Monday, May 30, 2011

എന്താണു സത്യം ?

"എല്ലാ തിരുവെഴുത്തും ദൈവ ശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിനു ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനു നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതാകുന്നു" 2 തിമോ 3:16

ഗ്രന്ഥങ്ങളുടെ ഗ്രന്ഥം

"
നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർ തൃപ്തരാകും" എന്നു യേശു വാഗ്ദാനം ചെയ്യുന്നു. ഏതൊന്നാണോ സുബദ്ധവും ഗുണകരവും സത്യവും അതാണു നീതി. നീതിക്കു വിശന്നു ദാഹിക്കുന്നവരൊഴികെ മറ്റാരും തൃപ്തരാകയില്ല. "യാചിപ്പിൻ നിങ്ങൾക്ക് കിട്ടും; അന്വേഷിപ്പിൻ, കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്ക് തുറക്കും";"നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും: എന്നും അവൻ വാഗ്ദാനം ചെയ്യുന്നു. എന്തിൽ നിന്നുള്ള സ്വാതന്ത്ര്യമാണു? പാപം, അഞ്ജത, അന്ധവിശ്വാസം,പരസ്പര വിരുദ്ധവും ചിന്താക്കുഴപ്പം സൃഷ്ടിക്കുന്നതും മനുഷ്യ കല്പിതങ്ങളുമായ വിശ്വാസപ്രമാണങ്ങൾ, മതഭേദങ്ങൾ ഇവയിൽ നിന്നെല്ലാമുള്ള സ്വാതന്ത്ര്യം തന്നെ. [മത്താ 5:6;7:7,8; ലൂക്കോ 11:9,10; യോഹ 8:32]

സത്യം എവിടെ കണ്ടെത്താം?

സത്യത്തിന്റെ വെളിപ്പാടിനെ മനസ്സിലാക്കുവാൻ വേണ്ട വിശേഷജ്ഞാനം മനുഷ്യനു പ്രദാനം ചെയ്ത ബുദ്ധിമാനായ ഒരു സൃഷ്ടാവുണ്ട്. "ഉയരത്തിൽ നിന്നുള്ള നിർമ്മലജ്ഞാന"മാകുന്ന സത്യം കണ്ടെത്തുന്നതിനു "ഭത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി നൽകുന്ന വെളിച്ചങ്ങളുടെ പിതാവായ" ദൈവത്തിങ്കലേക്ക് തിരിയുകയാണു വേണ്ടത്. (യാക്കോ 1:5,17;3:17)പിശാചെന്നും സാത്താനെന്നും അറിയപ്പെടുന്ന പഴയ പാമ്പായ "വ്യാജങ്ങളുടെ പിതാവിനെ" വിശ്വസിക്കയല്ല വേണ്ടത്. "അവൻ മുഴുവൻ ലോകത്തെയും വഞ്ചിക്കുന്നവനാണു". ഒന്നിനൊന്നു മറ കൂടാതെ വ്യാപകമായും അവൻ ഇന്ന് ആരാധിക്കപ്പെടുന്നു. അവൻ "ഗർജ്ജിക്കുന്ന സിംഹം പോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റി നടക്കുന്നു.""വെളിച്ച ദൂതന്റെ വേഷം ധരിച്ച ലോകത്തിന്റെ ദൈവമാണവൻ." ദൈവവചനം വിശ്വസിക്കാത്തവരുടെ മനസ്സ് അന്ധമാക്കുന്നവനും ആദിമുതൽ കൊലപാതകനുമാണവൻ. അവനിൽ സത്യം ഇല്ലായ്കയാൽ അവൻ സത്യത്തിൽ നില നിന്നില്ല; അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽ നിന്നു പറയുന്നു. എന്തെന്നാൽ "അവൻ വ്യാജം പറയുന്നവനും അതിന്റെ പിതാവും ആകുന്നു." (വെളി 12:9; 1 പത്രോ 5:8; 2 കൊരി 4:4; 11:14; യോഹ 8:44; 14:30;16:11)

അതു കൊണ്ട് ദിവ്യ സത്യം ആരായുകയിൽ നാം സാത്താനാലുപദിഷ്ടവും മനുഷ്യകല്പിതവുമായ സിദ്ധാന്തങ്ങളിലേക്കും വിശ്വാസപ്രമാണങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കുമല്ല തിരിയേണ്ടത്. അവ സത്യമെന്ന് അവകാശപ്പെടുന്നെങ്കിലും അപ്രകാരമല്ല, അവയുടെ പ്രചാരം ഗണ്യമാക്കേണ്ടതുമില്ല. ഇക്കാര്യത്തിൽ തിരുവെഴുത്തുകളെയാണു നാം ആധാരമാക്കേണ്ടത്. അത് ദൈവത്തിന്റെ വചനം അഥവ സത്യമാണെന്നു ബാഹ്യവും ആഭ്യന്തരവുമായ നിരവധി തെളിവുകൾ കൊണ്ട് സ്ഥാപിക്കാൻ കഴിയും. "നിന്റെ സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യമാകുന്നു" എന്നു യേശു അതിനെ പരാമർശിച്ചു പറഞ്ഞു. (യോഹ 17:17; 6:63)

ക്രിസ്തുവിലുള്ള വിശ്വാസം വഴി നമ്മെ "രക്ഷക്കു ജ്ഞാനികളാക്കുവാൻ" വിശുദ്ധതിരുവെഴുത്തുകൾക്കു കഴിയും. എന്തെന്നാൽ "എല്ലാ തിരുവെഴുത്തും ദൈവ നിശ്വസ്തമാണു. ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനു ഉപയുക്തമാണു; ദൈവത്തിന്റെ മനുഷ്യൻ സകല സത്പ്രവർത്തിക്കും വക പ്രാപിച്ചു തികഞ്ഞവനാകെണ്ടതിനു തന്നെ." (2 തിമോ 3:15-17)

വേദത്തിൽ നിന്നുള്ള സത്യം ഗ്രഹിക്കുന്നതിനു മുൻപേ ഉൾക്കൊണ്ടു പോയ ആശയങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള സന്നദ്ധത ഉൾപ്പെടെ സത്യസന്ധതയും താഴ്മയും സൗമത്യയും ആവശ്യമാണു. "ദൈവം സത്യവാൻ എന്നു വരട്ടെ," അതിന്റെ പേരിൽ സകലരും അസത്യവാദികൾ ആകേണ്ടിവന്നാലും എന്നതായിരിക്കണം വിഷയത്തിൽ നമ്മുടെ മനോഭാവം. "അവർ വചനപ്രകാരം പറയുന്നില്ലെങ്കിൽ അത് അവരിൽ വെളിച്ചമില്ലായ്ക കൊണ്ടത്രെ." ഏവം വിധം ഒരുവന്റെ വിശ്വാസത്തിനു ആധാരമായിരിക്കേണ്ടത് മനുഷ്യന്റെ ജ്ഞാനമല്ല; ദൈവത്തിന്റെ ശക്തിയത്രെ. (റോമ 3:4; യെശ 8:20; 1 കൊരി 2:5)

വെളിച്ചങ്ങളുടെ പിതാവും വ്യാജങ്ങളുടെ പിതാവും വിരുദ്ധ ശക്തികൾ

വെളിച്ചങ്ങളുടെ പിതാവ് ആദാമിനോട് പറഞ്ഞു; അതിൽ നിന്ന് "ഭക്ഷിക്കുന്ന നാളിൽ നീ നിശ്ചയമായും മരിക്കും." (ഉല്പ 2:17) ചാകവേ ചാകും എന്നു മാർജിനിൽ കൊടുത്തിരിക്കുന്നു. കർത്താവിനെ സംബന്ധിച്ച് നാൾ അഥവ ഒരു ദിവസമെന്നത് ആയിരം സംവൽസരം പോലെയത്രെ. (2 പത്രോ 3:8; സങ്കീ 90:4) ആദാം 930-മത്തെ വയസിൽ മരിച്ചു. വ്യാജങ്ങളുടെ പിതാവാകട്ടെ ദൈവവചനത്തിനു നേർവിരുദ്ധമായി "നീ നിശ്ചയമായും മരിക്കയില്ല" എന്നു ഹവ്വയോട് പറഞ്ഞു. അവൻ ഉച്ചരിച്ച ഒന്നാമത്തെ കല്ലുവെച്ച നുണയായിരുന്നു അത് (ഉല്പ 3:4)

വെളിച്ചങ്ങളുടെ പിതാവ് ആദാമിനെ ന്യായം വിധിക്കയിൽ "നിലത്തു നിന്നു നിന്നെ എടുത്തിരിക്കുന്നു. അതിൽ തിരികെ ചേരും." (ഉല്പ 3:19) എന്നു ആദാമിനു നേരിടാനുള്ള മരണശിക്ഷയെപ്പറ്റി പറഞ്ഞു. വ്യാജങ്ങളുടെ പിതാവാകട്ടെ ആദാം മരണത്തിൽ അവന്റെ പൂർവ്വാവസ്ഥയിലേക്കുമടങ്ങുകയായിരുന്നില്ല, മറിച്ചു മരിച്ചിട്ടും സജീവമായിത്തന്നെ തികച്ചും പുതിയൊരവസ്ഥയിൽപ്രവേശിക്കുകയായിരുന്നു എന്ന് അവകാശപ്പെടുന്നു.

വെളിച്ചങ്ങളുടെ പിതാവ് ചരിത്രം തെളിയിക്കുന്ന പ്രകാരം താൻ വിധിച്ച മരണശിക്ഷ സർവ്വത്രമനുഷ്യരാശിയുടെ മേൽ നടപ്പാക്കിയിരിക്കുന്നു. എന്നാൽ വ്യാജങ്ങളുടെ പിതാവാകട്ടെ ആദാമും ഹവ്വായുംഅവരുടെ സന്തതിപരമ്പരകളും അവിരാമം ജീവിക്കുമെന്നും അവർ ദേവതുല്യരായിരിക്കുമെന്നുംവിശ്വസിക്കുമാറു ഹവ്വയെ വഞ്ചിക്കയാണുണ്ടായത്. (ഉല്പ 3:5; 1 തീമൊ 2:14)

വെളിച്ചങ്ങളുടെ പിതാവ് സത്യം വളരെ തെളിവായി പ്രതിപാദിച്ചു. അതിന്റെ വെളിച്ചത്തിൽപ്രേഷിത ശ്രേഷ്ഠ്നായ പൗലോസ് മുഖേന ക്രൈസ്തവ സഭയ്ക്ക് ഇങ്ങനെ മുന്നറിയിപ്പുനൽകി"സർപ്പം ഹവ്വയെ ഉപായത്തിൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു വല്ല വിധത്തിലുംക്രിസ്തുവിലുള്ള ലാളിത്യം വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു." (2 കൊരി 11:3) എന്നാൽ ഒരിക്കലും ഒരാത്മീയോത്പാദനം പ്രാപിക്കാതെ ഒരു മാനുഷ ജീവി മാത്രമായിരുന്ന ആദാംഎങ്ങനെയോ ഒരു ആത്മമരണമടഞ്ഞെന്നും അവനും അവന്റെ വർഗ്ഗവും മരണം വഴി സ്വർഗ്ഗത്തിലോനിത്യദണ്ഡനത്തിലോ മറ്റേതെങ്കിലും മദ്ധ്യബോധാവസ്ഥയിലോ ജീവിച്ചു കൊണ്ടിരിക്കെയാണെന്നുംതന്മൂലം പുനരുത്ഥാന ദിനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും വിശ്വസിക്കുമാറ് വ്യാജങ്ങളുടെപിതാവ് അനേകരെയും വഞ്ചിച്ചു വരുന്നു.

വെളിച്ചങ്ങളുടെ പിതാവ് ഇങ്ങനെ പറയുന്നു. "മനുഷ്യർക്ക് ഭവിക്കുന്നത് മൃഗങ്ങൾക്കും ഭവിക്കുന്നു. രണ്ടിനും ഗതി ഒന്നു തന്നെ. അതു മരിക്കുന്നതു പോലെ അവനും മരിക്കുന്നു. രണ്ടിനും ശ്വാസം ഒന്നത്രേ. മനുഷ്യനു മൃഗത്തേക്കാൾ വിശേഷതയില്ല. എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു. (സ്വർഗ്ഗത്തിലോ നിത്യ യാതനയിലോ അല്ല) എല്ലാം പൊടിയിൽ നിന്നുണ്ടായി; എല്ലാം വീണ്ടുംപൊടിയായിത്തീരുന്നു." (സഭാ 3:19,20 സങ്കീ 49:14-മാർജിൻ) എന്നാൽ വ്യാജങ്ങളുടെ പിതാവ്അവകാശപ്പെടുന്നതാകട്ടെ, ഭൂരിപക്ഷം പേരും മരണശേഷം മൃഗത്തിലും നീചമായ നിലയിലെത്തുന്നുഎന്നാണു. അതായത് മരണത്തോട് കൂടി മൃഗത്തിന്റെ ജീവിതവും അതുവഴി യാതനകളുംഅവസാനിക്കുന്നു. അതേസമയം മനുഷ്യൻ വാസ്തവത്തിൽ മരിക്കുന്നില്ല, തുടർന്ന് ജീവിക്കുകയാണു, അതാകട്ടെ ഒട്ടുമുഴുവൻ പേരും നിത്യദണ്ഡനത്തിലും!

വെളിച്ചങ്ങളുടെ പിതാവ് ഇപ്രകാരം പറയുന്നു; "മനുഷ്യൻ ജീവനുള്ള ആത്മാവായിത്തീർന്നു." (എബ്രയമൂലം: നെഫേഷ് - ബോധവത്തായ ജീവി) " പാപം ചെയ്യുന്ന ആത്മാവോ അതു മരിക്കും." തന്റെആത്മാവിനെ ജീവനോടെ കാക്കാൻ ഒരുവനും ശക്തനല്ല." (ഉല്പ 2:7; യെസ 18-4,20; സങ്കീ 22:29; 30:3; 78:50) എന്നാൽ വ്യാജങ്ങളുടെ പിതാവ് ഉപദേശിക്കുന്നതാകട്ടെ മനുഷ്യാത്മാവ് പ്രകൃത്യാ തന്നെഅമർത്യമാണു, അതിനു മരിക്കുക സാദ്ധ്യമല്ല, അനന്തവും അവിഭാജ്യവും അദൃശ്യവും അന്തവ്യാപിയുമായഏതോ ഒന്നാണു. തന്മൂലം അതിനു നിത്യാസ്തിക്യം ഉണ്ടായേ മതിയാവു എന്നൊക്കെയാണു.

വെളിച്ചങ്ങളുടെ പിതാവു പറയുന്നു. "പാപത്തിന്റെ ശമ്പളം മരണം, എന്നാൽ ദൈവത്തിന്റെകൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ" (മരണത്തിന്റെവിപരീതാവസ്ഥ)- റോമ 6:23 വ്യാജങ്ങളുടെ പിതാവാകട്ടെ ഇതിനു നേർവിരുദ്ധമായി പാപത്തിന്റെശമ്പളം മരണമല്ല യാതനയിലൂള്ള നിത്യജീവിതമാണു, നിത്യജീവൻ ക്രിസ്തുവഴി പ്രാപിക്കേണ്ടദൈവദാനമല്ല, പ്രത്യുത ദൈവത്തിനു തന്നെയും നശിപ്പിക്കാനാകാത്ത അമർത്യമായൊരാത്മാവ്ഉള്ളിൽ കുടികൊള്ളുന്നതു വഴി ദുഷ്ടന്മാർക്കു പോലും സ്വഭാവസിദ്ധമായിട്ടുള്ളതാണു എന്നെല്ലാംഉപദേശിക്കുന്നു.

"ശരീരത്തെയും ആത്മാവിനെയും നരകത്തിൽ നശിപ്പിക്കാൻ ദൈവത്തിനു കഴിയും." എന്ന ക്രൈസ്തവ സൂക്തത്തിനു എതിരാണു ഈ ഉപദേശം [ഇവിടെ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഗിഹെന്ന എന്ന ഗ്രീക്ക്മൂല പദമാണു. അതു രണ്ടാം മരണത്തെ പരാമർശിക്കുന്നു. രണ്ടാം മരണമെന്നത് സമ്പൂർണ്ണവും നിത്യവുമായ ഉന്മൂലനാശമാണു.] (മത്താ 10:28)

വെളിച്ചങ്ങളുടെ പിതാവ് പറയുന്നു. "മരിച്ചവർ ഒന്നുമറിയുന്നില്ല" അവന്റെ പുത്രന്മാർക്ക് ബഹുമാനം ലഭിക്കുന്നത് അവൻ അറിയുന്നില്ല; അവർക്കു താഴ്ച്ച ഭവിക്കുന്നത് അവൻ ഗ്രഹിക്കുന്നതുമില്ല;""അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്ക് മടങ്ങുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു." "മരണത്തിൽ നിന്നെക്കുറിച്ച് ഓർമ്മയില്ലല്ലോ പാതാളത്തിൽ ആർ നിനക്ക് സ്തോത്രം ചെയ്യും?" (സഭാ 9:5,10; ഇയ്യോ 14:21 സങ്കീ 146:4;6:5; 115:17) പാതാളം എന്നതിനു ശവക്കുഴി എന്നർത്ഥം. എന്നാൽ വ്യാജങ്ങളുടെ പിതാവ് ഇതിനു നേർ വിപരീതമായി പഠിപ്പിക്കുന്നു. പരേതരായ പിതാക്കൾ ഒരു ആത്മലോകത്തിൽ ജീവിതം നയിക്കുന്നതായും അവിടെ ഇരുന്നു കൊണ്ട് ഭൂമിയിലുള്ള തങ്ങളുടെ മക്കൾക്ക് മാർഗ്ഗദർശനം നൽകുന്നതായും ചിത്രീകരിക്കുന്നു. മിക്കപ്പോഴും ഈ ഭോഷ്ക്കുകളുടെ പ്രചാരണത്തിനു വിദഗ്ധരായ ഉപദേഷ്ടാക്കളെയും കലാകാരന്മാരെയും അവൻ ഉപകരണമാക്കുന്നു.

വെളിച്ചങ്ങളുടെ പിതാവ് (താൻ കഴിഞ്ഞാൽ) യേശു മാത്രമാണു അമർത്യൻ (1 തിമോ 6:16) എന്നു പറഞ്ഞിരിക്കുന്നു. തേജസും മാനവും അമർത്യതയും അന്വേഷിക്കാൻ അവൻ ഉത്ബോധിപ്പിക്കുന്നു. ഒന്നാം പുനരുത്ഥാനത്തിൽ (അതിനു മുമ്പല്ല) "ദൈവത്തിന്റെ നീതിയുള്ള വിധിവെളിപ്പെടുന്ന ക്രോധ ദിനത്തിൽ" സുവിശേഷയുഗത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഈ മഹോപദ്രവ ദിവസത്തിൽ, ക്രിസ്തുവിന്റെ മണവാട്ടി എന്ന നിലയിൽ അവർ അവനോട് അനുരൂപരാക്കപ്പെടുകയും അമർത്യത ധരിക്കയും ചെയ്യുമ്പോഴായിരിക്കും ഈ വിശിഷ്ട സിദ്ധികൾ അവൻ അവർക്കും കൈവരുത്തുന്നത്.( റോമ 2:5-7; വെളി 20:6;ദാനി 12:1-3;1യോഹ 3:2;1 കൊരി 15:53,54) എന്നാൽ വ്യാജങ്ങളുടെ പിതാവ് അവകാശപ്പെടുന്നതാകട്ടെ മനുഷ്യാത്മാവിനു പ്രകൃത്യാതന്നെ അമർത്യതയുണ്ടെന്നും അങ്ങനെ ജന്മസിദ്ധമായി കൈവശം വെച്ചനുഭവിച്ചു പോരുന്ന ഒന്നിനെ അന്വേഷിക്കുന്നതു വിഡ്ഢിത്തമാണെന്നുമാണു.

വെളിച്ചങ്ങളുടെ പിതാവ് "യേശു മരിച്ചവരിൽ നിന്നു ആദ്യജാതൻ" (കൊലൊ 1:13 വെളി 1:5) ആണെന്നും അവനെപ്പോലെ അവന്റെ വചനം മുഖേന ആത്മാവിൽ നിന്നു ഉല്പാദിതരാകയും (യോഹ 3:5; 1 കൊരി 4:15; യാക്കോ 1:18; 1 പത്രോ 1:3,23,25) പിന്നീട് മരിച്ചവരിൽ നിന്നു ആത്മാവിനാൽ ജനിക്കയും (പുനരുത്ഥാനം മൂലം) ചെയ്യുന്നവർക്കു മാത്രമേ ദൈവരാജ്യത്തിന്റെ അദൃശ്യവും സ്വർഗ്ഗീയവുമായ ആത്മീയാവസ്ഥയിൽ പ്രവേശിക്കാൻ കഴിയു എന്നും തന്മൂലം യേശുവിന്റെ ഒന്നാം വരവിനു മുൻപ് ആർക്കും സ്വർഗ്ഗപ്രാപ്തി ഉണ്ടായിട്ടില്ലെന്നും (യോഹ 3:13) പെന്തക്കോസ്തുവരെ ദാവീദു സ്വർഗ്ഗാരോഹണം ചെയ്തിരുന്നില്ലെന്നും (അപ്പൊ പ്ര 2:29-34) അപ്പോസ്തോലന്മാർക്കു പോലും അവരുടെ സ്വർഗ്ഗീയ പ്രതിഫലമായ അമർത്യജീവന്റെ കിരീടം ചൂടേണ്ടതിനു യേശുവിന്റെ പുനരാഗമനത്തോളം കാത്തിരിക്കേണ്ടിയിരുന്നുവെന്നും പഠിപ്പിക്കുന്നു. (വെളി 2:10; 1 കൊരി 15:48-54; കൊലൊ 3:4; 1 തെസ്സ 4:13-17; 2 തിമോ 4:8; 1 പത്രോ 1:4,5,13; 5:4; യോഹ 14:2,3; 1 യോഹ 3:2) സഹസ്രാബ്ദ ന്യായവിധി ദിവസം (അപ്പോ പ്ര 17:31; 2 പത്രോ 3:7,8) നീതിമാന്മാരുടെ പുനരുത്ഥാനത്തിൽ പഴയ നിയമ പ്രവാചകന്മാരുൾപ്പെടെ തന്റെ ജനങ്ങൾക്ക് പ്രതിഫലം നൽകുന്നതിനുള്ള അവന്റെ പുനരാഗമനത്തിന്റെ കാലം വരെ സഭ തങ്ങളുടെ സ്വർഗ്ഗീയ കിരീടത്തിനായി കാത്തിരിക്കേണ്ടിയിരിക്കുന്നു. (മത്താ 16:27; ലൂക്കോ 14:14; വെളി 11:18; 20:12; 22:12) വ്യാജങ്ങളുടെ പിതാവു പഠിപ്പിക്കുന്നതാകട്ടെ പ്രതിഫലത്തിനു വേണ്ടി ആർക്കും കാത്തിരിക്കേണ്ടതില്ലെന്നാണു. മരണത്തിൽ എല്ലാവരുടെയും വിധി പൂർത്തിയാകയും സ്വർഗ്ഗത്തിലോ നരകത്തിലോ ഉള്ള നിത്യജീവിതം കൈവരികയും ചെയ്യുമത്രേ. സാത്താൻ ഉപദേശിക്കുന്ന നരകം എന്ന അഗ്നികൂപം പാപ്പാമതം ജാതീയമതങ്ങളിൽ നിന്നു രൂപഭേദം ചെയ്ത് സ്വീകരിച്ചതും മിക്ക പ്രൊട്ടസ്റ്റ്ന്റ്റുവിഭാഗങ്ങളും അതിൽ നിന്ന് ദത്തെടുത്തതുമാണു.

പുനരുത്ഥാനം കണക്കിലെടുക്കുക വഴി "ആദാമിൽ മരിക്കുന്നവർ" നശിച്ചു പോകുന്നില്ല എന്നു വെളിച്ചങ്ങളുടെ പിതാവ് പറയുന്നു. കാരണം "കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തു വരുന്ന നാഴിക വരുന്നു." എന്തെന്നാൽ ക്രിസ്തു എല്ലാവർക്കും വേണ്ടി മറുവിലയായിത്തീർന്നു. "തക്ക കാലത്തു അറിയിക്കപ്പെടേണ്ട" വസ്തുതയാണിത്. തന്മൂലം ദൈവം എല്ലാ മനുഷ്യരും (ആദാമ്യന്യായ വിധിയിൽ നിന്നും മരണത്തിൽ നിന്നും) രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. അവന്റെ ദാനമെന്ന നിലയിൽ നിത്യജീവൻ നേടുന്നതിനു പൂർണ്ണമായ ഒരവസരം അവർക്കു അപ്പോൾ കൈവരണമെന്ന് അവൻ ആഗ്രഹിക്കുന്നു. താരതമ്യേനെ ഒരു ന്യൂനപക്ഷത്തിനെ ഇതുവരെയും അങ്ങനെയൊരവസരം കൈവന്നിട്ടുള്ളു. അതു കൊണ്ട് ഭൂമിയിലെ പൊടിയിൽ, മരണത്തിന്റെ അബോധ നിദ്രയിൽ ഉറങ്ങുന്നവരെപ്പറ്റി "പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കരുത്" എന്തെന്നാൽ അവർ "ഉണരും" കാരണം "ആദാമിൽ എല്ലാവരും മരിക്കുന്നതു പോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും" എന്നു എഴുതപ്പെട്ടിരിക്കുന്നു.(യോഹ 5:28,29; 1 തിമോ 2:4-6; 1 തെസ്സ 4:13-17; ദാനി 12:2; 1 കൊരി 15:22) എന്നാൽ വ്യാജങ്ങളുടെ പിതാവ് പഠിപ്പിക്കുന്നതാകട്ടെ "നിങ്ങൾ നിശ്ചയമായും മരിക്കയില്ല" അതായത് മരിക്കുന്നതായി തോന്നും, മരണത്തിൽ ശരീരം മാത്രമായിരിക്കും നിദ്രാധീനമാകുക. നിങ്ങളുടെ ആത്മാക്കൾ പൂർവ്വാധികം ബോധവത്തായിരിക്കും. പുനരുത്ഥാനമെന്നത് നിങ്ങൾക്ക് വാസ്തവത്തിൽ നിഷ്പ്രയോജനമായ ജഡശരീരത്തിൽ വീണ്ടും നിങ്ങളെ തടവിലാക്കുന്നതാണു എന്നെലാമത്രെ.

വെളിച്ചങ്ങളുടെ പിതാവ് വാഗ്ദാനം ചെയ്യുന്നത് മനുഷ്യരാശി അനുഭവത്തിലൂടെ പാപത്തിന്റെ ദാരുണഫലങ്ങൾ പഠിച്ചു കഴിയുമ്പോൾ അവ തന്റെ ജ്ഞാനത്തിനു നീതിക്കും സ്നേഹത്തിനും ശക്തിക്കും അനുയോജ്യമായവിധം മാനസാന്തര സാധ്യതയില്ലാത്ത മുഴുവൻ ദുഷ്ടന്മാരെയും നശിപ്പിച്ച് ഭൂമിയെ നിർമ്മലീകരിക്കും എന്നത്രെ. "സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും." "അവർ ജനിക്കാത്തവരെപ്പോലെ ആകും" ദുഷ്ടന്മാർ ഇല്ലാതെയാകും" "അവർ ക്ഷയിച്ചു പോകും "(സങ്കീ 145:20;37:10,20; ഓബ 16)അവർ "നിത്യ ശിക്ഷയിലേക്ക്" പോകും. (നിത്യച്ഛേദനമെന്നാണു ഗ്രീക്കുമൂലം നിത്യദണ്ഡനമല്ല, പ്രത്യുത ജീവനിൽ നിന്ന് എന്നേക്കുമുള്ളച്ഛേദനം അതായത് നിത്യമരണം-സമ്പൂർണ്ണവും നിത്യവുമായ ഉന്മൂലനം അഥവ രണ്ടാം മരണം) "പാപത്തിന്റെ ശമ്പളം മരണം" (റോമ 6:23) എന്നാൽ ദുഷ്ടന്മാരുടെ ഈ അനുഭവത്തിനു വിപരീതമായി "നീതിമാന്മാർ നിത്യജീവനിലേക്ക് പോകും." (മത്താ 25:46) എന്നാൽ വ്യാജങ്ങളുടെ പിതാവ് ഈ സത്യം നിഷേധിക്കുകയും ദൈവനാമത്തെ ദുഷിക്കുകയും ചെയ്യുന്നു. തന്റെ സൃഷ്ടികളായ എണ്ണമറ്റ കോടാനുകോടി മനുഷ്യജീവികളെ പൈശാചികമായി അനന്തകാലം ദണ്ഡിപ്പിക്കുന്ന ക്രൂരചിത്തനും പ്രതികാര ബുദ്ധിയുമായി ദൈവത്തെ ചിത്രീകരിക്കുക വഴി അവന്റെ പാവന സ്വഭാവത്തെ വികൃതമാക്കി കാണിക്കുന്നു. ഷിയോൽ എന്ന എബ്രയാപദവും ഹേഡീസ്, ഗിഹെന്ന എന്ന ഗ്രീക്ക് പദങ്ങളും സാത്താൻ തെറ്റായി പരിഭാഷപ്പെടുത്തുകയും ചെയ്തു. അങ്ങനെ മാനവരാശിയിൽ ബഹുഭൂരിപക്ഷവും യാതനയിൽ കഴിയുന്ന സ്ഥലം എന്ന ഒരു ദുരർത്ഥം ഈ പദങ്ങൾക്കു വന്നു കൂടാൻ ഇടവരുത്തി. വെളിച്ചങ്ങളുടെ പിതാവ് അഗ്നിനാശത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നു. "സോദേമും ഗോമോറായും നിത്യാഗ്നിയുടെ (അവയുടെ സമ്പൂർണ്ണ നാശത്തിന്റെ ) പ്രതികാരം സഹിച്ചു കൊണ്ട് ദൃഷ്ടാന്തമായി കിടക്കുന്നു. (യൂദാ 7) അവിടെ തീ കെടാതെ നിത്യം എരിഞ്ഞു കൊണ്ടിരിക്കുന്നു എന്നല്ല, പ്രത്യുത തീ എന്നന്നേക്കുമായി ആ പട്ടണങ്ങളെ ഭസ്മീകരിച്ചു കളഞ്ഞു എന്നത്രെ.പട്ടണങ്ങളാണു ആളുകളല്ല നിത്യനാശത്തിനിരയായത്. ആളുകൾക്ക് ഭാവിയിൽ രക്ഷയ്ക്ക് ഒരു അവസരമുണ്ട്. (ഹെസ 16:46-63; മത്താ 10:15; ലൂക്കോ 10:11,12) അതു കൊണ്ട് തീ നാശത്തെക്കുറിക്കുന്നു. യെശ 66:24ലും മർക്കോ 9:43-48 ലും തീ,നരകം, പുഴു എന്ന പ്രയോഗങ്ങളും ഇതേ ആശയം തന്നെ പ്രതിപാദിക്കുന്നു. ഇവിടെ നരകം എന്നു വിവർത്തനം ചെയ്തിട്ടുള്ളത് ഹേഡീസ് അഥവ പാതാളം എന്ന പദമല്ല, അതു ആ ഭാമ്യമൃതിയുടെ ഫലമായ അബോധനിദ്രാവസ്ഥയാണു. ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഗീഹെന്ന എന്ന പദമാണു. വർജ്യപദാർത്ഥങ്ങൾ ദഹിപ്പിച്ചു കളയുന്നതിനു ഉപയോഗിച്ചു വന്ന ഹിന്നോമിന്റെ താഴ്വരയാണത്. വെളി 20:14,15; 21:8 ഇവയിൽപ്പറയുന്ന അഗ്നി ഗന്ധക തടാകം പോലെ തന്നെ. (എന്തെന്നാൽ ഇതു രണ്ടാം മരണം-ജീവനല്ല) എന്നാൽ വ്യാജങ്ങളുടെ പിതാവ് തന്റെ ഒന്നാമത്തെ ഭോഷ്ക്കിനു കോട്ടം തട്ടാതിരിക്കത്തക്കവിധം അഗ്നിനാശത്തിനല്ല നിലനില്പിനാണു പ്രതീകമായിരിക്കുന്നതെന്നും അഗ്നിത്തടാകം രണ്ടാം മരണമല്ല ഒരു ദ്വിതീയജീവിതമാണു, അഗ്നി ബാധയേൽക്കാത്ത പിശാചുക്കളിൽ നിന്നു അവർണ്ണനീയമായ ദണ്ഡനം സഹിച്ചു കൊണ്ടുള്ള അനന്തജീവിതമാണു എന്നെല്ലാം ഉപദേശിക്കുന്നു.

വെളിച്ചങ്ങളുടെ പിതാവ് "നിത്യാഗ്നി (നാശം) പിശാചിനും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്നുവെന്നും (മത്തായി 25:41) അവൻ അഗ്നി തടാകത്തിൽ (സമ്പൂർണ്ണ നിത്യനാശമാകുന്ന രണ്ടാം മരണം) എന്നന്നേയ്ക്കും രാപകൽ ദണ്ഡിപ്പിക്കപ്പെടുമെന്നും ഉപദേശിക്കുന്നു, ദണ്ഡിപ്പിക്കപ്പെടുക എന്നതിനു ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം ബസാനിസോ എന്നതാണു. ഇതിന്റെ പ്രാഥമികാർത്ഥം പരിശോധിക്കുക എന്നെത്രെ. യെശ 14:16; 66:24 ഇവ താരതമ്യപ്പെടുത്തുക. ദുഷ്ടന്മാരുടെ ഗതി എക്കാലവും നീതിമാന്മാരുടെ "പരിഗണനയ്ക്ക്" വിധേയമായിരിക്കും. അവർ "പുറപ്പെട്ടു ചെന്നു" "നോക്കിക്കാണും" അതായത് മാനസികമായി വിലയിരുത്തും, പരിശോധിക്കും എന്നു ഈ വേദഭാഗങ്ങൾ വിശദമാക്കുന്നു. ആ പരിശോധനയുടെ ഫലമായി അവർ തിന്മയോട് അഭേദ്യമാംവിധം ബന്ധപ്പെട്ടിരുന്നതിനാൽ ന്യായമായും നിത്യനാശത്തിനർഹരായിരുന്നു എന്ന് നീതിമാന്മാർക്ക് ബോധ്യമാവും. (വെളി 20:10) "മരണത്തിന്റെ അധികാരിയായ പിശാചിനെ" ക്രിസ്തു "നശിപ്പിക്കും" (ഏബ്രാ 2:14) എന്നും ലൂസിഫർ (പ്രകാശവാഹകൻ) എന്ന നിലയിൽ "ദൈവത്തിന്റെ തോട്ടമായ ഏദനിൽ" ആയിരുന്ന സാത്താൻ അവനിൽ നീതികേടു കണ്ടതുവരെ പൂർണ്ണതയുള്ളവനായിരുന്നുവെന്നും അവൻ നിശ്ശേഷമായും നിത്യമായും സംഹരിക്കപ്പെടുമെന്നും സദാകാലത്തേയ്ക്കും ഇല്ലാതെയാകുമെന്നും അവൻ അരുളിച്ചെയ്യുന്നു.(യെശ 14:12-20;യെഹ 28:11-19) എന്നാൽ വ്യാജങ്ങളുടെ പിതാവ് അവന്റെ അന്തിമ സംഹാരം രേഖപ്പെടുത്തുന്ന പ്രവചനങ്ങൾ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് അവൻ താഴെപ്പറയുന്ന മൂന്നുവിധത്തിൽ ആളുകളെ വഞ്ചിക്കുന്നു. (1) ചിലരെ അവന്റെ ആളത്വം നിഷേധിക്കാൻ അവൻ പ്രേരിപ്പിക്കുന്നു. അവൻ തിന്മയുടെ തത്ത്വം മാത്രമെന്ന് അവർ വിശ്വസിക്കുന്നു. ക്രിസ്ത്യൻ സയന്റിസ്റ്റുകളും മറ്റും ഈ വിഭാഗത്തിൽപ്പെടുന്നു.(2) രണ്ടാമതൊരു വിഭാഗം അഗ്നിത്തടാകം ശുദ്ധീകരണ സ്ഥലമാണു, അവിടെ മനുഷ്യനു ജീവഹാനി ഭവിക്കുന്നില്ല, അതിൽ നിന്നു അന്തിമമായി മനുഷ്യനു ജീവരക്ഷ കൈവരും എന്നു പഠിപ്പിക്കുന്നു. സർവ്വാത്മ രക്ഷാവാദികളും മറ്റും ഈ മതക്കാരാണു. (3) ഇനിയും ചിലർ ഈശ്വരാസ്തിക്യം തന്നെ നിഷേധിക്കുന്നു. വേദപുസ്തകത്തിന്റെ ദൈവനിശ്വസ്തതയേയും അപ്രമാദിത്വത്തേയും അവിശ്വസിക്കത്തക്കവിധം അവർ വഞ്ചിക്കപ്പെടുന്നു.

ഏവംവിധം സ്നേഹമായിരിക്കുന്ന (1യോഹ 4:8) വെളിച്ചങ്ങളുടെ പിതാവ് അന്തിമമായി ഈ പ്രപഞ്ചത്തെ നിർമ്മലീകരിക്കും. സകലദുഷ്ടന്മാരും സംഹരിക്കപ്പെടുന്നതോടെ തിന്മ നിഷ്ക്രിയമായിത്തീരും. "സകല അധർമ്മവും വായ്പൊത്തും" (സങ്കീ 109:42) അപ്പോൾ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സൃഷ്ടിയും ദൈവത്തിന്റെയും ക്രിസ്തുവിന്റെയും അപദാനങ്ങൾ കീർത്തിക്കുന്ന അത്യുല്യനിത്യസങ്കീർത്തനത്തിൽ ഭാഗഭാക്കുകളാകും. "സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും എന്നന്നേക്കും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്ന ഗാനതല്ലജം അവർ ആലപിക്കും." (വെളി 5:13,14)

No comments: