Friday, July 8, 2011

ധനവാനും ലാസറും - അവസാന ഭാഗം

4) അക്ഷരിക വ്യാഖ്യാനം സാത്താന്യ വ്യാജകഥനത്തിൽ അടിസ്ഥാനപ്പെട്ടത്

പിശാച ആദിമുതൽ ഭോഷ്ക്കു പറയുന്നു. (യോഹ 8:44) നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്നു തിന്നരുത് തിന്നുന്ന നാളിൽ നീ നിശ്ചയമായും മരിക്കും എന്നു ദൈവം ആദാമിനോട് അരുളി ചെയ്തു. (ഉല്പ 2:17) സാത്താൻ പ്രത്യക്ഷത്തിൽ തന്നെ അതിനൊരു വെല്ലുവിളി എന്നവണ്ണം ഹവ്വായോട് പറഞ്ഞു "നിങ്ങൾ നിശ്ചയമായും മരിക്കുകയില്ല. നിങ്ങൾ ദൈവത്തേപ്പോലെ ആയി നന്മ തിന്മകൾ തിരിച്ചറിയാൻ ശക്തരാകും എന്നു ദൈവം അറിയുന്നു. (ഉല്പ 3:4-5) സാരാംശത്തിൽ സാത്താന്റെ വാക്കുകളുടെ അർത്ഥം എന്ത്? അവർ നിശ്ചയമായും എന്നു വെച്ചാൽ യഥാർത്ഥത്തിൽ മരിക്കയില്ല. മരണം എന്നത് ഒരു തോന്നൽ മാത്രമായിരിക്കും. മരണാനന്തരവും ജീവിതം പ്രാകാരാന്തരേണ തുടരും. അതായത് അവർ മനുഷ്യാവസ്ഥവിട്ട് ദേവാവസ്ഥ പ്രാപിക്കും. ആത്മജീവികളായ ദേവന്മാർ(ദൈവങ്ങൾ) ആയി തീരും. പറഞ്ഞ പ്രകാരം ചെയ്യുന്ന പക്ഷം മരണശേഷം അവർക്കു സൗഭാഗ്യം (നന്മ) അനുഭവപ്പെടും. അല്ലാത്തപക്ഷം തിന്മ അഥവ ദണ്ഡനമായിരിക്കും ഫലം. മരിച്ചവർ ഒന്നും അറിയുന്നില്ല എന്ന വേദസിദ്ധാന്തത്തിനു നേർവിരുദ്ധമല്ലേ ഈ ദണ്ഡനവാദം. ഏറെക്കുറെ ലോകജനാവലിയെ ആകെത്തന്നെ വഴിതെറ്റിക്കാൻ സാത്താൻ ആയുധമാക്കിയിരിക്കുന്ന അവന്റെ ആദിമഭോഷ്കാണിത്. ഈ വലയിൽ കുടുങ്ങാത്തവർ വളരെ ചുരുക്കം.

5)അക്ഷരിക വ്യാഖ്യാനം ഉപമകളുടെ പ്രതിരൂപാത്മക സ്വഭാവത്തിനു ചേർന്നതല്ല

ഉപമകൾ സംഭവകഥകളല്ല. കേവലം അന്യോപദേശ കഥനങ്ങളാണു. കർത്താവ് നാലിനം മണ്ണിനെപ്പറ്റി പ്രസ്താവിച്ചപ്പോൾ ദൈവവചനമാകുന്ന വിത്തു വിതയ്ക്കപ്പെടുന്ന നാലിനം മനസ്സിനേയാണു അക്ഷരാർത്ഥത്തിലുള്ള മണ്ണിനേയല്ല വിവക്ഷിച്ചത്. വഴിയരിക് കഠിനചിത്തത്തെ കാണിക്കുന്നു. കഠിനചിത്തർ സത്യം സ്വീകരിക്കുന്നില, ആകാശത്തിലെ പറവകൾ ദുരാത്മാക്കളെയും വ്യാജോപഭേഷ്ഠാക്കളെയും കാണിക്കുന്നു. അവർ ഹൃദയത്തിൽ നിന്നു ദൈവവചനം അപഹരിച്ചു കളയുന്നു. ഇനിയും ഗോതമ്പിന്റെയും കളയുടെയും ഉപമ പരിശോധിക്കുക. (മത്താ 13:24-30) ഇതും ഉപമകൾക്കു അക്ഷരാർത്ഥമല്ല വിവക്ഷിതം എന്നു തെളിയിക്കുന്നു. അക്ഷരാർത്ഥത്തിലുള്ള ഗോതമ്പോ കളയോ അല്ലല്ലൊ വിതയ്ക്കപ്പെട്ടത്. ഗോതമ്പ് യഥാർത്ഥ ദൈവജനം കളയാകട്ടെ ദൈവജനങ്ങളുടെ കപടാനുകരണം. ധനവാനും ലാസറും എന്നതും ഉപമസാധാരണമായ പ്രതിരൂപാർത്ഥത്തിൽ തന്നെ വ്യാഖ്യാനിക്കണം.

6) അക്ഷരിക വ്യാഖ്യാനം ശിക്ഷയുടെ പ്രമാണത്തിനു വിരുദ്ധം

ധനവാനിൽ യാതൊരു കുറവും ആരോപിച്ചിട്ടില്ല. ധനവാനായിരിക്കുന്നതു കുറ്റമാണോ? അങ്ങനെയാണെങ്കിൽ ദൈവവും പൂർവ്വപിതാവായ അബ്രഹാമും ആയിരിക്കും ഏറ്റവും വലിയ കുറ്റവാളികൾ. അബ്രഹാം മഹാധനികനായിരുന്നു, ദൈവമാകട്ടെ അപ്രമേയധനവാനും. ഇനിയും ധനവാന്റെ മൃഷ്ടഭോജനം അനാരോഗ്യകരമല്ലങ്കിൽ അതിലുമില്ല പാപം. പട്ടുവസ്ത്രം ധരിച്ചു എന്നതാണു ഇനി ഒന്നു. അതും പാപകരമെന്ന് കരുതികൂടാ. യാചകനു അപ്പക്കഷ്ണങ്ങൾ നൽകിയതാകുമോ പാപം.? ധനവാൻ അങ്ങനെ ചെയ്തിരിക്കും അല്ലാത്തപക്ഷം ലാസർ അവിടെ സ്ഥിരവാസം ചെയ്യുമായിരുന്നില്ലല്ലോ. ഇമ്മാതിരി കാര്യങ്ങൾ അവനെ നിത്യദണ്ഡനാർഹനാക്കുമെങ്കിൽ നമ്മിൽ അനേകർക്കും ആശക്കുവകയില്ല. നാം വിലപ്പെട്ട വസ്ത്രങ്ങളും ഇഷ്ടഭോജ്യങ്ങളും അമ്പേ വർജ്ജിക്കണം. (ഉല്പ 13:2)

7) അക്ഷരിക വ്യാഖ്യാനം രക്ഷയുടെ പ്രമാണത്തിനും വിരുദ്ധം

ലാസർ എന്തെങ്കിലും സൽകർമ്മം ചെയ്തതായി പറയുന്നില്ല. ലാസർ ആകെക്കൂടി ചെയ്തതെന്താണു, കടുത്തപട്ടിണി അനുഭവിച്ചു. ഒരു കുബേരന്റെ പടിയ്ക്കൽ യാചകവൃത്തി അനുഷ്ഠിച്ചു വ്രണിതഗാത്രനായി ജീവിതം നയിച്ചു നായ്ക്കളെ വ്രണങ്ങൾ നക്കാൻ അനുവദിച്ചു. ഇതിലൊക്കെ എന്തു പുണ്യമാണുള്ളത് ? ഇതാണു മോക്ഷലാഭാപായമെങ്കിൽ നാം യാചകവൃത്തി അവലംബിച്ച് ഏതെങ്കിലും കോടീശ്വരന്റെ വീട്ടുപടിക്കൽ ക്ഷുല്പീഡിതരായി അയാളുടെ മേശയിൽ നിന്ന് വീഴുന്ന അപ്പക്കഷണങ്ങളിൽ കണ്ണിട്ടു കഴിയണം. ദേഹം നിറയെ വൃണങ്ങൾ വേണം. ആ വ്രണങ്ങൾ നക്കാൻ നായ്ക്കളെ അനുവദിക്കണം. ഇതു കൊണ്ടൊക്കെ അക്ഷരഭാക്ഷ്യം വർജ്ജ്യം എന്നു വരുന്നു.

8) അക്ഷരിക വ്യാഖ്യാനം അസാദ്ധ്യവും വിഡ്ഡിത്തവും

അക്ഷരാർത്ഥത്തിൽ ആണെങ്കിൽ അബ്രഹാമിന്റെ മടിയിൽ എത്ര പേർക്കിരിക്കാം.? അല്ലെങ്കിൽ ലാസറിന്റെ വിരൽ തുമ്പത്തേ വെള്ളത്തെപ്പറ്റി ചിന്തിക്കുക. നരകത്തിലെ തീജ്വാല തട്ടുമ്പോൾ ആ ജലാംശംവരണ്ട് പോകയില്ല? എരിതീയിൽ വരണ്ടനാവിനു ഒരു തുള്ളി വെള്ളം കൊണ്ട് എന്ത് പ്രയോജനം? ഒരു മഹാസമുദ്രം തന്നെയായാൽ മതിയാകുമോ? ഇതു പോലെ മറ്റൊരു വിഡ്ഡിത്തമല്ലേ ആ പിളർപ്പ്. "ഇവിടെ നിന്ന് അങ്ങോട്ട് കടന്നു വരാൻ വിചാരിക്കുന്നവർക്ക് സാദ്ധ്യമല്ല," എന്നു പറയുമ്പോൾ ആനന്ദനിർവൃതിയുടെ ആ സ്ഥാനത്തു നിന്ന് ദുസ്സഹദുഃഖത്തിന്റെ ഘോരനരകത്തിലേക്ക് കടക്കാൻ ആരു ശ്രമിക്കും.? മാത്രമല്ല ആത്മജീവികൾക്ക് അതും മഹാശക്തരായ ദൈവദൂതന്മാർക്ക് ഒരു പിളർപ്പ് എങ്ങനെ കടന്നു കൂടാത്തതാകും ?

9) ആത്മാവിനെ സംബന്ധിച്ച നരകവാദികളുടെ ധാരണയ്ക്ക് എതിരാണു അക്ഷരിക വ്യാഖ്യാനം

ആത്മാവ് സൂക്ഷ്മവും, അദൃശ്യവും അവിഭാജ്യവും അനശ്വരവും ആണെന്നാണു അവരുടെ വിശ്വാസം. അവരുടെ കണക്കിൽ ആത്മാവിനു അകം പുറമില്ല. ലക്ഷക്കണക്കിനു എണ്ണങ്ങളെ ഒരു ചെറിയ ചെപ്പിലൊതുക്കാം. മരണത്തിനു മുൻപും പിൻപും ശരീരത്തിന്റെ തൂക്കം നോക്കിയിട്ട് ആത്മാവിനു ഭാരമില്ല എന്ന നിഗമനത്തിൽ വരെ അവർ എത്തിയിരിക്കുന്നു. ഈ ധാരണക്കെല്ലാമെതിരാണു ധനവാനും ലാസറും അവയവങ്ങളോട് കൂടിയവരാണെന്നു പറയുന്നത്. ധനവാനു ദാഹിച്ചു വരളുന്ന നാവുണ്ട്, അബ്രഹാമിനു മടിയുണ്ട്, ലാസറിനു ആ മടിയിലിരിക്കാൻ പുഷ്ടകായമുണ്ട്, വെള്ളം മുക്കി എടുക്കാൻ വിരൽ തുമ്പുകളുണ്ട്.

10) അക്ഷരിക വ്യാഖ്യാനം ദൈവനിർണ്ണയത്തിന്റെ ലക്ഷ്യത്തിനു വിരുദ്ധം.

ദൈവത്തിന്റെ കർമ്മപരിപാടികളുടെ ലക്ഷ്യം ഒന്നാമതു ദൈവത്തിനും രണ്ടാമതു ക്രിസ്തുവിനും മഹത്വം വരുക എന്നതാണു. മൂന്നാമതായി ഭൂഗോത്രങ്ങൾക്കെല്ലാം അനുഗ്രഹം കൈവരിക എന്നതുമാണു. മനുഷ്യനെ മരണത്തിന്റെ ഉത്തരക്ഷണം മുതൽ ദണ്ഡിപ്പിക്കാൻ തുടങ്ങിയാൽ അവമതി അല്ലാതെ എന്തു മഹത്വമാണു അതു കൊണ്ട് ഉണ്ടാവുക? ദൈവത്തിന്റെ സ്നേഹം, ജ്ഞാനം, നീതി, ശക്തി ഈ നാലു സ്വഭാവലക്ഷണങ്ങൾക്കും എതിരായിരിക്കും ഇത്. ദൈവത്തിന്റെ ഭവനത്തിനാകെ കാര്യവിചാരകനായ ക്രിസ്തുവിന്റെ നാമത്തിനും അപമാനകരമായിരിക്കും അത്. മാനവകുടുമ്പത്തെ യഥാകുലം അനുഗ്രഹിക്കുക എന്ന ലക്ഷ്യത്തിനും എതിരായിരിക്കും ഇത്. അബ്രഹാമ്യ സന്തതിയിൽ ഭൂഗോത്രങ്ങളൊക്കെ അനുഗ്രഹിക്കപ്പെടും എന്ന വാഗ്ദാനം (ഉല്പ 22:18) ഇതു മൂലം സഫലമാകാതെ വരും.

11) അക്ഷരിക വ്യാഖ്യാനം കൊണ്ട് അബ്രഹാമിന്റെ വാക്കുകൾ കള്ളമെന്നു വരുന്നു.

മോശയെയും പ്രവാചകന്മാരെയും വിശ്വസിക്കാത്തപക്ഷം മരിച്ചവരിൽ നിന്ന് ഒരുവൻ എഴുന്നേറ്റ് ചെന്നാലും പ്രയോജമില്ലെന്ന അബ്രഹാമിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയല്ല. ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും സന്ദേശം ആദ്യം നിഷേധിച്ചവർ പിന്നീട് പത്രോസ് തബീഥായെ ഉയർപ്പിച്ചപ്പോൾ വിശ്വസിച്ചതായി ബൈബിൾ രേഖപ്പെടുത്തുന്നു. (അപ്പോ 9:42) അങ്ങനെ ക്രിസ്തുവും ലാസറേ മരിച്ചവരിൽ നിന്നു ഉയർപ്പിച്ചപ്പോൾ ചിലർ വിശ്വസിക്കുകയുണ്ടായി. (യോഹ 11:45) ഈ രണ്ട് സംഭവങ്ങളും അബ്രഹാമിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിലായാൽ കള്ളമെന്ന് തെളിയിക്കുന്നു.

12) അക്ഷരിക വ്യാഖ്യാനം സന്ദർഭവിരുദ്ധം.

ഭാഷയിൽ പദങ്ങളുടെ അർത്ഥം നിർണ്ണയിക്കുന്ന ഘടകങ്ങളിൽ മുഖ്യമാണു സന്ദർഭം. ഈ ഉപമ പറയാനുണ്ടായ സന്ദർഭം പരിശോധിക്കാം. ക്രിസ്തുവിന്റെ നാളുകളിൽ ശാസ്ത്രിമാരും പരീശന്മാരും മോശീയ നിയമപ്രകാരം അധികാരത്തിലിരുന്നമതോപദേഷ്ടാക്കൾ ആയിരുന്നു. അതു കൊണ്ട് ന്യായപ്രമാണത്തിൽ അവർ ഉപദേശിക്കുന്നത് അനുസരിക്കാൻ ക്രിസ്തു അവരെ ഉപദേശിച്ചു. (മത്താ 23:2,3) എന്നാൽ എല്ലാ മതോപദേഷ്ടാക്കളിലും മഹാനും ദൈവനിയുക്തനുമായിരുന്ന ക്രിസ്തുവിനെ അവർ നിഷേധിച്ചു. അതുകൊണ്ട് അവനോടുള്ള അവരുടെ മനോഭാവം എന്തെന്നും അവർ മോശയുടെ വക്താക്കളായി പെരുമാറുന്നത് എങ്ങനെയെന്നും ഗ്രഹിച്ചിട്ട് അവൻ അവരോട് പറഞ്ഞു. (15 വാക്യം) "നിങ്ങൾ മനുഷ്യരുടെ മുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു." മനുഷ്യരുടെ മുമ്പാകെ നീതിമാന്മാരായി എണ്ണപ്പെടാൻ അവർ ആഗ്രഹിച്ചു, എന്നാൽ അവരുടെ ഹൃദയം യഥാർത്ഥത്തിൽ ഈശ്വരദൃഷ്ടിയിൽ മലിമസമായിരുന്നു. കാരണം അവർ തിന്മയുടെ മൂർത്തീകരണമായിരുന്നു. ഉപദേഷ്ടാക്കൾക്ക് ആവശ്യം വേണ്ട വിനയത്തിനു പകരം അവരിൽ കുടികൊണ്ടിരുന്നത് അഹന്തയും ദുഷ്ടതയുമായിരുന്നു. യേശുക്രിസ്തു തുടർന്ന് ഇങ്ങനെ പറഞ്ഞു. (വാക്യം 16) "ന്യായപ്രമാണവും പ്രവാചകന്മാരും യോഹന്നാൻ വരെ ആയിരുന്നു." മിശിഹായെ യഹൂദജനസമക്ഷം അവതരിപ്പിച്ച സ്നാപക യോഹന്നാന്റെ കാലം വരെയാണു ന്യായപ്രമാണം അധികാരത്തിൽ ഇരുന്നത്. അന്നുമുതൽ ദൈവരാജ്യം പ്രസംഗിക്കപ്പെടുന്നു. ആളുകൾ അതിൽ ബലാൽക്കാരേണ കടക്കുന്നു. അതായതു അന്നുമുതൽ സുവിശേഷയുഗമെന്ന ഒരു പുതിയ വ്യവസ്ഥാകാലം ആരംഭിച്ചു.

ആ രാജ്യത്തിൽ പങ്കാളികളാകുക ശ്രമസാദ്ധ്യമാണു എന്നു സാരം. പിന്നീട് ന്യായപ്രമാണത്തിലെ വള്ളിപുള്ളികൾ അസ്ഥാനത്താകുന്നതിലും ആകാശഭൂമികൾ നീങ്ങിപോകുന്നത് എളുപ്പം എന്നു കർത്താവ് അരുളിചെയ്തു, അതായത് ന്യായപ്രമാണത്തിലെ നിസ്സാര വസ്തുതകൾക്കുപോലും നിവൃത്തി ഉണ്ടാകും. ദൈവമാണു അതിന്റെ കർത്താവ് ദൈവം തന്റെ പ്രവൃത്തിയിൽ ഒന്നിലും പരാജയപ്പെടുന്നില്ല. (യെശ 14:27) പ്രകൃതത്തിൽ കർത്താവ് വിവാഹസംബന്ധമായ വലിയൊരു പ്രാമാണം നൽകുന്നു. "ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്താൽ അവൻ വ്യഭിചാരം ചെയ്യുന്നു." ഭർതൃപരിത്യക്തയായവളെ പരിണയിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. പ്രകൃതത്തിൽ കർത്താവ് ഇതു പറഞ്ഞതിനുള്ള പ്രസക്തിയെന്ത് ? റോമ 7:1-6 പരിശോധിക്കാം. ഈ സുവിശേഷയുഗത്തിൽ ഏതെങ്കിലും യഹൂദൻ മോശയെ ഉപേക്ഷിച്ച് ക്രിസ്തുമതമൊഴികെ മറ്റേതിനോടെങ്കിലും ബന്ധപ്പെട്ടാൽ അവൻ വ്യഭിചാരിയായി എണ്ണപ്പെടും. കാരണം ന്യായപ്രമാണം അവൻ തള്ളിക്കളയുന്നു. അപ്പോൾ തന്നെ വിശ്വസിക്കുന്ന ഏവർക്കും നീതിക്കായി ന്യായപ്രമാണത്തിന്റെ അവസാനമായ ക്രിസ്തുവിനോട് അവൻ ബന്ധപ്പെടുന്നുമില്ല. എന്നാൽ അവൻ ക്രിസ്തുവിൻ മണവാട്ടി ഗണത്തിൽ ഉൾപ്പെടുന്ന പക്ഷം വ്യഭിചാരിയായി ഗണിക്കപ്പെടുകയില്ല. ക്രിസ്തു ന്യായപ്രമാണം നിവർത്തിച്ചതു കൊണ്ട് അവന്റെ പ്രവൃത്തി ദൈവവ്യവസ്ഥാനുസരണമായിരിക്കും. ഈ ഉപമ ന്യായപ്രമാണയുഗത്തിൽ നിന്ന് കൃപായുഗമായ സുവിശേഷയുഗത്തിലേക്കുള്ള മാറ്റത്തേ കുറിക്കാനാണു കർത്താവ് പറഞ്ഞതെന്നു സ്പഷ്ടം. ഇങ്ങനെ സന്ദർഭവും അക്ഷരിക വ്യാഖ്യാനത്തിന്റെ അനൗചിത്യം തെളിയിക്കുന്നു. അക്ഷരികമായി വ്യാഖ്യാനിക്കുന്ന പക്ഷം ഈ സന്ദർഭം അപ്രസക്തവും അംഗതവും എന്നുവരും.

ഉപമയുടെ പൊരുൾ

ധനവാൻ യഹൂദജാതിയുടെ അഥവാ ജഡപ്രകാരമുള്ള യിസ്രായേലിന്റെ പ്രതിരൂപമാണു. ധനവാന്റെ മരണം യഹൂദയുഗത്തിന്റെ അറുതിയെ കുറിക്കുന്നു. മരണാനന്തരമുള്ള ധനവാന്റെ അവസ്ഥ ക്രിസ്തീയ യുഗത്തിൽ യഹൂദജനതയുടെ സ്ഥിതി ചിത്രീകരിക്കുന്നു. യഹൂദ ജനതക്ക് അവർ ദൈവവുമായുള്ളാ ഉഭയസമ്മതം അഭംഗം പാലിക്കുമെങ്കിൽ ഒരു പുരോഹിത രാജകുലമായിരിക്കുമെന്ന് (പുറ 19:5,6) വാഗ്ദാനം നൽകപ്പെട്ടിരുന്നു. ധനവാൻ ധരിച്ച പട്ടും ധൂമ്രവസ്ത്രങ്ങളും ഈ വസ്തുത കാണിക്കുന്നു. പട്ട് പൗരോഹിത്യചിഹ്നവും ധൂമവസ്ത്രം രാജകീയ ചിഹ്നവുമാണു. അവർക്ക് നൽകപ്പെട്ട ന്യായപ്രമാണവും പ്രവാചകങ്ങളുമാണു ധനവാന്റെ മൃഷ്ടഭോജ്യം. ഇവ മറ്റൊരു ജാതിക്കും നൽകപ്പെട്ടിരുന്നില്ല. (റോമ 3:1,2:9:4) ധനവാന്റെ മരണം കാണിക്കുന്നത് ക്രിസ്തുവിനെ തിരസ്കരിച്ചതോടെ യഹൂദൻ ദൈവത്തിന്റെ ജനമല്ലാതായി തീർന്നതത്രെ. ദൈവ ജനമെന്ന പദവിയിൽ നിന്ന് അവർ തള്ളപ്പെട്ടു. (മത്താ 23:38; 21:43) എന്നാൽ ഇത് എന്നേക്കുമായിട്ടല്ല. പൗലോസ് അപ്പസ്തോലൻ പറയുന്ന പ്രകാരം അവർ സഹസ്രാബ്ദത്തിൽ അവന്റെ ജനമായി വീണ്ടും അംഗീകരിക്കപ്പെടും. എന്നാൽ സുവിശേഷയുഗത്തിൽ ദൈവജനമെന്ന നിലയിൽ ഒരു ജാതിയായി അവർ തിരസ്കൃതരായിരിക്കുന്നു. ഈ തിരസ്ക്കാരത്തേയാണു ധനവാന്റെ മരണവും പാതാളത്തിലുള്ള അടക്കവും തുടർന്നുള്ള പീഡനവും കാണിക്കുന്നത്.

ലാസറാകട്ടെ ദൈവഭയമുള്ള യഹൂദേതര ജനതയെ കാണിക്കുന്നു. യഹൂദ യുഗത്തിൽ ഇവർ ധനവാന്റെ പടിക്കൽ ലാസർ എന്നവണ്ണം ഇസ്രയേലിനു മാത്രമായിരുന്ന ദൈവീക സത്യങ്ങളും, അരുളപ്പാടുകളും വാഗ്ദത്തങ്ങളുമായ വിഭവങ്ങളുടെ ഓഹരിക്ക് വേണ്ടി ആഗ്രഹിച്ചിരുന്നു. (യോശു 2:14; 1 രാജ 10:3,13; 2 രാജാ 5:9,10; ദാനി 2:47; മർക്കോ 7:25-30) ലാസറിന്റെ വ്രണങ്ങൾ നക്കിയ നായ്ക്കളാകട്ടെ സോക്രട്ടീസ്, പ്ലോറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ ജാതീയ ദാർശനീകന്മാരെ കുറിക്കുന്നു. ഈ തത്വജ്ഞാനികൾ തങ്ങളുടെ തത്വശാസ്ത്രസിദ്ധാന്തങ്ങൾ കൊണ്ട് മാനവ കുടുമ്പത്തിനു വീഴ്ചയുടെ ഫലമായി സംഭവിച്ചിരിക്കുന്ന ക്ഷതങ്ങളുടെയും വ്രണങ്ങളുടെയും വേദന കഴിവതും ലഘൂകരിക്കാൻ ശ്രമിച്ചു. പക്ഷെ അതു വേണ്ടത്ര ഫലിച്ചില്ല. ഇസ്രയേൽ പൗരത്വത്തോട് ബന്ധമില്ലാതെ വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പരദേശികളുമായി പ്രത്യാശയില്ലാത്തവരുമായ ജാതികൾ എന്ന നിലക്ക് വന്ന മാറ്റമാണു ലാസറിന്റെ മരണം കുറിക്കുന്നത്. (എഫേ 2:12,13) ദൂതന്മാർ ലാസറിനേ അബ്രഹാമിന്റെ മടിയിലേക്ക് കൊണ്ട് പോയതോ ? ആരാണു ഈ ദൂതന്മാർ ? യേശുക്രിസ്തുവും അപ്പോസ്തോലന്മാരും അവരുടെ കാലശേഷം ദൈവത്തിന്റെ സന്ദേശവാഹകന്മാരായിരുന്നിട്ടുള്ളവരുമത്രേ. ഈ ചിത്രത്തിൽ അബ്രഹാം പിതാവായ ദൈവത്തേയും അബ്രഹാമിന്റെ മടി ദൈവത്തിന്റെ പിതൃത്വത്തേയും കാണിക്കുന്നു. അങ്ങനെ ജാതികൾ ദൈവത്തിന്റെ പുത്രന്മാരും അവന്റെ കൃപക്ക് പാത്രങ്ങളുമായി.( റോമ 4:11-17)

മരണത്തിന്റെയും അടക്കലിന്റെയും ഈ പ്രതിരൂപങ്ങളെ തുടർന്ന് കർത്താവ് മറ്റൊന്നു കൂടി ഉപയോഗിച്ചു. പാതാളത്തിലെ (നരകം=ഹേഡീസ്) യാതന. പാതാളത്തിൽ (ഗ്രീക്ക് മൂലം ഹേഡീസ്) യാതന അനുഭവിക്കുമ്പോൾ അവൻ മേലോട്ട് നോക്കി. ദൂരത്ത് അബ്രഹാമിനെ കണ്ടു. ഒരു ജനതയെന്ന നിലയിൽ നാശം ഭവിച്ചിട്ട് ജാതികളുടെ മദ്ധ്യേ അടക്കപ്പെട്ട നിലയിൽ ചിതറിപ്പോയ ശേഷം ഇസ്രായേലിനു വലിയ ഒരു പീഡാകാലം നേരിടുമെന്നാണു പാതാള യാതന കാണിക്കുന്നത്. അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചു കിടക്കുന്ന ജാതികളുടെ മദ്ധ്യേ ചിതറിപ്പോയിട്ട് ലോകദൃഷ്ടിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയെ അടക്കലിനോട് സാദൃശ്യപ്പെടുത്തുന്നത് എത്ര ചേർച്ചയായിരുക്കുന്നു. അബ്രഹാമിന്റെ മടിയിൽ ലാസറിനെ കാണുന്നതാകട്ടെ ജാതികൾ ക്രിസ്തുവിലൂടെ ദൈവപുത്രത്വത്തിലേക്കു പ്രവേശിച്ചിരിക്കുന്നു എന്നും തങ്ങൾ ദൈവകൃപയിൽ നിന്നും തിരസ്കൃതരായിരിക്കുന്നു എന്നും യഹൂദജനത മനസ്സിലാക്കുന്നതിനേ കുറിക്കുന്നു.

ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി തന്റെ നാവു തണുപ്പിക്കുന്നതിനു ധനവാൻ ആഗ്രഹിച്ചു. കരുണക്കായി യാചിച്ചു. ക്രിസ്ത്യാനികൾ എന്നു പേരെടുത്തിരിക്കുന്നവരിൽ നിന്നാണല്ലോ യഹൂദജനം സഹായം പ്രതീക്ഷിച്ചത്. വിരലിന്റെ അറ്റത്തേ വെള്ളത്തുള്ളി ക്രൈസ്തവമണ്ഡലത്തിൽ നിന്നു പ്രതീക്ഷിച്ച ആശ്വാസജനകമായ നടപടികളെ അവ എത്ര നിസ്സാരമായ തോതിലായാലും കുറിക്കുന്നു. വെള്ളം ദൈവവചനത്തെ കാണിക്കുന്നു. (യോജ 1:53, എഫേ 5:26) നാവിനെ തണുപ്പിക്കുന്ന വെള്ളം ദൈവവചനത്തിൽ നിന്നു ലോകസമക്ഷം പ്രഘോഷിപ്പിക്കപ്പെടുന്നതിനായി നൽകപ്പെടുന്ന സന്ദേശം തന്നെ. യാതനയുടെ ലഘൂകരണത്തിനുള്ള പ്രാർത്ഥന, സുവിശേഷയുഗത്തിന്റെ ദീർഘമായ കാലാന്തരാളത്തിൽ തങ്ങളെ അഭിമുഖീകരിച്ചിരുന്ന യാതനകളിൽ നിന്നു ഭാഗീകമായിട്ടെങ്കിലും മോചനത്തിനായി യഹൂദ ജനത പ്രകടിപ്പിച്ചു പോന്ന ആഗ്രഹത്തേ കുറിക്കുന്നു. കാരണം ക്രൈസ്തവരുൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളും അവരെ നിഷ്കരുണം പീഡിപ്പിച്ചിരുന്നു. സുവിശേഷ യുഗത്തിൽ തങ്ങൾക്ക് നേരിട്ടിരുന്ന നിശിതമായ കദനഭാരങ്ങളിൽ നിന്നുള്ള മോചനത്തിനായി അവർ നിർവ്വഹിച്ചു വന്ന പ്രാർത്ഥനയ്ക്കു അവരുടെ പ്രാർത്ഥനാ പുസ്തകങ്ങൾ തെളിവാണു.

അബ്രഹാം ധനവാന്റെ യാചനക്കു ദ്വിമുഖമായ ഒരുത്തരമാണു നൽകിയത് (വാക്യം 35,35) മകനേ എന്നാണു അബ്രഹാമിന്റെ സംബോധന. ന്യായപ്രമാണപുത്രന്മാരാണല്ലോ യഹൂദജനം. ആ ന്യായപ്രമാണ ഉദയസമ്മതത്തിന്റെ ലംഘനത്തിനുള്ള ഫലമായ ശിക്ഷകളാണു (ലേവ്യർ 26) അവർക്ക് നേരിട്ടിരിക്കുന്ന പീഡകളും ദുരിതങ്ങളുമെന്നത്രെ അബ്രഹാം ഒന്നാമതു പറയുന്നത്. രണ്ടാമതായി ഇരുകക്ഷികൾക്കുമിടയിലുള്ള ഒരു പിളർപ്പിനെപ്പറ്റി പറയുന്നു. സുവിശേഷസഭയും യഹൂദസഭയും തമ്മിലുള്ള അന്തരമാണു ഈ പിളർപ്പ്. ഇതാകട്ടെ ദുസ്തരമാണു. ക്രിസ്തുവിൽ കൂടെയല്ലാതെ ആർക്കും ദൈവപൈതൽ ആകാൻ സാദ്ധ്യമല്ല. സുവിശേഷയുഗം സംബന്ധിച്ച ദൈവവ്യവസ്ഥയെ യാതൊരു യഥാർത്ഥ ദൈവപൈതലും ലംഘിക്കാൻ മുതിരുകയില്ല. ക്രിസ്തുവിനെ അംഗീകരിക്കാത്ത ഏതെങ്കിലും യഹൂദനു സുവിശേഷത്തിൽ നിന്നുള്ള സാന്ത്വനം വാഗ്ദാനം ചെയ്യുന്നവൻ ഈ വ്യവസ്ഥയെ ലംഘിക്കുകയായിരിക്കും. അതു കൊണ്ട് ദൈവത്തിനോ അവന്റെ പക്ഷത്തുള്ള ലാസർ പക്ഷത്തിനോ യഹൂദൻ എന്ന നിലയിൽ അവരെ തുണക്കാൻ സാദ്ധ്യമല്ല.

അടുത്തതായി ധനവാൻ തന്റെ സഹോദരന്മാരെ സഹായിക്കാനായി അപേക്ഷ. ആരാണു ഈ സഹോദരന്മാർ? ബാബിലോണിയ പ്രവാസത്തിൽ നിന്ന് മടങ്ങി വന്ന യഹൂദ, ബന്യാമിൻ എന്ന രണ്ട് ഗോത്രങ്ങളെയാണു ഇവിടെ ധനവാൻ എന്നു പറയുന്നത്. ആനിലേക്ക് അഞ്ചു സഹോദരന്മാർ പ്രവാസികളായി അശൂരിലേക്ക് പോകയും ചുരുക്കം പേരൊഴികെ ആരും മടങ്ങി വരാൻ ഇടയാകാതെ വരികയും ചെയ്തു. ശേഷിച്ച പത്തു ഇസ്രായേല്യഗോത്രങ്ങളാണു. "ഇസ്രായേലിലെ കാണാതെ പോയ പത്തു ഗോത്രങ്ങൾ" എന്നാണു ഇവർ സാധാരണയായി അറിയപ്പെടുന്നത്. യഹൂദജനത സുവിശേഷയുഗത്തിൽ ഈ ദശഗോത്രങ്ങളുടെ സഹായത്തിനായി ആരെയെങ്കിലും എഴുന്നേല്പ്പിക്കണമേ എന്നു ദൈവത്തോട് പ്രാർത്ഥിച്ചു വരുന്നു. അവർക്കു മോശയും പ്രവാചകന്മാരുമുണ്ടെന്നും അവർ അവരുടെ വാക്കുകൾ അംഗീകരിക്കട്ടെയെന്നും അബ്രഹാം പറഞ്ഞു. ഇതിൽ അവാസ്തവമൊന്നുമില്ല. യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങൾക്കല്ലാതെ മോശയും പ്രവാചകന്മാരും നൽകപ്പെട്ടിട്ടില്ല. അതു കൊണ്ട് ഇവിടെ കാണാതെ പോയ പത്തു ഗോത്രങ്ങളെയാണു വിവക്ഷിക്കുന്നത് എന്നു സ്പഷ്ടം.

എന്നാൽ യഹൂദജനം തങ്ങളുടെ അഭ്യർത്ഥന മറ്റൊരു രൂപത്തിൽ അവതരിപ്പിച്ചു. ഒരുവൻ മരിച്ചവരിൽ നിന്ന് എഴുന്നേറ്റ് ചെന്ന് സാക്ഷ്യം നൽകുന്ന പക്ഷം അവർ വിശ്വസിക്കും എന്ന്. പാപത്തിലുള്ള സാദൃശ്യാർത്ഥ മരണത്തിൽ നിന്നാണല്ലോ ലാസർ വർഗ്ഗം ജീവനിലേക്കു വന്നിരിക്കുന്നത്. (എഫേ 2:1; കൊല 2:12,13; 3:1) ഇസ്രായേൽ മോശയേയും പ്രവാചകന്മാരെയും അവിശ്വസിക്കുന്ന പക്ഷം സുവിശേഷയുഗത്തിൽ പാപമരണത്തിൽ നിന്ന് മോചനം പ്രാപിച്ച ജാതികൾ വഴിയായി നൽകപ്പെടുന്ന സാക്ഷ്യവും അവഗണിക്കപ്പെടുമെന്നാണു അബ്രഹാം നൽകുന്ന മറുപടി. ഇങ്ങനെ അബ്രഹാം നൽകുന്ന ദ്വിമുഖമായ ഉത്തരം ദൈവനിർണ്ണയങ്ങളോട് പൊരുത്തപ്പെട്ടതും തദ്വാര ദൈവത്തിനു പ്രസാദകരവും ആയിരുന്നു എന്നു നാം കാണുന്നു. മറ്റെല്ലാ ഉപമകളും പോലെ ഈ ഉപമയും അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കേണ്ടതല്ലെന്നും ഈ ഉപമയിൽ അന്തർഭവിച്ചിരിക്കുന്ന പ്രതിരൂപാർത്ഥമെന്തെന്നും കണ്ട് കഴിഞ്ഞല്ലോ.

ഇനിയും ധനവാൻ എന്നെങ്കിലും പാതാളത്തിൽ നിന്ന് വിമുക്തനാകുമോ? ഏതാനും തിരുവെഴുത്തുകൾ പരിശോധിക്കാം. യിരെമ്യാ 16:14-16 "ഇസ്രായേൽ മക്കളെ മിസ്രയിമിൽ നിന്നു വിടുവിച്ച യഹോവ ജീവിക്കുന്നു." എന്നിങ്ങനെ യിസ്രയേൽ യഹോവയുടെ നാമം ചൊല്ലി ആണയിട്ടിരുന്നു എന്നു നമുക്കറിയാം. മിസ്രയിമിൽ നിന്നുള്ള പുറപ്പാടിനേയാണു ഇവിടെ വിവക്ഷിക്കുന്നത്. ഭാവിയിലാകട്ടെ "ഉത്തരദിക്കിൽ നിന്നും യഹോവ അവരെ ചിതറിച്ചു കളഞ്ഞ എല്ലാ ദേശങ്ങളിൽ നിന്നും യിസ്രയേൽ മക്കളെ വീണ്ടെടുത്ത യഹോവ ജീവിക്കുന്നു" എന്നായിരിക്കും ഈ ശപഥവാക്യം. ഇവിടെ പരാമർശിക്കുന്ന ഉത്തരദിക്ക് റഷ്യയാണു യൂറോപ്പ്പ്യൻ, ഏഷ്യൻ, ആഫ്രിക്കൻ നാടുകളാണു മറ്റ് ദിക്കുകൾ. സുവിശേഷയുഗത്തിൽ യഹൂദജാതി ചിതറിപ്പാർത്ത ദേശങ്ങളാണിവ. വിശുദ്ധനാട്ടിലേക്ക് അവരെ മടക്കി കൊണ്ട് വരുമെന്ന് കൂടെ ദൈവത്തിന്റെ വാഗ്ദത്തമുണ്ട്. ഈ പ്രവചനം നമ്മുടെ കണ്മുമ്പാകെ നിവർത്തിച്ചു കൊണ്ടിരിക്കുന്നു. അവർ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. "ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും, അവൻ അവരെ പിടിക്കും എന്നു കർത്താവ് അരുളി ചെയ്യുന്നു. ആരാണു ഈ മീൻപിടുത്തക്കാർ? സീയോനിസമെന്ന ആകർഷകമായ ഇരകാണിച്ച് മത്സ്യങ്ങളെ എന്ന പോലെ ഇസ്രയേൽ ജനതയേ സ്വദേശത്തേക്ക് വശീകരിച്ചവരാണവർ. പിന്നീട് ദൈവം പറയുന്നു." അതിനുശേഷം ഞാൻ അനേകം നായാട്ടുകാരെ വരുത്തും. അവർ അവരെ എല്ലാ പർവ്വതങ്ങളിൽ നിന്നും നായാടിപിടിക്കും." ഇവിടെ പർവ്വതം ഭരണാധികാരികളെയും കുന്ന് ജനായത്തവാഴ്ചകളെയും പാറയുടെ വിടവുകൾ ചിതറിപോയ കാലത്ത് അവർക്ക് അഭയം നൽകിയിരുന്ന വിവിധ സ്ഥാപനങ്ങളെയും കുറിക്കുന്നു. ഈ നായാട്ടുകാർക്ക് നല്ലൊരുദാഹരണമാണു ജർമ്മൻ‍കാർ. ഹിറ്റ്ലറുടെ ഉരുക്കുമുഷ്ടിയാൽ മറ്റേതൊരു ജനതയിലും ക്രൂരമായി മർദ്ദിക്കപ്പെട്ട ജനവിഭാഗമാണു യഹൂദൻ. 50 ലക്ഷം യഹൂദരെ തടങ്കൽ പാളയങ്ങളിൽ പാർപ്പിച്ച് നിന്ദ്യവും നീചവുമായ മർദ്ദന മുറകൾ അവർക്കെതിരെ പ്രയോഗിച്ച മനുഷ്യാധമനാണു ഹിറ്റ്ലർ. ശ്വാസം മുട്ടിച്ച് കൊല്ലുന്നതുൾപ്പെടെ പലഹീനമായ നടപടികളും അയാൾ അവർക്കെതിരെ കൈകൊണ്ടു. എന്നാൽ ജർമ്മൻ‍കാർ മാത്രമല്ല യഹൂദനെതിരെ ഇപ്രകാരം ക്രൂരമർദ്ദനസമ്പ്രദായങ്ങൾ അവലംബിച്ചത്. 1881ൽ റഷ്യയിൽ ആരംഭിച്ച് റുമേനിയ, ആസ്ത്രിയ, പോളണ്ട് എന്നിങ്ങനെ ഒന്നിനു പിന്നാലെ ഒന്നായി യഹൂദനെ പീഡിപ്പിക്കുന്നതിൽ രാഷ്ട്രങ്ങൾ അഹമഹമികയാ മുമ്പോട്ട് വന്നു. നിസ്സഹായരായ വേട്ട മൃഗങ്ങളെ എയ്തുവീഴ്ത്താൻ വേണ്ടി നായാട്ടുകാരെന്നവണ്ണം ഈ രാഷ്ട്രങ്ങൾ യഹൂദനെ ലക്ഷീകരിക്കാൻ തുടങ്ങി. യഹൂദനു ദൈവകൃപ വീണ്ടും ലഭിക്കേണ്ട ഈ കാലഘട്ടത്തിൽ അവനെ സ്വദേശത്ത് മടക്കി കൊണ്ട് വരികയെന്ന ദിവ്യ നിർണ്ണയം സഫലമാകാൻ തന്നെയാണു ഇങ്ങനെ സംഭവിച്ചത്.

യെഹസ്കിയേൽ 36:24-28 ജാതീയമായി നേരിട്ട നാമാവശേഷാവസ്ഥയായ ഹേഡീസിൽ നിന്ന് ധനവാൻ വർഗ്ഗം വീണ്ടെടുക്കപ്പെടുമെന്ന് ഈ വേദഭാഗം തെളിയിക്കുന്നു. ഈ വാക്യങ്ങൾ സ്വദേശത്തേക്കുള്ള അവരുടെ ഇക്കാലത്തെ മടങ്ങിവരവിനെ മാത്രമല്ല, സഹസ്രാബ്ദത്തിൽ അവർക്ക് കൈവരാനിരിക്കുന്ന അവസ്ഥയെയും കാണിക്കുന്നു.

യെഹ 37:21-25 ജഡീക ഇസ്രയേലിനു ദൈവകൃപ പൂർണ്ണമായി വീണ്ടും കിട്ടുമെന്ന് ഈ വേദഭാഗവും തെളിയിക്കുന്നു. യുഗത്തിന്റെ അന്ത്യത്തിൽ ഈ സന്ദേശം ഇസ്രായേലിനു നൽകണമെന്ന് ദൈവം തന്റെ സുവിശേഷയുഗാനുയായികളോട് അനുശാസിക്കുന്നു. ഈ വാക്യങ്ങളുടെ നിവൃത്തി സഹസ്രാബ്ദയുഗത്തിലാണു. അന്ന് പൊരുളിലെ ദാവീദായ ക്രിസ്തുവിനും സഭയ്ക്കും കീഴിൽ ഇസ്രായേൽ ഏകരാഷ്ട്രമായി പുനഃസംഘടിപ്പിക്കപ്പെടും.

ലൂക്കാ 2:34 "പിന്നെ ശിമയോൻ അവരെ അനുഗ്രഹിച്ചു അവന്റെ അമ്മയായ മറിയയോട് അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിനു ഇവനെ ഇസ്രായേലിൽ പലരുടെയും വീഴ്ചക്കും എഴുന്നേല്പ്പിനും മറുത്തു പറയുന്ന അടയാളത്തിനുമായി വെച്ചിരിക്കുന്നു." ശിമയോൻ മറിയയോട് ക്രിസ്തുവിനെ സംബന്ധിച്ച് പറയുന്ന ഈ പ്രവചനത്തിൽ അവൻ ഇസ്രായേലിനു ഇടർച്ചക്ക് ഒരു മുഖാന്തരമായിരിക്കുമെന്നും പലർക്കും വീഴ്ചഭവിക്കുമെന്നും എന്നാൽ അവർ സഹസ്രാബ്ദയുഗത്തിൽ വീണ്ടും അവൻ മൂലം എഴുന്നേല്പ്പിക്കപ്പെടുമെന്നും പറഞ്ഞിരിക്കുന്നു. അന്നു അവൻ അവരുടെ രക്ഷകനും കർത്താവും ആയിരിക്കും. സഹസ്രാബ്ദഭൂമി അവൻ അവർക്കു ഭവനമായി നൽകുകയും ചെയ്യും. സുവിശേഷയുഗത്തിലുടനീളം അവൻ അവർക്ക് മറുത്തു പറയുന്ന ഒരു അടയാളമായിരുന്നു, കാരണം അവനിൽ ആഗ്രഹിക്കത്തക്ക സൗന്ദര്യമൊന്നും കണ്ടെത്താൻ കഴിയാതെ അവർ അവനെ തിരസ്കരിച്ചു കളഞ്ഞു.

യെഹ 16:46-63 ധനവാൻ അഥവ യഹൂദജാതി എന്നാളും പാതാളത്തിൽ ആയിരിക്കയില്ലെന്ന് ഈ വേദഭാഗവും തെളിയിക്കുന്നു. സഹോദരിമാർ എന്ന നിലക്ക് ഇസ്രയേലിനെ ശമർ‍യ്യയോടും സോദോമിനോടും താരതമ്യപ്പെടുത്തുന്നു. അധികതരമായ വെളിച്ചത്തിനെതിരെ പാപം ചെയ്തവളെന്ന നിലയിൽ അവളെ മൂവരിൽ ഏറ്റവും അപരാധിനിയായി പരിഗണിക്കുകയും ചെയ്യുന്നു. (വാ 46-52) മൂത്ത സഹോദരിയായ ശമരിയും അവളുടെ പുത്രിമാരോട് കൂടി ദശഗോത്ര രാജ്യത്തേ അവളുടെ ആശ്രിതവിഭാഗങ്ങളെക്കൂടെ പ്രതിനിധീകരിക്കുന്നു. ഇസ്രയേലിയ രാജാവായ ഒമ്രിയുടെ കാലത്ത് ശമര്യാപട്ടണം ഈ രാജ്യത്തിന്റെ തലസ്ഥാനമായി തീർന്നു. അങ്ങനെ ആ നഗരനാമം മുഴുവൻ രാജ്യത്തിന്റെയും പേരായിതീർന്നു. സോദോമും പുത്രിമാരും ലോത്തിന്റെ കാലത്ത് നശിപ്പിക്കപ്പെട്ട സോദോമിനെയും അവളുടെ ആശ്രിതരാജ്യങ്ങളെയും കുറിക്കുന്നു. പ്രവാചകൻ ഇങ്ങനെ തുടരുന്നു. "നീ അവർക്ക് ആശ്വാസമായി നിന്റെ ലജ്ജവഹിക്കേണ്ടതിനും നീ ചെയ്തിട്ടുള്ള എല്ലാവറ്റേയും കുറിച്ച് ലജ്ജിക്കേണ്ടതിനു ഞാൻ സോദോമിനെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും (ദാസത്വം, അടിമത്വം) അവരുടെ നടുവിലുള്ള നിന്റെ പ്രവാസികളുടെ (അടിമകളുടെ) സ്ഥിതിയും (ദാസത്വം) മാറ്റും. ഇവിടെ പറയുന്ന ദാസത്വം മരണത്താൽ ഉള്ള അവരുടെ ദാസത്വം അല്ലെങ്കിൽ അടിമത്വം ആണു. അവർ അപ്പോൾ മരിച്ചവരായിരുന്നല്ലോ. ശവക്കുഴിയുടെ വാതിൽ തുറക്കുവാനാണല്ലോ ക്രിസ്തുവന്നത്. അങ്ങനെ അടിമകളെ അഥവാ ദാസന്മാരെ സ്വതന്ത്രരാകുന്നു. (യെശ 61:1;സെഖ 9:11) നിന്റെ സഹോദരിയായ സോദോമും അവളുടെ പുത്രിമാരും, ശമര്യയും അവളുടെ പുത്രിമാരും, നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വരും. ആദാമും ഹവ്വയും പാപത്താൽ അധഃപതിക്കുന്നതിനു മുമ്പുള്ള ഏദേന്യ അവസ്ഥയിലേക്കും ജീവനിലേക്കും എല്ലാവർക്കും യഥാസ്ഥാനപ്പെടുവാൻ കഴിയും. ഇത് യേശുവിന്റെ മറുവിലയാഗത്താൽ സാദ്ധ്യമാക്കിയിരിക്കുകയാണു. ആദാമിന്റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്റെചുറ്റും നിന്ന് നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യ പുത്രിമാരും നിന്നെ നിന്ദിച്ച കാലത്തു എന്ന പോലെ നിന്റെ ദുഷ്ടതവെളിപ്പെടുന്നതിനു മുമ്പേ നിന്റെ ഗർവ്വത്തിന്റെ നാളിൽ നിന്റെ സഹോദരിയായ സോദോമിന്റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല. നിന്റെ ദുഷ്കർമ്മവും നിന്റെ മ്ലേഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട് (ആകയാൽ യഹോവ തന്റെ നീതിയാൽ അവരെ ശിക്ഷിച്ചു. അതു തക്കസമയത്ത് അവർക്കുണ്ടായി) യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. നിയമം ലംഘിച്ച (സീനായിൽ വച്ച് അവർ ചെയ്ത നിയമം) സത്യം തുഛീകരിക്കുന്ന നീ ചെയ്തതു പോലെ ഞാൻ നിന്നോടും ചെയ്യും. എങ്കിലും നിന്റെ യൗവ്വനകാലത്ത് നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്ത് ഒരു ശാശ്വത നിയമം നിന്നോട് ചെയ്യും. (ദൈവം അവരോട് ഉടമ്പടി ചെയ്ത സന്ദർഭത്തിൽ അവർ അവന്റെ നിയമ അനുസരിക്കുന്ന പക്ഷം അവർക്ക് പുരോഹിത രാജത്വം അവൻ വാഗ്ദാനം ചെയ്തിരുന്നു. (പുറ 19:5,6) അവർ അതു ലംഘിച്ചു എങ്കിലും അവനത് മറക്കാൻ കഴിഞ്ഞില്ല.) നിന്റെ ജേഷ്ടത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊളുമ്പോൾ, അന്നു നീ നിന്റെ വഴികളെ ഓർത്തു നാണിക്കും ഞാൻ അവരെ നിനക്കു പുത്രിമാരായു തരും (യഥാസ്ഥാപന അനുഗ്രഹങ്ങളാൽ അബ്രഹാമിന്റെ ജഡീക സന്നതി ആയി അവർ ഇസ്രായേലിലേക്ക് വരും) നിന്റെ നിയമപ്രകാരം അല്ലതാനും. (ന്യായപ്രമാണത്താലല്ല) ഞാൻ നിന്നോട് നിയമം ചെയ്യും. ഞാൻ യഹോവ എന്നു നീ അറിയും, "ഈ പ്രവചനം അനുസരിച്ച് ജഡിക ഇസ്രയേൽ പൂർണ്ണഹൃദയത്തോടെ ദൈവത്തിങ്കലേക്ക് തിരിയുമ്പോൾ അവൻ അവരുമായി ഈ ഉഭയസമ്മതത്തിൽ പ്രവേശിക്കും. ദൈവം എക്കാലത്തേയ്ക്കും അവരുടെ ദൈവം ആയിരിക്കും. "നീചെയ്തതൊക്കെയും ഞാൻ നിന്നോട് ക്ഷമിക്കുമ്പോൾ നീ ഓർത്ത് ലജ്ജിച്ച് നാണം നിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിനും അവർ അവനെ അറിയേണ്ടതിനും അവൻ അവരോട് തന്റെ നിയമം ചെയ്യും." അബ്രഹാമ്യ ഉഭയസമ്മതത്തിന്റെ പേരിലായിരിക്കും ഇത്. കൂടാതെ ക്രിസ്തുവും സഭയും കൂടെ സോദോമിനും ഇതരനഗരങ്ങൾക്കും വേണ്ടി മാത്രമല്ല, അവയിലെല്ലാധികമായി അധർമ്മ ചാരിണീയായി തീർന്ന ദശഗോത്രരാജ്യമായ ഇസ്രായേലിനും വേണ്ടി കൂടിയും നിർവ്വഹിക്കുന്ന വേലയുടെ ഫലമായിട്ടായിരിക്കും ഇത്. ദൈവത്തിനു അവരില്ലെല്ലാം കരുണതോന്നുകയും താൻ അവരെയെല്ലാം അനുഗ്രഹിക്കുകയും ചെയ്യും. അങ്ങനെ സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് അവരുടെ നന്മയ്ക്ക് വേണ്ടതെന്നോ അതു പ്രവർത്തിച്ച് തനിക്കു തന്നെയും ക്രിസ്തുവിനു തന്നെയും മഹത്വം വരുത്തും. അവന്റെ യാഗപുണ്യം അവർക്കു വേണ്ടി പ്രവൃത്തി പഥത്തിലാകുന്ന കാലമാണത്.

ഇവിടെ ഉദ്ധരിച്ച വേദഭാഗങ്ങൾ ഇസ്രയേൽ ദൈവകൃപയിലേക്കും സ്വദേശത്തേക്കും മടങ്ങി വരുമെന്ന് സംശയലേശമെന്യേ തെളിയിക്കുന്നു. വേറെയും വേദഭാഗങ്ങൾ ചൂണ്ടികാണിക്കാൻ കഴിയും. ഉദാ റോമ 11 അങ്ങനെ ദൈവ നിയുക്തകാലത്ത് ഈ ഉപമയിലെ പ്രതിരൂപധനവാൻ ഹേഡീസിൽ (നരകം- പാതാളം) നിന്ന് മടങ്ങി വരും. ഉപമയുടെ പ്രതിരൂപസ്വഭാവമനുസരിച്ച് ഉചിതമായി വ്യാഖ്യാനിക്കുമ്പോൾ യഹൂദജനതയോടും യഹൂദേതര ജാതികളോടുമുള്ള ദൈവത്തിന്റെ ഇടപെടലുകളുടെ ഒരു അത്ഭുതചിത്രം ഈ ഉപമയിൽ ആവഷ്ക്കരിച്ചിരിക്കുന്നതായി കാണാം. വായനക്കാരെ തലകൾ ഉയർത്തുക. മനുഷ്യപുത്രന്മാരോട് സ്വർഗ്ഗസ്ഥപിതാവിന്റെ അപ്രമേയമായ ദയാവായ്പിനായി അവനോട് നമുക്ക് കൃതജ്ഞരായിരിക്കാം.

No comments: