.

(അവസാനിച്ചു)


ദീർഘമായി പ്രതിപാദിക്കേണ്ട വിഷയമായത് കൊണ്ടാണു അഞ്ച് ഭാഗങ്ങളായി പോസ്റ്റ് ചെയ്തത്. വായനക്കാരുടെ വി.വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനത്തിനും പ്രതികരണത്തിനുമായി കാത്തിരിക്കുന്നു.

ദൈവം ഏകനോ ത്രിയേകനോ? നാലാം ഭാഗം

വിശ്വാസപ്രമാണങ്ങളും ത്രിത്വോപദേശവും

യഹോവയുടെയും നമ്മുടെ കർത്താവായ യേശുവിന്റെയും ഭിന്നവ്യക്തിത്വത്തെയും ഇരുവർക്കും തമ്മിലുള്ള ബന്ധത്തെയും സംബന്ധിച്ചു തിരുവെഴുത്തുകളുടെ സാക്ഷ്യം സംശയാതീതമായിരിക്കെ ത്രിയേകദൈവം എന്ന ആശയത്തിനു ക്രൈസ്തവർക്കിടയിൽ പ്രാമാണ്യവും പൊതുവായ അംഗീകാരവും കൈ വന്നു എന്നത് വളരെ വിചിത്രമായിരിക്കുന്നു. ത്രിയേകദൈവമെന്നാൽ ഒരേ ദൈവത്തിൽ മൂന്നാളുകൾ; അതേസമയം തന്നെ ഒരാളിൽ മൂന്നു ദൈവങ്ങൾ എന്ന പൂർവ്വോത്തരവൈരുദ്ധ്യമാണല്ലോ. ഈ അബദ്ധസിദ്ധാന്തത്തിനു ക്രൈസ്തവലോകത്തിൽ പരക്കെ ലഭിച്ച അംഗീകാരം വിശ്വാസത്യാഗിനിയായ നാമധേയസഭയ്ക്കു നേരിട്ട ഗാഢനിദ്രയിലേക്കും തത്സമയം ദുരുപദേശങ്ങൾ കൊണ്ട് ശത്രു അവളെ കൗശലപൂർവ്വം വരിഞ്ഞു മുറുക്കിയതിലേക്കും വിരൽ ചൂണ്ടുന്നു. നമ്മുടെ കർത്താവായ യേശു മഹാശക്തനായ ഒരുവൻ എന്ന നിലയിൽ ഒരു ദൈവമെന്ന് അംഗീകരിക്കുമ്പോൾ തന്നെ അവൻ തന്റെ തന്നെ പിതാവും സ്രഷ്ടാവുമാണെന്ന വേദവിപരീതോപദേശം ഞങ്ങൾ നിഷേധിക്കുന്നു.

ത്രിത്വത്തെ സംബന്ധിച്ച വിശ്വാസപ്രമാണത്തിന്റെ തുടക്കം മൂന്നാം നൂറ്റാണ്ടിലാണു. ക്രിസ്തുവിനു പിതാവിനോടുള്ള ബന്ധത്തെ സംബന്ധിച്ച ദുരുപദേശത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ് എ.ഡി 230ൽ ആയിരുന്നു. എന്നിരുന്നാലും പിതാവിന്റെയും പുത്രന്റെയും സമത്വം സംബന്ധിച്ച സിദ്ധാന്തത്തിനു എ.ഡി 325 ലെ നിഖ്യാസുന്നഹദോസുവരെ അന്തിമരൂപം നൽകിയിരുന്നില്ല. എ.ഡി 381 ലെ കുസ്തന്തീനോപോലീസിലെ ആദ്യ സുന്നഹദോസിന്റെ കാലം വരെ ത്രൈകത്വസിദ്ധാന്തം പൂർണ്ണ രൂപം പ്രാപിച്ചിരുന്നില്ല. ഏകനും പരമസത്യസ്വരൂപനുമായ യഹോവയെ ആരാധിക്കുന്നതിനെ എക്കാലത്തും എതിർത്തിട്ടുള്ള (മത്താ 4:10) സാത്താൻ ജാതികളുടെ ബഹുദൈവവിശ്വാസം ക്രൈസ്തവ സഭയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ അന്ന് ഒടുവിലായി വിജയം കണ്ടെത്തി.

