Saturday, April 30, 2011

ഞങ്ങളുടെ വിശ്വാസങ്ങൾ

ബ്ലോഗ് ആരംഭിച്ചതു മുതൽക്കേ പലരുടെയും സംശയം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ യഹോവ സാക്ഷി എന്ന വിഭാഗത്തിൽ പെട്ടവരാണു എന്നാണു. എന്നാൽ ബ്ലോഗിന്റെ ആമുഖത്തിൽ തന്നെ ഞങ്ങൾ ഒരു മതവിഭാഗത്തിലും പെട്ടവരല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ചിലർക്ക് സംശയം ബാക്കി നിൽക്കുന്നു. അതു കൊണ്ട് തന്നെ ഞങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചുള്ള പൂർണ്ണ രൂപം ഇവിടെ വിവരിക്കുകയാണു. തുടർന്നുള്ള പോസ്റ്റുകൾ വരുമ്പോൾ യഹോവ സാക്ഷികൾ ആണു എന്ന മുൻ വിധി കൂടാതെ വായിക്കുവാൻ ഇത് സഹായകരമാകും.

പരിശുദ്ധ വേദപുസ്തകത്തിൽ നിന്നും വളരെ ശ്രദ്ധയോടും അവിടവിടെയായി വിശദീകരിച്ചിരിക്കുന്ന വിഷയങ്ങൾ കൂട്ടി ഇണക്കി കൊണ്ട് കാര്യങ്ങളുടെ നിജസ്ഥിതിഗ്രഹിച്ചു കൊണ്ട് കണ്ടെത്തുന്ന വിലപ്പെട്ട സത്യങ്ങളെ നിർമത്സരബുദ്ധിയോടെ സ്വാഗതം ചെയ്യുകയും യഥാശക്തി പ്രചരിപ്പിക്കുകയും ചെയ്യുന്ന സത്യാന്വേഷകരുടെ കൂട്ടത്തിൽ പെട്ട ഒരു വ്യക്തിയാണു ഞാൻ .യാതൊരു ക്രൈസ്തവ വിഭാഗത്തിന്റെയും വക്താവാകാതെ നിഷ്പക്ഷമായും സൂക്ഷ്മമായും എനിക്ക് ദൈവാത്മാവ് അപ്പോഴപ്പോൾ വെളിപ്പെടുത്തി തരുന്ന കാര്യങ്ങളാണു എഴുതുന്നത്.

ഇത് വായിക്കുന്നവർ തങ്ങൾക്ക് എന്തെങ്കിലും തെറ്റാണു എന്ന് തോന്നുന്നുവെങ്കിൽ വേദപുസ്തകവചനങ്ങൾ വെച്ച് ഖണ്ഡിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ ഞാൻ അതിന്റെ മറുപടി രേഖപ്പെടുത്തുന്നതായിരിക്കും.

ഞങ്ങളുടെ ദൃഷ്ടിയിൽ തിരുവെഴുത്തുകൾ വ്യക്തമായി പഠിപ്പിക്കുന്നത്

1. യഹോവയാണു പരമോന്നതനായ ദൈവം. യഹോവ ഏകനാണു, അവൻ അപ്രമേയനും അനാദ്യനന്തനിത്യനും മാറ്റമില്ലാത്തവനും ജ്ഞാനം, നീതി, സ്നേഹം, ശക്തി എന്നീ ഗുണങ്ങളാൽ പൂർണനുമാണു. യേശു അവന്റെ ഏകജാതനായ പുത്രനാണു. "ദൈവസൃഷ്ടിയുടെ ആരംഭവും സർവ്വസൃഷ്ടിക്കും ആദ്യജാതനും" സൃഷ്ടികർമ്മങ്ങളിലെല്ലാം പിതാവിന്റെ കാര്യനിർവാഹകനുമായി ശക്തിയുള്ള വചനം അഥവാ ലോഗോസ് എന്ന നിലയിൽ മനുഷ്യനായി ജനിക്കും മുമ്പും അവൻ ഉണ്ടായിരുന്നു.[യോഹ 1:1, 17:5, കൊളൊ 1:12-19; വെളി 3:14]. കന്യകയിൽ നിന്നു ജന്മമെടുക്കുക വഴി അവൻ മനുഷ്യനാം യേശു ആയിത്തീർന്നു. വീഴ്ച് ഭവിച്ച മനുഷ്യനെ വീണ്ടെടുക്കാൻ വേണ്ടി മരണം അനുഭവിക്കുന്നതിനു അവൻ ദൂതന്മാരിലും അല്പം താഴ്ന്ന പടിയിലുള്ള മനുഷ്യപ്രകൃതി സ്വീകരിച്ചു. മനുഷ്യനായി ജനിച്ചപ്പോഴും അവൻ പാപികളിൽ ഉൾപ്പെടാത്തവനും പാപക്കറ തീണ്ടാത്തവനും ആയിരുന്നു [യോഹ 1:14, യെശ 7:14, എബ്ര 2:9, 7:26]

2. ഇപ്പോൾ ക്രിസ്തു ദിവ്യപ്രകൃതിയിൽ ഇരിക്കുന്നു. അവൻ ജഡത്തിൽ മരണമനുഭവിക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു. അവൻ ജീവിപ്പിക്കുന്ന ആത്മാവായി ഉയർപ്പിക്കപ്പെട്ടും അത്യന്തം ഉയർത്തപ്പെട്ടും സകലനാമത്തിനും ഉപരിയായ നാമം നൽകപ്പെട്ടും ഇരിക്കുന്നു. [1 പത്രൊ 3:18; 1 കൊരി 15:45; ഫിലി 2:9-11]. പരിശുദ്ധാത്മാവ് പിതാവിൽ നിന്നും പുത്രനിൽ നിന്നും പുറപ്പെടുകയും എല്ലാ യഥാർത്ഥ ക്രൈസ്തവരിലും കുടികൊള്ളുകയും ചെയ്യുന്നു[1 കൊരി 2:9-16; 2 തിമൊ 1:7]

3. മനുഷ്യൻ ദൈവസ്വഭാവത്തിന്റെ പ്രതിരൂപമായി പൂർണ്ണനായി സൃഷ്ടിക്കപ്പെട്ടു. പാപം നിമിത്തമുണ്ടായ വീഴ്ചയുടെ ഫലമായി അവൻ വിനാശത്തിനും മരണശിക്ഷയ്ക്കും വിധിക്കപ്പെട്ടു. നാനാമുഖമായ അനർത്ഥങ്ങളുടെ രൂപത്തിൽ മരണം അവനെ തേടിയെത്തുന്നു. പാപത്തിന്റെ ഹീനസ്വഭാവവും അനിഷ്ടഫലങ്ങളും പാപത്തെ വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിന്റെ ഔചിത്യവും അനുഭവത്തിൽ നിന്നു പഠിക്കുന്നതിനു വേണ്ടിയാണു ദൈവം തിന്മയ്ക്ക് മൗനാനുമതി നൽകിയിരിക്കുന്നത് [ഉല്പ 1:27,31,2:17; റോമ 6:23, സങ്കീ 90:15] യഹൂദന്മാരിൽ നിന്നും ജാതികളിൽ നിന്നും വിളിച്ചു ചേർക്കപ്പെട്ട 144000 അംഗങ്ങളുള്ള സഭ ദൈവത്തിന്റെ ആലയവും അവന്റെ നിർമാണവുമാണു.

4. ക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ വീണ്ടെടുപ്പുകാരനും ആലയത്തിന്റെ പ്രധാനമൂലക്കല്ലുമായിത്തീർന്നതു മുതൽ സുവിശേഷയുഗമുടനീളം ഈ ആലയത്തിന്റെ നിർമാണം പുരോഗമിച്ചു പോന്നു. നിർമാണം പൂർത്തിയാകുമ്പോൾ അതുവഴി ദൈവത്തിന്റെ അനുഗ്രഹങ്ങൾ 'സർവ്വജനങ്ങൾക്കും' കൈവരികയും അവർക്ക് അവനുമായുള്ള സമാഗമം സാധ്യമാകുകയും ചെയ്യും[വെളി 14:1, 22:17; എഫെ 2:19-22] ഇതിനിടയിൽ സഹസ്രാബ്ദത്തെ മുൻ കണ്ടുകൊണ്ടുള്ള ഒരു ഒരുക്കവേല പൂർത്തിയാകേണ്ടതുണ്ട്. ക്രിസ്തുവിന്റെ പാപപരിഹാരബലിമരണത്തിൽ വിശ്വസിക്കുന്ന സുവിശേഷയുഗ സമർപ്പിതജനങ്ങളുടെ വെട്ടിയെടുക്കലും രൂപപ്പെടുത്തലും മിനുസപ്പെടുത്തലുമെന്ന ഈ വേല നിർവ്വഹിക്കപ്പെടുന്ന കാലമാണിത്. ഇവരിൽ അവസാനത്തെ അംഗം കൂടെ ഒരുക്കപ്പെട്ട് കഴിയുമ്പോൾ മുഖ്യശിൽപിയാവാൻ പുനരുത്ഥാനം വഴി മുഴുവൻ കല്ലുകളെയും യഥാസ്ഥാനം കൂട്ടിയിണക്കി പണി പൂർത്തിയാക്കും.

5. ആലയം ദൈവതേജസ്സ് നിറഞ്ഞ് സഹസ്രാബ്ദമുടനീളം ദൈവത്തിന്റെയും മനുഷ്യരുടെയും പരസ്പരസമാഗമസ്ഥാനമായിരിക്കും [വെളി 21:3] "ദൈവം എല്ലാവരുടെയും വിശേഷാൽ വിശ്വാസികളുടെയും രക്ഷിതാവാണു","യേശു ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണമാസ്വദിച്ചു." "എല്ലാവരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ദൈവം ഇച്ഛിക്കുന്നു", "ലോകത്തിലേക്ക് വരുന്ന ഏത് മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം" (1 തിമൊ 4:10; 2:3-6; എബ്ര 2:9; യോഹ 1:9) എന്നു തുടങ്ങുന്ന വേദസൂക്തങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന ആശയമാണു തിരഞ്ഞെടുക്കപ്പെട്ടവരും അല്ലാത്തവരുമുൾപ്പെടെ നിത്യജീവനെപ്പറ്റി ഏവർക്കുമുള്ള പ്രതീക്ഷയുടെ അടിസ്ഥാനം.

6. ഇക്കാലത്ത് വിളിച്ചു വേർതിരിക്കപ്പെട്ട് പൂർണ്ണവളർച്ചയിലെത്തുന്ന യഥാർത്ഥ ദൈവജനത്തിനുള്ള പ്രത്യാശ അവർക്ക് ദൈവരാജ്യത്തിലേക്കുള്ള ധാരാളമായ പ്രവേശനം ലഭിക്കുമെന്നതാണു. അവരുടെ കർത്തവ്യം തങ്ങളെത്തന്നെയും മറ്റുള്ളവരെയും ക്രിസ്തുവിന്റെ സാദൃശ്യത്തിൽ വളർന്ന് പൂർണതയിലെത്താൻ സഹായിക്കയും ലോകസമക്ഷം ദൈവത്തിനും ക്രിസ്തുവിനും സാക്ഷികളായിരിക്കയും ഭൂമിയിൽ വരുവാനുള്ള ദൈവരാജ്യത്തിൽ മുഴുവൻ ലോകജനാവലിയുടെയും അനുഗ്രഹദാതാക്കളായിരിക്കാൻ വേണ്ട യോഗ്യത സമ്പാദിക്കുകയും ചെയ്യുക എന്നതാണു. [2 തിമോ 4:1]

7. സഭയുടെയും ലോകത്തിന്റെയും പാപങ്ങൾക്കുള്ള പ്രതിശാന്തി ക്രിസ്തുവാണു. സുവിശേഷയുഗം സഭയുടെ ന്യായവിധി ദിവസമാണു. ലോകത്തെ നീതിയിൽ ന്യായം വിധിക്കുന്നതിനു ദൈവം ഒരു ദിവസം നിയമിച്ചിരിക്കുന്നു. അക്കാലത്ത് സാത്താൻ ബന്ധിക്കപ്പെട്ടിരിക്കും. ആദാമ്യവർഗ്ഗത്തിൽ ഒരാൾക്കും രണ്ടവസരം ലഭിക്കയില്ലെന്നിരിക്കെത്തന്നെ എല്ലാവർക്കും ഈ ആയുസ്സിലോ മരണനിദ്രയിൽ നിന്ന് ഉണർത്തപ്പെട്ട ശേഷമോ നിത്യ ജീവൻ പ്രാപിക്കേണ്ടതിനു പൂർണവും സമുചിതവുമായ ഒരു അവസരം നൽകപ്പെടും [1 യോഹ 2:2; അപ്പൊ 17:31; 24:15; വെളി 20:1-3,7,12,13]

8. "നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും" എന്നുള്ള സുവിശേഷം ദൈവം അബ്രഹാമിനോട് അറിയിച്ചു. ശിരസ്സും ശരീരവും ചേർന്ന ക്രിസ്തുഗണമാണു അബ്രഹാമിന്റെ ആദ്യഫലമായ അതിശ്രേഷ്ഠസന്തതി. അവശേഷിക്കുന്ന ദൈവജനങ്ങളെല്ലാം അബ്രാഹാമിന്റെ കനിഷ്ഠസന്തതിയാണു. അബ്രഹാമിന്റെആദ്യജാതൻ വഴിയാണു മുഖ്യമായും ഭൂഗോത്രങ്ങളെല്ലാം അനുഗ്രഹിക്കപ്പെടാൻ പോകുന്നത്. രക്ഷയുടെ ഈ അനുഗ്രഹം പൊതു ലോകത്തിനു ലഭിക്കാൻ പോകുന്നത് യേശുവിന്റെ രണ്ടാം വരവിൽ ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കപ്പെടുന്നതോട് കൂടി ആരംഭിക്കുന്ന സകലത്തിന്റെയും യഥാസ്ഥാപനകാലങ്ങളിലാണു [ഉൽപ 12:1-3; ഗലാ 3:7-9; മത്താ 6:10; അപ്പോ 3:19-23]

9. അഭൂതപൂർവ്വമായ സംഘർഷങ്ങളുടെ നാന്ദി കുറിക്കുന്ന അന്ത്യത്തിന്റെ കാലത്തും എപ്പിഫനി അഥവ പ്രത്യക്ഷതയുടെ നാളുകളിലുമാണു നാം ജീവിക്കുന്നത്. യേശുവിന്റെ രണ്ടാം വരവിനോട് അനുബന്ധിച്ച് യേശു തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്ന യുഗസന്ധിയിലാണു നാം. ഇപ്പോൾ അവൻ സാത്താനെ ആധിപത്യത്തിൽ നിന്നും പുറംതള്ളിക്കൊണ്ടിരിക്കയാണു. സമാധാനത്തിന്റെയും നീതിയുടെയും ക്രിസ്തുവാഴ്ച് അചിരേണ നിലവിൽ വരും. യിസ്രയേലിന്റെ സ്വദേശത്തേക്കുള്ള മടങ്ങി വരവ് അതിന്റെ മുന്നോടിയാണു[ ദാനി 12:1,4,9,10: മത്താ 24:21-22; റോമ 11:15,25,26]

Wednesday, April 20, 2011

മരിച്ചവരുടെ പുനരുത്ഥാനം - അവസാനഭാഗം

ഒന്നാം പുനരുത്ഥാനം

ഇതുവരെ പ്രതിപാദിച്ചതിൽ നിന്ന് ഇരുവിധമായ പുനരുത്ഥാനങ്ങളെ സംബന്ധിച്ച വേദോപദേശംനമുക്ക് ശ്രദ്ധാവിഷയമായിത്തീരുന്നു.- നമ്മുടെ കർത്താവിനും തിരഞ്ഞെടുക്കപ്പെട്ട സഭയായ അവന്റെ ശരീരത്തിനുമുള്ള- മറ്റാർക്കും ഇല്ലാത്ത - ഉന്നതതരമായ അഥവാ ഒന്നാം കിടയിലുള്ള പുനരുത്ഥാനം- ആദ്യത്തേതും ഇത് മുഖ്യമായ-പ്രത്യേകമായ - ഒന്നാമത്തേതായ പുനരുത്ഥാനമാണു-ഇതിനു ശേഷം പൊതുവിൽ ഒരു പുനരുത്ഥാനം ഉണ്ടായിരിക്കും. ഒന്നാം പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനുമാണു. അങ്ങിനെയുള്ളവരുടെമേൽ രണ്ടാം മരണത്തിനു അധികാരമില്ല. അവർ ദൈവത്തിനു രാജാക്കന്മാരും പുരോഹിതരും ആയിരിക്കും.അവർ ഭൂമിയിൽ വാഴും. അവരാണുസഹസ്രാബ്ദരാജകീയഗണം. ഒന്നാം പുനരുത്ഥാനം ലഭിക്കുന്നവർ മനുഷ്യപ്രകൃതിയിൽ നിന്ന്ദിവ്യപ്രകൃതിയിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. ആത്മീയപ്രകൃതികളിൽ ഏറ്റവുംഉയർന്നപടിയിൽപ്പെട്ടതാണു ദിവ്യപ്രകൃതി. ജഡരക്തങ്ങളോട് കൂടിയ മാനുഷപ്രകൃതിയിൽ നിന്നുവ്യത്യസ്തമാണു ആത്മീയപ്രകൃതി. "ജഡരക്തങ്ങൾക്ക് ദൈവരാജ്യത്തെ അവകാശമാക്കുവാൻകഴിയുകയില്ല" രൂപാന്തരത്തിന്റെ ഏതാനും സ്വഭാവവിശേഷങ്ങളെ അപ്പോസ്തോലൻ എടുത്തുകാട്ടുന്നുണ്ട്.; ബലഹീനതയിൽ നിന്നു ശക്തിയിലേക്കും അപമാനത്തിൽ നിന്നു തേജസ്സിലേക്കുംദ്രവത്വത്തിൽ നിന്നു അദ്രവത്വത്തിലേക്കും പ്രാകൃതശരീരത്തിൽ നിന്ന് (മാനുഷികം) ആത്മീകശരീരത്തിലേക്കുമുള്ള ഒരു അവസ്ഥാന്തരമാണു അത്.

ഒന്നാം പുനരുത്ഥാനത്തിന്റെ സമയം

ക്രിസ്തുവിന്റെ ശരീരമായ സുവിശേഷസഭ പൂർത്തിയാകുകയും സുവിശേഷയുഗം സമാപിക്കുകയുംചെയ്യുമ്പോഴാണു ശ്രേഷ്ഠപുനരുത്ഥാനത്തിന്റെ കാലമെന്ന് തിരുവെഴുത്തിൽ സർവ്വത്ര സൂചനയുണ്ട്. രൂപാന്തരത്തിൽ ജീവനോടിരിക്കുന്ന സഭാംഗങ്ങളും ഉൾപ്പെടും. രൂപാന്തരം ക്ഷണത്തിൽ കണ്ണിമയ്ക്കുമളവിലായിരിക്കും. അതായത് മനുഷ്യരെന്ന നിലയിൽ അവർ മരണമടയുന്നവിനാഴികയിൽത്തന്നെ ആത്മജീവികളായി രൂപാന്തരം പ്രാപിക്കുകയും ചെയ്യും. ഇതേ സമയത്തുതന്നെ മരിച്ചു പോയ ദൈവജനത്തെ സംബന്ധിച്ച് തിരുവെഴുത്തുകൾ പറയുന്നത് മറ്റുള്ളവർക്കൊപ്പംഅവരും വാസ്തവത്തിൽ മരിക്കതന്നെ ചെയ്തുവെന്നും അവർ ഒന്നും അറിയുന്നില്ലെന്നുമാണു. എന്നാൽദൈവം അവർക്ക് പുനരുത്ഥാനം നൽകുമെന്നുള്ളതു കൊണ്ടും വസ്തുത അവരെ അറിയിച്ചിരിക്കുന്നതുകൊണ്ടും അവർ അതിൽ പ്രത്യാശ വച്ചിരിക്കയാലും അവരെ സംബന്ധിച്ച് കേവലം, നിദ്രകൊള്ളുന്നതായി, പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കുന്നതായി പറഞ്ഞിരിക്കുന്നു. അപ്പോസ്തോലൻപറയുന്ന പ്രകാരം നീതിയുള്ള ന്യായാധിപതിയായ കർത്താവിൽ നിന്ന് നീതിയുടെ കിരീടം പ്രതീക്ഷിച്ചുകൊണ്ട് അവർ നിദ്രകൊള്ളുകയാണു [2 തിമോ 4:8]

ലോകത്തിന്റെ പുനരുത്ഥാനം

ഇപ്രകാരംതന്നെ കർത്താവിനെ ഇതുവരെയും അറിഞ്ഞിട്ടില്ലെങ്കിൽ തന്നെയും ലോകത്തെസംബന്ധിച്ച് യേശുവിൽ "നിദ്രകൊള്ളുന്നു" എന്നു പറഞ്ഞിരിക്കുന്നു. ഇതിനു മതിയായ കാരണം ഉണ്ട്. മുഴുവൻ ലോകവും ആദാമിലാണു ശിക്ഷ വിധിക്കപ്പെട്ടത്. അവർ നേരിട്ട് ലംഘനം ചെയ്തതു കൊണ്ടല്ല. കാരണം ലംഘനവും ശിക്ഷാവിധിയും നടന്നപ്പോൾ അവർ ആദാമിന്റെ കടിപ്രദേശത്തായിരുന്നു. അതുപോലെ തന്നെ ഇപ്പോൾ ക്രിസ്തു എല്ലാവർക്കും വേണ്ടി ജീവൻ, മറുവിലകൊടുത്തിരിക്കുകയുംഏവരും മരണത്തിൽ ഉണർത്തപ്പെടുകയും ചെയ്യുമെന്നിരിക്കെ ദൈവനിർണ്ണയം അറിയുന്ന ആർക്കും ഇടക്കാലത്തെപ്പറ്റി ഒരു നിദ്രയാണെന്ന വിശ്വാസത്താൽ
അലങ്കാരരൂപേണ പറയും.

മരണകാരാഗൃഹത്തിൽ ബന്ധിക്കപ്പെടുന്ന നമ്മുടെ എല്ലാ സുഹൃത്തുക്കളെപ്പറ്റിയും പുനരുത്ഥാനത്തിന്റെപ്രത്യാശയ്ക്ക് നമുക്ക് അവകാശമുണ്ടെന്നും അപ്പോസ്തോലൻ ഉൽബോധിപ്പിക്കുന്നു. ക്രിസ്തുവിൽവിശുദ്ധീകരണം പ്രാപിച്ചവരെപ്പറ്റി മാത്രമല്ല പ്രത്യാശയുള്ളത്. നമ്മുടെ അനുശോചനത്തിനുവിഷയമായവരിൽ ഒരു ചെറിയ സംഖ്യമാത്രമാണു "അവൻ പറയുന്നത്" സഹോദരന്മാരെ! നിങ്ങൾപ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടുന്നതിനു നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. യേശുക്രിസ്തു (എല്ലാവർക്കും വേണ്ടി മറുവിലയായി) മരിക്കുകയും (എല്ലാവർക്കും കർത്താവും ജീവദാതാവും ആയിരിക്കേണ്ടുന്നതിനു) ഉയർക്കുകയുംചെയ്തുവെങ്കിൽ അങ്ങനെതന്നെ ദൈവം ക്രിസ്തുവിൽ നിദ്രകൊള്ളുന്ന ഏവരെയും (അവൻ തന്റെവിലയേറിയ രക്തത്താൽ വിലയ്ക്കു കൊള്ളുന്ന ഏവരെയും) അവൻ മുഖാന്തിരം (മരണകാരാഗൃഹത്തിൽനിന്ന്) കൊണ്ടുവരും. [1 തെസ്സ 4:13,14]

ഭാഗ്യവന്മാരും വിശുദ്ധരും ക്രിസ്തുവിൽ വിശുദ്ധീകരണം പ്രാപിച്ചവരുമായ അവന്റെ ശരീരമാകുന്നസഭയുടെ പുനരുത്ഥാനമാണു ഒന്നാമത്തേത്. നിലയ്ക്ക് ലോകത്തിനു പൊതുവിലുള്ളപുനരുത്ഥാനത്തെപ്പറ്റി ന്യായവിധിക്കായുള്ള പുനരുത്ഥാനം എന്നു പറയുന്നു. ശിക്ഷാവിധിക്കായുള്ളപുനരുത്ഥാനമെന്ന് ചില വിവർത്തനങ്ങളിൽ ഇത് തെറ്റായി ഭാഷാന്തരപ്പെടുത്തിയിരിക്കുന്നു[യോഹ 5:29]. ന്യായവിധിക്കായുള്ള പുനരുത്ഥാനം എന്നു പറയാൻ കാരണമെന്ത്? ആദിയിൽ ആദാമിനുനൽകിയതും അനുസരണക്കേടുമൂലം അവൻ നഷ്ടപ്പെടുത്തിയതുമായ എല്ലാ മനുഷ്യരാശിയെയുംയഥാസ്ഥാനത്താക്കിക്കൊടുക്കുന്നതിനും അവരെ രക്ഷകന്റെ രക്തത്താൽ വീണ്ടെടുക്കുന്നതിനുംദൈവപക്ഷത്തു നിന്നു വേണ്ടുന്നതെല്ലാം ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിലും അനുഗ്രഹത്തെസംബന്ധിച്ച് ചില വ്യവസ്ഥകൾ അനുസരിക്കേണ്ടതുണ്ട്. അത് പുതിയനിയമത്തിന്റെ വ്യവസ്ഥകൾതന്നെ.

മരണത്തിൽ നിന്നുള്ള ഉണർത്തലല്ല പുനരുത്ഥാനം

ക്രിസ്തു യേശു മുഖാന്തിരമുള്ള നിത്യജീവൻ അതിനു വേണ്ടി വാഞ്ഛയില്ലാത്ത ആർക്കും നൽകാൻ ദൈവംവിചാരിക്കുന്നില്ല. കൂടാതെ അവർ നീതിയിൻപ്രമാണങ്ങളോട് ഹൃദയാത്മനാപൊരുത്തപ്പെടുന്നവരായിരിക്കണം. ദിവ്യാധിപത്യത്തിന്റെ നിയമം എന്നും തന്നെ നീതി എന്നതാണു. അതു കൊണ്ട് മരണനിദ്രയിൽ നിന്ന് ലോകം ഉണർന്നാലുടനെ പുനരുത്ഥാനമായി എന്നു വരികയില്ല. അതിനു പിന്നെയും വളരെ കാര്യങ്ങൾ നടക്കണം. പുനരുത്ഥാനം എന്നത് പൂർണ്ണവുംവേദാനുസരണവുമായ അർത്ഥത്തിൽ പാപമരണങ്ങളിൽ നിന്ന് പൂർണ്ണ ജീവനിലേയ്ക്കുള്ള ഒരുസമ്പൂർണ്ണമായ എഴുന്നേല്പ്പിക്കലാണു.

മരണകാരാഗൃഹത്തിൽ പ്രവേശിച്ചവർക്കായി ക്രിസ്തുവും സഭയും ഒന്നാമതു ചെയ്യുന്നത് അവരെഉണർത്തുക എന്നതാണു. അവർ ഉണരുമ്പോൾ ഭൗതിക പരിതസ്ഥിതികൾ മരണകാലത്തേതിൽനിന്ന് വ്യത്യസ്തമായിരിക്കുകയില്ല. എന്നാൽ ജനസമുദായത്തിന്റെ സാമൂഹ്യജീവിതക്രമങ്ങളിൽ വലിയഅന്തരം ഭവിച്ചിരിക്കും. അജ്ഞതയുടെ സ്ഥാനം ജ്ഞാനം കരസ്ഥമാക്കിയിരിക്കും. നീതിയിൻ വാഴ്ച്ചയും സ്നേഹത്തിൻപ്രമാണവും സ്വാർത്ഥത്തിന്റെ പ്രമാണത്താൽ നയിക്കപ്പെടുന്ന പാപത്തിന്റെ വാഴ്ചയെ നിർമ്മാർജ്ജനം ചെയ്യും. ആയിരമാണ്ടേയ്ക്ക് ജനതകളെ വഞ്ചിക്കാതിരിക്കാൻ സാത്താൻ ബന്ധിക്കപ്പെടും. ആ രാജ്യത്തിൽ കർത്താവിനെ സംബന്ധിച്ച പരിജ്ഞാനത്തിൽ വളർച്ച പ്രാപിക്കുന്നതിനും മനസ്സും നടപ്പും അവന്റെ സ്നേഹത്തിൻ പ്രമാണത്തോട് പൊരുത്തപ്പെടുത്തുന്നതിനും ഏവരോടും ആവശ്യപ്പെടും. നൂറു വർഷത്തെ പരീക്ഷണത്തിനു ശേഷം നന്മയിലേക്ക് തിരിയുവാനുള്ള വാസന പ്രകടിപ്പിക്കാത്തവർ അപ്പോഴും വ്യത്യസ്തമായ പരിതസ്ഥിതിയിൽ ഒരു ശിശുവായി പരിഗണിക്കപ്പെടുമെങ്കിലും രണ്ടാം മരണം വഴി ജീവനിൽ നിന്നു ഛേദിക്കപ്പെടും [ഏശാ 65:20]

ലോകത്തിന്റെ പുനരുത്ഥാനം പടിപടിയായി.

നീതിയുടെ പാതയിൽ ആശാവഹമായ പുരോഗതികാണിക്കാത്തവരുടെ കാര്യത്തിൽ പ്രതികൂലമായ ഒരുവിധി ഉണ്ടാകുകയും കൂടുതൽ അവസരം അനുവദിക്കാതെ വരികയും ചെയ്യുമെങ്കിലും നീതിയെഅന്വേഷിക്കുകയും രാജ്യനിയമങ്ങളോട് പൊരുത്തപ്പെടുന്നനിലയിൽ പുരോഗതി കാണിക്കയുംചെയ്യുന്നവർക്ക് അനുകൂലമായിരിക്കും ന്യായാധിപന്റെ വിധി. അവർ പ്രതിവർഷം ശാരീരികമായുംമാനസികമായും സാന്മാർഗ്ഗികമായും ഉപരിയുപരി ഉൽക്കർഷം പ്രാപിച്ചു കൊണ്ടിരിക്കും. ആദിയിൽആദാമിൽ കാണപ്പെട്ടപ്രകാരം സൃഷ്ടാവിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും പൂർണ്ണമനുഷ്യത്വംക്രമേണ പ്രാപിക്കും. ഇങ്ങനെ നോക്കുമ്പോൾ ലോകത്തിന്റെ പുനരുത്ഥാനം ക്രമേണ നടക്കുന്നഒന്നാണു. ഇതിന്റെ ആദ്യഘട്ടം മരണത്തിന്റെ അബോധനിദ്രയിൽ നിന്നുള്ള ഉണർത്തലാണു. തുടർന്നുള്ള പടികൾ ന്യായവിധിയുടെ പോക്കിനനുസരിച്ചായിരിക്കും. ന്യായവിചാരണയ്ക്കു വിധേയരായവരുടെ നടത്ത, നടത്തയ്ക്കനുസരിച്ചു തന്നെ ചിലരുടെ നടത്ത ന്യായാധിപന്റെ പ്രസാദത്തിനും മറ്റു ചിലരുടേത് അപ്രീതിക്കും കാരണമായിത്തീരുന്നു. അയോഗ്യരായവർക്കു രണ്ടാം മരണത്തിനുള്ള വിധിയുണ്ടാകും. അല്ലാത്തവർക്ക് പൂർണ്ണതയിൽ എത്തുന്നതിനും നിത്യജീവൻ എന്ന അതിശ്രേഷ്ഠവരം പ്രാപിക്കുന്നതിനും യോഗ്യരാണെന്ന വിധിയുണ്ടാകും. നെടുവീർപ്പും മരണവും വിലാപവുമില്ലാത്ത സൗഭാഗ്യപൂർണ്ണമായ ഒരു പരിതസ്ഥിതിയിലാണു ഈ നിത്യജീവൻ അവർ അനുഭവിക്കുന്നത്. കാരണം പാപമോ പാപത്തിന്റെ ശിക്ഷകളോ മേലാൽ അവിടെ വാഴുന്നതല്ല. പഴയതെല്ലാം കഴിഞ്ഞു പോയിരിക്കും [വെളി 21:4]

മരണം ഒരു നിദ്ര

പുനരുദ്ധാരണവേല ആരംഭിക്കുന്നതു വരെ മരിച്ചവർ അബോധാവസ്ഥയിലാണു. "നീ ചെല്ലുന്നപാതാളത്തിൽ പ്രവൃത്തിയോ, സൂത്രമോ, ജ്ഞാനമോ ഇല്ല" "അവന്റെ പുത്രന്മാർക്ക് ബഹുമാനംലഭിക്കുന്നത് അവൻ അറിയുന്നില്ല. അവർക്ക് താഴ്ച്ച ഭവിക്കുന്നതും അവൻ അറിയുന്നില്ല." "പുരാതനപിതാക്കന്മാരെക്കുറിച്ച് ഇങ്ങനെ പറയുന്ന അവൻ അവന്റെ പിതാക്കന്മാരോട് കൂടി നിദ്രപാപിച്ചു" പുതിയ നിയമത്തിലും അനുസരണമായ രേഖയുണ്ട്. "സ്തേപ്പാനോസ് നിദ്രപ്രാപിച്ചു" പുനരുത്ഥാനശേഷം കർത്തൃദർശനം ലഭിച്ചവരെപ്പറ്റി പൗലൂസ് പറയുമ്പോൾ "അവൻ അഞ്ഞൂറിലധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി. അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു. ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു" പിന്നെയും അവൻ ക്രിസ്തുവിൽ നിദ്രകൊണ്ടവരെക്കുറിച്ച് പറയുന്നു. ഇവിടെ ലോകത്തിനും സഭയ്ക്കും തമ്മിലുള്ള വ്യത്യാസം അവൻ വ്യക്തമാക്കുന്നു. സഭ ശരീരാംഗങ്ങൾ എന്ന നിലയിൽ ക്രിസ്തുവിലാണു. (ലോകം മുഴുവൻ ക്രിസ്തുവിൽ ഉറങ്ങുന്നു) [സഭാപ്ര 9:10; യോബ് 14:21; 1 രാജാ 2:10;11:43; അപ്പോ 7:60; 1 കൊരി 15:6,18; 1 തെസ്സ 4:14]

സഭയെ സംബന്ധിച്ച് ഈ നിദ്രാവസ്ഥ നമ്മുടെ കർത്താവിന്റെ രണ്ടാം വരവുവരെ തുടരും. ക്രിസ്തുവിന്റെ പുരോഗമനത്തിൽ ജീവനോടിരിക്കുന്നവർ മരിച്ചവർക്കു മുൻപേ അനുഗ്രഹം പ്രാപിക്കുകയില്ല അതായത് ജീവനോടിരിക്കുന്നവർ നിദ്രകൊള്ളുന്നവരെ മുൻപിടുകയില്ല. ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയർക്കുന്നു. പിന്നീട് ജീവനോടിരിക്കുന്നവർ അനുഗ്രഹിക്കപ്പെടുകയും ഒടുവിലായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. മരണത്തിൽ നിന്ന് ഉണരുന്നസമയം അവർക്ക് മരണത്തിലേയ്ക്ക് പ്രവേശിച്ചതിന്റെ അടുത്തനിമിഷം എന്നപ്പോലെ തോന്നും. കാരണം "പാതാളത്തിൽ അറിവോ, ജ്ഞാനമോ, സൂത്രമോ ഇല്ല".

ദൈവത്തിന്റെ സർവ്വശക്തിയും ജ്ഞാനവും

പൊതുലോകത്തിന്റെ പുനരുത്ഥാനശരീരം ആദ്യത്തെ ശരീരം പോലെതന്നെ ആയിരിക്കും. എന്നാൽ അണുവിനു അണു ആയിരിക്കുകയില്ല. എന്തെന്നാൽ ഈ മഹാവേലയിൽ നമ്മുടെ സൃഷ്ടാവിന്റെ കയ്യിൽ പൊടിയുടെ അണുക്കൾക്ക് തമ്മിൽ എന്തു ഗുണഭേദമാണുള്ളത്? "ഉണ്ടാകുവാനുള്ള ശരീരമല്ല നീ വിതയ്ക്കുന്നത്" എന്ന് വി:പൗലൂസ് പറയുന്നു. [1 കൊരി 15:37] ലോകത്തിനു പുനരുത്ഥാനത്തിൽ ലഭിക്കുന്ന ശരീരം പുതുതായിരിക്കും. അണുവിനണുവായി പഴയ ശരീരം പുനരുല്പാദിപ്പിക്കുകയല്ല എന്ന അർത്ഥത്തിലാണു അവ പുതിയതായിരിക്കും എന്നു പറയുന്നത്. എന്നാൽ മുൻപ് ഉണ്ടായിരുന്നത് മരണം കൊണ്ട് മണ്മറഞ്ഞ് ദ്രവിച്ചതുമായ ശരീരത്തിന്റെ പകർപ്പ് എന്ന അർത്ഥത്തിൽ അതു പഴയതാണു. ദൈവത്തിന്റെ അപ്രമേയശക്തിയെ അറിയാത്ത ലോകം പുനരുത്ഥാനത്തെ അവിശ്വസിക്കുന്നതിൽ നമുക്ക് അത്ഭുതപ്പെടേണ്ടതില്ല. ഇത് ഒരു മഹൽകൃത്യമായിരിക്കും. മനുഷ്യന്റെ ആദ്യസൃഷ്ടിയിലും പലമടങ്ങ് അത്ഭുതാവഹമായ ഒരു മഹാകൃത്യമായിരിക്കും. മനുഷ്യർക്കും ദൂതന്മാർക്കും മുൻപ് അനുഭവപ്പെട്ടിട്ടില്ലാത്ത അളവിലുള്ള ഒന്നായിരിക്കും ദൈവത്തിന്റെ സർവ്വശക്തിയുടെ ഈ പ്രകടനം.

സ്വന്തം സാദൃശ്യത്തിൽ ആദ്യം മനുഷ്യനെ സൃഷ്ടിച്ചവൻ അവനെ വീണ്ടും ഭൂമിയിലെ പൊടിയിൽ നിന്നും നിർമ്മിച്ചിട്ട് ആ ശരീരത്തിൽ ജീവശക്തി പകരാൻ കഴിയുമെന്ന് മാത്രമല്ല തദ്വപരി തന്റെ സർവ്വശക്തിയും അളവറ്റ ജ്ഞാനവും വെളിപ്പെടുമാറു ഒരോരുത്തർക്കും ഈ ആയുസ്സിൽ ഉണ്ടായിരുന്നതിനു തുല്യമായ മസ്തിഷ്ക്കം പ്രദാനം ചെയ്യുവാൻ കൂടെ കഴിയും. ഈ ആയുസ്സിൽ ഒരോ വ്യക്തിക്കുമുണ്ടായിരുന്ന വിചാരവികാരാനുഭൂതിമണ്ഡലമാകെ അതിൽ രേഖപ്പെടുത്താനും അവൻ ശക്തനാണു. മറ്റൊരു സ്ഥലത്തും സമയത്തും പ്രത്യുല്പാദിപ്പിക്കാൻ കഴിയും വിധം ഒരു ഗ്രാമഫോൺ റിക്കാർഡിൽ വക്താവിന്റെ ശബ്ദം രേഖപ്പെട്ടു കിടക്കും പോലെ തന്നെ കോടിക്കണക്കായ ജനാവലിയുടെ ചിത്തവൃത്തിമണ്ഡലത്തെ കൃത്യമായി പുനരാവിഷ്ക്കരിക്കാൻ ഒരു സർവ്വശക്തനായ ദൈവത്തിനു മാത്രമേ കഴിയു. നമ്മുടെ തലയിലെ രോമങ്ങളുടെ എണ്ണം പോലും അറിയുന്നവനും കരികിലുകളുടെ പതനം പോലും ഗ്രഹിക്കുന്നവനും ആയ അവൻ മാത്രമേ ഇത്ര വിസ്മയാവഹമായ ഒരു പ്രവൃത്തി ചെയ്യുവാൻ ശക്തനാകു. അവന്റെ വചനങ്ങളുടെ വെളിപാടിലൂടെ നമുക്ക് അവനിൽ വിശ്വാസം ജനിക്കുമ്പോൾ മാത്രമാണു സംഭവിക്കും എന്ന് അവൻ വാഗ്ദത്തം ചെയ്തിരിക്കുന്ന ഈ മാഹാത്ഭുതത്തിൽ നമുക്ക് ഉറപ്പു വരുന്നത്.

എല്ലാവരും ഒരുമിച്ചല്ല ഉണർത്തപ്പെടുന്നത്

മനുഷ്യസമുദായം ഒരുമിച്ച് ഉണർന്നെഴുനേൽക്കും എന്ന് പ്രതീക്ഷിച്ചു കൂടാ. മശിഹായുടെ രാജ്യത്തിന്റെ വേല ഒന്നാമത് ആരംഭിക്കുന്നത് ജീവനോടെ ശേഷിക്കുന്നവരിലാണു. എന്നാലും അവർ മരിച്ചവർ തന്നെ. എങ്ങനെയെന്നാൽ മരണത്തിന്റെ അധികാരത്തിൽ നിന്നു പൂർണ്ണമായ തോതിൽ മോചനം അവർ പ്രാപിച്ച് ജീവനുള്ളവരായിത്തീർന്നിട്ടില്ല. ഇവർക്കായുള്ള യഥാസ്ഥാപന വേല തുടർന്നശേഷം മുൻപ് തന്നെ മരണത്തിൽ നിദ്രകൊണ്ടിരിക്കുന്നവരിൽ ചിലർ ഉണർത്തപ്പെട്ട് ആ മഹത്വദിനത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കുകൊള്ളുമെന്ന് പ്രതീക്ഷിക്കാം. ക്രമേണക്രമേണ പിന്നീട് പിന്നീട് ഉള്ളവർ ഉണർത്തപ്പെടും. അങ്ങനെയൊടുവിലായി ആ ദിവസത്തിൽ - ആ ക്രിസ്തുവിൻ ദിവസത്തിൽ - " കല്ലറളിൽ ഉള്ളവരെല്ലാവരും ദൈവപുത്രന്റെ ശബ്ദം കേൾക്കു"മെന്ന് പറഞ്ഞാൽ പുറത്തുവരിക എന്ന ആഹ്വാനം അനുസരിക്കുമെന്നു സാരം. ദൈവത്തിന്റെ നന്മ, സ്നേഹം, കരുണ ഇവയെ സംബന്ധിച്ചുള്ള പരിജ്ഞാനം അവർക്ക് നൽകും. അവർക്ക് ആഗ്രഹിക്കുന്ന പക്ഷം മാനുഷിക പൂർണ്ണത നൽകപ്പെടും. ഈ കാലമാകുമ്പോഴേയ്ക്ക് ഭൂമി ഒരു പറുദീസയായി മാറിയിരിക്കും.യഥാസ്ഥാപനം പ്രാപിച്ച് ദൈവഭവനത്തിൽ വസിക്കാം. അപ്പോൾ വിളിക്കപ്പെട്ടിരിക്കുന്ന ഏവർക്കുമുള്ള ഉൽബോധനം രാജ്യത്തിൽ സ്ഥാനം ലഭിക്കത്തക്കവിധം നമ്മുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കാൻ യത്നിക്കണമെന്നു തന്നെ.

(അവസാനിച്ചു)

ദീർഘമായി പ്രതിപാദിക്കേണ്ട വിഷയമായത് കൊണ്ടാണു പല ഭാഗങ്ങളായി പോസ്റ്റ് ചെയ്തത്. വായനക്കാരുടെ വി.വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനത്തിനും പ്രതികരണത്തിനുമായി കാത്തിരിക്കുന്നു.

Monday, April 18, 2011

മരിച്ചവരുടെ പുനരുത്ഥാനം - ഒൻപതാം ഭാഗം

മരണത്തിന്റെ തടവുകാർക്കു മോചനം

ലോകത്തെ അനുഗ്രഹിക്കുക എന്നുവെച്ചാൽ എന്താണു? മരണത്തിന്റെ തടവറ തുറന്ന് ആറായിരം വർഷക്കാലങ്ങളായി അവിടെ ബന്ധിക്കപ്പെട്ടുവരുന്നവരെ മോചിപ്പിക്കുക എന്നു തന്നെ. ഇതു കൊണ്ട് തന്നെയാണു നമ്മുടെ കർത്താവിനെ ജീവദാതാവെന്നു വിളിക്കുന്നത്. കാരണം അവന്റെ മുഖ്യവേല ആദാമിൽ ജീവൻ നഷ്ടപ്പെട്ട മനുഷ്യസമുദായത്തിനു ജീവൻ തിരികെ നൽകുക എന്നതാണു. ജീവൻ തിരികെ നൽകുന്നതോടെ വേദനകളും രോഗങ്ങളും ഇതര വിഷമതകളും ദുരീകൃതമാകും. കാരണം അവയെല്ലാം മനുഷ്യനിൽ കടന്നു കൂടിയ മരണവ്യാപാരത്തോട് ബന്ധപ്പെട്ടതു തന്നെ. ഈ നിലയ്ക്ക് നമ്മുടെ വീണ്ടെടുപ്പുകാരനെ ഒരു മഹാഭിഷഗ്വരനായി പറയുന്നത് യുക്തമാണു. മരണത്തിന്റെ കാരാഗൃഹം തുറന്ന് ബദ്ധന്മാർക്ക് മോചനം നൽകുന്നതിനെ സംബന്ധിക്കുന്ന പ്രവചനം (യെശ 42:6,7) തന്നെ സംബന്ധിക്കുന്നതാണെന്ന് കർത്താവ് നിസ്സംശയം പറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ പുനരുത്ഥാനത്തിന്റെ ശേഷം ഉടൻ തന്നെ മരണത്തിന്റെ തടവറ തുറന്ന് മുഴുവൻ ബദ്ധന്മാരെയും അവൻ മോചിപ്പിച്ചില്ല, ഈ വേല എപ്പോൾ നടക്കുമെന്ന് അവൻ പറയുന്നുണ്ട്. "കല്ലറകളിലുള്ളവരെല്ലാവരും അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന നാഴിക വരുന്നു. (യോഹ 5:25,29) കേൾക്കുന്നവർ (അവന്റെ ശബ്ദം അന്ന് അനുസരിക്കുന്നവർ) ജീവിക്കും. (അപ്പോ.3:22)"

സുവിശേഷത്തിന്റെ മുഖ്യലക്ഷ്യം.

ഈ തിരുവെഴുത്തുകളിൽ സുവിശേഷയുഗമെന്ന അന്തരാളഘട്ടത്തെക്കുറിച്ച് കർത്താവ് മൗനം ഭജിക്കയും തുടർന്നു വരുന്ന യുഗത്തിൽ വിജയലാളിതമാവാനുള്ള മഹാവേലയെ സംബന്ധിച്ച് പറയുകയും ചെയ്തു. കാരണം അങ്ങിനെയായിരുന്നു പിതാവിന്റെ ഇഷ്ടം. "പിതാവ് പുത്രനെ അയച്ചു" യഥാസ്ഥാപനത്തിന്റെയും പുനരുത്ഥാനത്തിന്റെയും കാലം വരികയും മശിഹായുടെ ഭരണം വഴി ലോകാനുഗ്രഹം ആരംഭിക്കുകയും ചെയ്യുന്നതിനു വളരെ മുമ്പുതന്നെ പുത്രൻ വീണ്ടെടുപ്പിൻ വേല നിർവ്വഹിച്ചു. മറ്റൊരു വേല നിർവ്വഹിക്കുന്നതിനു വേണ്ടിയാണു സുവിശേഷയുഗമെന്ന ഈ ഇടക്കാലം ദൈവം തന്റെ നിർണ്ണയത്തിൽ വ്യവസ്ഥ ചെയ്തത്. ആ വേലയാകട്ടെ "ചെറിയ ആട്ടിൻ കൂട്ടം" എന്നറിയപ്പെടുന്ന സഭയുടെ തിരഞ്ഞെടുപ്പാണു. സഹസ്രാബ്ദരാജ്യത്തിലെ വാഴ്ചയിലും ബഹുമതിയിലും അവൾ ക്രിസ്തുവിനോട് കൂടി പങ്കാളിയായിരിക്കും. "രാജകീയപുരോഹിതകുലം" "ഒരു പ്രത്യേകജനം" "ഒരു വിശുദ്ധജാതി" എന്നെല്ലാം അറിയപ്പെടുന്നത് ഈ സഭയാണു. അന്ധകാരത്തിന്റെ പ്രഭുവിനെ ഓടിക്കുക, മരണത്തിന്റെ തടവറകൾ തുറക്കുക, പാപത്തിനും അജ്ഞതക്കും അന്ധവിശ്വാസത്തിനും അടിമകളായ ബദ്ധന്മാരെ മോചിപ്പിക്കുക എന്നീ വിപുലവും മഹത്തരവുമായ വേലയിൽ അവൾക്ക് അവനോട് കൂടെ പങ്കുണ്ടായിരിക്കും. നിന്റെ സന്തതിയിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടുമെന്ന് ദൈവം അബ്രഹാമിനോട് നൽകിയ കൃപയിൻ വാഗ്ദാനങ്ങൾ ഉൾക്കൊള്ളുന്നതെല്ലാം നിർവ്വഹിക്കുന്നതിൽ ന്യായമായി അവൾക്ക് പങ്കുണ്ടായിരിക്കും(ഗലാ 3:8,16,29) സന്തതി എന്നു പറയുന്നത് ക്രിസ്തുവിനെയും തിരഞ്ഞെടുക്കപ്പെട്ട സഭയാകുന്ന അവന്റെ ശരീരത്തെയും കുറിച്ചാണു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Saturday, April 16, 2011

മരിച്ചവരുടെ പുനരുത്ഥാനം - എട്ടാം ഭാഗം

ദൈവം അത്രമേൽ ലോകത്തെ സ്നേഹിച്ചു.

മരിച്ചവരെ സംബന്ധിച്ച നമ്മുടെ അന്വേഷണത്തിനു തിരുവെഴുത്തുകൾ മറുപടി നൽകുന്നു. ദിവ്യന്യായാസനം പാപത്തിനു വിധിച്ച മരണമാകുന്ന ശിക്ഷ തികച്ചും നീതിയുക്തമാണു എന്നു ഉറപ്പു നൽകുന്നതോടെ നമ്മുടെ സൃഷ്ടാവ് കാരുണ്യവാനും, ദീനദയാലുവും ആണെന്നും കൂടെ അതു വ്യക്തമാക്കുന്നു. ഒരു കണ്ണിനും ദയ തോന്നാതിരിക്കുകയും ഒരു കരവും നമ്മെ വീണ്ടെടുക്കാൻ ഇല്ലാതിരിക്കുകയും ചെയ്തപ്പോൾ അവന്റെ ഭുജം നമുക്കു രക്ഷ വരുത്തി. പാപം, രോഗം, വേദന എന്നിവയിൽ നിന്നു നമ്മെ വിടുവിക്കുന്നതിനും മരണത്തിന്റെ തടവറയിൽ നിന്നു മോചിപ്പിക്കുന്നതിനും ദൈവപുത്രന്മാരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നമുക്ക് യഥാസ്ഥാനത്താക്കുന്നതിനുമായി നീട്ടപ്പെട്ട യഹോവയിൻ ഭുജമായി തിരുവെഴുത്തുകൾ യേശുവിനെ ചൂണ്ടിക്കാണിക്കുന്നു. ഈ ദിവ്യകാരുണ്യം കൊണ്ടാണു നമ്മുടെ വീണ്ടെടുപ്പിനായി തക്ക കാലമായപ്പോൾ ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്കയച്ചത്. നമുക്കു വേണ്ടി മറുവില നൽകുന്നതിനും അവസാനമായി ദിവ്യകാരുണ്യം അംഗീകരിക്കുന്ന ആരെയും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനം വഴി വീഴ്ചയുടെ എല്ലാ അവശതകളിൽ നിന്നും വീണ്ടെടുക്കുന്നതിനും തന്നെ. എന്നാൽ നീതിയെ അവഗണിച്ചു കൊണ്ട് കരുണ കാണിപ്പാൻ ദൈവത്തിനു കഴിയുമായിരുന്നില്ല. യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനാകുന്നതിനു ദൈവം നീതിമാനായിരിക്കുന്നത് ആവശ്യമായിരുന്നു. നീതി ആവശ്യപ്പെടുന്നപ്രകാരം പാപശിക്ഷയിൻകടം നമ്മുടെ വീണ്ടെടുപ്പുകാരൻ വഴി കൊടുത്തുതീർക്കേണ്ടിയിരിക്കുന്നു. തദനന്തരമേ വിടുതലിന്റെയും യഥാസ്ഥാപനത്തിന്റെയും വേല ആരംഭിക്കാൻ കഴിയു.

പാപത്തിന്റെ ശിക്ഷ എന്താണു; എന്തല്ല എന്നതിനെ സംബന്ധിച്ച നിരാക്ഷേപമായ തെളിവ് ഇവിടെയുണ്ട്. എങ്ങനെയെന്നാൽ നമ്മുടെ പാപത്തിന്റെ ശിക്ഷയാണു ക്രിസ്തു വഹിച്ചത് എന്നിരിക്കെ, അവനു എന്ത് നേരിട്ടു? അതു തന്നെയാണു പാപത്തിന്റെ ശിക്ഷ. അവൻ നമുക്കു വേണ്ടി എന്താണു ചെയ്തത്? അവൻ നമുക്ക് വേണ്ടി തന്റെ പ്രാണനെ നൽകി. "അവൻ നമ്മുടെ പാപങ്ങൾക്ക് വേണ്ടി മരിച്ചു", 'നീതിമാനായവൻ നീതി കെട്ടവർക്കു വേണ്ടി മരിച്ചു.", അവൻ തന്റെ ആത്മാവിനെ (നമ്മുടെ) പാപങ്ങൾക്കു പ്രായശ്ചിത്തമായി നൽകി". "അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു. (റോമ:5:8, 1 പത്രോ 3:18, 1 കൊരി:15:3, മത്താ 26:28, ഏശ 53:4-12)

പാപത്തിന്റെ ശിക്ഷ നിത്യദണ്ഡനമല്ല

നമ്മുടെ വീണ്ടെടുപ്പിനുള്ള വിലയായി ക്രിസ്തു നിത്യദണ്ഡനം അനുഭവിച്ചില്ല എന്നത് വ്യക്തമാണു. അതു കൊണ്ട് നിത്യദണ്ഡനമല്ല പാപത്തിന്റെ ശിക്ഷ. ശിക്ഷ എന്നതിനു തെളിവ് വേണമെങ്കിൽ അത് വേറെങ്ങും തേടേണ്ടതില്ല. ക്രിസ്തു നമ്മുടെ പാപങ്ങൾക്കായി മരിക്കുകയും നമുക്കുവേണ്ടിയുള്ള അവന്റെ ജീവബലി സ്വർഗ്ഗീയപിതാവ് അംഗീകരിക്കുകയും ചെയ്തു എന്നത് പാപം കൊണ്ട് നാം നഷ്ടപ്പെടുത്തിയത് നമ്മുടെ ജീവനാണെന്നു തെളിയിക്കുന്നു. ദിവ്യന്യായാസനം ഒരു വർഗ്ഗമെന്ന നിലയിൽ നമുക്കു വിധിച്ച ശിക്ഷ വധശിക്ഷ തന്നെ എന്നു വരുന്നു. മരണശിക്ഷക്ക് വിധിക്കപ്പെട്ട വർഗ്ഗം ഒന്നാകെ മൃതിയുടെ മഹാകാരാഗൃഹത്തിൽ, ശവക്കുഴിയിൽ ബന്ധിക്കപ്പെടുന്നു. ഈ മരണകാരാഗൃഹത്തെ (ശവക്കുഴിയെ)യാണു എബ്രയാ ഗ്രീക്ക് മൂലങ്ങളിൽ 'ഷീയോൽ' എന്നും 'ഹെഡീസ്' എന്നും യഥാക്രമം പറയുന്നത്. അതു കൊണ്ട് നമുക്ക് പ്രിയനായ വീണ്ടെടുപ്പുകാരൻ നമുക്ക് വേണ്ടി തന്റെ പ്രാണൻ ദാനം ചെയ്തപ്പോൾ 'ഷിയോലി'ൽ (ശവക്കുഴിയിൽ) പ്രവേശിച്ചു. അവൻ നമ്മുടെ സ്ഥാനം സ്വീകരിച്ചു. നമുക്ക് വേണ്ടി പാപത്തിന്റെ ശിക്ഷയായ മരണം അനുഭവിച്ചു.

ക്രിസ്തുവിന്റെ മരണം, മരണന്യായവിധിയിൽ നിന്ന് നമ്മെ വിലയ്ക്കു കൊള്ളുന്നതു പോലെ മരണത്തിൽ നിന്നുള്ള അവന്റെ പുനരുത്ഥാനം അവനെ അംഗീകരിച്ച് അനുസരിക്കുന്ന ആർക്കും നീതികരണത്തിന്റെ ഉറപ്പു നൽകുന്നു. മറുവിലയാഗം തികച്ചും ഊനമറ്റതായിരുന്നു എന്നു സ്വർഗ്ഗീയപിതാവ് തന്റെ അംഗീകാരം വഴി തെളിയിച്ചിരിക്കുന്നു. ക്രൂശിലെ മരണത്തോളം അനുസരണമുള്ളവനായിത്തീർന്ന സ്വപുത്രനെ പിതാവ് ഉയർപ്പിച്ചു. താമസിയാതെ പിതാവിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ തന്റെ രക്തത്താൽ വീണ്ടു കൊള്ളപ്പെട്ട മുഴുവൻ ലോകത്തെയും അനുഗ്രഹിക്കുന്ന മഹാവേല അവൻ ആരംഭിക്കുകയും ചെയ്തു.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Friday, April 15, 2011

മരിച്ചവരുടെ പുനരുത്ഥാനം - ഏഴാം ഭാഗം

ഇന്ദ്രിയാനുഭവങ്ങളിൽ നിന്നുള്ള തെളിവ്

മനുഷ്യരെന്ന നിലയിൽ സൃഷ്ടാവിൽനിന്ന് നമുക്കു ലഭിച്ചിരിക്കുന്ന പഞ്ചേന്ദ്രിയങ്ങൾ വഴി ഉണ്ടാകുന്ന ബോധം മരണത്തെ സംബന്ധിച്ച് തിരുവെഴുത്ത് പറയുന്നതിനോടൊക്കുന്നുണ്ട്. അതാണു നാം പ്രതീക്ഷിക്കേണ്ടതും. എന്നാൽ തിരുവെഴുത്തുമായി വിയോജിക്കുന്നെങ്കിൽ നമ്മുടെ ഇന്ദ്രിയബോധം മിഥ്യാ വിധേയമാണെന്ന വസ്തുത ഇവിടെ മറക്കുന്നില്ല. തിരുവെഴുത്തുകൾക്ക് വിരുദ്ധമായ ഏതെങ്കിലും മാനുഷിക സിദ്ധാന്തങ്ങൾ നമ്മുടെ ഇന്ദ്രിയബോധവുമായി പൊരുത്തപ്പെടാതെ വരുമ്പോൾ പഞ്ചേന്ദ്രിയദ്വാരാ ലഭിക്കുന്ന അറിവു തന്നെ ശരിയെന്ന് നാം തിരുമാനിക്കണം. എന്നാൽ തിരുവെഴുത്തും പഞ്ചേന്ദ്രിയങ്ങളും ഏകോപിക്കുന്ന വസ്തുതയിൽ രണ്ടിനും വിരുദ്ധമായ മാനുഷിക സിദ്ധാന്തങ്ങൾ നിശ്ചയമായും അബദ്ധമായിരിക്കും. ദൈവദത്തമായ ജ്ഞാനേന്ദ്രിയങ്ങളേയും (പാപഫലമായി ദുർബലപ്പെട്ടതെങ്കിലും) ദിവ്യസാക്ഷ്യത്തെയും നിരസിക്കുന്നവർ ഇരുളിലും ഇടർച്ചയിലും അകപ്പെടുമെന്നേ പ്രതീക്ഷിക്കാനാകു. പത്തൊൻപത് നൂറ്റാണ്ടുകൾക്ക് മുൻപ് എന്ന പോലെ ഇന്നും അവിശ്വാസങ്ങളുടെയും അബദ്ധങ്ങളുടെയും പടുകുഴിയിലേക്ക് കുരുടൻ കുരുടനെ നയിച്ചു കൊണ്ടിരിക്കുന്നു.

ദൈവവചനത്തിനൊപ്പം നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെയും സാക്ഷ്യം; മരണം എന്നാൽ ജീവൻ നഷ്ടപ്പെടുക ആണെന്നത്രെ. ജീവൻ വർദ്ധിച്ചു കിട്ടുക എന്നല്ല, മരിക്കുന്ന ഒരാളെ നോക്കുക, അവന്റെ മാനസികവും ശാരിരികവുമായ ശക്തികൾ ക്ഷയിച്ചുവരുന്നു. അവസാനം ജീവന്റെ പൊരി നിശ്ശേഷം അണയുന്നു. അവനിൽ നിന്ന് ഒന്നും പുറം കടക്കുന്നതായി നിങ്ങൾ കാണുന്നില്ല. മരണവേദനകളുടെ ഞരക്കമല്ലാതെ ഒന്നും കേൾക്കുന്നില്ല. ഹൃദയസ്പന്ദനം മന്ദീഭവിക്കുന്നത് നിങ്ങൾക്കറിയാം. ശ്വാസത്തിനു വേണ്ടിയുള്ള ക്ലേശം വ്യക്തമായിക്കാണാം. ജ്ഞാനേന്ദ്രിയങ്ങളുടെ പ്രവർത്തനഫലമായി ഈ വിഷയം സംബന്ധിച്ച് നിങ്ങൾക്ക് ഉണ്ടാകുന്ന അറിവ് നിങ്ങൾക്ക് പ്രിയംകരനായിരുന്ന സുഹൃത്ത് മരിച്ചിരിക്കുന്നു- ജീവിക്കുകയല്ല എന്നു തന്നെ. നിങ്ങൾ ചുറ്റുപാടുകളെ നിരീക്ഷിക്കുകയും ഈ കാര്യം ചിന്താവിഷയമാക്കുകയും "ഇനി എന്ത്" എന്നു മറ്റുള്ളവരോട് ആരായുകയും ചെയ്യുന്നു. നിങ്ങളുടെ ജ്ഞാനേന്ദ്രിയങ്ങൾ ഗ്രഹിക്കുന്നത് "ഇനിയും ജീർണ്ണിക്കലാണു, ജീവന്റെ പൊരി അണഞ്ഞതോടെ മൃതദേഹം സംസ്കരിക്കപ്പെടണം, പൊടി പൊടിയോട് ചേരും" എന്നു തന്നെ. മരണം മനുഷ്യനും മൃഗത്തിനും തുല്യമാണെന്നും നിങ്ങൾ കാണുന്നു. രണ്ടിനും സംഭവിക്കുന്ന മരണം സംബന്ധിച്ച് ഒരു ഭേദവും നമ്മുടെ ജ്ഞാനേന്ദ്രിയങ്ങൾക്ക് ബോധ്യപ്പെടുന്നില്ല. തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. "ഒന്നു മരിക്കും പോലെ മറ്റേതും മരിക്കുന്നു. എല്ല്ലാറ്റിനും ശ്വാസം (ജീവാത്മാവ്) ഒന്നത്രെ". [സഭാപ്ര 3:19]


മൃഗത്തെ അപേക്ഷിച്ചു മനുഷ്യനുള്ള മാഹാത്മ്യം


എന്നാൽ സൃഷ്ടാവ് ഭവിഷ്യായുസ്സിനു വേണ്ടിയുള്ള ഒരു അഭിവഞ്ഛ മനുഷ്യനിൽ പ്രകൃത്യാ ഉൾനട്ടിട്ടുണ്ട്. അതിന്റെ പ്രേരണയാൽ നാം ചോദിച്ചു പോകാറുണ്ട്. "ആശയ്ക്ക് യാതൊരു വഴിയും ഇല്ലേ- മനുഷ്യനു മൃഗത്തേക്കാൾ യാതൊരു വിശേഷതയും ഇല്ലേ-എന്ന്. എന്നാൽ തിരുവെഴുത്തുകൾ നമുക്ക് ഉറപ്പുനൽകുന്നത് മൃഗങ്ങൾക്ക് വേണ്ടി ചെയ്തിട്ടില്ലാത്ത ഒന്നു മനുഷ്യനു വേണ്ടി സൃഷ്ടാവു കരുതിയിട്ടുണ്ടെന്നാണു. അത് നിത്യജീവൻ തന്നെ. ദൈവം ആദിയിൽ തന്നെ ഇതിനു വേണ്ടി കരുതി. എന്നാൽ ഇത് ജന്മസിദ്ധമായിത്തന്നെ അവനു മരണമില്ലായ്മ ഉള്ളതു കൊണ്ടല്ല. ജീവൻ എന്നാളും നിലനിർത്തുന്നതിനുപകരിക്കുന്ന ജീവപരിപോഷകമായ വൃക്ഷങ്ങൾ ഏദനിൽ ഉണ്ടായിരുന്നതിനാലാണു. എന്നാൽ ഈ ദൈവദാനം സോപാധികമായിരുന്നു. അത് സൃഷ്ടാവിനോടുള്ള ആദാമിന്റെ അനുസരണത്തെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ അനുസരണക്കേട് മരണവിധിയ്ക്ക് കാരണമായി എന്നും ആ ശിക്ഷാവിധി നിറവേറുന്നതിനായി ഏദനിൽ നിന്ന് ആദാമിനെ പുറത്താക്കി, അവിടത്തെ ജീവപരിപോഷകങ്ങളായ വൃക്ഷങ്ങളിൽ നിന്നു അവനെ അകറ്റി എന്നു തിരുവെഴുത്ത് പഠിപ്പിക്കുന്നു. ഇങ്ങനെ ഭൃഷ്ടനായ ശേഷം "നീ ചാകവേ ചാകും" എന്ന ശിക്ഷാവിധി ക്രമേണ ആദാമിൽ ഫലിച്ചു തുടങ്ങുകയും ഒന്നാമായിരാണ്ടു ദിവസത്തിന്റെ ഏതാണ്ട് ഒടുവോളം അവൻ ജീവിച്ച ശേഷം മരിക്കുകയും ചെയ്തു. അവന്റെ സന്തതി പരമ്പര തലമുറകളിലൂടെ ഉപരിയുപരി ദുർബലരായിത്തീർന്നു. (ശാസ്ത്രത്തിലും, ചികിത്സാവിധികളിലും, ആരോഗ്യസംരക്ഷണ നടപടികളിലും അഭിവൃദ്ധിപ്പെട്ടെങ്കിലും) ഇന്നു മനുഷ്യന്റെ ശരാശരി ആയുസ്സ് 35 വർഷം മാത്രമാണു. "ഏറെയായാൽ 80 സംവത്സരം; അതിന്റെ പ്രതാപമോ പ്രയാസവും ദുഃഖവും" അവർ ക്ഷണത്തിൽ ജീവനുള്ളവരുടെ ദേശത്തുനിന്ന് ഛേദിക്കപ്പെട്ടു. "വൈരിയുടെ ദേശത്തേക്ക് അതായത് മരണത്തിന്റെ മഹാകാരാഗൃഹത്തിലേക്ക് പോകുന്നു. ഈ തടവറയിൽ നമ്മുടെ വർഗ്ഗത്തിലെ രണ്ടായിരം കോടി പേർ ബന്ധിക്കപ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു." അവിടെ ദുഷ്ടന്മാർ പീഡനത്തിൽ നിന്നു വിരമിക്കുന്നു. ക്ഷീണിതന്മാർ വിശ്രമിക്കുന്നു. [യോബു 3:17-19]

(തുടരും)


ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Thursday, April 14, 2011

മരിച്ചവരുടെ പുനരുത്ഥാനം - ആറാം ഭാഗം

പുനരുത്ഥാനവും പരിണാമവാദവും പരസ്പര വിരുദ്ധം

മരണം യാഥാർത്ഥ്യമാണെന്നുള്ള വസ്തുത നിഷേധിച്ചാൽ പാപത്തിന്റെ യാഥാർത്ഥ്യത്തെയും നിഷേധിക്കുവാൻ വിഷമം വരികയില്ല. ദൈവത്തിന്റെയല്ല, കുരങ്ങിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണു ആദാം സൃഷ്ടിക്കപ്പെട്ടതെങ്കിൽ ബുദ്ധിയുടെ താണ പടിയിൽ നിത്യജീവനായുള്ള പരിശോധന യുക്തമാകുമായിരുന്നില്ല. നിലയ്ക്ക് അടുത്തപടിയായി ആദാമിനു ഒരു പരിശോധനയും തുടർന്ന് വീഴ്ച്ചയും ഉണ്ടായി എന്ന വസ്തുതകൾ കൂടി നിഷേധിക്കപ്പെടും. വീഴ്ച്ചയെ നിഷേധിക്കുകയും വാനര സാദൃശ്യത്തിൽ നിന്ന് മനുഷ്യൻ ക്രമേണ ദൈവ സാദൃശ്യത്തിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന് വാദിക്കുകയും ചെയ്താൽ അതിനടുത്ത പടിയായി മനുഷ്യനു ഒരിക്കലും വീഴ്ച്ച ഭവിച്ചിട്ടില്ലെന്നും തന്മൂലം അവനു ഒരു വീണ്ടെടുപ്പിന്റെ ആവശ്യം ഇല്ലെന്നും കൂടെ അവകാശപ്പെടുന്നത് അസംശതമല്ല.

ക്രിസ്തു നമ്മുടെ വീണ്ടെടുപ്പുകാരനാണു, "അവൻ നമ്മുടെ സഭയുടെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകുന്നു. നമ്മുടേതിനു മാത്രമല്ല സർവ്വലോകത്തിന്റെ പാപത്തിനും തന്നെ" [1 യോഹ 2:2 ; 1 തിമോ 2:5,6] ആദാമിൽ നഷ്ടമായ ജീവൻ തിരികെ വിലയ്ക്കുകൊള്ളുന്നതിനായി അവൻ തന്റെ ജീവൻ മറുവിലയായി നൽകി എന്നെല്ലാം തിരുവെഴുത്തുകൾ ആവർത്തിച്ചാവർത്തിച്ചു പ്രഖ്യാപിക്കുന്നതിനെ നിഷേധിക്കുകയായിരിക്കും മേല്പറഞ്ഞ വേദവിരുദ്ധമായ യുക്തിചിന്തകളെക്കാൾ ഉചിതം.

അനേകരും കടുത്തവഞ്ചനയിൽ

ക്രൈസ്തവമണ്ഡലത്തിലെ പ്രമുഖോപദേഷ്ടാക്കൾ തന്നെയും സുവിശേഷത്തിന്റെ മുഖ്യതത്വങ്ങളായി അപ്പോസ്തോലൻ പണ്ട് പ്രസ്താവിച്ച വസ്തുതകളെ നിഷേധിക്കുന്നു. "അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിച്ചു." പാപത്തിലും തൽഫലമായ ശാപത്തിലും നിന്നുള്ള ഉദ്ധാരകനായി യേശുവിനെയും ആ വീണ്ടെടുപ്പിൻ വേലയുടെ മഹാസിദ്ധിയായി പുനരുത്ഥാനത്തെയും അവൻ എടുത്തുകാട്ടി. തിരുവെഴുത്തുകളിലെ വ്യവസ്ഥകളിൻപ്രകാരം നിത്യജീവൻ പ്രാപിക്കൻ ഇച്ഛിക്കുന്നവർക്കെല്ലാം മറുവിലയാഗത്താൽ സമ്പാദിച്ച അനുഗ്രഹം ലഭ്യമാകുന്നത് പുനരുത്ഥാനം വഴിയാണല്ലോ. ഇക്കാലത്ത് വർദ്ധിച്ചു വരുന്ന അവിശ്വാസത്തെ സംബന്ധിച്ച് കർത്താവു തന്നെ പറഞ്ഞിരിക്കുന്നു. "മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?" [ലൂക്കോ 18:8]

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Wednesday, April 13, 2011

മരിച്ചവരുടെ പുനരുത്ഥാനം - അഞ്ചാം ഭാഗം

നാം ആരെ വിശ്വസിക്കണം ദൈവത്തേയോ,സാത്താനേയോ?

ആധുനിക ഉപദേഷ്ടാക്കളും തിരുവെഴുത്തും തമ്മിൽ ഇവിടെ നേരിട്ടൊതിർപ്പിലാണു. മരിച്ചവർ ഒന്നും അറിയുന്നില്ല എന്ന തിരുവെഴുത്തും, അവർക്ക് എല്ലാം അറിയാമെന്ന് ആധുനിക വേദശാസ്ത്രജ്ഞന്മാരും. "നീ ചാകവെ ചാകും" എന്ന് പാപം മൂലം നമ്മുടെ വർഗ്ഗത്തിനു ദിവ്യ ന്യായാസനം വിധിച്ച ശിക്ഷ വാസ്തവത്തിൽ അനുഭവിച്ചു കൊണ്ട് മരിച്ചവർ യഥാർത്ഥത്തിൽ മരിച്ചിരിക്കുക തന്നെയാണെന്ന് വേദം അവകാശപ്പെടുന്നു. "നിങ്ങൾ നിശ്ചയമായും മരിക്കയില്ല" (ഉല്പ 3:4) എന്ന പിശാചിന്റെ വ്യാജ പ്രസ്താവനയെയാണു എതിർപക്ഷം അംഗീകരിച്ചിരിക്കുന്നത്. മരിച്ചവർ ജീവിച്ചിരിക്കുകയാണെന്ന് തെളിയിക്കാൻ അവർ ബദ്ധപ്പെടുന്നു. പാപത്തിനു ദൈവം വിധിച്ച ശിക്ഷ നടപ്പിലായില്ലെന്നും മരണം നമ്മുടെ വർഗ്ഗത്തിനു വന്നു കൂടിയ ശാപമോ ശിക്ഷയോ അല്ല, മറിച്ച് ഒരനുഗ്രഹവും പരിണാമ ഗതിയിലെ ഒരു ചുവടുവെയ്പും മാത്രമാണെന്നും അവർ വാദിക്കുന്നു. ഈ രണ്ട് സിദ്ധാന്തങ്ങളും തമ്മിൽ ധ്രുവങ്ങളോളം അന്തരമുണ്ട്. ഒന്നിന്റെ ഉപദേഷ്ടാവ് ദൈവം മറ്റേതിന്റെ ഉപദേഷ്ടാവ് ആദിമുതൽ ഭോഷ്ക്കുപറയുന്നവനായ പിശാചുമാണു [യോഹ 8:44] ഏതാണു നാം വിശ്വസിക്കേണ്ടത് ?

രക്ഷയുടെ മുഴുവൻ വ്യവസ്ഥയും ഈ ചോദ്യത്തോട് ബന്ധപ്പെട്ടതാണു. ആദാം വഴി പാപത്തിന്റെ ശിക്ഷയായി വന്നു ചേർന്നത് മരണം; അല്ലെങ്കിൽ പുനരുത്ഥാനം വഴി ക്രിസ്തുവിലൂടെ ദൈവം നൽകുന്ന പ്രതിഫലം അനുഗ്രഹവും " ജീവൻ സമൃദ്ധിയായി ജീവൻ" ആയിരിക്കുകയില്ല. ക്രൈസ്തവ ലോകം പൊതുവിൽ അംഗീകരിച്ചിരിക്കുന്നതും അവരുടെ മനസ്സിനെ കുരുടാക്കുന്നതിനു പ്രേരകവുമായ ഈ പൈശാചിക സിദ്ധാന്തം ഏതർത്ഥത്തിലും പാപത്തിന്റെ ശിക്ഷമരണമാണെന്ന ദിവ്യാജ്ഞക്ക് വിപരീതമാണു. ഈ ശിക്ഷാവിധിയിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുവാൻ ക്രിസ്തു മരിച്ചു. മരിച്ചവരുടെ പുനരുത്ഥാനം വഴിയാണു ഈ മോചനം കൈവരുത്തുന്നത്. അപ്പോസ്തോലൻ, നാമെടുത്ത ആധാരവാക്യത്തിൽ പറയും പ്രകാരം അവർക്ക് മറ്റൊരു മാർഗ്ഗത്തിലും ഭാവി ജീവിതം ലഭിക്കുകയില്ല. ഈ ദൈവീക വ്യവസ്ഥകൾക്ക് വിപരീതമാണു പിശാചിന്റെ നിലപാട്.പിശാചിന്റെ സിദ്ധാന്തം കൊണ്ട് വരുന്നതാകട്ടെ മരണം ഒരനുഗ്രഹമാണു. മരണം കൊണ്ട് ജീവന്റെ പൂർണ്ണതയും സ്വാതന്ത്ര്യവും സന്തോഷവും കൈവരുന്നു. പുനരുത്ഥാനം ഒരു ശാപമാണു അത് ബന്ധനം, തടവ്, പ്രയാസം, പരിമിതി, വേദന, പീഢ എന്നിവയ്ക്ക് കാരണമാകുന്നു എന്നെല്ലാമാണു.

എതിരാളിയായ സാത്താന്റെ വഞ്ചനക്ക് വിധേയരായി ക്രൈസ്തവ മണ്ഡലത്തിലെ ഭൂരിപക്ഷം വേദശാസ്ത്രജ്ഞന്മാരും - ധൃതഗതിയിൽ അവരുടെ അസംഖ്യം അനുയായികളും ഏകമനുഷ്യനാൽ (ആദാം) മരണം വന്നതു പോലെ ഏകമനുഷ്യനാൽ (മനുഷ്യനായ ക്രിസ്തുയേശു) മരിച്ചവരുടെ പുനരുത്ഥാനവും വരുന്നു- ആദാമിൽ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും - [1 കൊരി 15:21,22] എന്ന പാപപരിഹാരസിദ്ധാന്തം ഉപേക്ഷിച്ചു വരികയാണു.

(തുടരും)


ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Tuesday, April 12, 2011

മരിച്ചവരുടെ പുനരുത്ഥാനം - നാലാം ഭാഗം

ഇപ്രകാരമെങ്കിൽ പുനരുത്ഥാനം നിരാശാജനകം.

മരണത്തിൽ കൂടുതൽ സമൃദ്ധമായ ജീവനും നൂറുമടങ്ങായ അറിവും പ്രയാണസ്വാതന്ത്ര്യവും ലഭിക്കുമെങ്കിൽ പുനരുത്ഥാനം മേല്പ്പറഞ്ഞ നിലയിൽ നിരാശാജനകമായിരിക്കുമെന്ന് ആർക്കാണു മനസ്സിലാകാത്തത് ? കാരണം ആ വാദഗതി അനുസരിച്ച് പുനരുത്ഥാനമെന്നാൽ ഒരു കളിമൺ ഭാണ്ഡത്തിൽ ശാരിരികമായ നിയന്ത്രണങ്ങളോടും മാനുഷമായ പരിമിതികളോടും കൂടി മനുഷ്യനെ വീണ്ടും തടവിലിടുക മാത്രമാണു. ശരീരമോ ശാരിരികമായ പരിമിതികളോ കൂടാതെ മനുഷ്യൻ മരണാനന്തരം നൂറ്റാണ്ടുകളായി പ്രപഞ്ചമാകെ ഒരു സ്വതന്ത്രാത്മാവായി സ്വൈര്യവിഹാരം ചെയ്തു കൊണ്ടിരിക്കുകയായിരുന്നെങ്കിൽ അവനെ വീണ്ടും ഒരു മാനുഷശരീരത്തിൽ തടവിലിടുന്ന പക്ഷം ദൈവത്തിന്റെ പ്രവൃത്തി യുക്തമെന്ന് വരുമോ? ശവസംസ്ക്കാരവേളയിൽ പ്രാസംഗികന്മാർ അവകാശപ്പെടുന്നതു പോലെ ദേഹമില്ലായ്മ അനുഗ്രഹപൂർണ്ണമാണെങ്കിൽ ദേഹത്തിനു പുനരുത്ഥാനം നൽകി അതിൽ ആത്മാവിനെ കുടിപാർപ്പിക്കുന്നതു കൊണ്ട് കൂടുതലായി എന്ത് നേടാൻ കഴിയും? ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നില്ല എന്ന ഞങ്ങളുടെ വാദം ന്യായീകരിക്കത്തക്കതാണെന്ന് ഈ പരിഗണനകൾ തെളിയിക്കുന്നു. വേദം ഉപദേശിക്കുന്ന "മരിച്ചവരുടെ പുനരുത്ഥാന" മാകട്ടെ അവർ തന്നെ ഉപദേശിക്കുന്ന ശരീരത്തിന്റെ പുനരുത്ഥാനമാകട്ടെ അവർ അംഗീകരിക്കുന്നില്ല എന്നുള്ളതാണു വാസ്തവം.

വേദാനുസരണമായ പ്രത്യാശ

ഈ മുഖവുരയോടു കൂടി "മരിച്ചവരുടെ പുനരുത്ഥാനം" എന്ന വിഷയത്തെ സംബന്ധിച്ച് തിരുവെഴുത്ത് എന്ത് പഠിപ്പിക്കുന്നു എന്ന് പരിശോധിക്കാം. എന്തു കൊണ്ടാണു, ഏതു നിലയിലാണു പുനരുത്ഥാനത്തെ ലോകത്തിന്റെ പ്രത്യാശയായി ഒരേ ഒരു അനുഗ്രഹിക്കപ്പെട്ട പ്രത്യാശയായി തിരുവെഴുത്തുകൾ വർണ്ണിക്കുന്നത്. സ്വർഗ്ഗീയ പുനരുത്ഥാനത്തിനു പങ്കുകാരാകേണ്ട സഭയുടെ മാത്രമല്ല ന്യായവിധിക്കായുള്ള പുനരുത്ഥാനത്തിൽ ഓഹരി ലഭിക്കേണ്ട ലോകത്തിന്റെയും പ്രത്യാശയായിട്ടാണു പുനരുത്ഥാനത്തെപ്പറ്റി തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നത്. ന്യായവിധിക്കായുള്ള പുനരുത്ഥാനം എന്ന പ്രയോഗത്തെ ശിക്ഷാവിധിക്കായുള്ള പുനരുത്ഥാനമെന്ന് ചില ഭാഷാന്തരങ്ങളിൽ കാണുന്നത് തെറ്റാണു. [യോഹ 5:29]

പുനരുത്ഥാനത്തെ സംബന്ധിച്ച വേദോപദേശം സ്വീകരിക്കുന്നവർ മരണത്തെ സംബന്ധിച്ച വേദോപദേശവും സ്വീകരിക്കണം. അതായത് മരണമെന്നാൽ മരണം തന്നെയാണു- ജീവന്റെ വിരാമമാണു-എന്ന് സമ്മതിക്കണം. അപ്പോൾ മാത്രമേ നാം എടുത്തിരിക്കുന്ന ആധാരവാക്യത്തിൽ അപ്പോസ്തോലന്റെ പ്രസ്താവന സുഗ്രഹമാകു. മരിച്ചവർ ഉയർക്കുന്നില്ലെങ്കിൽ.... ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി. തിരുവെഴുത്തുകൾ ഇതരഭാഗങ്ങളിൽ പഠിപ്പിക്കുന്നതിൽ നിന്ന് ഭിന്നമോ അതിനു യോജിക്കാത്തതോ അല്ല ഇത്. മരിച്ചവർ മരണശേഷവും ജീവിച്ചിരിക്കുകയാണു എന്നല്ല: മരിച്ചവർ മരിച്ചവർ തന്നെ എന്നാണു അത് സർവ്വത്ര ഉപദേശിക്കുന്നത്. "അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു." [സങ്കീ:146:4] എന്ന് ഏകസ്വരത്തിൽ തിരുവെഴുത്തുകൾ പറയുന്നു. മരിച്ചവരെക്കുറിച്ച് അത് വീണ്ടും പറയുന്നത് നോക്കുക [യോബ് 14:21, സഭാപ്ര 9:10]

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Friday, April 8, 2011

മരിച്ചവരുടെ പുനരുത്ഥാനം - മൂന്നാം ഭാഗം

ശരീരത്തിന്റെ പുനരുത്ഥാനം

പുനരുത്ഥാനം എന്ന് പറയപ്പെടുമ്പോൾ ശരീരത്തിന്റെ പുനരുത്ഥാനം എന്നു മാത്രമാണു ഞങ്ങളുടെ വിവക്ഷ എന്നു നൂറുകണക്കിനു സഭാശുശ്രൂഷകർ പറയാറുണ്ട്.അതായത് മണ്മറഞ്ഞ ഉടലു തന്നെ ശവകുടീരത്തിൽ നിന്ന് പുറത്ത് വരും എന്നും മരണവേളയിൽ വേർപെട്ട ആത്മാവ് ഉയർപ്പിൽ ശരീരത്തിൽ പുനരിധിവാസം ചെയ്യുമെന്നുമാണു വാദത്തിന്റെ സാരം.

കൊള്ളാം! ഉദ്ദേശശുദ്ധിയുള്ളവരും പണ്ഡിതരുമായ വളരെപ്പേർ മാതിരി അബദ്ധോപദേശത്തിൽ കുഴങ്ങുമെന്ന് ആർ കരുതും? സിദ്ധാന്തം അതിൽത്തന്നെ പൊരുത്തമില്ലാത്തതാണു. വിധ പ്രതീക്ഷ വേദവിരുദ്ധമാണെന്ന് തിരുവെഴുത്തിൽ നിന്നു തെളിയിക്കുവാൻ കഴിയും. എന്നാൽ അതിനു മുൻപു തന്നെ വാദത്തിനു അതിൽത്തന്നെയുള്ള പൊരുത്തക്കേട് വ്യക്തമാക്കാം.

"പൊരുത്തം വിലപ്പെട്ട മുത്താണു"

1. ദേഹമാകുന്ന ചങ്ങലയിൽനിന്ന് മോചനം ലഭിച്ചത് കൊണ്ട് പരേതനു മേൽത്തരമായ ഒരവസ്ഥ കൈവരുന്നു എന്നു അവർ പറയുന്നു. മണ്മയമായ ഉടലിന്റെ പ്രതിബന്ധം മാറുന്നതോടെ മൃതന്മാരുടെ ആത്മാക്കൾ ദൈവത്തിങ്കലേയ്ക്ക് പറന്നുയരുമത്രെ. മൃതന്മാർക്കു കൈവരുന്ന സ്വാതന്ത്ര്യം, സൗഭാഗ്യം, മഹത്വം ഇവ ആവേശഭരിതമായി അവർ വർണ്ണിക്കും. ദേഹം വർജ്ജിച്ചതു കൊണ്ട് അവർക്ക് വർദ്ധിച്ചതോതിൽ ജീവനും നൂറുമടങ്ങായി ജ്ഞാനവും അളവറ്റ സൗഭാഗ്യവും വരികയാണത്രെ.

2. ഇതേ ശ്വാസത്തിൽത്തന്നെ ഉയർപ്പിനെ സംബന്ധിച്ച തിരുവെഴുത്തുകൾ ഇവർ ഉദ്ദരിച്ചു കൊണ്ട് കുഴിച്ചിടപ്പെട്ട അതേ ജഡശരീരം തന്നെ ക്രിസ്തുവിന്റെ രണ്ടാം വരവിങ്കൽ എഴുന്നേൽക്കപ്പെടുമെന്ന് വാദിക്കുന്നു. ഡോക്ടർ തല്മേജിന്റെ പുനരുത്ഥാനത്തെ സംബന്ധിച്ച സുപ്രസിദ്ധമായ പ്രഭാഷണത്തിൽ ഉയർപ്പിൻ പുലരിയുടെ ഒരു വർണ്ണന കാണാം. ഭൂമിയുടെ വിഭിന്ന ഭാഗങ്ങളിൽ നിന്നു വരുന്ന മനുഷ്യദേഹാവശിഷ്ടങ്ങൾ മൂലം ആകാശം ഇരുണ്ടു പോകുമത്രെ. അപകടമോ, രോഗമോ, ശസ്ത്രകിയയോ കൊണ്ട് പലയിടത്തായി വേർപെട്ടുകിടക്കുന്ന നഷ്ടപ്പെട്ടു പോയ വിരലോ, പാദമോ, കയ്യോ അവിടെനിന്നെല്ലാം വന്നു ചേർന്ന് ഒരുമിക്കുമത്രെ. മരണത്തിൽ വേർപെട്ട ആത്മാക്കൾ അവസരം തങ്ങളുടെ ശാശ്വത ഭവനമായി അതതു ശരീരങ്ങളിൽ കുടിയേറുമെന്ന് അവർ പറയുന്നു. ഇങ്ങനെയുള്ള ഒന്നാണു പുനരുത്ഥാനം എങ്കിൽ അതിൽ പ്രശംസിക്കാനെന്തിരിക്കുന്നു.? എന്നാൽ പുനരുത്ഥാനത്തെ രക്ഷയുടെ മഹത്വപൂർണ്ണമായ ഫലവും പൂർത്തിയുമായി തിരുവെഴുത്തുകൾ ഘോഷിക്കുന്നതു കൊണ്ട് ഇവരും അതിൽ ആഹ്ലാദം ഭാവിക്കാൻ നിർബന്ധിതരായിത്തീരുന്നു. എന്നിട്ട് പുനരുത്ഥാനം എത്ര മഹത്തരവും ശ്രേഷ്ഠവും എന്നു പറയുന്നു. എന്നാൽ ഇവര്‍ സിദ്ധാന്തിക്കുന്നവിധമുള്ള ഒന്നാണു ഉയർപ്പെങ്കിൽ അത് തെല്ലും സ്വാഗതാർഹമല്ല; അഭികാമ്യമല്ല.

രണ്ട് വാദഗതികളിലുമുള്ള പരസ്പരവൈരുദ്ധ്യം അവർ അവഗണിച്ചു കളയുന്നു. അവരുടെ വിചാരം ശ്രോതാക്കളും തങ്ങൾക്കൊപ്പം യുക്തിശൂന്യരും പൂർവ്വാപരബോധം കെട്ടവരുമാണെന്നാണു. അവരുടെ ശ്രോതാക്കളിൽ ഭൂരിപക്ഷവും പൊരുത്തക്കേടിനെ വിഷമം കൂടാതെ വിഴുങ്ങുന്നു. പോരാ, അവരിൽ അനേകരും തങ്ങളുടെ വിശ്വാസം എത്രമേൽ യുക്തിരഹിതവും പരസ്പരവിരുദ്ധവും ആകുമോ അത്രമേൽ അതിൽ അഭിമാനം കൊള്ളുകയാണു. കാരണം അപ്പോൾ തങ്ങളുടെ വിശ്വാസം ബലവത്താണെന്ന് അവർ കരുതുന്നു. എന്തും എളുപ്പം വിശ്വസിക്കുന്നവരാണു അവർ എന്നതാണു വാസ്തവം. എന്നാൽ തിരുവെഴുത്ത് ഉപദേശിക്കാത്തതും അതിനു വിപരീതവും, യുക്തിശൂന്യവുമായ കാര്യങ്ങൾ വിശ്വസിക്കുന്നതിനു അവർക്ക് പ്രതിഫലമൊന്നും ലഭിക്കുന്നതല്ല.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Thursday, April 7, 2011

മരിച്ചവരുടെ പുനരുത്ഥാനം - രണ്ടാം ഭാഗം

പുനരുത്ഥാനത്തെപ്പറ്റിയുള്ള ആധുനിക പ്രസംഗങ്ങൾ കുറഞ്ഞു വരുന്നു.

"പുരോഹിതനെപ്പോലെ ജനങ്ങളും" എന്നൊരു പഴമൊഴിയുണ്ട്. ഒരു വിഷയം സംബന്ധിച്ച് ആചാര്യവർഗ്ഗത്തിന്റെ വീക്ഷണഗതി, അതേപ്പറ്റിയുള്ള ജനസാമാന്യത്തിന്റെ വിശ്വാസത്തിന്റെ ചൂണ്ടുപലകയായി കണക്കാക്കാം.

മരിച്ചവരുടെ പുനരുത്ഥാനത്തെ സംബന്ധിച്ച് എല്ലാ വിഭാഗങ്ങളിലേയും പുരോഹിതവർഗ്ഗം കൈക്കൊണ്ടിരിക്കുന്ന വീക്ഷണഗതി നിഷ്പ്രയാസം മനസ്സിലാക്കാം. എന്തു കൊണ്ടെന്നാൽ ഈസ്റ്റർ ഞായറാഴ്ച്ച (ഉയർപ്പിൻ ഞായറാഴ്ച്ച) ഒഴികെ മറ്റവസരങ്ങളിൽ പുനരുത്ഥാനം പ്രസംഗവിഷയമാക്കാറില്ലെങ്കിലും ഓരോ ശവസംസ്ക്കാരശുശ്രൂഷയോടും അത് അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. മിക്ക വകുപ്പുകളിലേയും പുരോഹിതഗണത്തിനും ജനസാമാന്യത്തിനും മരിച്ചവരുടെ പുനരുത്ഥാനത്തിൽ കേവലം വിശ്വാസമില്ലെന്ന് ഞങ്ങളുടെ പ്രസ്താവനയെ ഇമ്മാതിരി എണ്ണമറ്റ സന്ദർഭങ്ങൾ ന്യായീകരിക്കുന്നു.

ശവസംസ്ക്കാരവേളയിൽ തിരുവെഴുത്തിൽ നിന്ന് ക്രിസ്ത്യാനികളുടെ പ്രത്യാശ എന്ന നിലയിൽ പുനരുത്ഥാനപരമായ ഭാഗങ്ങൾ വായിക്കുന്ന പതിവുണ്ടെന്നുള്ളത് വാസ്തവമാണു. എന്നാൽ ഇത് ശുശ്രൂഷകന്റെ ഒരു സൗജന്യമെന്ന നിലയിലേ തോന്നുന്നുള്ളു. ഈ വിഷയം സംബന്ധിച്ച് എന്തെങ്കിലും വായിക്കുന്നത് സ്വന്തം ചുമതലയായി അയാൾ കരുതുന്നു. അയാൾ മിക്കപ്പോഴും പ്രേതാത്മ വിശ്വാസികളുടെയും, ക്രിസ്ത്യൻ സയൻസുകാരുടെയും വിശ്വാസത്തിലേയ്ക്ക് വഴുതി വീഴുകയാണു. കാരണം അയാൾ സദസ്യരോട് പറയുന്നത് അവരുടെ പരേതസുഹൃത്തിന്റെ ആത്മാവ് അവരോട് കൂടെ ആ മുറിയിൽ ചുറ്റിപ്പറ്റി നിൽക്കുന്നു എന്നും അനുവദിക്കുന്നപക്ഷം അത് അവരോട് " നിങ്ങളുടെ കണ്ണുനീർ തുടയ്ക്കുക,എനിക്കു വേണ്ടി വിലപിക്കരുത്, ഞാൻ മഹത്വത്തിൽ പൂർവ്വാധികം ശ്രേയസ്സിലാണു" എന്നു പറയുമെന്നുമാണു.

മരണം മായയോ വാസ്തവമോ?

യഥാർത്ഥത്തിൽ വളരെയധികം ക്രിസ്ത്യാനികൾ മരണം ഒരു യാഥാർത്ഥ്യമല്ലാ, മായ മാത്രമാണു എന്നു വിശ്വസിക്കുന്നുണ്ട്. മനുഷ്യർ മരിക്കുന്നതായി തോന്നുന്നതേയുള്ളു, മരിയ്ക്കുന്നില്ല; മരണത്തിൽ അവർക്ക് ഉയർന്ന ഒരു ജീവിയുടെ പടിയിലേക്കുള്ള അവസ്ഥാന്തരം അനുഭവപ്പെടുകയാണു. ക്രിസ്ത്യൻ ശാസ്ത്രജ്ഞന്മാർ "മരണം എന്ന ഒന്നില്ല" എന്നു പറയുന്നത് സത്യമാണു എന്നെല്ലാമാണു അവരുടെ അഭിപ്രായം.

ഇപ്രകാരമുള്ള വീക്ഷണഗതികൾ വച്ചുപുലർത്തുന്നവർക്ക് പൂർവ്വാപരവൈരുദ്ധ്യം കൂടാതെ "മരിച്ചവരുടെ പുനരുത്ഥാനത്തിൽ" വിശ്വസിക്കുവാൻ സാദ്ധ്യമല്ല. കാരണം, ആരും മരിയ്ക്കുന്നില്ലെങ്കിൽ മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുന്നതെങ്ങനെ. മരിച്ചവർക്ക് മരിക്കുന്നതിനു മുൻപ് ഉണ്ടായിരുന്നതിലും ഉപരിയായ തോതിൽ ജീവൻ ഉണ്ടായിരിക്കുന്നപക്ഷം മരിച്ചവരുടെ ജീവനിലേക്കുള്ള പുനരുത്ഥാനത്തെ സംബന്ധിച്ച് സംസാരിക്കുന്നതിൽ എന്തർത്ഥമാണുള്ളത് ?

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

മരിച്ചവരുടെ പുനരുത്ഥാനം - ഒന്നാം ഭാഗം

"അവൻ അവരോട് യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിച്ചു". "മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടിട്ട് ചിലർ പരിഹസിച്ചു" [അപ്പോ 17:18-32] മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ... ഞങ്ങളുടെ പ്രസംഗം വ്യർത്ഥം നിങ്ങളുടെ വിശ്വാസവും വ്യർത്ഥം... ക്രിസ്തുവും ഉയർത്തിട്ടില്ല... ഇന്നും നിങ്ങളുടെ പാപങ്ങളിലിരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചു പോയി (1കൊരി 15:13-18)

പുനരുത്ഥാനമെന്ന വാക്ക് പുതിയ നിയമത്തിൽ 37 തവണയിൽ കുറയാതെ ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ അതേ അർത്ഥം വരുന്ന മറ്റനേകം പ്രയോഗങ്ങളുമുണ്ട്. ക്രിസ്തുമതത്തിലെ ഗണ്യമായ എല്ലാ വിഭാഗങ്ങളും പുനരുത്ഥാനത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്. വേദസിദ്ധാന്തങ്ങളുടെയും നിത്യജീവനെ സംബന്ധിച്ച പ്രത്യാശയുടെയും ഒരു അവിഭാജ്യഘടകമായി പുനരുത്ഥാനത്തെ അവർ കണക്കാക്കുന്നു. ഈ വസ്തുതകളും ദൈവാത്മനിശ്വസ്തമെന്ന്, എല്ലാ ക്രൈസ്തവരും അംഗീകരിക്കുന്നതും മുകളിൽ ഉദ്ധരിച്ചിരിക്കുന്നതുമായ തിരുവെഴുത്തിലെ നിസ്സംശയമായ പ്രസ്താവനകളും പരിഗണിക്കുമ്പോൾ നിങ്ങൾ പുനരുത്ഥാനത്തിൽ വിശ്വസിക്കുന്നുവോ എന്ന് ഏതെങ്കിലും ക്രൈസ്തവ സുഹൃത്തിനോട് ഞങ്ങൾ ചോദിക്കുന്നു എങ്കിൽ അത് വിചിത്രമായി തോന്നും.

എന്നിരുന്നാലും ക്രിസ്ത്യാനികൾക്ക് മരിച്ചവരുടെ പുനരുത്ഥാനത്തിൽ ഗണ്യമായ അളവിൽ വിശ്വാസം ഉണ്ടോ എന്ന് സംശയിക്കുന്നതിനു ഞങ്ങൾക്ക് പ്രബലമായ കാരണം ഉണ്ട്. തിരുവെഴുത്തുകളിലെ ഇതരസിദ്ധാന്തങ്ങളെ സംബന്ധിച്ച് വെളിച്ചം നൽകുന്നതിനു ഉപകരിക്കുന്നതിനാൽ മരിച്ചവരുടെ പുനരുത്ഥാനം എന്ന വിഷയം വളരെ പ്രധാനമാണു. അതു കൊണ്ടാണു ഈ വിഷയത്തിലേയ്ക്ക് ഞങ്ങൾ ശ്രദ്ധ ക്ഷണിക്കുകയും, വസ്തുതകളുടെയും, തിരുവെഴുത്തുകളുടെയും വെളിച്ചത്തിൽ അതിനെ പരിശോധിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. ഒരു സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ദൈവജനങ്ങളിൽ ഇനിയും അധികം പേർ പൂർവ്വാപരവിരുദ്ധമല്ലാതെ സയുക്തികവും, വേദാനുസൃതവുമായ നിലയിൽ പുനരുത്ഥാനത്തിൽ വിശ്വസിക്കുവാൻ ഇടവരും എന്നാണു ഞങ്ങളുടെ പ്രതീക്ഷ.

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Monday, April 4, 2011

മരിച്ചവർ എവിടെ? അവസാന ഭാഗം

സുഹൃത്തുക്കളേ, നമ്മുടെ ചോദ്യത്തിനു ഏറ്റവും ഉയർന്നതു മുതൽ താണതുവരെയുള്ള ഭൗമികാധികാരപീഠങ്ങൾ നൽകുന്ന മറുപടി നിങ്ങളുടെ ആലോചനയ്ക്ക് വിഷയീഭവിച്ചു കഴിഞ്ഞിരിക്കുന്നു. അവയിൽ ഒന്നും തൃപ്തികരമായില്ല. ഇപ്പോൾ നിങ്ങൾ ദൈവവചനത്തിലെ സാക്ഷ്യം, മരിച്ചവർ എവിടെ എന്നതിനെ സംബന്ധിച്ച ദിവ്യപ്രസ്താവന തന്നെ കേട്ടിരിക്കുന്നു.

സ്വർഗ്ഗീയ ശബ്ദം നാം ശ്രവിക്കുമ്പോൾ മരിച്ചവൻ വാസ്തവത്തിൽ മരിക്ക തന്നെ ചെയ്തെന്നും ഭാവിയെ സംബന്ധിച്ച അവരുടെ സകല പ്രത്യാശകളും ഒന്നാമതു കാൽവറിയിൽ നമ്മുടെ കർത്താവ് നിർവ്വഹിച്ച വീണ്ടെടുപ്പ് വേലയിലും രണ്ടാമത് അവന്റെ രണ്ടാം വരവിൽ അവനാൽ വീണ്ടെടുക്കപ്പെട്ടവർക്കായി സാധിക്കാനിരിക്കുന്ന പുനരുത്ഥാന വേലയിലും കേന്ദ്രീകരിച്ചിരിക്കുന്നെന്നും നമുക്ക് ഉറപ്പു വരുന്നു. ഇപ്പോൾ തന്നെ സ്വർഗ്ഗീയ ഭവനത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്നു നിങ്ങൾ പ്രത്യാശിച്ചു പോയ ഏതെങ്കിലും സഹോദരനേയോ സഹോദരിയേയോ പിതാവിനെയോ മാതാവിനെയോ ശിശുവിനേയോ സംബന്ധിച്ചു ഇതു നിങ്ങളിൽ നിരാശയുടെ കരിനിഴൽ വീശുന്നെങ്കിൽ ഒരു ആശ്വാസമാർഗ്ഗമായി ഈ പ്രശ്നത്തിന്റെ മറുവശം വീക്ഷിക്കുക. അതായത് നിങ്ങളുടെ സിദ്ധാന്തവും പ്രചാരത്തിലുള്ള മറ്റെല്ലാ സിദ്ധാന്തങ്ങളുമനുസരിച്ച് നിങ്ങളുടെ എത്രയെത്ര ഇഷ്ടഭാജനങ്ങളും ബന്ധുജനങ്ങളും മിത്രങ്ങളും ശത്രുക്കളും അയൽക്കാരുമാണു അവരുടെ മരണവിനാഴിക മുതൽ അവർണ്ണനീയമായ മഹായാതനകൾ അനുഭവിച്ചു വരികയും ഇതു പോലെ തുടർന്നുള്ള സുദീർഘ ശതാബ്ദങ്ങളിലേയ്ക്കു അനുഭവിക്കാനിരിക്കയും ചെയ്യുന്നത്. മരിച്ചവർ എവിടെയെങ്കിലും ജീവനോടിരിക്കയല്ല, കേവലം മൃതരാണു, അഥവ ഭാവിയിൽ ഉണരുമെന്ന പ്രത്യാശ ആരെ ആശ്രയിച്ചിരിക്കുന്നു ആ ക്രിസ്തുവാണു അവരുടെ വീണ്ടെടുപ്പുകാരൻ എന്ന അർത്ഥത്തിൽ കാവ്യാത്മകമായി പറയുന്ന പക്ഷം "അവർ ക്രിസ്തുവിൽ നിദ്രകൊള്ളുന്നു" എന്ന സത്യം സംബന്ധിച്ച പരിജ്ഞാനം മനസ്സിനും ഹൃദയത്തിനും കൈവരുത്തുന്ന ശാന്തി പരിഗണിക്കുക.

ദൈവത്തെ സംബന്ധിച്ച് അധികമായ അഭിനന്ദനം

ചിരകാലമായി നാം വച്ചു പുലർത്തിവരുന്ന സിദ്ധാന്തങ്ങൾ ഇപ്പോൾ നാം വലിച്ചെറിഞ്ഞെങ്കിലും അവ ഒരിക്കലും മനോഹരമായിരുന്നില്ല. ഒരിക്കലും യുക്തിയുക്തമായിരുന്നില്ല എന്നു ചുരുക്കത്തിൽ ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പരമപ്രധാനമായ ഈ വിഷയം സംബന്ധിച്ചുള്ള തിരുവെഴുത്തുകളുടെ ഉപദേശം ദിവ്യകരുതലിനാൽ ഇപ്പോൾ നമുക്ക് സുഗ്രഹമാകുന്നതിൽ നാം സന്തുഷ്ടരല്ലേ? നമ്മുടെ മനസ്സിൽ നിന്ന് അബദ്ധധാരണകൾ മങ്ങി മായുന്നതോടെ തത്സ്ഥാനത്തുള്ള ദൈവത്തിന്റെ യഥാർത്ഥ സ്വഭാവത്തെ സംബന്ധിച്ച് അധികമായ അഭിനന്ദനവും പൂർവ്വാധികം ഭക്ത്യാദരങ്ങളോടും താല്പര്യത്തോടും അവനെ ആരാധിക്കയും സേവിക്കയും ചെയ്യുന്നതിനുള്ള അഭിലാഷവും സ്ഥാനം പിടിക്കേണ്ടതാണു. ദിവ്യഗ്രന്ഥമായ വേദത്തോടു മുമ്പത്തേതിലുമധികം ഭക്തിബഹുമാനങ്ങൾ നമുക്കുണ്ടാകേണ്ടതുമാണു. ശത്രുക്കളാലും മിത്രങ്ങളാലും തെറ്റിദ്ധരിപ്പിക്കപ്പെട്ട് നിരവധി നൂറ്റാണ്ടുകളായി അതു ലോകസമക്ഷം നിലകൊണ്ടു. എന്നിട്ടും അവസാനത്തിൽ ഈ അതിപ്രധാന വിഷയം സംബന്ധിച്ച ഏക സത്യഗ്രന്ഥമെന്നു അതു സ്വയം തെളിയിച്ചു എന്ന വസ്തുത ഭാവിയിൽ അതിന്റെ ഉപദേശങ്ങളെ ഗാഢമായി പിൻപറ്റുന്നതിനുള്ള നമ്മുടെ ദൃഢനിശ്ചയത്തിനു മതിയായ ന്യായമാണു.

ഞങ്ങളുടെ വായനക്കാരിൽ കർത്താവിന്റെ പ്രതിഷ്ഠാജനമായിട്ടുള്ളവരോട് ഞങ്ങൾ പറയുന്നത് നിങ്ങളുടെ തലകളെ ഉയർത്തുക, നിങ്ങൾ പങ്കാളികളായി തീർന്നിരിക്കുന്ന വിളിയുടെ മഹത്വകരമായ പൂർണ്ണതയെ സംബന്ധിച്ച് വിപുലമായ തോതിൽ ബോധവാന്മാരാകുക എന്നതാണു. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും സ്നേഹം നിങ്ങളെ നിർബന്ധിക്കട്ടെ. സകല ഭാരവും പാപത്തിന്റെ കണിയും വിട്ടൊഴിഞ്ഞ് ഉന്മേഷത്തികവോടെ ലക്ഷ്യത്തിലേയ്ക്ക് ബദ്ധപ്പെട്ടു കൊണ്ട് നമ്മുടെ മുമ്പിൽ വച്ചിരിക്കുന്ന ഓട്ടം ഓടി നമുക്ക് ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യന്മാരാകാം.

(അവസാനിച്ചു.)

ദീർഘമായി പ്രതിപാദിക്കേണ്ട വിഷയമായത് കൊണ്ടാണു പല ഭാഗങ്ങളായി പോസ്റ്റ് ചെയ്തത്. വായനക്കാരുടെ വി.വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനത്തിനും പ്രതികരണത്തിനുമായി കാത്തിരിക്കുന്നു.

Sunday, April 3, 2011

മരിച്ചവർ എവിടെ? എട്ടാം ഭാഗം

"കല്ലറകളിൽ ഉള്ളവർ എല്ലാവരും"

യേശു ലാസറിനു വേണ്ടി പ്രവർത്തിച്ചത് അവസാനമായി ആദാമിനും അവന്റെ മുഴുവൻ വർഗ്ഗത്തിനും വേണ്ടി ചെയ്യുമെന്ന് അവൻ പ്രസ്താവിച്ചിരിക്കുന്നു. "കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്ത് വരുന്നതിനുള്ള നാഴിക വരുന്നു" (യോഹ 5:28,29) എന്നുള്ള അവന്റെ വചനങ്ങൾ ശ്രദ്ധിക്കുക. ഇതു നമ്മെ വിസ്മയിപ്പിക്കുന്നുവോ? അങ്ങനെയെങ്കിൽ അതിന്റെ കാരണം ദൂരെത്തേടേണ്ടതില്ല. നാം വേദപുസ്തക സിദ്ധാന്തങ്ങളിൽ നിന്നു വളരെ വിദൂരസ്ഥരാകയും "ഭൂതങ്ങളുടെ ഉപദേശങ്ങളിൽ" ആകണ്ഠം ആണ്ടു പോകയും " നിങ്ങൾ നിശ്ചയമായും മരിക്കയില്ല" എന്ന സർപ്പത്തിന്റെ ഭോഷ്കു ദൃഢമായി വിശ്വസിക്കയും "നീ നിശ്ചയമായും മരിക്കും","പാപത്തിന്റെ ശമ്പളം മരണം" (റോമ 6:23) എന്നീ കർത്തൃപ്രസ്താവനകളെ സംബന്ധിച്ച് തികച്ചും അറിവില്ലാത്തവരാകയും ചെയ്തതു കൊണ്ട് തന്നെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നവരിൽ രണ്ടു പൊതുഗുണങ്ങൾ ഉണ്ടായിരിക്കുമെന്നു യോഹ 5:29 ന്റെ ശിഷ്ട ഭാഗം വിശദമാക്കുന്നു. ഒന്നാമത് പരിശോധന നടക്കുകയും അതിൽ വിജയികളാകയും ചെയ്തവർ. രണ്ടാമതു ഇതഃപര്യന്തം ദിവ്യാംഗീകാരം സമ്പാദിക്കുന്നതിൽ പരാജയപ്പെട്ടവരായി മനുഷ്യവർഗ്ഗത്തിൽ ശേഷിക്കുന്ന മുഴുവൻ പേരും. ദിവ്യസമ്മതി സമ്പാദിച്ചവർ ശവക്കല്ലറയിൽ നിന്നു ജീവനായുള്ള പുനരുത്ഥാനത്തിലേയ്ക്ക് - പൂർണ്ണതയിലേക്ക് വരും അല്ലാത്തവർ ന്യായവിധിക്കായുള്ള പുരരുത്ഥാനം പ്രാപിക്കും (പരിഷ്കൃതഭാഷാന്തരം- R.V)

പുറത്ത് വരിക എന്നതും പുനരുത്ഥാനമെന്നതും വ്യത്യസ്ത വസ്തുതകളാണു. "ഓരോരുത്തനും താന്താന്റെ പടിയിൽ " (1 കൊരി. 15:23) ആയിരിക്കും അവർ പുറത്ത് വരുന്നത് എന്നു അപ്പോസ്തോലൻ വിശദമാക്കുന്നു. ഇങ്ങനെ ഉണർത്തപ്പെട്ടശേഷം മാനസികവും സന്മാർഗ്ഗികവും ശാരീരികവുമായ ഇന്നത്തെ അധമസ്ഥിതിയിൽ നിന്നു സ്വന്തം സ്രഷ്ടാവിന്റെ സ്വരൂപവും സാദൃശ്യവും സംബന്ധിച്ച് ആദാമിനുണ്ടായിരുന്ന മഹനീയമായ പൂർണ്ണതയിലേയ്ക്ക് ഉത്തരോത്തരം ഉയരുന്നതിനു അവർക്ക് അവകാശമുണ്ടായിരിക്കും. "ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധ പ്രവാചകന്മാർ മുഖാന്തിരം അരുളിച്ചെയ്ത എല്ലാറ്റിന്റെയും യഥാസ്ഥാപനം" (അപ്പോ പ്ര 3:21) എന്നു ഈ ഉയർത്തൽ അഥവ പുനരുത്ഥാനം സംബന്ധിച്ച വേലയെ പരാമർശിച്ചു പത്രോസ് പറയുന്നു.

സർവ്വാത്മരക്ഷാവാദം വേദവിരുദ്ധം.

സകലമനുഷ്യരും നിത്യജീവൻ പ്രാപിക്കുമെന്ന് ഇപ്പറഞ്ഞതിനർത്ഥമില്ല. സഹസ്രാബ്ദത്തിലെ സുവർണ്ണാവസരങ്ങൾ പ്രയോജനപ്പെടുത്താൻ വിമുഖരായവർ, പൂർണ്ണതയിലേക്കുയർത്തപ്പെടാൻ വിസമ്മതിക്കുന്നവർ, രണ്ടാം മരണത്താൽ ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടുമെന്നു തിരുവെഴുത്തുകൾ പ്രസ്താവിക്കുന്നു. "അവർ ജനിക്കാത്തവരെപ്പോലെ ആകും" (ഓബ 16;സങ്കീ
.145:20; അപ്പോ പ്ര 3:23)

ഈ വിഷയം സംബന്ധിച്ച നമ്മുടെ കർത്താവിന്റെ ഉപദേശങ്ങൾ ഞങ്ങൾ നിങ്ങളെ ഒന്നു കൂടെ ഓർമ്മിപ്പിക്കുന്നു. കഫന്നഹുമിലെ പള്ളിയിൽ ചെല്ലുകയും വേദഭാഗം വായിക്കാൻ ആവശ്യപ്പെട്ടതിൽ യെശയ്യാവിന്റെ 61:1 അദ്ധ്യായം തിരഞ്ഞെടുത്ത് തന്നെയും കാരാഗൃഹ കവാടങ്ങൾ തുറന്നു തടവുകാരെ മോചിപ്പിക്കുക എന്നതുൾപ്പെടെയുള്ള തന്റെ വേലയേയും സംബന്ധിച്ച് വായിക്കയുമുണ്ടായി. സ്നാപക യോഹന്നാൻ സംബന്ധിച്ച പ്രകാരമുള്ള യാതൊരു അക്ഷരിക കാരാഗൃഹങ്ങളും നമ്മുടെ കർത്താവ് തുറക്കുകയുണ്ടായില്ല എന്നു നാം നന്നായി അറിയുന്നു. അവൻ അവനെ സഹായിക്കാൻ യാതൊരു ശ്രമവും നടത്തിയില്ല. അവൻ തുറക്കാൻ പോകുന്ന തടവറ ഇപ്പോൾ നമ്മുടെ വർഗ്ഗത്തിലെ 3000 കോടിയോളം വരുന്ന ജനാവലിയെ പിടിച്ചുവച്ചിരിക്കുന്ന ആ ശവകുടീരമെന്ന മഹാ കാരാഗൃഹമാണു. ലാസറിന്റെ സംഗതിയിൽ പ്രവർത്തിച്ച പ്രകാരം തന്നെ തന്റെ രണ്ടാം വരവിൽ കർത്താവ് ഈ വലിയ തടവറ തുറക്കയും സകല ബദ്ധന്മാരെയും സ്വതന്ത്രരാക്കയും ചെയ്യും. അവൻ അവരെ സ്വർഗ്ഗത്തിലോ ശുദ്ധീകരണ സ്ഥലത്തോ നരകത്തിലോ നിന്നു വിളിച്ചു വരുത്തുകയായിരിക്കയില്ല. പ്രത്യുത "ലാസറേ, പുറത്തു വരിക " എന്നു ആഹ്വാനം ചെയ്ത പ്രകാരം കല്ലറകളിൽ ഉള്ള എല്ലാവരും അവന്റെ ശബ്ദം ശ്രവിച്ചു പുറത്തു വരും.

(തുടരും)


ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Saturday, April 2, 2011

മരിച്ചവർ എവിടെ? ഏഴാം ഭാഗം

"മരിച്ചവൻ പുറത്ത് വന്നു"

തന്റെ സ്നേഹിതനായ ലാസറെ മരണ നിദ്രയിൽ നിന്നു ഉണർത്തിയതായിരുന്നു നമ്മുടെ കർത്താവ് പ്രവർത്തിച്ച ഏറ്റവും ശ്രദ്ധേയമായ അത്ഭുതം. ലാസർ രോഗബാധിതനായ ശേഷം പലതവണയും യേശുവിന്റെ സഹായം അഭ്യർത്ഥിക്കപ്പെടുകയും അവൻ സ്വഭാവികമായും ആ വസ്തുത ധരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മാർത്തയും മറിയയും "കർത്താവേ നിനക്ക് പ്രിയനായവൻ ദീനമായിക്കിടക്കുന്നു" (യോഹ 11:3) എന്നൊരു പ്രത്യേക ദൂതു അവനെത്തിച്ചു. വാക്കാൽ പോലും സൗഖ്യമാക്കാനുള്ള അവന്റെ കഴിവ് അവർ അറിഞ്ഞിരുന്നു. അന്യരെ തുണയ്ക്കാൻ സന്നദ്ധനെങ്കിൽ സ്വന്തം സുഹൃത്തിനെ സഹായിക്കുന്നതിൽ അവൻ നിശ്ചയമായും സന്തുഷ്ടനായിരിക്കുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ യേശു അവൻ ഇരുന്ന സ്ഥലത്ത് തന്നെ കഴിച്ച് കൂട്ടുകയും ആ പ്രിയ സഹോദരികൾക്ക് ഒരു കനത്ത പ്രഹരം തന്നെ തട്ടുന്നതിനനുവദിക്കയും ചെയ്തു. അപ്പോൾ അവൻ ശിഷ്യന്മാരോട് "നമ്മുടെ സ്നേഹിതനായ ലാസ്സർ നിദ്ര കൊള്ളുന്നു" (യോഹ 11:11) എന്നു പറഞ്ഞു പിന്നീട് അവർക്കു സുഗ്രഹമാകും വണ്ണം "ലാസ്സർ മരിച്ചു പോയി; ഞാൻ അവിടെ ഇല്ലാതിരുന്നതു കൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു" (യോഹ 11:14,15) എന്നു തുടർന്നു പറഞ്ഞു.

ഒരു അസാധാരണാത്ഭുതം പ്രവർത്തിക്കുന്നതിനു ഒരു വിശേഷ സന്ദർഭം സൃഷ്ടിയ്ക്കുമെന്നുള്ളത് കൊണ്ട് അവൻ തന്റെ സുഹൃത്തിനെ മരണത്തിൽ നിദ്രകൊള്ളാനനുവദിച്ചു. അനന്തരം അവൻ തന്റെ ശിഷ്യന്മാരുമായി ബഥാനിയിലേയ്ക്കുള്ള മൂന്നു ദിവസം പോരുന്ന യാത്രയാരംഭിച്ചു. മിശിഹ തങ്ങളുടെ താല്പ്പര്യങ്ങൾ അവഗണിക്കുന്നതായി തോന്നിയതിൽ പരിപീഡിതരായിത്തീർന്നെങ്കിൽ അതിനു ആ ശോകാകുലരായ സഹോദരികളെ നാം കുറ്റപ്പെടുത്തേണ്ടതില്ല. അവർക്ക് ദുഃഖനിവൃത്തി വരുത്താൻ അവനു കഴിയുമെന്നും അവർ അറിഞ്ഞിരുന്നു. "കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ സഹോദരൻ മരിക്കയില്ലായിരുന്നു." എന്നാണു മാർത്തയുടെ വിനയപൂർവ്വമായ പ്രതിഷേധം. "നിന്റെ സഹോദരൻ ഉയർത്തെഴുന്നേൽക്കും" എന്നു യേശു അവളോട് പറഞ്ഞു. "ഒടുവിലത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയർത്തെഴുന്നേൽക്കുമെന്ന് ഞാൻ അറിയുന്നു" (യോഹ 11:21;23,24) എന്നു മാർത്ത അവനു മറുപടി നൽകി.

"നിന്റെ സഹോദരൻ മരിച്ചിട്ടില്ല; അവൻ പൂർവ്വാധികം ചൈതന്യവാനാണു, അവൻ സ്വർഗ്ഗത്തിലാണു, അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്താണു" എന്നൊന്നും നമ്മുടെ കർത്താവ് പറഞ്ഞില്ല എന്നതു ശ്രദ്ധാർഹമാണു. അങ്ങനെ ഒന്നുമേ അവൻ ഉരിയാടിയിട്ടില്ല. ശുദ്ധീകരണസ്ഥലം അപ്പോഴും കണ്ടു പിടിച്ചിരുന്നില്ല. അവനു അതു തികച്ചും അജ്ഞാതമായിരുന്നു. സ്വർഗ്ഗത്തെ സംബന്ധിച്ചാണെങ്കിൽ നമ്മുടെ ആധാരവാക്യത്തിൽ കർത്താവിന്റെ സാക്ഷ്യം "സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങി വന്നവനല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല." എന്നാണു. മാർത്തയ്ക്കും ഇതു സംബന്ധിച്ചു വേണ്ട അറിവു ലഭിച്ചിരുന്നു. അന്ധകാരയുഗങ്ങളിലെ അബദ്ധോപദേശങ്ങൾ സത്യത്തിന്റെ സ്ഥാനം കവർന്നു കഴിഞ്ഞിരുന്നില്ല. തന്റെ സഹോദരനെ സംബന്ധിച്ച് അവൾക്കുണ്ടായിരുന്ന പ്രത്യാശ വേദാനുസരണമായ ഒന്നായിരുന്നു. ഒടുവിലത്തെ നാളിൽ, അതായത് സൃഷ്ടി മുതലെണ്ണുമ്പോൾ സഹസ്രാബ്ദ മഹാദിവസങ്ങളിൽ ഏഴാമത്തേതും അവസാനത്തേതുമായ ആയിരമാണ്ട് ദിനത്തിൽ അവൻ പുനരുത്ഥാനം വഴി ജീവിയ്ക്കുമെന്നു തന്നെ.

പുനരുത്ഥാനത്തിനുള്ള അധികാരം തന്നിൽ നിക്ഷിപ്തമായിരിയ്ക്കുന്നെന്നും അങ്ങനെയുള്ള താൻ അവളോട് കൂടെ സന്നിഹിതനായിരിക്കെ സങ്കടപരിഹാരത്തിനായി അവൾക്ക് ഇനിയും കാത്തിരിക്കേണ്ടതില്ലെന്നും അവൻ വിശദീകരിച്ചു കൊടുത്തു. വളരെ വൈകിപ്പോയെന്നും ആ സമയം കൊണ്ട് ദേഹം അഴുകാൻ തുടങ്ങിയിരിക്കുമെന്നും മാർത്ത കർത്താവിനോട് പറഞ്ഞു. എന്നാൽ കല്ലറ കാണുന്നതിനു അവൻ നിർബന്ധിക്കയും അവിടെ എത്തിയ ശേഷം "ലാസറേ പുറത്ത് വരിക" എന്നു ഉച്ചരിക്കയും ചെയ്തു. "മരിച്ചവൻ പുറത്തുവന്നു" (യോഹ 11:43,44) എന്നു നാം വായിക്കയും ചെയ്യുന്നു. ജീവനുള്ള ലാസറല്ല വാസ്തവത്തിൽ മരിച്ച ലാസറാണു പുറത്ത് വന്നത് എന്ന കാര്യം ശ്രദ്ധിക്കുക. സ്വർഗ്ഗത്തിലോ ശുദ്ധീകരണസ്ഥലത്തോ നിന്നല്ല അവൻ വിളിക്കപ്പെട്ടത് എന്നത് നന്നായി കുറിക്കൊള്ളുക

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു

Friday, April 1, 2011

മരിച്ചവർ എവിടെ? ആറാം ഭാഗം

ദൈവം നിശ്ചയിച്ച ശിക്ഷ നീതിപൂർവ്വമാണു

മരണശിക്ഷ നീതിവിരുദ്ധമെന്നോ വളരെ കടന്നു പോയെന്നോ ആരും കരുതേണ്ടതില്ല. കുറ്റവാളിയായ ആദാമിനെ ഉന്മൂലനം ചെയ്ത് കൊണ്ട് ദൈവത്തിനു തന്റെ ന്യായത്തീർപ്പ് നടപ്പിലാക്കാമായിരുന്നു. ക്ഷണം കൊണ്ട് വംശസംഹാരം നടത്താൻ അവനു കഴിയുമായിരുന്നു. എന്നാൽ ആ മാർഗ്ഗം ഇതിനേക്കാൾ ആദരണീയമാകുമായിരുന്നോ? നിശ്ചയമായും ഇല്ല. ദുരിതപൂർണ്ണവും ക്ളേശനിബിഡവുമായിരിക്കുമ്പോഴും ജീവിതം മധുരതരമാണു. ഇതിനും പുറമേ വ്യക്തിഗതമായ നിലയിലുള്ള ഒരു പരിശോധനയ്ക്കവസരം ലഭിക്കുമ്പോൾ പിതാവായ ആദം സ്വീകരിച്ചതിലും വിവേകപൂർവ്വമായ ഒരു നിലപാടംഗീകരിക്കുന്നതിനു നമ്മെ ഒരുക്കുന്നതിൽ ഈ ആയുസ്സിലെ പരീക്ഷകളും അനുഭവങ്ങളും അച്ചടക്ക നിയമങ്ങൾ പോലെ നമുക്ക് സഹായകമായിത്തീരണമെന്നാണു ദൈവോദേശം. ദിവ്യകരുണയും ഉദ്ധാരണ വേലയും കൊണ്ടല്ലായിരുന്നെങ്കിൽ നിരീശ്വരവാദം അവകാശപ്പെടും പോലെ തന്നെ നമ്മുടെ വർഗ്ഗത്തിനു ഭാവി ജീവിതത്തിന്റെ പ്രത്യാശ ഇല്ലാതെ പോകുമായിരുന്നു.

നമ്മുടെ വീണ്ടെടുപ്പിനു കർത്താവ് മരിക്കേണ്ടി വന്നു എന്നതിന്റെ കാരണത്താൽ ശിക്ഷയുടെ വേറെരു തെളിവ് കൂടി നാം കാണുന്നു. നമുക്കെതിരെയുള്ള ശിക്ഷ നിത്യദണ്ഡനമായിരുന്നെങ്കിൽ നമ്മുടെ ഉദ്ധാരണത്തിനു കർത്താവും ആ വില തന്നെ കൊടുക്കേണ്ടിവരുമായിരുന്നു. നീതിമാനായ അവൻ നീതികെട്ടവർക്കായി നിത്യദണ്ഡനം അനുഭവിക്കുന്നത് ആവശ്യമാകുമായിരുന്നു. എന്നാൽ നിത്യദണ്ഡനമായിരുന്നില്ല നമുക്ക് വിധിച്ച ശിക്ഷ. തന്മൂലം നമുക്കായി അവൻ ആ ശിക്ഷ അനുഭവിച്ചതുമില്ല. മരണമായിരുന്നു ശിക്ഷ. അതു കൊണ്ട് "ക്രിസ്തു നമ്മുടെ പാപങ്ങൾക്കായി മരിച്ചു." "ദൈവകൃപയാൽ അവൻ എല്ലാവർക്കും വേണ്ടി മരണമാസ്വദിച്ചു."(1 കൊരി. 15:3; എബ്ര 2:9) ആദാമിന്റെ പാപക്കടത്തിനു മറുവിലയായിത്തീരാൻ കഴിയുന്നവർക്ക് സർവ്വലോകത്തിന്റെയും ലംഘനത്തിനു ദിവ്യനീതിയുടെ മുൻപിൽ നിരപ്പു സമ്പാദിക്കാൻ കഴിയും. കാരണം ആദാം ഒരുവൻ മാത്രമാണു പരിശോധിക്കപ്പെട്ടത്. അവന്റെ സന്തതികളായ നാം അവനിലൂടെ അവയിൽ പങ്കുകാരായി.

ദൈവത്തിന്റെ വിവേകപൂർവ്വമായ മിതവ്യായം.

നമ്മുടെ സ്രഷ്ടാവിന്റെ ജ്ഞാനവും വ്യയലഘൂകരണവും കാണുക. മറ്റൊരുവന്റെ- ക്രിസ്തുവിന്റെ- അനുസരണം മുഖാന്തിരം എല്ലാവരോടും കരുണ കാണിക്കേണ്ടതിനു ഒരുവന്റെ അനുസരണക്കേടിനായി അവൻ മുഴുവൻ ലോകത്തെയും ശിക്ഷയ്ക്ക് വിധിച്ചു എന്നു തിരുവെഴുത്തുകൾ നമുക്കുറപ്പ് തരുന്നു.നമ്മുടെ ഇഛയോ അനുവാദമോ കൂടാതെയാണു നമ്മെ ശിക്ഷയ്ക്ക് വിധിച്ചത്. നമ്മുടെ അറിവോ ഇഛയോ കൂടാതെ തന്നെ നമ്മെ വീണ്ടെടുക്കയും ചെയ്തു.

അപ്പോൾ നമുക്ക് ഉത്തരവാദിത്വമൊന്നുമില്ലേ എന്നും വ്യക്തിപരമായ കുറ്റങ്ങൾക്കു വ്യക്തിപരമായ ശിക്ഷ ഉണ്ടാകുകയില്ലേ എന്നും ആരെങ്കിലും ചോദിച്ചേക്കാം. എല്ലാവർക്കും പ്രതിഫലമായി തക്ക പകരം നൽകപ്പെടുമെന്നാണു ഇതിനു ഞങ്ങളുടെ മറുപടി. ദൈവകൃപയെ നാം വ്യക്തിപരമായി അംഗീകരിക്കയോ നിരസിക്കയോ ചെയ്യുന്നതിനെ ആസ്പദമാക്കി നാം തന്നെയായിരിക്കും നമ്മുടെ നിത്യത നിർണ്ണയിക്കുന്നത്. ഏതു പാപവും അതെത്രത്തോളം മനഃപൂർവ്വമായിരിക്കുന്നുവോ ആ തോതിൽ സ്വഭാവത്തെ അപകർഷപ്പെടുത്തും. ഇതിന്റെ അർത്ഥം നഷ്ടപ്പെട്ട സ്വഭാവ നിലവാരം വീണ്ടെടുക്കുന്നതിനു ശിക്ഷകളും ശാസനകളും തിരുത്തലുകളും വേണ്ടി വരുമെന്നാണു.(മത്താ 12:36; ലൂക്കോ 12:47,48) ഒരുവൻ എത്രമേൽ അധമനും ദുഷ്ടനുമായിരിക്കുന്നു അത്രയ്ക്ക് പുനരുത്ഥാനവേളയിൽ അവനു നേരിടേണ്ടി വരുന്ന അസൗകര്യങ്ങളും ആദാമിൽ നഷ്ടപ്പെടുകയും ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെടുകയും ചെയ്തു. എല്ലാറ്റിലേയ്ക്കും മടങ്ങി വരുന്നതിനു അവനു ജയിച്ചു കീഴടക്കേണ്ടി വരുന്ന പ്രതിബന്ധങ്ങളും അധികമായിരിക്കയും ചെയ്യും. നമ്മുടെ കർത്താവ് തന്റെ ഒന്നാം വരവിൽ ചെയ്ത അത്ഭുതങ്ങൾ അവൻ മഹത്വീകരണം പ്രാപിച്ച തന്റെ സഭയോട് കൂടെ സഹസ്രാബ്ദത്തിൽ സാധിക്കുവാനിരിക്കുന്ന വലിയ വേലയുടെ മുൻ നിഴലാണു. അപ്പോൾ രോഗികളും മുടന്തരും അന്ധരും മൃതരുമായ ഏവർക്കും പ്രത്യുത്ഥാനം വരികയും അനുസരണമുള്ളവരായിരിക്കുന്ന പക്ഷം ഒടുവിലായി തികഞ്ഞ പൂർണ്ണതയിലെത്തുകയും ചെയ്യും. അനുസരിക്കാത്തവർ രണ്ടാം മരണത്തിൽ നശിപ്പിക്കപ്പെടും (അപ്പൊ പ്ര 3:23)

(തുടരും)

ഒരു പോസ്റ്റിൽ എഴുതി തീർക്കാൻ സാധ്യമല്ലാത്തത് കൊണ്ട് പല ഭാഗങ്ങളായാണു വിഷയംപോസ്റ്റ് ചെയ്യുന്നത്. എല്ലാ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുന്ന വരെ കമന്റ് ഓപ്ഷൻതാൽക്കാലികമായി അടച്ചിടുന്നു