എല്ലാ ബഹുദൈവമതങ്ങളുടെയും പൊതുസ്വഭാവമാണു ദൈവത്തിന്റെ ബഹുത്വത്തിലുള്ള വിശ്വാസം. പരമാധികാരികളായ മൂന്നു ദൈവം, മൂന്നും ചേർന്ന് പരമാധികാരിയായ ഏകദൈവം എന്നത് ഏതുരൂപത്തിലുള്ള ബഹുദൈവമതത്തിന്റെയും അടിസ്ഥാനതത്ത്വമാണു. ഇപ്രകാരം ഭാരതീയരുടെ ത്രിമൂർത്തികളാണു ബ്രഹ്മാവും,വിഷ്ണുവും,ശിവനും. ബാബിലോണിലും അസീറിയയിലും ഇവരുടെ സ്ഥാനം വഹിക്കുന്നത് എനോസ്,ഇല്ലിനോസ്, ഏയോസ് എന്ന മൂവരാണു. ഫിനീഷ്യയിലാകട്ടെ ഉലോമസ്,ഉലോസുറോസ്,ഏലിയൂൺ എന്ന ദേവത്രയമാണു. ഇവർ മുറയ്ക്ക് ഈജിപ്തിൽ നേഫ്,താസ്,ഓസിരിസ്, ഗ്രീസിൽ സിയൂസ്, പോസിഡോൺ, അയിഡോനിയസ്. റോമിൽ ജൂപിറ്റർ, നെപ്റ്റ്യൂൺ, പ്ളൂട്ടോ എന്നിവരാണു. കെൽട്ടിക്ക് ജനവിഭാഗങ്ങൾക്കിടയിൽ ഇവർ ക്രിയോസൻ, ബയോസേന, ശിവൻ എന്നും ജർമ്മൻ ജനവിഭാഗങ്ങൾക്കിടയിൽ തോർ,വോഡാൻ,ഫ്രിക്കോ എന്നും അറിയപ്പെടുന്നു. പ്രാചീന മെക്സിക്കോ നിവാസികൾ സൂര്യദേവനെ മൂന്നു പ്രതിമകളുടെ രൂപത്തിൽ ആരാധിച്ചിരുന്നു. അവയെ പിതൃസൂര്യൻ, പുത്രസൂര്യൻ, ഭ്രാതൃസൂര്യൻ എന്നു വിളിച്ചിരുന്നു. അവരുടെ മഹാപ്രതിമകളിൽ ഒന്നിനു തംഗലംഗാ എന്നായിരുന്നു പേരു. ഒരാളിൽ മൂന്നാളുകൾ മൂന്നാളുകളിൽ ഒരാൾ എന്നാണു ഈ പദത്തിനർത്ഥം. മൂലദൈവത്തിൽ നിന്നു ജന്മമെടുത്ത ഈ മൂന്നു ദൈവങ്ങൾക്ക് ത്രിനാമക എന്ന് അവർ നാമകരണം ചെയ്തു.

വിജാതീയ മതോപദേഷ്ടാക്കൾക്കൊപ്പം നാമധേയ ക്രൈസ്തവ മതാചാര്യന്മാരും സാത്താന്റെ വഞ്ചനയ്ക്കു വശംവദരായി ബഹുദൈവവിശ്വാസവും ഏകദൈവത്തിൽ മൂന്നാളുകളെന്ന ത്രൈകത്വസിദ്ധാന്തവും അംഗീകരിച്ചു. എങ്ങനെയായാലും യുക്തിവൈകല്യങ്ങളുടെ കാര്യത്തിൽ വിജാതീയരെപ്പോലും പിന്നിലാക്കുന്നതാണു ക്രൈസ്തവരുടെ ത്രൈകത്വസിദ്ധാന്തം. എന്തെന്നാൽ 'ദൈവത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നു മൂന്നാളുകൾ, ഈ മൂവരും ഒരു ദൈവം തന്നെ. സാരാംശത്തിൽ ഒന്നു തന്നെയും ശക്തിയിലും മഹത്ത്വത്തിലും സമന്മാരുമത്രേ' എന്നതാണു ത്രിത്വനിർവചനം. വിജാതീയ മതത്തിന്റെ കമ്മട്ടത്തിലടിച്ച ഈ കപടനാണയത്തിന്റെ മറുവശമെന്നോണം പുറജാതികളുടെ ആരാധ്യമൂർത്തിയായ മഹാദേവിയുടെ സ്ഥാനത്ത് യേശുവിന്റെ മാതാവിനെ അവരോധിച്ചു. ത്രിമൂർത്തികൾക്ക് തൊട്ടുതാഴത്തെ സ്ഥാനമാണു മഹാദേവിക്ക് അവർ കല്പിച്ചിരുന്നത്. ജാതികളുടെ ഉപദേവന്മാരുടെയും ദേവിമാരുടെയും സ്ഥാനമാണു വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവർക്ക്. ഇപ്രകാരം ദേവന്മാരെയും ദേവിമാരെയും സംബന്ധിച്ച അക്രൈസ്തവ സങ്കല്പങ്ങൾ ക്രൈസ്തവ നാമം പേറി നാമധേയ ക്രിസ്തീയ സഭയിൽ പൊതുവിലും കത്തോലിക്കാ മതവിഭാഗത്തിൽ വിശേഷിച്ചും വേരൂന്നി.അതുകൊണ്ട്, കത്തോലിക്കാ മതത്തിനു ബഹുദൈവമതങ്ങളുടെ പട്ടികയിൽ സ്ഥാനം നൽകാം. ബഹുഭൂരിപക്ഷം പ്രൊട്ടസ്റ്റന്റു വിഭാഗങ്ങളും താലോലിച്ചു വരുന്ന ത്രിത്വവിശ്വാസം കത്തോലിക്കാമതത്തിൽ നിന്നു പകർത്തിയതാണു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

Sunday, March 20, 2011

ദൈവം ഏകനോ ത്രിയേകനോ? മൂന്നാം ഭാഗം

സർവ്വശക്തനായ ദൈവം മാത്രമാണു യഹോവ

ദൈവം എന്ന പദം പോലെ യഹോവ എന്ന പദം ഒരു സാമാന്യനാമമല്ല. സംജ്ഞാനാമമാണു. സർവ്വശക്തനായ പിതാവാം ദൈവത്തിനു മാത്രമായ വ്യക്തിനാമമാണു.തിരുവെഴുത്തുകളിൽ മറ്റാർക്കും ഒരിക്കലും ഈ പേർ നൽകപ്പെട്ടിട്ടില്ല. യഹോവ എന്ന ഈ പേരു പരിഭാഷപ്പെടുത്താതെ മറ്റു സംജ്ഞാനാമങ്ങൾ പോലെ അങ്ങനെ തന്നെ പ്രയോഗിക്കേണ്ടതാണു. ഈ പദം യഹോവ എന്നോ യാഹ് വേ എന്നോ ഉച്ചരിക്കേണ്ടത് എന്നത് JHVH എന്ന ചതുരക്ഷരിയോട് ചേർക്കുന്ന സ്വരാക്ഷരങ്ങൾ എത്ര ഏവ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. പല ഇംഗ്ലീഷ് പരിഭാഷകളിലും യഹോവ എന്ന പദം കർത്താവെന്നു പരിഭാഷപ്പെടുത്തുക വഴി ഒരു സംജ്ഞാനാമം എന്ന നിലയിലുള്ള അതിന്റെ പ്രത്യേകത വിസ്മരിക്കപ്പെടുന്നു. യേശുക്രിസ്തു യഹോവ എന്ന പേരിൽ അറിയപ്പെടുന്നു എന്ന മിഥ്യാധാരണ പലർക്കുമുണ്ട്. അതു കൊണ്ട് ഈ പേരു സർവ്വത്തിനും ആദികാരണമായ മഹാദൈവമാം യഹോവയ്ക്കു മാത്രമുള്ളതാണെന്നു തെളിയിക്കുന്ന നിരവധി വേദഭാഗങ്ങളിൽ ചിലത് ഇവിടെ ഉദ്ധരിക്കുന്നു. 'ഞാൻ യഹോവ (അതു തന്നെ എന്റെ നാമം; ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും... വിട്ടു കൊടുക്കുകയില്ല' (യെശ 42:8). യഹോവ എന്ന നാമം പിതാവം ദൈവത്തിനു മാത്രമുള്ളതാണു (സങ്കീ 83:18)

യേശു യഹോവയല്ല എന്നതിനു മറ്റൊരു തെളിവാണു സങ്കീ.110.1; - 'ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക എന്ന് യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്തു' [എബ്രായമൂലം] ഇതനുസരിച്ച് യഹോവയും കർത്താവും [അഡോൺ-എബ്രായമൂലം] ഭിന്നവ്യക്തികളാണു. സഹസ്രാബ്ദ്ധവാഴ്ചയുടെ നാളുകളിൽ യഹോവ ദാവീദിന്റെ കർത്താവായ യേശുവിനെ തന്റെ വലതു ഭാഗത്തേക്ക് ഉയർത്തുമെന്നു വാഗ്ദത്തം ചെയ്യുന്നു. (മത്താ 22:41-46; എബ്രാ 1:13; വെളി 20:4,6; ദാനി 7:13,14) അക്കാലത്ത് സകലശത്രുക്കളും അവന്റെ കാൽക്കീഴാക്കപ്പെടും (1 കൊരി 15:25)

യെശ 6:1,3,5,8,11,12 വാക്യങ്ങളും യഹോവയും യേശുവും ഭിന്ന വ്യക്തികളാണെന്നു സമർത്ഥിക്കുന്നു. 1,8,11 ഈ വാക്യങ്ങളിൽ വരുന്ന അദോനായി എന്ന എബ്രായപദം യേശുവിനെ പരാമർശിക്കുന്നു. അതേസമയം 3,5,12 ഈ വാക്യങ്ങളിൽ യഹോവ അഥവാ JHVH എന്ന ചതുരാക്ഷരിയാണു എബ്രായമൂലത്തിൽ. ഇംഗ്ലീഷിൽ അദോനായി, യഹോവ എന്ന രണ്ടു പദങ്ങളും കർത്താവ് എന്ന് ഏകരൂപമായി വിവർത്തനം ചെയ്യുന്നു. കർത്താവ് എന്നതിനുള്ള ആംഗലപദമാണു ലോർഡ്(Lord). അദോനായ്, യഹോവ ഇവ തമ്മിലുള്ള വ്യത്യാസം കാണിക്കുന്നതിനു അദോനായ് എന്നതിന്റെ പരിഭാഷയിൽ Lord എന്നതിനു ആദിയിൽ മാത്രം വലിയക്ഷരം ഉപയോഗിക്കുന്നു. മറ്റേതിൽ പദം ആദ്യാവസാനം വലിയക്ഷരത്തിലാണു (LORD). 'ആർ നമുക്കു വേണ്ടി പോകും' എന്ന എട്ടാം വാക്യത്തിൽ നാം എന്ന പ്രയോഗത്തിൽ യഹോവ, യേശു എന്ന ഇരുവരും ഉൾപ്പെടുന്നു. 'ഞാൻ ആരെ അയക്കേണ്ടു, ആർ നമുക്ക് വേണ്ടി പോകും ' എന്നു ചോദിക്കുന്നത് യേശുവോടാണു. യെശയ്യാവ് ആറാമധ്യായത്തിൽ യഹോവയെ JHVH എന്ന ചതുരക്ഷരി കൊണ്ടും യേശുവിനെ അദോനായി എന്നപദം കൊണ്ടും പരാമർശിക്കുക വഴി യേശു യഹോവയല്ല എന്ന് അനിഷേധ്യമായി തെളിയുന്നു. യേശു യഹോവയുടെ കാര്യനിർവാഹകനാണു. മലാ 3:1 യോശു 5:14 തുടങ്ങി അനേകം വേദഭാഗങ്ങൾ ഇതിനു സാക്ഷ്യം വഹിക്കുന്നു.

വേറെ ചില വേദഭാഗങ്ങൾ കൂടെ ശ്രദ്ധിക്കുക. യേശു യഹോവയല്ല യഹോവയുടെ ദാസനാണു (യെശ 42:1,6,19;52:13;53:11) അവൻ യഹോവയല്ല യഹോവയുടെ ഭുജമാണു (യെശ 53:1) അവൻ യഹോവയല്ല യഹോവയുടെ പുത്രനാണു (സങ്കീ 89:27;2:7,12) അപ്പോ 13:33 എബ്രാ 1:5;5:5 ഇവയുമായി താരതമ്യപ്പെടുത്തുക. അവൻ യഹോവയല്ല യഹോവയുടെ ദൂതനാണു (ഉല്പ 22:11,15; പുറ 3:2; സംഖ്യ 22:22-27,31,34,35; സങ്കീ 34:7) അവൻ യഹോവയല്ല, യഹോവയുടെ കൂട്ടാളിയാണു (സെഖ 13:7; സദൃ 8:30)

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

Friday, March 18, 2011

ദൈവം ഏകനോ ത്രിയേകനോ? രണ്ടാം ഭാഗം

ദൈവം എന്ന പദത്തിന്റെ അർത്ഥഭേദങ്ങൾ

പ്രകൃതത്തിൽ ദൈവം എന്ന പദത്തിന്റെ പ്രയോഗം ആകാശത്തിലും ഭൂമിയിലുമുള്ള അനേകം ദൈവങ്ങളെപ്പറ്റിയാകുമ്പോൾ സാമാന്യനാമമായിട്ടും പിതാവാം ഏകദൈവത്തെപ്പറ്റിയാകുമ്പോൾ സംജ്ഞാനാമമായിട്ടുമാണു. ആവ 6:4- പറയുന്ന ഏകദൈവമായ യഹോവ തന്നെ ഇവിടെപ്പറയുന്ന പിതാവാം ദൈവം. 'യിസ്രയേലേ കേൾക്ക, നമ്മുടെ ദൈവമായ യഹോവ ഏകൻ' എന്നോ 'യഹോവ നമ്മുടെ ദൈവം. യഹോവ ഏകൻ' എന്നോ വിവർത്തനം ചെയ്യാവുന്നതാണു. ആവ 6:4

ദൈവം എന്ന പദത്തിനു ശക്തനായവൻ എന്നർത്ഥം. എന്നാൽ എല്ലാ സന്ദർഭങ്ങളിലും സർവ്വശക്തനായവൻ അഥവാ യഹോവ എന്നല്ല വിവക്ഷിതം. ഏൽ,ഏലാഹ്,ഏലോഹാ,ഏലോഹിം എന്ന നാല് എബ്രയ പദങ്ങളുടെ പരിഭാഷയാണു ദൈവം എന്ന പദം. എല്ലാ പദങ്ങൾക്കും ശക്തിയുള്ള, വലിയ എന്നാണർത്ഥം. ഇത് ഒരു സാധാരണ നാമമാണു. കർത്താവായ യേശുവിനെ എന്നപോലെ പിതാവായ ദൈവത്തെയും ശബ്ദം കൊണ്ട് പരാമർശിക്കുന്നു.അതിൽ അനൗചിത്യമൊന്നുമില്ല. ദൈവദൂതന്മാരെയും മനുഷ്യരിൽ തന്നെ ശക്തിയുള്ളവരെയും ശബ്ദംകൊണ്ട് വ്യവഹരിച്ചിട്ടുണ്ട്.

ആവ 10:17- ഏലോഹിം എന്ന പദം സർവ്വശക്തനായ യഹോവയാം ദൈവത്തെയും മറ്റുദൈവങ്ങളെയും സംബന്ധിച്ചു പ്രയോഗിച്ചിരിക്കുന്നു. 'നിങ്ങളുടെ ദൈവമായ (ഏലോഹിം) യഹോവദേവാധിദൈവം' (ദൈവങ്ങളുടെ [ഏലോഹിം] ദൈവം [ഏലോഹിം]). ഏലോഹിം എന്ന പദം രൂപംകൊണ്ട് ബഹുവചനമാണെങ്കിലും ഏകവചനാർത്ഥത്തിലും അതിനു പ്രയോഗമുണ്ട്. ഉല്പ 32:30ലുംന്യായാ 13:22 ലും ദൈവത്തിന്റെ സന്ദേശവാഹകൻ എന്ന നിലയിൽ ഒരു ദൂതനെ (ഒറ്റ വ്യക്തി) ഏലോഹീം എന്നു വിളിച്ചിരിക്കുന്നു. പുറ 7:1 മോശയെ ഏലോഹിം എന്നു വിളിച്ചിരിക്കുന്നു. പഴയനിയമ എഴുത്തുകാർ ഏലോഹിം എന്ന ബഹുവചനരൂപത്തോട് ഏകവചനത്തിലുള്ള ക്രിയയും വിശേഷണവും ചേർക്കുന്നു.

മിസ്രയീമിലെ സകലദേവന്മാരിലും ഞാൻ ന്യായവിധിനടത്തും എന്ന വാക്യത്തിൽ (പുറ 12:12) ദേവന്മാർ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഏലോഹിം എന്ന പദമാണു. സന്ദർഭത്തിൽ പ്രഭുക്കന്മാർ എന്നർത്ഥം. പുറ 21:6,22:8,9,28 വാക്യങ്ങളിൽ ദൈവസന്നിധിയിൽ എന്നത്‌ ന്യായാധിപ സന്നിധിയില്‍ എന്നു പരിഭാഷപ്പെടുത്തേണ്ടതാണു. ഏലോഹീം എന്നതാണു മൂലപദം. ന്യായാധിപന്മാരും ഏലോഹിം ആണു. കാരണം മോശയാൽ നിയമിതരായ ന്യായാധിപന്മാർ ഔദ്യോഗികസ്ഥാനം നിമിത്തം ശക്തിയുള്ളവരായിരുന്നു. പഴയ നിയമത്തിൽ ഉല്പ 3:5ലും വേറെ ഏകദേശം 200 സന്ദർഭങ്ങളിലും ആത്മജീവികൾ എന്ന നിലയിൽ ദൈവദൂതന്മാരെ ഏലോഹിം എന്നു വിശേഷിപ്പിച്ചിരിക്കുന്നു.

ഏലോഹിം (ദൈവം) എന്ന പദത്തിന്റെ വ്യത്യസ്താർത്ഥത്തിലുള്ള പ്രയോഗത്തിനു പ്രകടമായ തെളിവാണു സങ്കീ 82:1- 'ദൈവം (ഏലോഹിം) ദേവന്മാരുടെ(ഏൽ) സഭയിൽ നിൽക്കുന്നു; അവൻദേവന്മാരുടെ [ഏലോഹിം] ഇടയിൽ ന്യായം വിധിക്കുന്നു. ഇവിടെ ദൈവം(ഏലോഹിം) എന്ന ആദ്യപദം വ്യക്തമായും സർവ്വശക്തനായ യഹോവയെക്കുറിക്കുന്നു. പിന്നീടു വരുന്നഏൽ,ഏലോഹിം(ദേവന്മാർ) പദങ്ങൾ ശക്തിയുള്ള മറ്റു വ്യക്തികളെ സംബന്ധിച്ചാണു. പ്രകൃതത്തിൽ ക്രിസ്തു ശിരസ്സായിരിക്കുന്ന സവിശേഷയുഗസഭയുടെ അംഗങ്ങളായ ദൈവമക്കളെയാണു അവ പരാമർശിക്കുന്നത്. 'നിങ്ങൾ ദേവന്മാരാകുന്നു (ഏലോഹിം) എന്നും നിങ്ങൾ എല്ലാവരും അത്യുന്നതന്റെ (ഏൽയോൻ) പുത്രന്മാരെന്നു ഞാൻ പറഞ്ഞു' എന്നത് അവരെപ്പറ്റിയാണു.

ശക്തരായ മറ്റാരെയും അപേക്ഷിച്ച് സർവ്വശക്തനാണു സ്വർഗ്ഗസ്ഥപിതാവ്. എല്ലാവരിലും ഉന്നതനായ പരമദൈവമാണവൻ. മറ്റുള്ളവർക്ക് ഔന്നത്യവും അസ്തിത്വവും ഉൾപ്പെടെ എല്ലാം അവനിൽ നിന്നുപ്രാപിച്ചതു മാത്രം. 'നിങ്ങൾ എന്നെ നല്ലവനെന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല' (മർക്കോ 10:18) എന്ന യേശുവിന്റെ വാക്കുകൾ അർത്ഥത്തിലാണു. എല്ലാ നന്മയുടെയും പ്രഭവസ്ഥാനം യഹോവ മാത്രമാണെന്നും തന്നിൽ ഏതെങ്കിലും നന്മ കാണുപ്പെടുന്ന പക്ഷം (അവൻസമ്പൂർണ്ണമായും നന്മയുടെ മൂർത്തീഭാവമായിരുന്നു)അതു സൃഷ്ടാവായ പിതാവിങ്കൽ നിന്നാണെന്നും യേശു ഊന്നിപ്പറയുന്നു.

(തുടരും)


ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.

Tuesday, March 15, 2011

ദൈവം ഏകനോ ത്രിയേകനോ? ഒന്നാം ഭാഗം

"പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടെന്ന് പറയുന്നുവല്ലോ. എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നു വരികിലും പിതാവായ ഏകദൈവമേ നമുക്കുള്ളു. അവൻ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതുമാകുന്നു.യേശുകൃസ്തു എന്ന ഏക കർത്താവും നമുക്കുണ്ട്. അവൻ മുഖാന്തിരം സകലവും അവൻ മുഖാന്തിരം നാമും ആകുന്നു." (1 കൊരിന്ത്യർ 8:5,6)

പൗലോസ് അപ്പോസ്തലൻ ഇവിടെ വിഷയം വളരെ തെളിവായി പ്രതിപാദിക്കുന്നു. സകലത്തിനും കാരണഭൂതൻ പിതാവാം യഹോവയാണു. അവനാണു സർവ്വത്തിന്റെയും ആദികാരണം. കൂടാതെ എല്ലാം നമ്മുടെ കർത്താവായ യേശു മുഖേനയോ അവനിൽ കൂടെയോ ആകുന്നു. 'ദൈവസൃഷ്ടിയുടെ ആരംഭമായ (വെളി. 3.14) യേശു മുഖേനയാണു അവന്റെ സൃഷ്ടിക്കു ശേഷമുള്ള എല്ലാ പ്രവർത്തനങ്ങളും നിർവ്വഹിക്കപ്പെട്ടിട്ടുള്ളത്.' എല്ലാം അവനാൽ ഉളവാക്കപ്പെട്ടു; ഉളവായതൊന്നും അവനെക്കൂടാതെ ഉളവായതല്ല' (യോഹ.1:3) 'അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനുമാകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതുമായി സകലവും അവനാലും അവനായും സൃഷ്ടിക്കപ്പെട്ടു. അവൻ സകലത്തിനും മുമ്പെയുള്ളവൻ; അവൻ സകലത്തിനും ആധാരമായിരിക്കുന്നു' (കൊലൊ 1:15-17). 'എല്ലാവർക്കും ദൈവവും പിതാവുമായി എല്ലാവർക്കും മീതെയുള്ളവൻ ഒരുവൻ (എഫെ 4:6)

യേശുവിന്റെ സാക്ഷ്യവും ഇതിനൊടൊക്കുന്നു. താൻ പിതാവല്ല, സ്വഹിതം അവഗണിച്ചു പിതൃഹിതം ശിരസ്സാവഹിക്കുന്ന അവന്റെ അനുസരണമുള്ള പുത്രനാണെന്ന് അവൻ അവകാശപ്പെട്ടു (യോഹ9:35-37;10:36-38). 'എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ പ്രവൃത്തി പൂർത്തീകരിക്കുന്നതുമാണു എന്റെ ആഹാരം' എന്നവൻ പറഞ്ഞു (യോഹ 5:19,30;6:38;4:34). ഞാനും പിതാവും ഒന്നാണു എന്നവൻ പറഞ്ഞിട്ടുണ്ട് എന്നതു ശരി തന്നെ. എന്നാൽ ഏതർത്ഥത്തിലാണു അവർ ഒന്നായിരിക്കുന്നത് എന്ന് അതേ അർത്ഥത്തിൽ അവന്റെ ശിഷ്യന്മാരും ഒന്നായിരിക്കണമെന്ന പ്രാർത്ഥനയിൽ അവൻ വ്യക്തമാക്കിയിരിക്കുന്നു(യോഹ 10:30;17:11). ഒരേ മനസ്സും ഹൃദയവും ലക്ഷ്യവും ഉണ്ടായിരിക്കുന്നതിലാണു ഐക്യം. ഹൃദയങ്ങൾ ഒന്നാകുക വഴി ഭാര്യാഭർത്താക്കന്മാർക്കുണ്ടാകുന്ന അദ്വൈതാവസ്ഥയ്ക്കു തുല്യമാണിത്. അങ്ങനെ ഇണകൾ ഒന്നായിത്തീരുന്നു എന്നാൽ ഒരേ വ്യക്തിയാകുന്നില്ല.

കർത്താവു തന്നെ നേരിട്ടു പഠിപ്പിച്ചിട്ടുള്ളതിനു നേർവിരുദ്ധമായി പിതാവും പുത്രനും സർവ്വപ്രകാരേണയും തുല്യതയുള്ള ഒരേ വ്യക്തിയാണു എന്നു സിദ്ധാന്തിക്കുക വഴി തങ്ങൾ ഗുരുവിനെ അത്യന്തം ബഹുമാനിക്കുകയാണെന്ന് ചിലർ വിചാരിക്കുന്നതു പോലെ തോന്നുന്നു. എന്നാൽ യേശു പറയുന്നു; എന്റെ പിതാവ് എന്നേക്കാൾ വലിയവൻ (യോഹ 14:28) പൗലൊസ് അപ്പോസ്തലൻ പറയുന്നു: ക്രിസ്തുവിന്റെ തല ദൈവം (1 കൊരി 11:3), പുത്രൻ എപ്പോഴും പിതാവിനു കീഴ്പ്പെട്ടിരിക്കും (1 കൊരി 15:28). പിതാവിന്റെ പരമാധികാരത്തിനു എതിരില്ലാത്ത തെളിവാണു ഫിലി 2:6-'അവൻ ദൈവരൂപത്തിൽ ആയിരുന്നിട്ടും ദൈവത്തോടുള്ള സമത്വത്തിൽ കണ്ണൂവെച്ചില്ല' യേശു ദൈവത്തോടു സമൻ എന്ന് അവകാശപ്പെടുകയോ ദൈവത്തിന്റെ അധികാരം കവർന്നെടുക്കാൻ വഴി തേടുകയോ ചെയ്തില്ല എന്നു സാരം. വഴിക്കുള്ള അതിമോഹവും അവകാശവാദവും കരുനീക്കവും സാത്താന്റെ ഭാഗത്തുനിന്നാണുണ്ടായിട്ടുള്ളത് (യെശ 14:12-14) 'ഞാൻ സ്വർഗ്ഗത്തിൽ കയറും; ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ ഞാൻ എന്റെ സിംഹാസനം വെയ്ക്കും... ഞാൻ അത്യുന്നതനോടു സമനാകും' എന്ന് അവൻ പറഞ്ഞു.

യേശു പറഞ്ഞു: ' നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി' (യോഹ 13:13). ഭൂമിയിൽ ആരെയും പിതാവെന്നു വിളിക്കരുത്; നിങ്ങൾക്ക് ഒരുവനല്ലോ പിതാവ്, സ്വർഗ്ഗസ്ഥൻ തന്നെ'(മത്താ 23:9) എന്നും അവൻ പറയുന്നു. പുനരുത്ഥാനോനന്തരവും അവൻ ദൈവത്തെ അവന്റെ പിതാവും നമ്മുടെ പിതാവുമെന്നു വിശേഷിപ്പിച്ചു. 'എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു'(യോഹ 20:17). നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനാണു ക്രിസ്തുവിലൂടെ നമ്മെ ജനിപ്പിച്ചത് (1 പത്രൊ 1:3-5)


നിത്യനായ ദൈവവും പിതാവുമായവൻ ഒരുവനേയുള്ളുവെന്ന് വേദം വ്യക്തമായി പഠിപ്പിക്കുന്നു. അവൻ അനാദ്യനന്തനാണു ( സങ്കീ 41:13;90:2;106:48, റോമ 16:24,26). പിതാവിൽ നിന്നു ഏകജാതനായവനും ഒരുവൻ മാത്രം (യോഹ 1:18;3:16) ദൈവസൃഷ്ടിയുടെ ആരംഭവും (വെളി 3:14) ദൈവത്തിന്റെ ആദ്യജാതനുമാണവൻ (സങ്കീ 2:7;89:27;കൊലൊ1:15). അവൻ ജഡമായിത്തിർന്നു(യോഹ 1:14; റോമ 1:5) അവൻ ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിത്തീർന്നതു കൊണ്ട് ദൈവം അവനെ ഏറ്റവും ഉയർത്തി സകലനാമത്തിലും മേലായ നാമം നൽകി (ഫിലി 2:8,9). പിതാവ് ജീവദാതാവും പുത്രൻ ജീവൻ സ്വീകരിക്കുന്നവനുമാണെന്ന വസ്തുത വിസ്മരിക്കരുത്. പിതാവെന്ന നിലയിൽ യഹോവ തന്റെഏകജാതനായ പുത്രനു ജീവദാതാവായിത്തീർന്നു. യേശു പുത്രനെന്ന നിലയിൽ പിതാവിൽ നിന്ന് ജീവൻ പ്രാപിച്ചു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു.